2 സാമുവല്‍ 3

1

സാവൂളിന്റെ ഭവനവും ദാവീദിന്റെ ഭവനവും തമ്മില്‍ നീണ്ടയുദ്ധം നടന്നു. ദാവീദ് മേല്‍ക്കുമേല്‍ ശക്തി പ്രാപിച്ചു; സാവൂളിന്റെ കുടുംബമോ അടിക്കടി ക്ഷയിച്ചുവന്നു.

ദാവീദിന്റെ പുത്രന്‍മാര്‍
2

ദാവീദിന് ഹെബ്രോണില്‍വച്ചു പുത്രന്‍മാര്‍ ജനിച്ചു. ജസ്രേല്‍ക്കാരി അഹിനോവാമില്‍ ജനിച്ച അംനോണ്‍ ആയിരുന്നു ഒന്നാമന്‍.

3

കാര്‍മല്‍ക്കാരന്‍ നാബാലിന്റെ വിധവയായിരുന്ന അബിഗായലില്‍ ജനിച്ച ഖിലെയാബ് രണ്ടാമനും. മൂന്നാമനായ അബ്‌സലോമിനെ പ്രസവിച്ചത് ഗഷൂരിലെ രാജാവായ തല്‍മായിയുടെ മകള്‍ മാഖാ ആണ്.

4

ഹഗ്ഗീത്തില്‍ നാലാമന്‍ അദോനിയായും, അബിത്താലില്‍ അഞ്ചാമന്‍ ഷെഫത്തിയായും,

5

ഭാര്യയായ എഗ്‌ലായില്‍ ആറാമന്‍ ഇത്രയാമും ജനിച്ചു. ഇവരാണ് ഹെബ്രോണില്‍ വച്ചു ദാവീദിനു ജനിച്ച പുത്രന്‍മാര്‍.

ദാവീദും അബ്‌നേറും
6

സാവൂളിന്റെ കുടുംബവും ദാവീദിന്റെ കുടുംബവും തമ്മില്‍യുദ്ധം നടന്നുകൊണ്ടിരിക്കെ, അബ്‌നേര്‍ സാവൂളിന്റെ കുടുംബത്തില്‍ പ്രാബല്യം നേടിക്കൊണ്ടിരുന്നു.

7

സാവൂളിന് ഒരു ഉപനാരിയുണ്ടായിരുന്നു. അവള്‍ അയ്യായുടെ മകള്‍ റിസ്പാ ആയിരുന്നു. ഇഷ്‌ബോഷെത്ത് അബ്‌നേറിനോടു ചോദിച്ചു: നീ എന്റെ പിതാവിന്റെ ഉപനാരിയുമായി ശയിച്ചതെന്തിന്?

8

അപ്പോള്‍, അബ്നേര്‍ ക്രുദ്ധനായി പറഞ്ഞു: ഞാന്‍ യൂദാപക്ഷത്തെ ഒരു നായാണെന്നു നീ കരുതുന്നവോ? നിന്റെ പിതാവായ സാവൂളിന്റെ ഭവനത്തോടും സഹോദരന്‍മാരോടും സ്‌നേഹിതന്‍മാരോടും ഇന്നോളം ഞാന്‍ വിശ്വസ്തത പുലര്‍ത്തി. ദാവീദിന്റെ പിടിയില്‍പെടാതെ ഞാന്‍ നിന്നെ രക്ഷിച്ചു. എന്നിട്ടും സ്ത്രീസംബന്ധമായ കുറ്റം എന്നില്‍ ആരോപിക്കുന്നുവോ?

9

സാവൂളിന്റെ ഭവനത്തില്‍നിന്ന്

10

രാജ്യമെടുത്ത് ദാന്‍മുതല്‍ ബേര്‍ഷെബാ വരെ ഇസ്രായേലിലും യൂദായിലും ദാവീദിന്റെ സിംഹാസനം സ്ഥാപിക്കുമെന്നു കര്‍ത്താവ് ദാവീദിനോടു സത്യം ചെയ്തിട്ടുള്ളത് ഞാന്‍ ദാവീദിനു നിറവേറ്റിക്കൊടുക്കാതിരുന്നാല്‍, ദൈവം ഈ അബ്‌നേറിനെ കഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ.

