2 സാമുവല്‍ 11

ദാവീദും ബത്‌ഷെബായും
1

അടുത്ത വസന്തത്തില്‍ രാജാക്കന്‍മാര്‍ യുദ്ധത്തിനു പോകാറുള്ള സമയത്ത്, ദാവീദ് യോവാബിനെയും തന്റെ സേവകന്‍മാരെയും ഇസ്രായേല്‍സൈന്യം മുഴുവനെയും അയച്ചു. അവര്‍ അമ്മോന്യരെ തകര്‍ത്ത് റബ്ബാനഗരം വളഞ്ഞു. ദാവീദ് ജറുസലെമില്‍ താമസിച്ചു.

2

ഒരു ദിവസം സായാഹ്‌നത്തില്‍ ദാവീദ് കിടക്കയില്‍ നിന്നെഴുന്നേറ്റു കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ ഉലാത്തുമ്പോള്‍ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. അവള്‍ അതീവ സുന്ദരിയായിരുന്നു.

3

ദാവീദ് ആളയച്ച് അവള്‍ ആരെന്ന് അന്വേഷിച്ചു. എലിയാമിന്റെ മകളും ഹിത്യനായ ഊറിയായുടെ ഭാര്യയുമായ ബത്‌ഷെബായാണ് അവള്‍ എന്ന് അറിഞ്ഞു.

4

അവളെ കൂട്ടിക്കൊണ്ടുവരാന്‍ ദാവീദ് ആളയച്ചു. അവള്‍ വന്നപ്പോള്‍ അവന്‍ അവളെ പ്രാപിച്ചു. അവള്‍ ഋതുസ്‌നാനം കഴിഞ്ഞിരുന്നതേയുള്ളു. അവള്‍ വീട്ടിലേക്കു മടങ്ങിപ്പോയി. അവള്‍ ഗര്‍ഭംധരിച്ചു.

5

അവള്‍ ആളയച്ച് ദാവീദിനെ വിവരമറിയിച്ചു.

6

അപ്പോള്‍ ദാവീദ് യോവാബിന് ഒരുസന്‌ദേശം കൊടുത്തയച്ചു: ഹിത്യനായ ഊറിയായെ എന്റെ അടുക്കലേക്ക് അയയ്ക്കുക. യോവാബ് ഊറിയായെ അങ്ങോട്ടയച്ചു.

7

ഊറിയാ വന്നപ്പോള്‍ ദാവീദ് യോവാബിന്റെയും പടയാളികളുടെയും ക്‌ഷേമവും യുദ്ധവര്‍ത്തമാനവും അന്വേഷിച്ചു. പിന്നെ ദാവീദ് ഊറിയായോടു പറഞ്ഞു:

8

നീ വീട്ടില്‍പോയി അല്‍പം വിശ്രമിക്കുക. ഊറിയാ കൊട്ടാരത്തില്‍ നിന്നു പോയി. രാജാവ് അവനൊരു സമ്മാനവും കൊടുത്തയച്ചു.

9

എന്നാല്‍, ഊറിയാ വീട്ടില്‍ പോയില്ല. കൊട്ടാരം കാവല്‍ക്കാരോടൊപ്പം പടിപ്പുരയില്‍ കിടന്നുറങ്ങി.

10

ഊറിയാ വീട്ടില്‍ പോയില്ലെന്നു ദാവീദ് അറിഞ്ഞു. നീയാത്ര കഴിഞ്ഞു വരുകയല്ലേ? വീട്ടിലേക്കു പോകാത്തതെന്ത്? ദാവീദ് ഊറിയായോടു ചോദിച്ചു. ഇസ്രായേലും യൂദായും യുദ്ധരംഗത്താണ്.

11

പേടകവും അവരോടൊപ്പമുണ്ട്. എന്റെ യജമാനനായ യോവാബും അങ്ങയുടെ സേവകരും വെളിമ്പ്രദേശത്തു താവളമടിച്ചിരിക്കുന്നു. അങ്ങനെയിരിക്കേ, വീട്ടില്‍ച്ചെന്ന് തിന്നുകുടിച്ചു ഭാര്യയുമായി രമിക്കാന്‍ എനിക്ക് എങ്ങനെ കഴിയും? അങ്ങാണേ, എനിക്കതു സാധ്യമല്ല, ഊറിയാ പറഞ്ഞു:

12

അപ്പോള്‍ ദാവീദ് ഊറിയായോടു പറഞ്ഞു: അങ്ങനെയെങ്കില്‍ ഇന്നും നീ ഇവിടെ താമസിക്കുക. നാളെ നിന്നെ മടക്കിയയ്ക്കാം. അങ്ങനെ അന്നും പിറ്റേന്നും ഊറിയാ ജറുസലെമില്‍ താമസിച്ചു. ദാവീദ് അവനെ ക്ഷണിച്ചു.

13

അവന്‍ രാജസന്നിധിയില്‍ ഭക്ഷിച്ചു; പാനംചെയ്തു. ദാവീദ് അവനെ കുടിപ്പിച്ചു മത്തനാക്കി. എന്നിട്ടും രാത്രി അവന്‍ വീട്ടിലേക്കു പോയില്ല; രാജഭൃത്യന്‍മാരോടുകൂടെ തന്റെ വിരിപ്പില്‍ കിടന്നു.

