2 സാമുവല്‍ 19

ദാവീദ് ജറുസലെമിലേക്കു മടങ്ങുന്നു
1

അബ്‌സലോമിനെക്കുറിച്ചു രാജാവു വിലപിക്കുന്നതായി യോവാബ് കേട്ടു.

2

രാജാവു തന്റെ മകനെക്കുറിച്ച് ദുഃഖിച്ചിരിക്കുന്നു എന്ന് കേട്ടതുകൊണ്ട് അന്നത്തെ വിജയം ജനത്തിനും ദുഃഖമായിത്തീര്‍ന്നു.

3

തോറ്റോടുന്നവരെപ്പോലെ ലജ്ജിച്ച് അവര്‍ പട്ടണത്തിലേക്കു പതുങ്ങിക്കയറി.

4

രാജാവു മുഖം മറച്ച് ഉച്ചത്തില്‍ നിലവിളിച്ചു: എന്റെ മകനേ, അബ്‌സലോമേ! അബ്‌സലോമേ! എന്റെ മകനേ!

5

അപ്പോള്‍ യോവാബ് കൊട്ടാരത്തില്‍ രാജാവിന്റെയടുക്കല്‍ച്ചെന്നു പറഞ്ഞു: അങ്ങയുടെയും അങ്ങയുടെ പുത്രീപുത്രന്‍മാരുടെയും ഭാര്യമാരുടെയും ഉപനാരികളുടെയും ജീവന്‍ രക്ഷിച്ച അങ്ങയുടെ സകല ഭൃത്യന്‍മാരെയും അങ്ങ് ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു.

6

അങ്ങയെ ദ്വേഷിക്കുന്നവരെ അങ്ങു സ്‌നേഹിക്കുകയും, സ്‌നേഹിക്കുന്നവരെ ദ്വേഷിക്കുകയും ചെയ്യുന്നു. അങ്ങയുടെ പടത്തലവന്‍മാരും സൈനികരും അങ്ങേക്ക് ഒന്നുമല്ലെന്ന് അങ്ങ് ഇന്നു തെളിയിച്ചിരിക്കുന്നു. അബ്‌സലോം ജീവിച്ചിരിക്കുകയും ഞങ്ങളെല്ലാവരും മരിക്കുകയും ചെയ്തിരുന്നെങ്കില്‍ അങ്ങേക്കു സന്തോഷമാകുമായിരുന്നു വെന്ന് ഇന്നു ഞാന്‍ മനസ്‌സിലാക്കുന്നു.

7

അതുകൊണ്ട്, എഴുന്നേറ്റ് അങ്ങയുടെ ഭൃത്യന്‍മാരോടു ദയവായി സംസാരിക്കുക, അങ്ങ് ഇതു ചെയ്യുന്നില്ലെങ്കില്‍ അവരില്‍ ഒരുവന്‍പോലും നാളെ പ്രഭാതമാകുമ്പോള്‍ അങ്ങയോടൊപ്പമുണ്ടാവില്ലെന്ന് കര്‍ത്താവിന്റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്യുന്നു; അത് അങ്ങയുടെ യൗവനം മുതല്‍ ഇന്നുവരെ അങ്ങേക്കു സംഭവിച്ചിട്ടുള്ള എല്ലാ തിന്‍മകളെയുംകാള്‍ ഭയങ്കരമായിരിക്കും.

8

രാജാവ് എഴുന്നേറ്റു നഗരവാതില്‍ക്കല്‍ ഉപവിഷ്ടനായി. അതുകേട്ട് ജനം അവന്റെയടുക്കല്‍ കൂടി. ഇതിനിടെ ഇസ്രായേല്യര്‍ സ്വഭവനങ്ങളിലേക്ക് ഓടിപ്പോയിരുന്നു.

9

ഇസ്രായേല്‍ ഗോത്രങ്ങളിലെ ജനങ്ങള്‍ പരസ്പരം പറഞ്ഞു: രാജാവു നമ്മെ ശത്രുക്കളില്‍നിന്നും ഫിലിസ്ത്യരില്‍നിന്നും രക്ഷിച്ചു. ഇപ്പോഴോ അബ്‌സലോം നിമിത്തം അവന്‍ നാടുവിട്ട് ഓടിപ്പോയിരിക്കുന്നു.

10

അബ്‌സലോമിനെ നാം രാജാവായി അഭിഷേകം ചെയ്തു. എന്നാല്‍, അവന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ആകയാല്‍, ദാവീദ് രാജാവിനെ തിരികെ കൊണ്ടുവരാന്‍ ആരും ശ്രമിക്കാത്തതെന്ത്?