11

അബ്നേറിനെ അത്യധികം ഭയപ്പെട്ടതുകൊണ്ട് ഇഷ്‌ബോഷെത്തിന് ഒരു വാക്കുപോലും മറുപടി പറയാന്‍ കഴിഞ്ഞില്ല.

12

ഹെബ്രോണില്‍ ദാവീദിന്റെ അടുക്കലേക്കു ദൂതന്‍മാരെ അയച്ച് അബ്‌നേര്‍ അറിയിച്ചു: ദേശം ആര്‍ക്കുള്ളത്? എന്നോട് ഉടമ്പടി ചെയ്യുക. ഇസ്രായേല്‍ മുഴുവനെയും നിന്റെ പക്ഷത്ത് കൊണ്ടുവരുന്നതിന് ഞാന്‍ സഹായിക്കാം.

13

ദാവീദ് മറുപടി പറഞ്ഞു: കൊള്ളാം, ഞാന്‍ ഉടമ്പടിചെയ്യാം; പക്‌ഷേ, ഒരു വ്യവസ്ഥ, എന്നെ കാണാന്‍ വരുമ്പോള്‍ സാവൂളിന്റെ മകള്‍ മിഖാലിനെ ആദ്യം തന്നെ കൂട്ടിക്കൊണ്ടുവരണം.

14

അനന്തരം, ദാവീദ് സാവൂളിന്റെ മകന്‍ ഇഷ്‌ബോഷെത്തിനോടു ദൂതന്‍മാരെ അയച്ചു പറഞ്ഞു: എന്റെ ഭാര്യ മിഖാലിനെ തിരിച്ചുതരിക. നൂറു ഫിലിസ്ത്യരുടെ അഗ്രചര്‍മം കൊടുത്താണ് ഞാന്‍ അവളെ പരിഗ്രഹിച്ചത്.

15

ഇഷ്‌ബോഷെത്ത് ആളയച്ച് ലായിഷിന്റെ മകനും മിഖാലിന്റെ ഭര്‍ത്താവുമായ ഫല്‍തിയേലിന്റെ അടുക്കല്‍നിന്ന് അവളെ മടക്കിവരുത്തി.

16

അവളുടെ ഭര്‍ത്താവു കരഞ്ഞു കൊണ്ട് ബഹൂറിം വരെ പിന്നാലെ ചെന്നു. അബ്‌നേര്‍ അവനോട്, മടങ്ങിപ്പോകൂ എന്നു പറഞ്ഞു. അവന്‍ മടങ്ങിപ്പോയി.

17

അബ്‌നേര്‍ ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരോടു സംസാരിച്ചു: ദാവീദിനെ രാജാവായിക്കിട്ടാന്‍ നിങ്ങള്‍ ആഗ്രഹിച്ചിരുന്നല്ലോ.

18

ഇപ്പോള്‍ ഇതാ, അങ്ങനെ ചെയ്യുവിന്‍. എന്റെ ദാസനായ ദാവീദിന്റെ കരംകൊണ്ട് എന്റെ ജനമായ ഇസ്രായേലിനെ ഫിലിസ്ത്യരുടെയും മറ്റു ശത്രുക്കളുടെയും കൈയില്‍നിന്നു രക്ഷിക്കും എന്നു കര്‍ത്താവ് ദാവീദിനോടു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.

19

അബ്‌നേര്‍ ബഞ്ചമിന്‍ ഗോത്രക്കാരോടും സംസാരിച്ചു. ഇസ്രായേല്‍ ഗോത്രക്കാരുടെയും ബഞ്ചമിന്‍ ഗോത്രത്തിന്റെയും സമ്മതം ദാവീദിനെ അറിയിക്കാന്‍ അബ്‌നേര്‍ ഹെബ്രോണിലേക്കു പോയി.

20

ഇരുപത് ആളുകളുമായി അബ്‌നേര്‍ ഹെബ്രോണില്‍ ദാവീദിന്റെയടുക്കല്‍ എത്തി. അവര്‍ക്കുവേണ്ടി ദാവീദ് ഒരു വിരുന്നൊരുക്കി.

