2 സാമുവല്‍ 17

ഹൂഷായി അബ്‌സലോമിനെ ചതിക്കുന്നു
1

അഹിഥോഫെല്‍ അബ്‌സലോമിനോടു ചോദിച്ചു: പന്തീരായിരം പേരെയുംകൂട്ടി ഇന്നു രാത്രി ഞാന്‍ ദാവീദിനെ പിന്തുടരട്ടെ.

2

അവന്‍ ക്ഷീണിച്ചു ധൈര്യം കെട്ടിരിക്കുമ്പോള്‍ ഞാന്‍ ചെന്ന് ആക്രമിക്കും. കൂടെയുള്ളവര്‍ ഓടിപ്പോകും. രാജാവിനെ മാത്രം ഞാന്‍ കൊന്നു കളയും.

3

മണവാട്ടി മണവാളന്റെ അടുത്തേക്കു വരുന്നതുപോലെ അവന്റെ അനുചരന്‍മാരെ നിന്റെ അടുത്തേക്ക് ഞാന്‍ തിരികെ കൊണ്ടുവരും. ഒരാളെ മാത്രമേ നീ കൊല്ലാന്‍ നോക്കുന്നുള്ളു. മറ്റെല്ലാവരും സുരക്ഷിതരായിരിക്കും.

4

അബ്‌സലോമിനും ഇസ്രായേല്‍ ശ്രേഷ്ഠന്‍മാര്‍ക്കും ഈ ഉപദേശം ഇഷ്ടപ്പെട്ടു.

5

അബ്‌സലോം പറഞ്ഞു: അര്‍ഖ്യനായ ഹൂഷായിയെ വിളിക്കുക. അവന്‍ എന്തു പറയുന്നുവെന്ന് കേള്‍ക്കാം.

6

അവന്‍ എത്തിയപ്പോള്‍ അബ്‌സലോം പറഞ്ഞു: അഹിഥോഫെലിന്റെ ഉപദേശം ഇതാണ്.

7

ഇതു നാം സ്വീകരിക്കണമോ? അല്ലെങ്കില്‍, എന്തു ചെയ്യണമെന്നു നീ പറയുക.

8

ഹൂഷായി പറഞ്ഞു: ഇക്കുറി അഹിഥോഫെലിന്റെ ഉപദേശം പറ്റിയില്ല. അവന്‍ തുടര്‍ന്നു: നിന്റെ പിതാവും അനുയായികളും ധീരന്‍മാരാണ്. കുട്ടികള്‍ അപഹരിക്കപ്പെട്ട പെണ്‍കരടിയെപ്പോലെ അവര്‍ ക്‌ഷോഭിച്ചിരിക്കുകയാണെന്നു നിനക്കറിയാം. കൂടാതെ, നിന്റെ പിതാവു യുദ്ധനിപുണനാണ്. അവന്‍ അനുചരന്‍മാരോടുകൂടെ രാത്രി പാര്‍ക്കുകയില്ല.

9

ഇപ്പോള്‍ത്തന്നെ വല്ല ഗുഹയിലോ മറ്റെവിടെയെങ്കിലുമോ അവന്‍ ഒളിച്ചിരിക്കുകയായിരിക്കും. ദാവീദിന്റെ ആക്രമണത്തില്‍ നിന്റെ അനുയായികള്‍ ആരെങ്കിലും മരിച്ചെന്നുകേട്ടാല്‍ നിന്റെ ആളുകള്‍ കൂട്ടക്കൊലയ്ക്ക് ഇരയായെന്നു വാര്‍ത്ത പരക്കും.

10

അപ്പോള്‍, നിന്റെ പടയാളികളില്‍ സിംഹത്തെപ്പോലെ നിര്‍ഭയരായവര്‍ക്കുപോലും ചാഞ്ചല്യമുണ്ടാകും. നിന്റെ പിതാവ് വീരനും കൂടെയുള്ളവര്‍ പരാക്രമികളുമാണെന്ന് ഇസ്രായേലില്‍ ആര്‍ക്കുമറിയാം. എന്റെ ഉപദേശം ഇതാണ്.

