2 സാമുവല്‍ 21

ഗിബയോന്‍കാരുടെ പ്രതികാരം
1

ദാവീദിന്റെ ഭരണകാലത്തു മൂന്നുവര്‍ഷം തുടര്‍ച്ചയായി ക്ഷാമമുണ്ടായി. ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: അവിടുന്ന് അരുളിച്ചെയ്തു: സാവൂള്‍ ഗിബയോന്‍കാരെ കൊന്നതുകൊണ്ട് അവന്റെയും കുടും ബത്തിന്റെയുംമേല്‍ രക്തപാതകക്കുറ്റമുണ്ട്.

2

അതുകൊണ്ട്, രാജാവു ഗിബയോന്‍കാരെ വിളിച്ചു. ഗിബയോന്‍കാര്‍ ഇസ്രായേ ല്യരല്ല; അമോര്യരുടെ ഒരു ചെറുവിഭാഗം ആയിരുന്നു. അവരെ ഉപദ്രവിക്കുകയില്ലെന്ന് ഇസ്രായേല്യര്‍ സത്യം ചെയ്തിരുന്നുവെങ്കിലും ഇസ്രായേലിനെയും യൂദായെയും കുറിച്ചുള്ള തീക്ഷ്ണതയില്‍ സാവൂള്‍ അവരെ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

3

ദാവീദ് ഗിബയോന്‍കാരോടു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്തുതരണം? നിങ്ങള്‍ കര്‍ത്താവിന്റെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന് നിങ്ങളോടു ചെയ്ത ഉപദ്രവങ്ങള്‍ക്കു ഞാന്‍ എന്തു പരിഹാരം ചെയ്യണം?

4

ഗിബയോന്‍കാര്‍ മറുപടി നല്‍കി: സാവൂളും കുടുംബവുമായുള്ള ഞങ്ങളുടെ പ്രശ്‌നം വെള്ളിയും പൊന്നും കൊണ്ടു തീരുന്നതല്ല. ഇസ്രായേലില്‍ ആരെയെങ്കിലും കൊല്ലാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ദാവീദ് ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്തുതരണമെന്നാണ് നിങ്ങള്‍ പറയുന്നത്?

5

അവര്‍ പറഞ്ഞു: ഇസ്രായേല്‍ ദേശത്തെങ്ങും ഞങ്ങള്‍ക്കിടമുണ്ടാകാതിരിക്കേണ്ടതിനു മനഃപൂര്‍വം ഞങ്ങളെ നശിപ്പിച്ചവനുണ്ടല്ലോ,

6

അവന്റെ പുത്രന്‍മാരില്‍ ഏഴുപേരെ ഞങ്ങള്‍ക്ക് ഏല്‍പിച്ചു തരുക. കര്‍ത്താവിന്റെ പര്‍വതമായ ഗിബയോനില്‍ അവിടുത്തെ മുന്‍പാകെ ഞങ്ങള്‍ അവരെ തൂക്കിക്കൊല്ലട്ടെ. രാജാവു പറഞ്ഞു: ഞാന്‍ അവരെ നിങ്ങള്‍ക്ക് ഏല്‍പിച്ചുതരാം.

7

എന്നാല്‍, സാവൂളിന്റെ മകന്‍ ജോനാഥാനുമായി കര്‍ത്തൃനാമത്തില്‍ ചെയ്തിരുന്ന ഉടമ്പടി നിമിത്തം ദാവീദ് സാവൂളിന്റെ മകനായ ജോനാഥാന്റെ മകന്‍ മെഫിബോഷെത്തിനെ ഒഴിവാക്കി.

8

അയായുടെ മകള്‍ റിസ്പായില്‍ സാവൂളിനു ജനിച്ച അര്‍മ്മോനി, മെഫിബോഷെത്ത് എന്നീ പുത്രന്‍മാരെയും മെഹോലായിലെ ബര്‍സില്ലായുടെ മകനായ അദ്രിയേലിന് സാവൂളിന്റെ മകള്‍ മേരബില്‍ ജനിച്ച അഞ്ചു പുത്രന്‍മാരെയും രാജാവു പിടികൂടി.

9

ഗിബയോന്‍കാര്‍ക്ക് അവരെ ഏല്‍പിച്ചുകൊടുത്തു. അവര്‍ അവരെ കര്‍ത്താവിന്റെ മുന്‍പില്‍ മലയില്‍വച്ച് തൂക്കിലിട്ടു. അങ്ങനെ അവര്‍ ഏഴുപേരും ഒരുമിച്ചു മരിച്ചു. യവം കൊയ്ത്തിന്റെ ആരംഭത്തിലാണ് അവരെകൊന്നത്.

10

അനന്തരം, അയായുടെ മകള്‍ റിസ്പാ പാറമേല്‍ ചാക്കുവിരിച്ച്, കൊയ്ത്തുകാലത്തിന്റെ ആരംഭംമുതല്‍ മഴക്കാലംവരെ അവിടെ കിടന്നു. പകല്‍ പക്ഷികളെയും രാത്രി കാട്ടുമൃഗങ്ങളെയും മൃതദേഹങ്ങളില്‍ നിന്ന് അവള്‍ ആട്ടിയോടിച്ചു.

