അപ്പ. പ്രവര്‍ത്തനങ്ങള്‍ 1

പരിശുദ്ധാത്മാവിന്റെ വാഗ്ദാനം
1

അല്ലയോ തെയോഫിലോസ്, യേശു, താന്‍ തെരഞ്ഞെടുത്ത അപ്പസ്‌തോലന്‍മാര്‍ക്ക് പരിശുദ്ധാത്മാവുവഴി കല്‍പന നല്‍കിയതിനുശേഷം സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാകാര്യങ്ങളെയുംകുറിച്ച് ആദ്യഗ്രന്ഥത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ.

2

കല്പന നല്‍കിയതിനുശേഷം സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാകാര്യങ്ങളെയുംകുറിച്ച് ആദ്യഗ്രന്ഥത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ.

3

പീഡാനുഭവത്തിനുശേഷം നാല്‍പതു ദിവസത്തേക്ക് യേശു അവരുടെയിടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവന്‍ അവര്‍ക്കു വേണ്ടത്ര തെളിവുകള്‍ നല്‍കിക്കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു.

4

അവന്‍ അവരോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോള്‍ കല്‍പിച്ചു: നിങ്ങള്‍ ജറുസലെം വിട്ടു പോകരുത്. എന്നില്‍നിന്നു നിങ്ങള്‍ കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിന്‍.

5

എന്തെന്നാല്‍, യോഹന്നാന്‍ വെള്ളം കൊണ്ടു സ്‌നാനം നല്‍കി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനം ഏല്‍ക്കും.

യേശുവിന്റെ സ്വര്‍ഗാരോഹണം
6

ഒരുമിച്ചുകൂടിയിരിക്കുമ്പോള്‍ അവര്‍ അവനോടു ചോദിച്ചു: കര്‍ത്താവേ, അവിടുന്ന് ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ചു നല്‍കുന്നത് ഇപ്പോഴാണോ?

7

അവന്‍ പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താല്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങള്‍ അറിയേണ്ട കാര്യമല്ല.

8

എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും.

9

ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍, അവര്‍ നോക്കി നില്‍ക്കേ, അവന്‍ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു; ഒരു മേഘംവന്ന് അവനെ അവരുടെ ദൃഷ്ടിയില്‍നിന്നു മറച്ചു.

10

അവന്‍ ആകാശത്തിലേക്കു പോകുന്നത് അവര്‍ നോക്കിനില്‍ക്കുമ്പോള്‍, വെള്ളവ സ്ത്രം ധരിച്ച രണ്ടുപേര്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു

11

പറഞ്ഞു : അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്‍ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗത്തിലേക്ക്‌പോകുന്നതായി നിങ്ങള്‍ കണ്ട തുപോലെതന്നെതിരിച്ചുവരും.

മത്തിയാസ്
12

അവര്‍ ഒലിവുമലയില്‍ നിന്നു ജറുസലെമിലേക്കു മടങ്ങിപ്പോയി; ഇവ തമ്മില്‍ ഒരു സാബത്തുദിവസത്തെയാത്രാദൂരമാണു ള്ളത്.

13

അവര്‍ പട്ടണത്തിലെത്തി, തങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെനിലയിലുള്ള മുറിയില്‍ ചെന്നു. അവര്‍, പത്രോസ്, യോഹന്നാന്‍, യാക്കോബ്, അന്ത്രയോസ്, പീലിപ്പോസ്, തോമസ്, ബര്‍ത്തലോമിയോ, മത്തായി, ഹല്‍പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോന്‍, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു.

14

ഇവര്‍ ഏകമനസ്‌സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു.

15

അന്നൊരു ദിവസം, നൂറ്റിയിരുപതോളം സഹോദരര്‍ സമ്മേളിച്ചിരിക്കേ, പത്രോസ് അവരുടെ മധ്യേ എഴുന്നേറ്റുനിന്നു പ്രസ്താവിച്ചു:

16

സഹോദരരേ, യേശുവിനെ പിടിക്കാന്‍ വന്നവര്‍ക്കു നേതൃത്വം നല്‍കിയ യൂദാസിനെക്കുറിച്ചു ദാവീദുവഴി പരിശുദ്ധാത്മാവ് അരുളിച്ചെയ്ത വചനം പൂര്‍ത്തിയാകേണ്ടിയിരുന്നു.

17

അവന്‍ നമ്മിലൊരുവനായി എണ്ണപ്പെടുകയും ഈ ശുശ്രൂഷയില്‍ അവനു ഭാഗഭാഗിത്വം ലഭിക്കുകയും ചെയ്തിരുന്നു.

18

എന്നാല്‍, അവന്‍ തന്റെ ദുഷ്‌കര്‍മത്തിന്റെ പ്രതിഫലംകൊണ്ട് ഒരു പറമ്പു വാങ്ങി. അവന്‍ തലകുത്തി വീണു; ഉദരം പിളര്‍ന്ന് അവന്റെ കുടലെല്ലാം പുറത്തു ചാടി.

19

ജറുസലെം നിവാസികള്‍ക്കെല്ലാം ഈ വിവരം അറിയാം. ആ സ്ഥലം അവരുടെ ഭാഷയില്‍ രക്തത്തിന്റെ വയല്‍ എന്നര്‍ഥമുള്ള ഹക്കല്‍ദ്മാ എന്നു വിളിക്കപ്പെട്ടു.

20

അവന്റെ ഭവനം ശൂന്യമായിത്തീരട്ടെ. ആരും അതില്‍ വസിക്കാതിരിക്കട്ടെ എന്നും അവന്റെ ശുശ്രൂഷയുടെ സ്ഥാനം മറ്റൊരുവന്‍ ഏറ്റെടുക്കട്ടെ എന്നും സങ്കീര്‍ത്തനപ്പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.

21

അതിനാല്‍, കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിന് ഒരാള്‍ ഞങ്ങളോടൊപ്പം സാക്ഷിയായിരിക്കണം.

22

യോഹന്നാന്റെ സ്‌നാനം മുതല്‍ നമ്മില്‍നിന്ന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ട നാള്‍വരെ, യേശു നമ്മോടൊപ്പം സഞ്ചരിച്ചിരുന്ന കാലം മുഴുവനും, നമ്മുടെ കൂടെയുണ്ടായിരുന്നവരില്‍ ഒരുവനായിരിക്കണം അവന്‍ .

23

അവര്‍ ബാര്‍സബാസ് എന്നു വിളിക്കപ്പെട്ടിരുന്ന ജോസഫ്, മത്തിയാസ് എന്നീ രണ്ടുപേരെ നിര്‍ദേശിച്ചു. ജോസഫിനുയുസ്‌തോസ് എന്നുംപേരുണ്ടായിരുന്നു.

24

അവര്‍ പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, എല്ലാ മനുഷ്യരുടെയും ഹൃദയങ്ങള്‍ അങ്ങ് അറിയുന്നുവല്ലോ.

25

യൂദാസ് താന്‍ അര്‍ഹിച്ചിരുന്നിടത്തേക്കു പോകാന്‍വേണ്ടി ഉപേക്ഷിച്ച അപ്പസ്‌തോലസ്ഥാനവും ശുശ്രൂഷാപദവിയും സ്വീകരിക്കാന്‍ ഈ ഇരുവരില്‍ ആരെയാണ് അങ്ങു തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കണമേ.

26

പിന്നെ അവര്‍ കുറിയിട്ടു. മത്തിയാസിനു കുറി വീണു. പതിനൊന്ന് അപ്പസ്‌തോലന്‍മാരോടുകൂടെ അവന്‍ എണ്ണപ്പെടുകയും ചെയ്തു.