11

ദാവീദ് രാജാവ് പുരോഹിതന്‍മാരായ സാദോക്കിനും അബിയാഥറിനും ഈ സന്‌ദേശം കൊടുത്തയച്ചു: യൂദാശ്രേഷ്ഠന്‍മാരോടു പറയുവിന്‍: ഇസ്രായേലിന്റെ മുഴുവന്‍ അഭിപ്രായം രാജസന്നിധിയിലെത്തിയിരിക്കേ, രാജാവിനെ തിരികെ കൊണ്ടുപോകുന്നതില്‍ അമാന്തിക്കുന്നതെന്ത്?

12

എന്റെ ചാര്‍ച്ചക്കാരല്ലയോ നിങ്ങള്‍? എന്റെ അസ്ഥിയില്‍നിന്നും മാംസത്തില്‍നിന്നുമുള്ളവര്‍? എന്നെ തിരികെ കൊണ്ടു പോകാന്‍ അവസാനം വരുന്നവര്‍ നിങ്ങളായിരിക്കണമോ?

13

അമാസയോടു പറയുവിന്‍: നീ എന്റെ അസ്ഥിയും മാംസവുമല്ലയോ? യോവാബിന്റെ സ്ഥാനത്തു ഞാന്‍ നിന്നെ സൈന്യത്തിന്റെ അധിപതിയാക്കുന്നില്ലെങ്കില്‍ ദൈവം എന്നെ ശിക്ഷിച്ചുകൊള്ളട്ടെ!

14

ദാവീദിന്റെ വാക്കുകള്‍ യൂദായില്‍ സകലരുടെയും ഹൃദയം കവര്‍ന്നു. അങ്ങ് സേവകന്‍മാരോടുകൂടെ മടങ്ങിവരുക എന്ന് അവര്‍ അവനു സന്‌ദേശമയച്ചു. രാജാവ് ജോര്‍ദാനിലേക്കു മടങ്ങിവന്നു.

15

അവനെ എതിരേറ്റ് നദി കടത്തി കൊണ്ടുവരാന്‍ യൂദായിലെ ജനങ്ങള്‍ ഗില്‍ഗാലില്‍ എത്തി.

16

അവരോടൊപ്പം ബഹൂറിമില്‍ നിന്നുള്ള ബഞ്ചമിന്‍ വംശജനായ ഗേരയുടെ മകന്‍ ഷിമെയി ദാവീദിനെ എതിരേല്‍ക്കാന്‍ ബദ്ധപ്പെട്ടു ചെന്നു.

17

ബഞ്ചമിന്‍ ഗോത്രക്കാരായ ആയിരം പേരും അവനോടുകൂടെ ഉണ്ടായിരുന്നു. സാവൂളിന്റെ വീട്ടുകാര്യസ്ഥനായ സീബയും പതിനഞ്ചു പുത്രന്‍മാരോടും ഇരുപതു ഭൃത്യന്‍മാരോടും കൂടെ ജോര്‍ദാനില്‍ രാജസന്നിധിയില്‍ എത്തി.

18

രാജകുടുംബത്തെ ഇക്കരെ കടത്താനും അവന്റെ ഇഷ്ടം ചെയ്യാനും അവര്‍ നദികടന്നു ചെന്നു. രാജാവു നദികടക്കാന്‍ തുടങ്ങവെ, ഗേരയുടെ മകന്‍ ഷിമെയി അവന്റെ മുന്‍പില്‍ താണുവീണു.

19

അവന്‍ രാജാവിനോടു പറഞ്ഞു: യജമാനനേ, അങ്ങു ജറുസലെം വിട്ടുപോയ ദിവസം അടിയന്‍ ചെയ്ത കുറ്റം അങ്ങു ക്ഷമിക്കുകയും മറക്കുകയും ചെയ്യണമേ! അത് അങ്ങ് ഓര്‍ക്കരുതേ!

20

അടിയനു തെറ്റു പറ്റിയെന്ന് അറിയുന്നു. അതുകൊണ്ട്‌ യജമാനനെ എതിരേല്‍ക്കാന്‍ അടിയന്‍ ഇതാ ജോസഫിന്റെ ഭവനത്തില്‍നിന്ന് എല്ലാവരിലും മുന്‍പേ വന്നിരിക്കുന്നു. സെരൂയയുടെ മകന്‍ അബിഷായി പറഞ്ഞു: കര്‍ത്താവിന്റെ അഭിഷിക്തനെ ശപിച്ചതുകൊണ്ട് ഷിമെയിയെ വധിക്കേണ്ടതല്ലേ?

