2 സാമുവല്‍ 16

ദാവീദും സീബയും
1

ദാവീദ് മലമുകള്‍ കടന്നു കുറച്ചു ദൂരം ചെന്നപ്പോള്‍ മെഫിബോഷെത്തിന്റെ ദാസനായ സീബയെ കണ്ടുമുട്ടി. അവന്റെയടുക്കല്‍ രണ്ടു കഴുതകളുണ്ടായിരുന്നു. അവയുടെ പുറത്ത് ഇരുനൂറ് അപ്പവും നൂറ് ഉണക്കമുന്തിരിക്കുലയും നൂറുകുല വേനല്‍കാലഫലങ്ങളും ഒരു തോല്‍ക്കുടം വീഞ്ഞും ഉണ്ടായിരുന്നു.

2

രാജാവ് സീബയോട് ചോദിച്ചു: ഇവയെല്ലാം നീ എന്തു ചെയ്യാന്‍ പോകുന്നു? കഴുതകള്‍ രാജാവിന്റെ വീട്ടുകാര്‍ക്കു കയറാനും, അപ്പവും പഴവും ദാസന്‍മാര്‍ക്കു തിന്നാനും, വീഞ്ഞ് മരുഭൂമിയില്‍ വച്ചു തളരുമ്പോള്‍ അവര്‍ക്കു കുടിക്കാനുമത്രേ, സീബ മറുപടി പറഞ്ഞു.

3

നിന്റെ യജമാനന്റെ പുത്രന്‍ എവിടെ? രാജാവ് അവനോടു ചോദിച്ചു. സീബ പറഞ്ഞു: അവന്‍ ജറുസലെമില്‍ പാര്‍ക്കുന്നു. തന്റെ പിതാവിന്റെ സിംഹാസനം ഇസ്രായേല്‍ക്കാര്‍ ഇന്ന് തനിക്കു തിരികെത്തരുമെന്ന് അവന്‍ കരുതുന്നു.

4

അപ്പോള്‍, രാജാവ് സീബയോടു കല്‍പിച്ചു: ഇതാ മെഫിബോഷെത്തിനുള്ളതെല്ലാം നിന്റേതാകുന്നു. സീബ പറഞ്ഞു: ഈ ദാസന്റെ മേല്‍ അങ്ങയുടെ പ്രീതി എപ്പോഴും ഉണ്ടായിരിക്കട്ടെ.

ദാവീദും ഷിമെയിയും
5

ദാവീദ്‌രാജാവ് ബഹൂറിമില്‍ എത്തിയപ്പോള്‍ സാവൂളിന്റെ ബന്ധുവായ ഗേരയുടെ മകന്‍ ഷിമെയി ശാപം ചൊരിഞ്ഞുകൊണ്ട് പുറപ്പെട്ടു വന്നു.

6

അവന്‍ ദാവീദിന്റെയും ദാസന്‍മാരുടെയും നേരേ കല്ലെറിയാന്‍ തുടങ്ങി. അനുചരന്‍മാരും അംഗരക്ഷകന്‍മാരും രാജാവിന്റെ ഇടത്തും വലത്തും നിന്നു.

7

ഷിമെയി ശപിച്ചു പറഞ്ഞു: കൊലപാതകീ, നീചാ, കടന്നുപോകൂ.

8

സാവൂളിന്റെ സ്ഥാനത്തു വാഴുന്ന നീ അവന്റെ കുടുംബാംഗങ്ങളെ കൊന്നതിനു കര്‍ത്താവു പ്രതികാരം ചെയ്തിരിക്കുന്നു. കര്‍ത്താവ് നിന്റെ മകന്‍ അബ്‌സലോമിനു രാജത്വം നല്‍കിയിരിക്കുന്നു. നിന്റെ നാശമടുത്തു. നീ രക്തം ചൊരിഞ്ഞവനാണ്.

9

അപ്പോള്‍, സെരൂയയുടെ മകന്‍ അബിഷായി പറഞ്ഞു: ഈ ചത്ത പട്ടി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നുവോ? ഞാന്‍ അവന്റെ തല വെട്ടിക്കളയട്ടെ?

10

എന്നാല്‍, രാജാവു പറഞ്ഞു: സെരൂയ പുത്രന്‍മാരേ നിങ്ങള്‍ക്ക് എന്തുകാര്യം? ദാവീദിനെ ശപിക്കുക എന്നു കര്‍ത്താവ് കല്‍പിച്ചിട്ടാണ് അവനതു ചെയ്യുന്നതെങ്കില്‍ അരുതെന്നു പറയുവാന്‍ ആര്‍ക്കു കഴിയും?

