2 സാമുവല്‍ 2

ദാവീദ് അഭിഷിക്തന്‍
1

ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: യൂദായിലെ ഏതെങ്കിലും നഗരത്തിലേക്കു ഞാന്‍ പോകണമോ? പോകൂ, കര്‍ത്താവ് മറുപടി നല്‍കി. ദാവീദ് വീണ്ടും ചോദിച്ചു: ഏതു നഗരത്തിലേക്കാണു പോകേണ്ടത്? ഹെബ്രോണിലേക്ക്, അവിടുന്ന് അരുളിച്ചെയ്തു.

2

ദാവീദ് അങ്ങോട്ടു പോയി. ജസ്രേല്‍ക്കാരി അഹിനോവാം, കാര്‍മല്‍ക്കാരന്‍ നാബാലിന്റെ വിധവ അബിഗായില്‍ എന്നീ രണ്ടു ഭാര്യമാരും അവനോടൊപ്പമുണ്ടായിരുന്നു.

3

അവന്‍ തന്റെ ആളുകളെയും സകുടുംബം കൊണ്ടുപോയി. അവര്‍ ഹെബ്രോണിന്റെ ചുറ്റുമുള്ള പട്ടണങ്ങളില്‍ പാര്‍ത്തു.

4

യൂദായിലെ ജനങ്ങള്‍ വന്ന് ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകം ചെയ്തു.യാബേഷ്-ഗിലയാദിലെ ആളുകളാണ്, സാവൂളിനെ സംസ്‌കരിച്ചതെന്ന് അവര്‍ ദാവീദിനോടു പറഞ്ഞു.

5

അപ്പോള്‍, ദാവീദ് ദൂതന്‍മാരെ അയച്ച്‌ യാബേഷ്-ഗിലയാദിലെ ആളുകളോടു പറഞ്ഞു: കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങളുടെ രാജാവായ സാവൂളിന്റെ ശവസംസ്‌കാരം നടത്തി അവനോടു നിങ്ങള്‍ ഇത്രയും ദയ കാണിച്ചിരിക്കുന്നുവല്ലോ.

6

കര്‍ത്താവ് നിങ്ങളോട്, ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ!

7

നിങ്ങള്‍ ഇതു ചെയ്തതുകൊണ്ട് ഞാനും നിങ്ങളോടു ദയ കാണിക്കും. നിങ്ങളുടെ കരങ്ങള്‍ ശക്തമായിരിക്കട്ടെ! ധീരന്‍മാരായിരിക്കുവിന്‍. നിങ്ങളുടെ യജമാനനായ സാവൂള്‍ മരിച്ചു; യൂദാഭവനം തങ്ങളുടെ രാജാവായി എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.

8

നേറിന്റെ മകനും സാവൂളിന്റെ സൈന്യാധിപനുമായ അബ്‌നേര്‍ സാവൂളിന്റെ മകന്‍ ഇഷ്‌ബോഷെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടു പോയിരുന്നു.

9

അബ്‌നേര്‍ അവനെ ഗിലയാദ്, ആഷേര്‍, ജസ്രേല്‍, എഫ്രായിം, ബഞ്ചമിന്‍ തുടങ്ങി ഇസ്രായേല്‍ മുഴുവനിലും രാജാവായി വാഴിച്ചു.

10

രാജാവാകുമ്പോള്‍ സാവൂളിന്റെ മകന്‍ ഇഷ്‌ബോഷെത്തിനു നാല്‍പതു വയസ്‌സായിരുന്നു. അവന്‍ രണ്ടു വര്‍ഷം ഭരിച്ചു. എന്നാല്‍, യൂദാഭവനം ദാവീദിനോടു ചേര്‍ന്നുനിന്നു.

11

ദാവീദ്‌ യൂദാഭവനത്തില്‍ രാജാവായി. ഹെബ്രോണില്‍ ഏഴുവര്‍ഷവും ആറുമാസവും ഭരിച്ചു.

