അപ്പ. പ്രവര്‍ത്തനങ്ങള്‍ 11

പത്രോസിന്റെന്യായവാദം
1

വിജാതീയരും ദൈവവചനം സ്വീകരിച്ചുവെന്നുയൂദയായിലുണ്ടായിരുന്ന അപ്പസ്‌തോലന്‍മാരും സഹോദരരും കേട്ടു.

2

തന്‍മൂലം, പത്രോസ് ജറുസലെമില്‍ വന്നപ്പോള്‍ പരിച്‌ഛേദനവാദികള്‍ അവനെ എതിര്‍ത്തു.

3

അവര്‍ ചോദിച്ചു: അപരിച്‌ഛേദിതരുടെ അടുക്കല്‍ നീ പോവുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയുംചെയ്തതെന്തുകൊണ്ട്?

4

പത്രോസ് അവരോട് എല്ലാം ക്രമമായി വിശദീകരിക്കാന്‍ തുടങ്ങി.

5

ഞാന്‍ യോപ്പാനഗരത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ എനിക്ക് ദിവ്യാനുഭൂതിയില്‍ ഒരു ദര്‍ശനമുണ്ടായി. സ്വര്‍ഗത്തില്‍നിന്നു വലിയ വിരിപ്പുപോലെ ഒരു പാത്രം നാലുകോണിലും പിടിച്ച് ഇറക്കുന്നത് ഞാന്‍ കണ്ടു. അത് എന്റെ അടുത്തുവന്നു.

6

ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ അതില്‍ ഭൂമിയിലെ നാല്‍ക്കാലികളെയും വന്യമൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശപ്പറവകളെയും കണ്ടു.

7

എന്നോടു സംസാരിക്കുന്ന ഒരു സ്വരം ഞാന്‍ കേട്ടു: പത്രോസേ, എഴുന്നേല്‍ക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക.

8

അപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞു: കര്‍ത്താവേ, ഒരിക്കലുമില്ല. ഹീനമോ അശുദ്ധമോ ആയയാതൊന്നും ഞാന്‍ ഒരിക്കലും ഭക്ഷിച്ചിട്ടില്ല.

9

സ്വര്‍ഗത്തില്‍നിന്നു രണ്ടാമതും ആ സ്വരം പറഞ്ഞു: ദൈവം വിശുദ്ധീകരിച്ചതിനെ നീ മലിനമെന്നു വിളിക്കരുത്.

10

മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. പിന്നീട് എല്ലാം സ്വര്‍ഗത്തിലേക്കു തിരിച്ചെടുക്കപ്പെട്ടു.

11

അപ്പോള്‍ത്തന്നെ കേസറിയായില്‍നിന്ന് എന്റെ അടുത്തേക്ക് അയയ്ക്കപ്പെട്ട മൂന്നുപേര്‍ ഞാന്‍ താമസിച്ചിരുന്ന വീട്ടിലെത്തി.

12

ഒരു സന്‌ദേഹവും കൂടാതെ അവരോടൊപ്പം പോകാന്‍ എനിക്ക് ആത്മാവിന്റെ നിര്‍ദേശമുണ്ടായി. ഈ ആറു സഹോദരന്‍മാരും എന്നെ അനുയാത്ര ചെയ്തു. ഞങ്ങള്‍ ആ മനുഷ്യന്റെ വീട്ടില്‍ പ്രവേശിച്ചു.

13

തന്റെ ഭവനത്തില്‍ ഒരു ദൂതന്‍ നില്‍ക്കുന്നതായി കണ്ടുവെന്നും അവന്‍ ഇങ്ങനെ അറിയിച്ചുവെന്നും അവന്‍ പറഞ്ഞു. നീ യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക.

14

നിനക്കും നിന്റെ ഭവനത്തിനു മുഴുവനും രക്ഷ കിട്ടുന്നതിനുള്ള കാര്യങ്ങള്‍ അവന്‍ നിന്നോടു പറയും.

15

ഞാന്‍ അവരോടുപ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍, മുമ്പ് നമ്മുടെമേല്‍ എന്നതുപോലെതന്നെ അവരുടെമേലും പരിശുദ്ധാത്മാവു വന്നു.

16

അ പ്പോള്‍ ഞാന്‍ കര്‍ത്താവിന്റെ വാക്കുകള്‍ ഓര്‍ത്തു: യോഹന്നാന്‍ ജലംകൊണ്ടു സ്‌നാനം നല്‍കി; നിങ്ങളാകട്ടെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനമേല്‍ക്കും.

