2 സാമുവല്‍ 22
കര്‍ത്താവ് ദാവീദിനെ സകല ശത്രുക്കളില്‍നിന്നും സാവൂളില്‍നിന്നും രക്ഷിച്ച ദിവസം ദാവീദ് അവിടുത്തേക്ക് ഈ കീര്‍ത്തനം ആലപിച്ചു:
കര്‍ത്താവല്ലോ ഉന്നതശിലയും
ദുര്‍ഗവും എന്റെ വിമോചകനും എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും; എന്റെ രക്ഷകനും അവിടുന്നാണ്. അങ്ങ് എന്നെ അക്രമത്തില്‍ നിന്നു രക്ഷിക്കുന്നു.
സ്തുത്യര്‍ഹനായ കര്‍ത്താവിനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; അവിടുന്നെന്നെ ശത്രുക്കളില്‍നിന്നു രക്ഷിക്കും.
മൃത്യുതരംഗങ്ങള്‍ എന്നെ വലയം ചെയ്തു. വിനാശത്തിന്റെ മഹാപ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു.
പാതാളപാശങ്ങള്‍ എന്നെ ചുറ്റി. മരണം എനിക്കു കെണിയൊരുക്കി.
കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. എന്റെ ദൈവത്തോടു ഞാന്‍ നിലവിളിച്ചു. അവിടുന്നു തന്റെ ആലയത്തില്‍ നിന്ന് എന്റെ അപേക്ഷ കേട്ടു. എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
കര്‍ത്താവിന്റെ കോപത്തില്‍ ഭൂമി ഞെട്ടിവിറച്ചു. ആകാശത്തിന്റെ അടിസ്ഥാനങ്ങള്‍ ഇളകി.
അവിടുത്തെ നാസികയില്‍ നിന്നു ധൂമപടലമുയര്‍ന്നു. വായില്‍നിന്നു സര്‍വവും വിഴുങ്ങുന്ന അഗ്‌നി പുറപ്പെട്ടു, ജ്വലിക്കുന്ന കനലുകള്‍ ആളിക്കത്തി.
ആകാശം ചായിച്ച് അവിടുന്ന് ഇറങ്ങിവന്നു; കൂരിരുട്ടിനുമേല്‍ അവിടുന്ന് പാദമുറപ്പിച്ചു.
കെരൂബിനെ വാഹനമാക്കി അവിടുന്നു പറന്നു. കാറ്റിന്റെ ചിറകുകളില്‍ അവിടുന്നു പ്രത്യക്ഷനായി.
അന്ധകാരം കൊണ്ട് അവിടുന്ന് ആവരണം ചമച്ചു, ജലം നിറഞ്ഞ കാര്‍മേഘങ്ങള്‍ വിതാനവും.
അവിടുത്തെ മുന്‍പില്‍ ജ്വലിക്കുന്ന തേജസ്‌സില്‍ നിന്നു തീക്കനല്‍ പാറി.
കര്‍ത്താവ് ആകാശത്തില്‍ ഇടിമുഴക്കി.അത്യുന്നതന്റെ ശബ്ദം മുഴങ്ങിക്കേട്ടു.
അവിടുന്ന് അമ്പയച്ച് അവരെ ചിതറിച്ചു. മിന്നല്‍പ്പിണര്‍കൊണ്ട് അവരെ പായിച്ചു.
അവിടുത്തെ നാസികയില്‍നിന്നുദ്ഗമിച്ച ക്രുദ്ധനിശ്വാസത്താല്‍ സമുദ്രത്തിന്റെ ഉള്‍ച്ചാലുകള്‍ കാണപ്പെട്ടു. ഭൂമിയുടെ അടിസ്ഥാനങ്ങള്‍ നഗ്‌നമാക്കപ്പെട്ടു.
അത്യുന്നതങ്ങളില്‍ നിന്നു കൈനീട്ടി അവിടുന്ന് എന്നെ പിടിച്ചു. പെരുവെള്ളത്തില്‍ നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു.