12

നേറിന്റെ മകന്‍ അബ്‌നേറും സാവൂളിന്റെ മകനായ ഇഷ്‌ബോഷെത്തിന്റെ ദാസന്‍മാരും മഹനയീമില്‍ നിന്ന് ഗിബയോനിലേക്കു പോയി.

13

സെരൂയയുടെ മകന്‍ യോവാബും ദാവീദിന്റെ ഭൃത്യന്‍മാരും ഗിബയോനിലെ കുളത്തിനരികെ വച്ച് അവരെ കണ്ടുമുട്ടി. അവര്‍ കുളത്തിനിരുവശത്തായി ഇരുന്നു.

14

അബ്‌നേര്‍ യോവാബിനോടു പറഞ്ഞു: യുവാക്കള്‍ എഴുന്നേറ്റ് നമ്മുടെ മുന്‍പാകെ പയറ്റിനോക്കട്ടെ. അങ്ങനെയാകട്ടെ, യോവാബ് പ്രതിവചിച്ചു.

15

സാവൂളിന്റെ മകന്‍ ഇഷ്‌ബോഷെത്തിന്റെ ഭാഗത്തുനിന്ന് ബഞ്ചമിന്‍ ഗോത്രത്തില്‍പ്പെട്ട പന്ത്രണ്ടുപേര്‍ എഴുന്നേറ്റ് ദാവീദിന്റെ ഭൃത്യന്‍മാരില്‍ പന്ത്രണ്ടു പേരുമായി ഏറ്റുമുട്ടി.

16

ഓരോരുത്തനും എതിരാളിയെ തലക്കുപിടിച്ച് അവന്റെ പള്ളയ്ക്ക് വാള്‍ കുത്തിയിറക്കി. അങ്ങനെ അവരെല്ലാം ഒരുമിച്ചു മരിച്ചുവീണു. അതുകൊണ്ട് ഗിബയോനിലെ ആ സ്ഥലത്തിന് ഹെല്‍ക്കത്ത് ഹസ്‌സൂറിം എന്നു പേരുണ്ടായി.

17

അന്നത്തെ യുദ്ധം അത്യുഗ്രമായിരുന്നു. ദാവീദിന്റെ ഭൃത്യന്‍മാരുടെ മുന്‍പില്‍ അബ്‌നേറും ഇസ്രായേല്‍ക്കാരും തോറ്റോടി.

18

യോവാബ്, അബിഷായി, അസഹേല്‍ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്‍മാരും അവിടെയുണ്ടായിരുന്നു. അസഹേല്‍ കാട്ടുമാനിനെപ്പോലെ ശീഘ്രഗാമി ആയിരുന്നു.

19

അസഹേല്‍ ഇടംവലം തിരിയാതെ അബ്നേറിനെ പിന്തുടര്‍ന്നു.

20

അബ്‌നേര്‍ പിറകോട്ടു തിരിഞ്ഞു ചോദിച്ചു: ഇതു നീയോ, അസഹേലേ? അതേ, ഞാന്‍ തന്നെ, അവന്‍ പറഞ്ഞു.

21

അബ്‌നേര്‍ അവനോടു പറഞ്ഞു: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ്‌ യോദ്ധാക്കളില്‍ ആരെയെങ്കിലും കൊള്ളയടിച്ചുകൊള്ളുക. എന്നാല്‍, അസഹേല്‍ പിന്‍മാറാതെ അവനെ പിന്തുടര്‍ന്നു.

22

അബ്നേര്‍ അസഹേലിനോടു വീണ്ടും പറഞ്ഞു: എന്നെ പിന്തുടരുന്നതു മതിയാക്കൂ. ഞാന്‍ നിന്നെ എന്തിനു കൊല്ലണം? ഞാന്‍ നിന്റെ സഹോദരന്‍ യോവാബിന്റെ മുഖത്ത് എങ്ങനെ നോക്കും?