17

നാം യേശുക്രിസ്തുവില്‍ വിശ്വസിച്ചപ്പോള്‍ ദൈവം നമുക്കു നല്‍കിയ അതേ ദാനം അവര്‍ക്കും അവിടുന്നു നല്‍കിയെങ്കില്‍ ദൈവത്തെ തടസ്‌സപ്പെടുത്താന്‍ ഞാനാരാണ്?

18

ഈ വാക്കു കള്‍ കേട്ടപ്പോള്‍ അവര്‍ നിശ്ശബ്ദരായി. ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയര്‍ക്കും ദൈവംപ്രദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.

സഭ അന്ത്യോക്യായില്‍
19

സ്‌തേഫാനോസിനെ സംബന്ധിച്ചുണ്ടായ പീഡനം നിമിത്തം ചിതറിക്കപ്പെട്ടവര്‍ ഫിനീഷ്യാ, സൈപ്രസ്, അന്ത്യോക്യാ എന്നീ പ്രദേശങ്ങള്‍വരെ സഞ്ചരിച്ചു. യഹൂദരോടല്ലാതെ മറ്റാരോടും അവര്‍ വചനം പ്രസംഗിച്ചിരുന്നില്ല.

20

അക്കൂട്ടത്തില്‍ സൈപ്രസില്‍ നിന്നും കിറേനേയില്‍നിന്നുമുള്ള ചിലര്‍ ഉണ്ടായിരുന്നു. അവര്‍ അന്ത്യോക്യായില്‍ വന്നപ്പോള്‍ ഗ്രീക്കുകാരോടും കര്‍ത്താവായ യേശുവിനെക്കുറിച്ച് പ്രസംഗിച്ചു.

21

കര്‍ത്താവിന്റെ കരം അവരോടുകൂടെയുണ്ടായിരുന്നു. വിശ്വസിച്ചവളരെപ്പേര്‍ കര്‍ത്താവിലേക്കു തിരിഞ്ഞു.

22

ഈ വാര്‍ത്ത ജറുസലെമിലെ സഭയിലെത്തി. അവര്‍ ബാര്‍ണബാസിനെ അന്ത്യോക്യായിലേക്കയച്ചു.

23

അവന്‍ ചെന്ന് ദൈവത്തിന്റെ കൃപാവരം ദര്‍ശിച്ചു സന്തുഷ്ടനാവുകയും കര്‍ത്താവിനോടു വിശ്വസ്തതയുള്ളവരായി ദൃഢനിശ്ചയത്തോടെ നിലകൊള്ളാന്‍ അവരെ ഉപദേശിക്കു കയും ചെയ്തു.

24

കാരണം, അവന്‍ പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞഒരു നല്ല മനുഷ്യനായിരുന്നു. നിരവധിയാളുകള്‍ കര്‍ത്താവിന്റെ അനുയായികളായിത്തീര്‍ന്നു.

25

സാവൂളിനെ അന്വേഷിച്ച് ബാര്‍ണബാസ് താര്‍സോസിലേക്കു പോയി.

26

അവനെ കണ്ടുമുട്ടിയപ്പോള്‍ അന്ത്യോക്യായിലേക്കു കൂട്ടിക്കൊണ്ടു പോന്നു. ഒരു വര്‍ഷം മുഴുവന്‍ അവര്‍ അവിടത്തെ സഭാസമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വളരെപ്പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യോക്യായില്‍ വച്ചാണ് ശിഷ്യന്‍മാര്‍ ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടത്.

27

ഇക്കാലത്ത് ജറുസലെമില്‍നിന്നുപ്രവാചകന്‍മാര്‍ അന്ത്യോക്യായിലേക്കു വന്നു.

28

അവരില്‍ ഹാഗാബോസ് എന്നൊരുവന്‍ എഴുന്നേറ്റ്, ലോകവ്യാപകമായ ഒരു വലിയ ക്ഷാമം ഉണ്ടാകും എന്നു പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി പ്രവചിച്ചു. ക്ലാവുദിയൂസിന്റെ ഭരണകാലത്ത് ഈ ക്ഷാമമുണ്ടായി.

29

ശിഷ്യരെല്ലാവരും തങ്ങളുടെ കഴിവനുസരിച്ച്‌യൂദയായില്‍ താമസിച്ചിരുന്ന സഹോദരര്‍ക്കു ദുരിതാശ്വാസം എത്തിച്ചുകൊടുക്കാന്‍ തീരുമാനിച്ചു.

30

ബാര്‍ണബാസും സാവൂളും വഴി സഹായം ശ്രേഷ്ഠന്‍മാര്‍ക്കു എത്തിച്ചുകൊടുത്തുകൊണ്ട് അവര്‍ അതു നിര്‍വ്വഹിക്കുകയും ചെയ്തു.