14

രാവിലെ ദാവീദ് ഊറിയായുടെ കൈവശം യോവാബിന് ഒരു എഴുത്തു കൊടുത്തയച്ചു.

15

അവന്‍ ഇങ്ങനെ എഴുതി: ഉഗ്രയുദ്ധം നടക്കുന്നിടത്ത് ഊറിയായെ മുന്നണിയില്‍ നിര്‍ത്തുക; പിന്നെ അവന്‍ വെട്ടേറ്റു മരിക്കേണ്ടതിന് അവനെ വിട്ടുപിന്‍വാങ്ങുക.

16

യോവാബ് നഗരം വളയവേ ശത്രുക്കള്‍ക്കു ശക്തിയുള്ള ഒരു സ്ഥാനത്ത് ഊറിയായെ നിര്‍ത്തി.

17

ശത്രുസൈന്യം യോവാബിനോടു യുദ്ധം ചെയ്തു. ദാവീദിന്റെ പടയാളികളില്‍ ചിലര്‍ കൊല്ലപ്പെട്ടു. ഊറിയായും വധിക്കപ്പെട്ടു.

18

യോവാബ് ആളയച്ച്‌ യുദ്ധവാര്‍ത്ത ദാവീദിനെ അറിയിച്ചു.

19

അവന്‍ ദൂതനു നിര്‍ദേശം നല്‍കി.

20

യുദ്ധവാര്‍ത്ത രാജാവിനെ അറിയിക്കുമ്പോള്‍ രാജാവു കോപിച്ച്, നഗരത്തോട് ഇത്ര ചേര്‍ന്നു നിന്ന്‌ യുദ്ധം ചെയ്തതെന്തിന്?

21

മതിലില്‍ നിന്നു കൊണ്ട് അവര്‍ എയ്യുമെന്ന് അറിഞ്ഞുകൂടായിരുന്നോ? യെരൂബേഷത്തിന്റെ മകനായ അബിമലെക്ക് മരിച്ചതെങ്ങിനെയെന്നറിഞ്ഞുകൂടേ? തേബെസില്‍വച്ച് മതിലില്‍നിന്നുകൊണ്ട് ഒരു സ്ത്രീ തിരികല്ല് അവന്റെ മേല്‍ ഇട്ടതുകൊണ്ടല്ലേ? നിങ്ങള്‍ മതിലിനോട് ഇത്രയടുത്തു ചെന്നതെന്തിന് എന്നു ചോദിച്ചാല്‍, നിന്റെ ഹിത്യനായ ദാസന്‍ ഊറിയായും മരിച്ചു എന്നു നീ പറയണം.

22

ദൂതന്‍ യോവാബ് കല്‍പിച്ചതുപോലെ ദാവീദിനോടു പറഞ്ഞു.

23

ശത്രുക്കള്‍ നമ്മെക്കാള്‍ ശക്തരായിരുന്നു. അവര്‍ നഗരത്തില്‍നിന്നു പുറപ്പെട്ട് വെളിമ്പ്രദേശത്തു നമുക്കെതിരേ വന്നു. പക്‌ഷേ, നഗരവാതില്‍ക്കലേക്കു നാം അവരെ തിരിച്ചോടിച്ചു.

24

അപ്പോള്‍, അവര്‍ മതിലില്‍നിന്ന് നമ്മുടെ നേരെ അമ്പയച്ചു. തിരുമേനീ, അവിടുത്തെ ദാസന്‍മാരില്‍ ചിലര്‍ കൊല്ലപ്പെട്ടു. അവിടുത്തെ ദാസനായ ഹിത്യന്‍ ഊറിയായും മരിച്ചു.

25

ദാവീദ് ദൂതനോട് കല്‍പിച്ചു: ഇതുകൊണ്ട് അധീരനാകരുത്. ആരൊക്കെയുദ്ധത്തില്‍ മരിക്കുമെന്നു മുന്‍കൂട്ടി പറയാന്‍ ആര്‍ക്കുമാവില്ല. ആക്രമണം ശക്തിപ്പെടുത്തി നഗരത്തെ തകര്‍ത്തു കളയുക എന്നു പറഞ്ഞു യോവാബിനെ നീ ധൈര്യപ്പെടുത്തുക.

26

ഭര്‍ത്താവ് മരിച്ചെന്നുകേട്ടപ്പോള്‍ ഊറിയായുടെ ഭാര്യ അവനെച്ചൊല്ലി വിലപിച്ചു.

27

വിലാപകാലം കഴിഞ്ഞപ്പോള്‍ ദാവീദ് അവളെ കൊട്ടാരത്തില്‍ വരുത്തി. അവള്‍ അവനു ഭാര്യയായി. അവള്‍ ഒരു പുത്രനെ പ്രസവിച്ചു. പക്‌ഷേ ദാവീദിന്റെ പ്രവൃത്തി കര്‍ത്താവിന് അനിഷ്ടമായി.