11

ദാവീദ് അബിഷായിയോടും തന്റെ ദാസന്‍മാരോടും പറഞ്ഞു: ഇതാ, എന്റെ മകന്‍ തന്നെ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. ഈ ബഞ്ചമിന്‍ വംശജന്‍ ഇങ്ങനെ ചെയ്യുന്നതില്‍ പിന്നെ എന്തദ്ഭുതം? അവനെ വെറുതെ വിട്ടേക്കൂ, അവന്‍ ശപിക്കട്ടെ. കര്‍ത്താവ് കല്‍പിച്ചതുകൊണ്ടത്രേ അവന്‍ ശപിക്കുന്നത്.

12

കര്‍ത്താവ് എന്റെ കഷ്ടത കണ്ട് അവന്റെ ശാപത്തിനു പകരം എന്നെ അനുഗ്രഹിച്ചേക്കും.

13

അങ്ങനെ, ദാവീദും കൂടെയുള്ളവരും യാത്ര തുടര്‍ന്നു. മലമുകളില്‍ ദാവീദിന്റെ വഴിക്കു സമാന്തരമായി ഷിമെയിയും നടന്നു. അവന്‍ ശപിക്കുകയും കല്ലും മണ്ണും വാരി എറിയുകയും ചെയ്തുകൊണ്ടിരുന്നു.

14

രാജാവും കൂടെയുള്ളവരും ക്ഷീണരായി ജോര്‍ദാനിലെത്തി. അവര്‍ അവിടെ വിശ്രമിച്ചു.

അബ്‌സലോം ജറുസലെമില്‍
15

അബ്‌സലോമും കൂടെയുള്ള ഇസ്രായേല്‍ക്കാരും ജറുസലെമിലെത്തി. അഹിഥോഫെലും കൂടെയുണ്ടായിരുന്നു.

16

ദാവീദിന്റെ വിശ്വസ്ത സുഹൃത്ത് അര്‍ഖ്യനായ ഹൂഷായി അബ്‌സലോമിന്റെ അടുത്തുവന്നു പറഞ്ഞു: രാജാവ് നീണാള്‍ വാഴട്ടെ!

17

അബ്‌സലോം അവനോടു ചോദിച്ചു: നിന്റെ സുഹൃത്തിനോടുള്ള വിശ്വസ്തത ഇങ്ങനെയോ? അവനോടുകൂടെ പോകാഞ്ഞതെന്ത്?

18

ഇല്ല, കര്‍ത്താവും ഈ ജനവും ഇസ്രായേല്യരും തിരഞ്ഞെടുത്തവന്റെ ഭാഗത്തത്രേ ഞാന്‍. ഞാന്‍ അവനോടുകൂടെ നില്‍ക്കും.

19

എന്റെ യജമാനന്റെ മകനെയല്ലാതെ ഞാന്‍ ആരെ സേവിക്കും? നിന്റെ പിതാവിനെ സേവിച്ചതു പോലെ തന്നെ, ഇനി ഞാന്‍ നിന്നെ സേവിക്കും, ഹൂഷായി മറുപടി പറഞ്ഞു.

20

അപ്പോള്‍ അബ്‌സലോം അഹിഥോഫെലിനോടു പറഞ്ഞു: നമ്മളെന്തു ചെയ്യണം? നിനക്കെന്തു തോന്നുന്നു?

21

അവന്‍ അബ്‌സലോമിനോടു പറഞ്ഞു: കൊട്ടാരം സൂക്ഷിക്കാന്‍ നിന്റെ പിതാവു വിട്ടിട്ടുപോയ അവന്റെ ഉപനാരികളുമായി ശയിക്കുക. അങ്ങനെ നിന്റെ പിതാവിന്റെ വെറുപ്പിനു നീ പാത്രമായെന്ന് ഇസ്രായേല്‍ അറിയും. നിന്റെ അനുയായികള്‍ക്ക് ഇതു ധൈര്യം കൊടുക്കും.

22

അവര്‍ അബ്‌സലോമിനു കൊട്ടാരത്തിനു മുകളില്‍ ഒരു കൂടാരം ഒരുക്കി. അവിടെ ഇസ്രായേല്‍ക്കാര്‍ കാണ്‍കെ അബ്‌സലോം തന്റെ പിതാവിന്റെ ഉപനാരികളെ പ്രാപിച്ചു.

23

അക്കാലത്ത് അഹിഥോഫെല്‍ നല്‍കിയ ഏതൊരുപദേശവും ദൈവവെളിപാടുപോലെ സ്വീകരിക്കപ്പെട്ടിരുന്നു. ദാവീദും അബ്‌സലോമും അവന്റെ ഉപദേശം അത്ര വിലമതിച്ചിരുന്നു.