പ്രബലനായ ശത്രുവില്‍ നിന്നും എന്നെ വെറുത്തവരില്‍ നിന്നും അവിടുന്ന് എന്നെ രക്ഷിച്ചു. അവര്‍ എന്റെ ശക്തിക്ക് അതീതരായിരുന്നു.
അനര്‍ഥകാലത്ത് അവര്‍ എന്റെ മേല്‍ ചാടിവീണു. കര്‍ത്താവ് എനിക്ക് അഭയസ്ഥാനമായിരുന്നു.
അവിടുന്ന് എന്നെ വിശാലസ്ഥലത്തേക്ക് ആനയിച്ചു. എന്നില്‍ പ്രസാദിച്ചതിനാല്‍ എന്നെ വിമോചിപ്പിച്ചു.
എന്റെ നീതിക്കൊത്തവിധം കര്‍ത്താവ് എനിക്കു പ്രതിഫലം നല്‍കി. എന്റെ കൈകളുടെ നിര്‍മലതയ്ക്കു ചേര്‍ന്നവിധം എനിക്കു പകരം തന്നു.
കര്‍ത്താവിന്റെ വഴിയില്‍നിന്നു ഞാന്‍ വ്യതിചലിച്ചില്ല. തിന്‍മചെയ്ത് എന്റെ ദൈവത്തില്‍ നിന്നു ഞാനകന്നു പോയില്ല.
അവിടുത്തെ കല്‍പനകള്‍ എന്റെ കണ്‍മുന്‍പിലുണ്ടായിരുന്നു. അവിടുത്തെ നിയമങ്ങള്‍ ഞാന്‍ ലംഘിച്ചില്ല.
തിരുമുന്‍പില്‍ ഞാന്‍ നിര്‍മലനായിരുന്നു. കുറ്റങ്ങളില്‍നിന്നു ഞാന്‍ അകന്നു നിന്നു.
ആകയാല്‍, എന്റെ നീതിയും നിഷ്‌കളങ്കതയും കണ്ട് കര്‍ത്താവ് എനിക്കു പ്രതിഫലം നല്‍കി.
വിശ്വസ്തനോട് അവിടുന്നു വിശ്വസ്തത പുലര്‍ത്തുന്നു. നിഷ്‌കളങ്കനോടു നിഷ്‌കളങ്കമായി പെരുമാറുന്നു.
നിര്‍മലനോടു നിര്‍മലമായും ദുഷ്ടനോടു ക്രൂരമായും അങ്ങു പെരുമാറുന്നു.
വിനീതരെ അങ്ങു വിടുവിക്കുന്നു. അഹങ്കാരികളെ അങ്ങു വീഴ്ത്തുന്നു.
കര്‍ത്താവേ, അങ്ങ് എന്റെ ദീപമാണ്. എന്റെ ദൈവം, എന്റെ അന്ധകാരം അകറ്റുന്നു.
അങ്ങയുടെ സഹായത്താല്‍ സൈന്യനിരയെ ഞാന്‍ ഭേദിക്കും. എന്റെ ദൈവത്തിന്റെ സഹായത്താല്‍ കോട്ട ഞാന്‍ ചാടിക്കടക്കും.
ദൈവത്തിന്റെ മാര്‍ഗം അവികലമാണ്. തന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് അവിടുന്നു പരിചയാണ്. കര്‍ത്താവിന്റെ വാഗ്ദാനം നിറവേറ്റപ്പെടും.
കര്‍ത്താവല്ലാതെ ദൈവമായ ആരുണ്ട്? നമ്മുടെ ദൈവമല്ലാതെ ഉന്നതശിലയുണ്ടോ?
ദൈവമാണ് എന്റെ സുശക്തസങ്കേതം.. എന്റെ മാര്‍ഗം അവിടുന്നു സുരക്ഷിതമാക്കുന്നു.
അവിടുന്ന് എന്റെ കാലുകള്‍ക്കു മാന്‍പേടയുടെ വേഗം നല്‍കി. ഉന്നതഗിരികളില്‍ എന്നെ സുരക്ഷിതനായി നിര്‍ത്തി.