21

അബ്‌നേര്‍ ദാവീദിനോടു പറഞ്ഞു: ഞാന്‍ ചെന്ന് ഇസ്രായേല്‍ മുഴുവനെയും എന്റെ യജമാനനായ രാജാവിന്റെയടുക്കല്‍ കൂട്ടിക്കൊണ്ടുവരാം. അവര്‍ അങ്ങയോട് ഒരുടമ്പടി ചെയ്യട്ടെ. അങ്ങ് ആഗ്രഹിക്കുന്നതു പോലെ എല്ലാവരുടെയും മേല്‍ രാജാവായി വാഴുകയും ചെയ്യാം. ദാവീദ് അബ്നേറിനെ പറഞ്ഞയച്ചു. അവന്‍ സമാധാനത്തോടെ പോയി.

22

അപ്പോള്‍ത്തന്നെ ദാവീദിന്റെ ദാസന്‍മാര്‍ യോവാബിനോടൊപ്പം ഒരു കവര്‍ച്ച കഴിഞ്ഞ് കൊള്ളവസ്തുക്കളുമായി മടങ്ങിയെത്തി. അപ്പോള്‍ അബ്‌നേര്‍ ഹെബ്രോണില്‍ ദാവീദിനോടുകൂടെ ഉണ്ടായിരുന്നില്ല. എന്തെന്നാല്‍, ദാവീദ് അവനെ മടക്കിയയ്ക്കുകയും അവന്‍ സമാധാനത്തോടെ പോകുകയും ചെയ്തിരുന്നു.

23

നേറിന്റെ മകന്‍ അബ്‌നേര്‍ രാജാവിന്റെയടുക്കല്‍ വന്നു; രാജാവ് അവനെ സമാധാനത്തോടെ മടക്കിയയച്ചു എന്ന് സൈന്യസമേതം മടങ്ങിവന്ന യോവാബ് അറിഞ്ഞു.

24

യോവാബ് രാജാവിനോടു ചോദിച്ചു: അങ്ങ് ഈ ചെയ്തതെന്ത്? അബ്‌നേര്‍ അങ്ങയുടെയടുക്കല്‍ വന്നിരുന്നല്ലോ. അങ്ങ് അവനെ വെറുതെ വിട്ടതെന്തുകൊണ്ട്?

25

അങ്ങയുടെ വ്യാപാരങ്ങള്‍ ഒറ്റുനോക്കി അങ്ങയെ വഞ്ചിക്കാനാണ് നേറിന്റെ മകന്‍ അബ്‌നേര്‍ വന്നതെന്ന് അങ്ങ് അറിയുന്നില്ലേ?

26

ദാവീദിന്റെ സന്നിധിയില്‍ നിന്നു പുറത്തുവന്ന യോവാബ് അബ്‌നേറിന്റെ പിന്നാലെ ദൂതന്‍മാരെ അയച്ചു. അവര്‍ അവനെ സീറായുടെ കിണറ്റിനരികില്‍ നിന്നു തിരികെ കൊണ്ടുവന്നു. ദാവീദ് ഇത് അറിഞ്ഞില്ല.

27

അബ്‌നേര്‍ ഹെബ്രോണില്‍ തിരിച്ചെത്തിയപ്പോള്‍ സ്വകാര്യം പറയുവാനെന്നോണം യോവാബ് അവനെ പടിവാതില്‍ക്കലേക്കു തനിച്ചുകൊണ്ടുപോയി; വയറ്റത്തുകുത്തി അവനെ കൊന്ന് തന്റെ സഹോദരനായ അസഹേലിനെ കൊന്നതിനു പകരം വീട്ടി.

28

ഈ വിവരമറിഞ്ഞു ദാവീദ് പറഞ്ഞു: നേറിന്റെ മകന്‍ അബ്‌നേറിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജ്യത്തിനും കര്‍ത്താവിന്റെ മുന്‍പാകെ കുറ്റമില്ല.