11

ദാന്‍മുതല്‍ ബേര്‍ഷെബാവരെ, കടല്‍ക്കരയിലെ മണല്‍ത്തരിപോലെ അസംഖ്യമായ ഇസ്രായേല്യരെ ഒരുമിച്ചുകൂട്ടി നീ തന്നെ അവരെ യുദ്ധത്തില്‍ നയിക്കണം.

12

ദാവീദ് എവിടെയായിരുന്നാലും നമുക്ക് അവനെ കണ്ടുപിടിക്കാം. നിലത്തു മഞ്ഞുതുള്ളി വീഴുന്നതുപോലെ നാം അവന്റെ മേല്‍ ചാടിവീഴും. അവനോ കൂടെയുള്ളവരോ ജീവനോടെ ശേഷിക്കുകയില്ല.

13

അവന്‍ ഏതെങ്കിലും പട്ടണത്തിലേക്കു പിന്‍വാങ്ങിയാല്‍ എല്ലാ ഇസ്രായേല്‍ക്കാരും കൂടി ആ പട്ടണത്തെ വടംകൊണ്ടു കെട്ടി താഴ്‌വരയിലേക്കു വലിച്ചിടും. ഒരൊറ്റ കല്‍ക്കഷണം പോലും അവിടെ ശേഷിക്കുകയില്ല.

14

അര്‍ഖ്യനായ ഹൂഷായിയുടെ ആലോചന അഹിഥോഫെലിന്റേതിനെക്കാള്‍ മെച്ചംതന്നെ, അബ്‌സലോമും എല്ലാ ഇസ്രായേല്യരും പറഞ്ഞു. അബ്‌സലോമിന് അനര്‍ഥം വരേണ്ടതിന് അഹിഥോഫെലിന്റെ നല്ല ആലോചന സ്വീകരിക്കപ്പെടാതിരിക്കാന്‍ കര്‍ത്താവ് നിശ്ചയിച്ചിരുന്നു.

15

പിന്നെ അഹിഥോഫെല്‍ അബ്‌സലോമിനും ഇസ്രായേല്‍ നേതാക്കന്‍മാര്‍ക്കും നല്‍കിയ ഉപദേശത്തെക്കുറിച്ചും താന്‍ നല്‍കിയ ഉപദേശത്തെക്കുറിച്ചും ഹൂഷായി പുരോഹിതന്‍മാരായ സാദോക്കിനോടും അബിയാഥറിനോടും പറഞ്ഞു.

16

രാജാവും ആളുകളും കൊല്ലപ്പെടാതിരിക്കാന്‍, മരുഭൂമിയിലെ കടവില്‍ രാത്രി കഴിച്ചുകൂട്ടാതെ പെട്ടെന്ന് നദികടന്നു പോകാന്‍ ദാവീദിനെ ഉടന്‍തന്നെ അറിയിക്കുക, ഹൂഷായി ആവശ്യപ്പെട്ടു.

17

പട്ടണത്തില്‍വച്ച് തങ്ങളെ ആരും കാണാതെ ജോനാഥാനും അഹിമാസും എന്റോഗലില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു; ഒരു വേലക്കാരി ചെന്ന് സംഭവിക്കുന്നതെല്ലാം അവരെ അറിയിക്കും, അവര്‍ ചെന്ന് ദാവീദ് രാജാവിനോടു പറയും.

18

എന്നാല്‍, ഇപ്രാവശ്യം ഒരു ബാലന്‍ അവരെ കണ്ടു. അവന്‍ അബ്‌സലോമിനോടു പറഞ്ഞു. അതുകൊണ്ട് അവരിരുവരും വേഗം പോയി ബഹൂറിമില്‍ ഒരു വീട്ടില്‍ച്ചെന്നു. അവിടെ മുറ്റത്ത് ഒരു കിണര്‍ ഉണ്ടായിരുന്നു. അവര്‍ അതില്‍ ഒളിച്ചിരുന്നു.