എന്റെ കൈകളെ അവിടുന്നു യുദ്ധമുറ അഭ്യസിപ്പിച്ചു. എന്റെ കരങ്ങള്‍ക്കു പിത്തളവില്ലു കുലയ്ക്കാന്‍ കഴിയും.
രക്ഷയുടെ പരിച അങ്ങ് എനിക്കു നല്‍കിയിരിക്കുന്നു. അങ്ങയുടെ പരിപാലനം എന്നെ വലിയവനാക്കി.
എന്റെ വീഥി അങ്ങു വിശാലമാക്കി. എന്റെ കാലുകള്‍ വഴുതിയതുമില്ല.
ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നു പിടിച്ചു. അവരെ സംഹരിക്കുവോളം ഞാന്‍ പിന്‍വാങ്ങിയില്ല.
ഞാന്‍ അവരെ സംഹരിച്ചു. എഴുന്നേല്‍ക്കാനാവാത്ത വിധം അവരെ ഞാന്‍ തകര്‍ത്തു. അവര്‍ എന്റെ പാദങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞു.
യുദ്ധത്തിനായി ശക്തികൊണ്ട് അങ്ങ് എന്റെ അരമുറുക്കി. എന്നെ ആക്രമിച്ചവരെ അങ്ങ് എനിക്ക് അധീനരാക്കി.
എന്റെ ശത്രുക്കളെ അങ്ങു പലായനം ചെയ്യിച്ചു. എന്നെ വെറുത്തവരെ ഞാന്‍ നശിപ്പിച്ചു.
സഹായത്തിനു വേണ്ടി അവര്‍ മുഖമുയര്‍ത്തി, രക്ഷിക്കാനാരുമുണ്ടായിരുന്നില്ല. കര്‍ത്താവിനോട് അവര്‍ നിലവിളിച്ചു, അവിടുന്ന് ഉത്തരം അരുളിയില്ല.
നിലത്തെ പൂഴിപോലെ ഞാനവരെ പൊടിച്ചു. തെരുവിലെ ചെളിപോലെ ചവിട്ടിമെതിച്ചു.
ജനതകളോടുള്ള കലഹത്തില്‍നിന്ന് അങ്ങ് എന്നെ രക്ഷിച്ചു. അങ്ങ് എന്നെ ജനതകളുടെ അധിപനാക്കി. എനിക്ക് അപരിചിതമായ ജനം എന്നെ സേവിച്ചു.
വിദേശികള്‍ എന്നോടു കേണിരന്നു. എന്നെക്കുറിച്ചു കേട്ടമാത്രയില്‍ അവരെന്നെ അനുസരിച്ചു.
വിദേശീയര്‍ക്കു ധൈര്യമറ്റു. സങ്കേതങ്ങളില്‍നിന്നു വിറയലോടെ അവര്‍ പുറത്തു വന്നു.
കര്‍ത്താവ് ജീവിക്കുന്നു. എന്റെ ഉന്നതശില വാഴ്ത്തപ്പെടട്ടെ! എന്റെ രക്ഷയുടെ ശിലയായ ദൈവം സ്തുതിക്കപ്പെടട്ടെ!
ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്തു. ജനതകളെ എനിക്ക് അധീനരാക്കി.
ശത്രുക്കളില്‍ നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു.. വൈരികള്‍ക്കുമേല്‍ എന്നെ ഉയര്‍ത്തി. അക്രമികളില്‍നിന്ന് അവിടുന്ന് എന്നെ വിടുവിച്ചു.
ആകയാല്‍, കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാന്‍ അങ്ങേക്കു സ്‌തോത്രം ആലപിക്കും. അങ്ങയുടെ നാമം പാടി സ്തുതിക്കും.
തന്റെ രാജാവിന് അവിടുന്നു വന്‍വിജയം നല്‍കുന്നു. തന്റെ അഭിഷിക്തനോട് അവിടുന്നു എന്നേക്കും കാരുണ്യം കാണിക്കുന്നു. ദാവീദിനോടും അവന്റെ സന്തതിയോടും തന്നെ.