29

ഇത് യോവാബിന്റെയും അവന്റെ പിതൃഭവനത്തിന്റെയും മേല്‍ ആയിരിക്കട്ടെ! യോവാബിന്റെ ഭവനത്തില്‍ രക്തസ്രാവക്കാരനോ കുഷ്ഠരോഗിയോ ഊന്നുവടിയില്ലാതെ നടക്കാന്‍ പറ്റാത്തവനോ വാളിനിരയാകുന്നവനോ പട്ടിണികിടക്കുന്നവനോ വിട്ടൊഴിയാതിരിക്കട്ടെ.

30

തങ്ങളുടെ സഹോദരനായ അസഹേലിനെ അബ്‌നേര്‍ ഗിബയോനിലെ യുദ്ധത്തില്‍വച്ചു കൊന്നതുകൊണ്ട് യോവാബും സഹോദരന്‍ അബിഷായിലും അവനെ കൊന്നുകളഞ്ഞു.

31

ദാവീദ് യോവാബിനോടും കൂടെയുണ്ടായിരുന്നവരോടും കല്‍പിച്ചു; നിങ്ങള്‍ വസ്ത്രം കീറി ചാക്കുടുത്ത് അബ്‌നേറിനെക്കുറിച്ചു വിലപിക്കുവിന്‍. ദാവീദ് ശവമഞ്ചത്തെ പിന്തുടര്‍ന്നു.

32

അബ്‌നേറിനെ ഹെബ്രോണില്‍ സംസ്‌കരിച്ചു. രാജാവ് കല്ലറയ്ക്കരികെ നിന്ന് ഉച്ചത്തില്‍ കരഞ്ഞു.

33

സകലജനവും വില പിച്ചു. അബ്‌നേറിനെ പ്രതി രാജാവ് ഇങ്ങനെ വിലപിച്ചു: ഭോഷനെപ്പോലെയല്ലയോ അബ്‌നേറിനു മരിക്കേണ്ടി വന്നത്.

34

നിന്റെ കരങ്ങള്‍ ബന്ധിച്ചിരുന്നില്ല, നിന്റെ പാദങ്ങള്‍ കെട്ടിയിരുന്നില്ല. ദുഷ്ടരാല്‍ കൊല്ലപ്പെടുന്നവനെപ്പോലെയാണല്ലോ നീ കൊല്ലപ്പെട്ടത്. അവനെച്ചൊല്ലി ജനം പിന്നെയും കരഞ്ഞു.

35

ഭക്ഷണം കഴിക്കാന്‍ ദാവീദിനെ അന്നുപകല്‍ മുഴുവന്‍ ജനം നിര്‍ബന്ധിച്ചു. എന്നാല്‍, ദാവീദ് സത്യം ചെയ്തു പറഞ്ഞു: സൂര്യാസ്തമയത്തിനു മുന്‍പ് ഞാന്‍ എന്തെങ്കിലും ഭക്ഷിച്ചാല്‍ ദൈവം എന്നെ കൊന്നുകളയട്ടെ! രാജാവ് ചെയ്തതെല്ലാം ജനം ശ്രദ്ധിച്ചു.

36

അത് അവരെ തൃപ്തരാക്കി.

37

നേറിന്റെ മകനായ അബ്‌നേറിനെ കൊന്നത് രാജാവിന്റെ ഇഷ്ടപ്രകാരമായിരുന്നില്ലെന്ന് സകല ജനവും ഇസ്രായേല്‍ മുഴുവനും മനസ്‌സിലാക്കി.

38

രാജാവ് ഭൃത്യന്‍മാരോടു പറഞ്ഞു: പ്രഭുവും മഹാനുമായ ഒരുവനാണ് ഇന്ന് ഇസ്രായേലില്‍ മരിച്ചതെന്ന് നിങ്ങള്‍ അറിയുന്നില്ലേ?

39

അഭിഷിക്തനായ രാജാവെങ്കിലും ഞാനിന്നു ബലഹീനനാണ്. സെരൂയയുടെ പുത്രന്‍മാരായ ഇവര്‍ എന്റെ വരുതിയില്‍ ഒതുങ്ങാത്തവിധം ക്രൂരന്‍മാരത്രേ. ദുഷ്ടനോട് അവന്റെ ദുഷ്ടതയ്‌ക്കൊത്ത വണ്ണം കര്‍ത്താവു പ്രതികാരംചെയ്യട്ടെ!