11

അയായുടെ മകളും സാവൂളിന്റെ ഉപനാരിയുമായ റിസ്പായുടെ പ്രവൃത്തി ദാവീദ് കേട്ടു.

12

അവന്‍ ചെന്ന്‌ യാബെഷ്ഗിലയാദിലെ ആളുകളില്‍നിന്ന് സാവൂളിന്റെയും മകന്‍ ജോനാഥാന്റെയും അസ്ഥികള്‍ എടുത്തു. ഗില്‍ബോവയില്‍വച്ച് സാവൂളിനെ കൊന്നതിനുശേഷം അവരുടെ മൃതശരീരങ്ങള്‍ ഫിലിസ്ത്യര്‍ ബെത്ഷാനിലെ പൊതുവീഥിയില്‍ തൂക്കിയിട്ടിരുന്നു. യാബെഷ്ഗിലയാദുകാര്‍ അവമോഷ്ടിച്ചു കൊണ്ടുപോയി.

13

ദാവീദ് സാവൂളിന്റെയും

14

മകന്‍ ജോനാഥാന്റെയും തൂക്കിക്കൊല്ലപ്പെട്ടവരുടെയും അസ്ഥികള്‍ ബഞ്ചമിന്‍ദേശത്ത് സേലയില്‍ സാവൂളിന്റെ പിതാവായ കിഷിന്റെ കല്ലറയില്‍ സംസ്‌കരിച്ചു. രാജാവു കല്‍പിച്ചതുപോലെ അവര്‍ചെയ്തു. പിന്നെ രാജ്യത്തിനുവേണ്ടിയുള്ള അവരുടെ പ്രാര്‍ഥന ദൈവം കേട്ടു.

ദാവീദിന്റെ വീരയോദ്ധാക്കള്‍
15

ഫിലിസ്ത്യരും ഇസ്രായേല്യരുമായി വീണ്ടും യുദ്ധം ഉണ്ടായി. ദാവീദ് പടയാളികളുമായിച്ചെന്ന് ഫിലിസ്ത്യരോടു യുദ്ധം ചെയ്തു; അവന്‍ തളര്‍ന്നു.

16

മല്ലന്‍മാരുടെ വംശത്തില്‍പ്പെട്ട ഇഷ്ബിബെനോബ് ദാവീദിനെ കൊല്ലാമെന്നു വിചാരിച്ചു. അവന്റെ ഓടുകൊണ്ടുള്ള കുന്തത്തിനു മുന്നൂറു ഷെക്കല്‍ ഭാരമുണ്ടായിരുന്നു. അവന്‍ അരയില്‍ പുതിയ വാള്‍ ധരിച്ചിരുന്നു.

17

എന്നാല്‍, സെരൂയയുടെ മകന്‍ അബിഷായി ദാവീദിന്റെ സഹായത്തിനെത്തി. അവനെ അടിച്ചുവീഴ്ത്തി കൊന്നുകളഞ്ഞു. ഇസ്രായേലിന്റെ ദീപം അണയാതിരിക്കേണ്ടതിന്, അങ്ങ് ഞങ്ങളോടുകൂടെ യുദ്ധത്തിനു പോരരുതെന്നു പറഞ്ഞു പടയാളികള്‍ ദാവീദിനെക്കൊണ്ടു സത്യം ചെയ്യിച്ചു.

18

അതിനുശേഷം ഗോബില്‍വച്ച് ഫിലിസ്ത്യരുമായി വീണ്ടും യുദ്ധമുണ്ടായി. അപ്പോള്‍ ഹുഷാത്യനായ സിബെക്കായി മല്ലന്‍മാരുടെ വംശത്തില്‍പ്പെട്ട സാഫിനെ കൊന്നു.

19

ഗോബില്‍വച്ചു ഫിലിസ്ത്യരുമായുണ്ടായ മറ്റൊരു യുദ്ധത്തില്‍ ബേത്‌ലെഹംകാരനായ യാറെഓറെഗിമിന്റെ പുത്രന്‍ എല്‍ഹാനാന്‍ ഗിത്യനായ ഗോലിയാത്തിനെ കൊന്നു കളഞ്ഞു. അവന്റെ കുന്തത്തിന്റെ പിടി നെയ്ത്തുകാരന്റെ ഓടം പോലെയായിരുന്നു.

20

ഗത്തില്‍വച്ചും ഒരു യുദ്ധമുണ്ടായി. അവിടെ ഒരു അതികായന്‍ ഉണ്ടായിരുന്നു. അവന്റെ കൈകാലുകള്‍ക്ക് ആറാറുവീതം ഇരുപത്തിനാലു വിരലുകള്‍ ഉണ്ടായിരുന്നു. അവനും മല്ലന്‍മാരുടെ സന്തതികളിലൊരുവനായിരുന്നു.

21

അവന്‍ ഇസ്രായേലിനെ അധിക്‌ഷേപിച്ചപ്പോള്‍ ദാവീദിന്റെ സഹോദരനായ ഷിമെയിയുടെ മകന്‍ ജോനാഥാന്‍ അവനെ വധിച്ചു.

22

ഇവര്‍ നാലുപേരും ഗത്തിലെ മല്ലന്‍മാരുടെ സന്തതികളില്‍പ്പെട്ടവരായിരുന്നു. ദാവീദും അനുചരന്‍മാരും അവരെ നിഗ്രഹിച്ചു.