21

?

22

ദാവീദ് പറഞ്ഞു: സെരൂയയുടെ പുത്രന്‍മാരേ, നിങ്ങള്‍ക്കെന്തു കാര്യം? നിങ്ങള്‍ എനിക്കു ശല്യം ഉണ്ടാക്കാന്‍ നോക്കുന്നുവോ? ഇസ്രായേലില്‍ ആരെയെങ്കിലും ഇന്നു വധിക്കുകയോ? ഞാനിന്ന് ഇസ്രായേലിന്റെ രാജാവാണ്.

23

നീ മരിക്കുകയില്ല എന്നു രാജാവു ഷിമേയിക്കു വാക്കു കൊടുത്തു.

24

സാവൂളിന്റെ പുത്രന്‍ മെഫിബോഷെത്ത് രാജാവിനെ എതിരേല്‍ക്കാന്‍ വന്നു. രാജാവു ജറുസലെം വിട്ടുപോയി, തിരികെ സുരക്ഷിതനായി വരുന്നതുവരെ അവന്‍ പാദം കഴുകുകയോ താടി ഒതുക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിട്ടില്ലായിരുന്നു.

25

രാജാവിനെ എതിരേല്‍ക്കാന്‍ ജറുസലെമില്‍നിന്ന് അവന്‍ എത്തിയപ്പോള്‍ രാജാവു ചോദിച്ചു: മെഫിബോഷേത്ത്, നീ എന്നോടൊപ്പം പോരാഞ്ഞതെന്ത്?

26

അവന്‍ പറഞ്ഞു: യജമാനനേ, അടിയന്‍ മുടന്തനെന്ന് അങ്ങ് അറിയുന്നുവല്ലോ. അങ്ങയോടൊപ്പം പോരേണ്ടതിന് കഴുതയ്ക്ക് ജീനിയിടാന്‍ അടിയന്‍ ഭൃത്യനോടു പറഞ്ഞു: എന്നാല്‍, അവന്‍ ചതിച്ചു.

27

അവന്‍ യജമാനനോട് അടിയനെപ്പറ്റി നുണയും പറഞ്ഞു പിടിപ്പിച്ചു. എന്നാല്‍, അങ്ങ് അടിയനു ദൈവദൂതനെപ്പോലെയാണ്. അതുകൊണ്ട് ഇഷ്ടംപോലെ ചെയ്തുകൊള്ളുക.

28

അങ്ങയുടെ മുന്‍പില്‍ അടിയന്റെ പിതൃഭവനം മുഴുവന്‍ മരണയോഗ്യര്‍ ആയിരുന്നു. എന്നാല്‍ അങ്ങയുടെ മേശയില്‍ ഭക്ഷിക്കാന്‍ അടിയന് അവകാശം തന്നു. അങ്ങയോട് അപേക്ഷിക്കാന്‍ അടിയനു മറ്റെന്താണുള്ളത്?

29

രാജാവ് അവനോടു പറഞ്ഞു: നീ ഇനി ഒന്നും പറയണമെന്നില്ല. ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. നീയും സീബയും വസ്തു പങ്കിടുക.

30

മെഫിബോഷെത്ത് രാജാവിനോടു പറഞ്ഞു: അതു മുഴുവന്‍ അവന്‍ എടുത്തുകൊള്ളട്ടെ. അങ്ങ് സുരക്ഷിതനായി കൊട്ടാരത്തില്‍ മടങ്ങിയെത്തിയല്ലോ! എനിക്കതുമതി.

31

രാജാവിനെ ജോര്‍ദാന്‍ കടത്തിവിടാന്‍ ഗിലയാദുകാരനായ ബര്‍സില്ലായി റൊഗെലിമില്‍നിന്നു വന്നു.

32

അവന്‍ എണ്‍പതു വയസ്‌സുള്ള പടുവൃദ്ധനായിരുന്നു. വളരെ ധനികനായിരുന്ന അവനാണ് രാജാവിനു മഹനയീമില്‍വച്ച് ഭക്ഷണം നല്‍കിയിരുന്നത്.

33

രാജാവ് അവനോടു പറഞ്ഞു: എന്നോടുകൂടെ ജറുസലെമിലേക്കു വരുക, ഞാന്‍ നിന്നെ സംരക്ഷിച്ചുകൊള്ളാം.

34

ബര്‍സില്ലായി രാജാവിനോടു പറഞ്ഞു: ഞാനിനി എത്രനാള്‍ ജീവിച്ചിരിക്കും? പിന്നെ ഞാന്‍ രാജാവിനോടുകൂടെ ജറുസലെമിലേക്കു പോരുന്നതെന്തിന്? എനിക്കു വയസ്‌സ് എണ്‍പതായി.