19

വീട്ടുകാരി കിണറ്റിനു മുകളില്‍ മൂടുവിരിയിട്ട് അതില്‍ ധാന്യം നിരത്തി. അങ്ങനെ സംഗതി ആരും അറിയാനിടയായില്ല.

20

അബ്‌സലോമിന്റെ ഭൃത്യന്‍മാര്‍ ആ വീട്ടില്‍ വന്നു സ്ത്രീയോടു ചോദിച്ചു: അഹിമാസും ജോനാഥാനും എവിടെ? അവള്‍ പറഞ്ഞു: അവര്‍ നദികടന്നുപോയി. അവര്‍ അവരെ അന്വേഷിച്ചിട്ടു കാണായ്കയാല്‍ ജറുസലെമിലേക്കു മടങ്ങി.

21

അവര്‍ പോയപ്പോള്‍ ജോനാഥാനും അഹിമാസും കിണറ്റില്‍ നിന്നു കയറിച്ചെന്ന് ദാവീദ് രാജാവിനോടു പറഞ്ഞു. എഴുന്നേറ്റ് അതിവേഗം അക്കരെ കടക്കുക. അഹിഥോഫെല്‍ നിനക്കെതിരായി ആലോചന നടത്തിയിരിക്കുന്നു.

22

അപ്പോള്‍ ദാവീദും കൂടെയുള്ളവരും ജോര്‍ദാന്‍ കടന്നു. നേരം വെളുക്കാറായപ്പോഴേക്കും എല്ലാവരും ജോര്‍ദാന്‍ കടന്നു.

23

തന്റെ ഉപദേശം സ്വീകരിച്ചില്ലെന്നു കണ്ടപ്പോള്‍ അഹിഥോഫെല്‍ കഴുതയ്ക്കു ജീനിയിട്ടു തന്റെ പട്ടണത്തിലേക്കു പോയി. വീട്ടുകാര്യങ്ങളെല്ലാം ക്രമപ്പെടുത്തിയതിനു ശേഷം അവന്‍ തൂങ്ങി മരിച്ചു.

24

അവനെ കുടുംബക്കല്ലറയില്‍ അടക്കി. ദാവീദ് മഹനയീമിലെത്തി. അബ്‌സലോം എല്ലാ ഇസ്രായേല്യരോടുമൊപ്പം ജോര്‍ദാന്‍ കടന്നു.

25

യോവാബിനു പകരം അമാസയെ അബ്‌സലോം സേനാധിപതിയാക്കിയിരുന്നു. അമാസ ഇസ്മായേല്യനായ ഇത്രായുടെ മകനായിരുന്നു. നാഹാഷിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയുമായ അബീഗല്‍ ആയിരുന്നു അവന്റെ ഭാര്യ.

26

ഇസ്രായേല്യരും അബ്‌സലോമും ഗിലയാദുദേശത്തു താവളമടിച്ചു.

27

ദാവീദ് മഹനയീമിലെത്തിയപ്പോള്‍ അമ്മോന്യനഗരമായ റബ്ബായില്‍ നിന്നുള്ള നാഹാഷിന്റെ മകന്‍ ഷോബിയും ലോദേബാറില്‍ നിന്നുള്ള അമ്മീയേലിന്റെ മകന്‍ മാക്കീറും റോഗെലിമില്‍ നിന്നുള്ള ഗിലയാദുകാരന്‍ ബര്‍സില്ലായിയും,

28

കിടക്ക, തളികകള്‍, മണ്‍പാത്രങ്ങള്‍ ഇവയും ദാവീദിനും കൂടെയുള്ളവര്‍ക്കും ഭക്ഷിക്കാന്‍ ഗോതമ്പ്, യവം, മാവ്, മലര്‍, അമരയ്ക്കാ, പയര്‍,

29

തേന്‍, തൈര്, ആട്, പാല്‍ക്കട്ടി മുതലായവയും കൊണ്ടുവന്നു. മരുഭൂമിയില്‍ ദാവീദിനും കൂടെയുള്ളവര്‍ക്കും വിശപ്പും ദാഹവും ക്ഷീണവുമുണ്ടായിരിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു.