2 സാമുവല്‍ 18

അബ്‌സലോം വധിക്കപ്പെടുന്നു
1

ദാവീദ് കൂടെയുള്ളവരെ ഗണംതിരിച്ച് അവര്‍ക്ക് സഹസ്രാധിപന്‍മാരെയും ശതാധിപന്‍മാരെയും നിയമിച്ചു.

2

അവരെ മൂന്നായിത്തിരിച്ച് യോവാബിന്റെയും അവന്റെ സഹോദരനും സെരൂയയുടെ പുത്രനുമായ അബിഷായിയുടെയും ഹിത്യനായ ഇത്തായിയുടെയും നേതൃത്വത്തില്‍ അയച്ചു. ഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവ് അനുചരന്‍മാരോട് പറഞ്ഞു.

3

അവര്‍ പറഞ്ഞു: അങ്ങ് ഞങ്ങളോടുകൂടെ വരരുത്. ഞങ്ങള്‍ തോറ്റോടിയാല്‍ ശത്രുക്കള്‍ അതു ഗണ്യമാക്കുകയില്ല. ഞങ്ങളില്‍ പകുതിപ്പേര്‍ മരിച്ചാലും അവര്‍ കാര്യമാക്കുകയില്ല, അങ്ങു ഞങ്ങളില്‍ പതിനായിരം പേര്‍ക്ക് തുല്യനത്രേ. ആകയാല്‍, അങ്ങു പട്ടണത്തിലിരുന്നു കൊണ്ടു ഞങ്ങള്‍ക്കു സഹായം എത്തിക്കുന്നതാണു നല്ലത്.

4

രാജാവു പറഞ്ഞു: ഉചിതമെന്നു നിങ്ങള്‍ക്കു തോന്നുന്നതു ഞാന്‍ ചെയ്യാം. രാജാവ് പടിവാതില്‍ക്കല്‍ നിന്നു; നൂറുകളുടെയും ആയിരങ്ങളുടെയും ഗണമായി സൈന്യം കടന്നുപോയി.

5

രാജാവ് യോവാബിനോടും അബിഷായിയോടും ഇത്തായിയോടും കല്‍പിച്ചു; യുവാവായ അബ്‌സലോമിനോടു എന്നെ പ്രതി മയമായി പെരുമാറുക. ഈ കല്‍പന സൈന്യമെല്ലാം കേട്ടു. സൈന്യം ഇസ്രായേലിനെതിരേ പുറപ്പെട്ടു.

6

എഫ്രായിം വനത്തില്‍വച്ച് അവരുമായി ഏറ്റുമുട്ടി.

7

ദാവീദിന്റെ പടയാളികള്‍ ഇസ്രായേല്‍ക്കാരെ ദയനീയമായി തോല്‍പിച്ചു. ഇരുപതിനായിരം പേരെ അന്നു വകവരുത്തി. യുദ്ധം ദേശമെല്ലാം വ്യാപിച്ചു.

8

വാളിനിരയായിരുന്നവരെക്കാള്‍ കൂടുതല്‍പേരെ അന്നു വനം വിഴുങ്ങി.

9

അബ്‌സലോം ദാവീദിന്റെ പടയാളികളുടെ ദൃഷ്ടിയില്‍പ്പെട്ടു. അവന്‍ കോവര്‍കഴുതപ്പുറത്ത് ഓടിച്ചുപോകുകയായിരുന്നു. അത് ഒരു വലിയ ഓക്കുമരത്തിന്റെ കീഴിലൂടെ കടന്നുപോകുമ്പോള്‍ അവന്റെ തലമുടി മരക്കൊമ്പില്‍ കുരുങ്ങി, കോവര്‍കഴുത ഓടിപ്പോയി. ആകാശത്തിനും ഭൂമിക്കും മധ്യേ അവന്‍ തൂങ്ങിനിന്നു.

10

ഒരുവന്‍ അതുകണ്ടു യോവാബിനോടു പറഞ്ഞു: അബ്‌സലോം ഒരു ഓക്കുമരത്തില്‍ തൂങ്ങിക്കിടക്കുന്നതു ഞാന്‍ കണ്ടു.

11

യോവാബ് പറഞ്ഞു: എങ്കില്‍, അവിടെവച്ചുതന്നെ അവനെ കൊന്നുകളയാഞ്ഞതെന്ത്? ഞാന്‍ നിനക്കു പത്തു വെള്ളിനാണയങ്ങളും ഒരു അരപ്പട്ടയും തരുമായിരുന്നല്ലോ.

12

അവന്‍ യോവാബിനോടു പറഞ്ഞു: നീ എനിക്ക് ആയിരം വെള്ളിനാണയങ്ങള്‍ തന്നാലും ഞാന്‍ രാജകുമാരനെതിരേ കരമുയര്‍ത്തുകയില്ല. യുവാവായ അബ്‌സലോമിനെ എന്നെപ്രതി സംരക്ഷിക്കുക എന്നു രാജാവു നിന്നോടും അബിഷായിയോടും ഇത്തായിയോടും കല്‍പിക്കുന്നത് ഞങ്ങളെല്ലാം കേട്ടതാണ്.

13

മറിച്ച്, അവനെതിരേ വഞ്ചന കാട്ടിയിരുന്നെങ്കില്‍ രാജാവ് അതറിയുകയും നീ കൈയൊഴിയുകയും ചെയ്യുമായിരുന്നു.

14

നിന്നോടു സംസാരിച്ചു ഞാന്‍ സമയം പാഴാക്കുകയില്ല എന്നു പറഞ്ഞ് യോവാബ് മൂന്നു കുന്തമെടുത്ത് ഓക്കുമരത്തില്‍ ജീവനോടെ തൂങ്ങിക്കിടന്ന അബ്സലോമിന്റെ നെഞ്ചില്‍ കുത്തിയിറക്കി.

15

യോവാബിന്റെ ആയുധവാഹകരായ പത്തു പേര്‍ അബ്‌സലോമിനെ വളഞ്ഞ് അവനെ അടിച്ചുകൊന്നു.

16

യോവാബ് കാഹളം മുഴക്കി. തിരികെ വിളിക്കപ്പെട്ട സൈന്യം ഇസ്രായേല്‍ക്കാരെ ആക്രമിക്കുന്നതു മതിയാക്കി.

17

അവര്‍ അബ്‌സലോമിനെ വനത്തില്‍ ഒരു വലിയ കുഴിയില്‍ എറിഞ്ഞുകളഞ്ഞു. അവനുമീതേ വലിയൊരു കല്‍കൂമ്പാരം കൂട്ടി. ഇസ്രായേല്‍ക്കാരെല്ലാം താന്താങ്ങളുടെ വീട്ടിലേക്ക് ഓടിപ്പോയി.

18

എന്റെപേര്‍ നിലനിര്‍ത്താന്‍ എനിക്കൊരു മകന്‍ ഇല്ലെന്നു പറഞ്ഞ് അബ്‌സലോം തന്റെ ജീവിതകാലത്തു തന്നെ രാജാവിന്റെ താഴ്‌വരയില്‍ തനിക്കൊരു സ്മാരകസ്തംഭം നിര്‍മിച്ചിരുന്നു. അതിനു തന്റെ പേര്‍ തന്നെ നല്‍കി. ഇന്നും അത് അബ്‌സലോമിന്റെ സ്മാരകം എന്നറിയപ്പെടുന്നു.

19

സാദോക്കിന്റെ മകന്‍ അഹിമാസ് പറഞ്ഞു: കര്‍ത്താവ് രാജാവിനെ ശത്രുക്ക ളില്‍നിന്നു രക്ഷിച്ചിരിക്കുന്നു എന്ന സദ്വാര്‍ത്ത ഞാന്‍ ഓടിച്ചെന്ന് അവനെ അറിയിക്കട്ടെ?

20

യോവാബ് പറഞ്ഞു: വേണ്ടാ; ഇന്നു സദ്വാര്‍ത്തയുമായി നീ പോകേണ്ടാ. മറ്റൊരു ദിവസമാകാം; രാജകുമാരന്‍ മരിച്ചതിനാല്‍ ഇന്നു വേണ്ടാ.

21

പിന്നെ യോവാബ് കുഷ്യനോടു പറഞ്ഞു: നീ കണ്ടതു ചെന്നു രാജാവിനോടു പറയുക. അവന്‍ യോവാബിനെ വണങ്ങി ഓടിപ്പോയി.

22

സാദോക്കിന്റെ മകന്‍ അഹിമാസ് യോവാബിനെ വീണ്ടും നിര്‍ബന്ധിച്ചു. എന്തും വരട്ടെ, കുഷ്യന്റെ പിന്നാലെ ഓടിപ്പോയി ഈ വാര്‍ത്ത ഞാനും അറിയിക്കട്ടെ. യോവാബ് പറഞ്ഞു: മകനേ, നീ എന്തിന് ഇതു ചെയ്യണം? നിനക്ക് ഇതിനു പ്രതിഫലമൊന്നും കിട്ടുകയില്ലല്ലോ.