35

നല്ലതും ചീത്തയും തിരിച്ചറിയാന്‍ കഴിവില്ല. ഭക്ഷണപാനീയങ്ങളുടെ സ്വാദും അറിഞ്ഞുകൂടാ. ആണിന്റെയായാലും പെണ്ണിന്റെയായാലും പാട്ടുകേട്ട് ആസ്വദിക്കാനും കഴിവില്ല. ഞാന്‍ തിരുമേനിക്കു ഭാരമായിരിക്കും.

36

ഇത്ര വലിയ പ്രതിഫലം അടിയനര്‍ഹിക്കുന്നില്ല.അതുകൊണ്ട് ജോര്‍ദാനിക്കരെ കുറെദൂരം മാത്രം ഞാന്‍ കൂടെപ്പോരാം.

37

പിന്നെ മടങ്ങിപ്പോരാന്‍ അങ്ങ് എന്നെ അനുവദിക്കണം. എന്റെ സ്വന്തം പട്ടണത്തില്‍ മാതാപിതാക്കളുടെ കല്ലറയ്ക്കരികില്‍ ഞാന്‍ വിശ്രമിച്ചുകൊള്ളട്ടെ. എന്നാല്‍, ഇതാ എന്റെ മകന്‍ കിംഹാം. അവന്‍ അങ്ങയെ സേവിക്കും. അവന്‍ തിരുമേനിയോടുകൂടെ പോരട്ടെ. അങ്ങേക്ക് ഇഷ്ടമുള്ളത് അവനു ചെയ്തുകൊടുത്താലും.

38

രാജാവ് പ്രതിവചിച്ചു: അതേ കിംഹാം എന്നോടുകൂടെ പോരട്ടെ. നിന്റെ ഇഷ്ടംപോലെ ഞാന്‍ അവനു ചെയ്തുകൊടുക്കും. നീ ചോദിക്കുന്നതെന്തും ഞാന്‍ നിനക്കും ചെയ്തുതരും.

39

ദാവീദും അനുയായികളും ജോര്‍ദാന്‍ കടന്നു. രാജാവ് ബര്‍സില്ലായിയെ ചുംബിച്ച് അനുഗ്രഹിച്ചു. അവന്‍ സ്വഭവനത്തിലേക്കു മടങ്ങി. രാജാവു ഗില്‍ഗാലിലേക്കു പോയി.

40

കിംഹാമും അവനോടൊപ്പമുണ്ടായിരുന്നു. യൂദായിലെ ജനവും ഇസ്രായേല്യരില്‍ പകുതിയും അകമ്പടിസേവിച്ചു.

41

ഇസ്രായേല്യര്‍ വന്നു രാജാവിനോടു ചോദിച്ചു: യൂദായിലെ ഞങ്ങളുടെ സഹോദരന്‍മാര്‍ രാജാവിനെയും കുടുംബത്തെയും സേവകരെയും രഹസ്യമായി ജോര്‍ദാന്‍ കടത്തിയതെന്ത്?

42

യൂദായിലെ ജനം ഇസ്രായേല്യരോടു പറഞ്ഞു: രാജാവു ഞങ്ങളുടെ സ്വന്തമായതുകൊണ്ട് നിങ്ങള്‍ ക്‌ഷോഭിക്കുന്നതെന്തിന്? രാജാവിന്റെ ചെലവിലാണോ ഞങ്ങളുടെ ഭക്ഷണം? അവന്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും സമ്മാനം തന്നോ?

43

ഇസ്രായേല്യര്‍ അവരോടു പറഞ്ഞു: രാജാവില്‍ ഞങ്ങള്‍ക്ക് പത്ത് ഓഹരിയുണ്ട്. നിങ്ങള്‍ക്കുള്ളതിനെക്കാള്‍ കൂടുല്‍ അവകാശം ഞങ്ങള്‍ക്ക് ദാവീദിലുണ്ട്. എന്നിട്ട് നിങ്ങള്‍ ഞങ്ങളെ അവഹേളിക്കുന്നോ?രാജാവിനെ തിരികെ വരുത്തുന്ന കാര്യം പറഞ്ഞത് ഞങ്ങളല്ലേ? എന്നാല്‍, യൂദായിലെ ജനത്തിന്റെ വാക്ക് ഇസ്രായേല്യരുടേതിനെക്കാള്‍ മൂര്‍ച്ചയേറിയതായിരുന്നു.