23

എന്നിട്ടും അവന്‍ വിട്ടുമാറാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട്, അബ്‌നേര്‍ തന്റെ കുന്തത്തിന്റെ പിന്‍ഭാഗംകൊണ്ട് അവന്റെ വയറിനു കുത്തി. വയറു തുളച്ചു കുന്തം പുറത്തു ചാടി. അവന്‍ അവിടെത്തന്നെ മരിച്ചുവീണു. അവിടെ എത്തിയവരെല്ലാം സ്തബ്ധരായി നിന്നുപോയി.

24

എന്നാല്‍, യോവാബും അബിഷായിയും അബ്‌നേറിനെ പിന്തുടര്‍ന്നു.

25

സൂര്യന്‍ അസ്തമിച്ചപ്പോള്‍ അവന്‍ ഹിബയോന്‍ മരുഭൂമിയിലേക്കുള്ള വഴിമധ്യേ കിടക്കുന്ന ഗീയായുടെ മുന്‍പില്‍ സ്ഥിതിചെയ്യുന്ന അമ്മായില്‍ നിലയുറപ്പിച്ചു.

26

അബ്‌നേര്‍ യോവാബിനോടു വിളിച്ചുപറഞ്ഞു: നാം എന്നും യുദ്ധം ചെയ്തുകൊണ്ടിരിക്കണമോ? അവസാനം കയ്‌പേറിയതായിരിക്കുമെന്ന് നിനക്കറിഞ്ഞുകൂടേ? സഹോദരന്‍മാരെ അനുധാവനം ചെയ്യരുതെന്ന് നിന്റെ ആള്‍ക്കാരോട് ആജ്ഞാപിക്കാന്‍ ഇനി വൈകണമോ?

27

യോവാബ് മറുപടി നല്‍കി: നീ ഇതു പറയാതിരുന്നെങ്കില്‍, എന്റെ ആള്‍ക്കാര്‍ നാളെ രാവിലെവരെ നിങ്ങളെ പിന്തുടരുമായിരുന്നെന്ന് ജീവനുള്ള ദൈവത്തെക്കൊണ്ടു ഞാന്‍ സത്യം ചെയ്യുന്നു.

28

അങ്ങനെ യോവാബ് കാഹളമൂതി. ആളുകള്‍ നിന്നു. അവര്‍ പിന്നെ ഇസ്രായേല്‍ക്കാരെ അനുധാവനം ചെയ്യുകയോ അവരോടു പൊരുതുകയോ ചെയ്തില്ല.

29

അബ്‌നേറും അവന്റെ ആളുകളും അന്നു രാത്രി മുഴുവന്‍ അരാബാവഴി നടന്നു. അവര്‍ ജോര്‍ദാന്‍ കടന്ന് പിറ്റേ ദിവസം ഉച്ചവരെ യാത്ര ചെയ്ത് മഹനയീമിലെത്തി.

30

അബ്‌നേറിനെ പിന്‍തുടരുന്നതു മതിയാക്കി യോവാബ് തിരിച്ചുപോന്നു. അവന്‍ തന്റെ ആളുകളെയെല്ലാം ഒരുമിച്ചുകൂട്ടിയപ്പോള്‍ അസഹേലിനെക്കൂടാതെ ദാവീദിന്റെ ഭൃത്യന്‍മാരില്‍ പത്തൊമ്പതു പേര്‍ കുറവുണ്ടായിരുന്നു.

31

ദാവീദിന്റെ സേവകരാകട്ടെ, അബ്‌നേറിന്റെ ആളുകളായ ബഞ്ചമിന്‍ ഗോത്രക്കാരില്‍ മുന്നൂറ്റിയറുപതു പേരെ വധിച്ചിരുന്നു.

32

അവര്‍ അസഹേലിനെ ബേത്‌ലെഹെമില്‍ അവന്റെ പിതാവിന്റെ കല്ലറയില്‍ അടക്കം ചെയ്തു. യോവാബും ആളുകളും രാത്രിമുഴുവന്‍ നടന്ന് നേരം പുലര്‍ന്നപ്പോള്‍ ഹെബ്രോണിലെത്തി.