23

അവന്‍ പറഞ്ഞു: എന്തും ആകട്ടെ, ഞാന്‍ പോകും. യോവാബ് പറഞ്ഞു: അങ്ങനെയെങ്കില്‍, പൊയ്‌ക്കൊള്ളുക. അഹിമാസ് സമതലം വഴി കുഷ്യന്റെ മുന്നിലെത്തി.

24

ദാവീദ് പടിപ്പുരകള്‍ക്കിടയില്‍ ഇരിക്കുകയായിരുന്നു. കാവല്‍ക്കാരന്‍മതിലിനുമീതേ പടിപ്പുരയുടെ മുകളില്‍ കയറി നോക്കി; ഒരുവന്‍ തനിയേ ഓടിവരുന്നു. കാവല്‍ക്കാരന്‍ രാജാവിനോടു വിളിച്ചു പറഞ്ഞു. രാജാവു പറഞ്ഞു:

25

അവന്‍ തനിച്ചെങ്കില്‍ സദ്വാര്‍ത്ത കൊണ്ടുവരുന്നു. അവന്‍ അടുത്തടുത്ത് വന്നു.

26

മറ്റൊരുവന്‍ ഓടിവരുന്നതും കാവല്‍ക്കാരന്‍ കണ്ടു. അവന്‍ പടിപ്പുരയിലേക്ക് വിളിച്ചു പറഞ്ഞു. അതാ മറ്റൊരുവനും തനിയേ ഓടിവരുന്നു. രാജാവു പറഞ്ഞു: അവനും സദ്വാര്‍ത്ത കൊണ്ടുവരുന്നു.

27

കാവല്‍ക്കാരന്‍ പറഞ്ഞു: മുമ്പേ ഓടിവരുന്നവന്‍ സാദോക്കിന്റെ മകന്‍ അഹിമാസിനെപ്പോലെയിരിക്കുന്നു. രാജാവ് പ്രതിവചിച്ചു: അവന്‍ നല്ലവനാണ്; അവന്‍ സദ്വാര്‍ത്ത കൊണ്ടുവരുന്നു.

28

അഹിമാസ് രാജാവിനോടു വിളിച്ചു പറഞ്ഞു: എല്ലാം ശുഭം! അവന്‍ രാജസന്നിധിയില്‍ സാഷ്ടാംഗം പ്രണമിച്ചു പറഞ്ഞു: എന്റെ യജമാനനായ രാജാവിനെതിരേ കരമുര്‍ത്തിയവരെ ഏല്‍പിച്ചു തന്ന അങ്ങയുടെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍.

29

രാജാവു ചോദിച്ചു: അബ്‌സലോംകുമാരന്‍ സുഖമായിരിക്കുന്നുവോ? അഹിമാസ് പറഞ്ഞു: യോവാബ് എന്നെ അയയ്ക്കുമ്പോള്‍ വലിയൊരു ബഹളം കണ്ടു. എന്നാല്‍ അതെന്തെന്ന് എനിക്കറിയില്ല.

30

രാജാവു പറഞ്ഞു: നീ അങ്ങോട്ടു മാറിനില്‍ക്കുക.

31

അവന്‍ മാറിനിന്നു. പിന്നെ കുഷ്യന്‍ എത്തി. രാജാവിനോടു പറഞ്ഞു: എന്റെ യജമാനനായ രാജാവിനു സദ്‌വാര്‍ത്ത! അങ്ങേക്കെതിരേ ഉയര്‍ന്ന എല്ലാവരുടെയും പിടിയില്‍ നിന്നു കര്‍ത്താവ് അങ്ങയെ മോചിപ്പിച്ചിരിക്കുന്നു.

32

രാജാവു കുഷ്യനോടു ചോദിച്ചു: അബ്‌സലോംകുമാരന്‍ സുഖമായിരിക്കുന്നുവോ? അവന്‍ പറഞ്ഞു: അവനു സംഭവിച്ചത്, യജമാനന്റെ എല്ലാ ശത്രുക്കള്‍ക്കും അങ്ങേക്കെതിരേ ഉയരുന്ന എല്ലാവര്‍ക്കും സംഭവിക്കട്ടെ.

33

രാജാവ് വികാരാധീനനായി പടിപ്പുരമുകളില്‍ കയറി വിലപിച്ചു. പോയവഴി അവന്‍ പറഞ്ഞു: എന്റെ മകനേ, അബ്‌സലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്‌സലോമേ, നിനക്കുപകരം ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്റെ മകനേ, അബ്‌സലോമേ, എന്റെ മകനേ!