അപ്പ. പ്രവര്‍ത്തനങ്ങള്‍ 18

കോറിന്തോസില്‍
1

ഇതിനുശേഷം പൗലോസ് ആഥന്‍സ് വിട്ടു കോറിന്തോസില്‍ എത്തി.

2

അവന്‍ പോന്തസുകാരനായ അക്വീലാ എന്ന ഒരു യഹൂദനെ കണ്ടുമുട്ടി. അവന്‍ തന്റെ ഭാര്യയായ പ്രിഷില്ലയോടൊപ്പം ആയിടെ ഇറ്റലിയില്‍നിന്ന് എത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്തെന്നാല്‍, എല്ലാ യഹൂദരും റോമാ വിട്ടുകൊള്ളണമെന്ന് ക്ലാവുദിയൂസിന്റെ കല്‍പനയുണ്ടായിരുന്നു. പൗലോസ് അവരുടെ വീട്ടില്‍ച്ചെന്നു.

3

അവര്‍ ഒരേ തൊഴില്‍ക്കാരായിരുന്നതുകൊണ്ട് അവന്‍ അവരുടെകൂടെ താമസിക്കുകയും ഒന്നിച്ചു ജോലിചെയ്യുകയും ചെയ്തു. കൂടാരപ്പണിയായിരുന്നു അവരുടെ ജോലി.

4

എല്ലാ സാബത്തിലും അവന്‍ സിനഗോഗില്‍വച്ച് സംവാദത്തില്‍ ഏര്‍പ്പെടുകയും യഹൂദരെയും ഗ്രീക്കുകാരെയും വിശ്വസിക്കാന്‍ പ്രേരിപ്പിക്കുകയുംചെയ്തു.

5

സീലാസും തിമോത്തേയോസും മക്കെദോനിയായില്‍നിന്ന് എത്തിച്ചേര്‍ന്ന അവസരത്തില്‍, യേശുവാണ് ക്രിസ്തുവെന്നു സാക്ഷ്യം നല്‍കിക്കൊണ്ട്, യഹൂദര്‍ക്കുബോധ്യം വരുത്താനുള്ള തീവ്രശ്രമത്തിലായിരുന്നു പൗലോസ്.

6

അവര്‍ അവനെ എതിര്‍ക്കുകയും ദൂഷണം പറയുകയും ചെയ്തപ്പോള്‍, അവന്‍ സ്വന്തം വസ്ത്രങ്ങള്‍ കുട ഞ്ഞുകൊണ്ട് അവരോടു പറഞ്ഞു: നിങ്ങളുടെ രക്തം നിങ്ങളുടെ തന്നെ ശിരസ്‌സില്‍ പതിക്കട്ടെ. ഞാന്‍ നിരപരാധനാണ്. ഇനി ഞാന്‍ വിജാതീയരുടെ അടുക്കലേക്കു പോകുന്നു.

7

അവിടംവിട്ട് അവന്‍ ദൈവഭക്തനായ തീസിയോസ്‌യുസ്‌തോസ് എന്നൊരുവന്റെ വീട്ടിലേക്കു പോയി.

8

സിനഗോഗിനുതൊട്ടടുത്തായിരുന്നു അവന്റെ വീട്. സിനഗോഗധികാരിയായ ക്രിസ്പൂസും അവന്റെ കുടുംബം മുഴുവനും കര്‍ത്താവില്‍ വിശ്വസിച്ചു. കോറിന്തോസുകാരില്‍ പലരും വചനംകേട്ടു വിശ്വസിക്കുകയും ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്തു.

9

രാത്രിയില്‍ കര്‍ത്താവ് ദര്‍ശനത്തില്‍ പൗലോസിനോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നിശ്ശബ്ദനായിരിക്കാതെ പ്രസംഗിക്കുക.

10

എന്തെന്നാല്‍, ഞാന്‍ നിന്നോടുകൂടെയുണ്ട്. ആരും നിന്നെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല. ഈ നഗരത്തില്‍ എനിക്കു വളരെ ആളുകളുണ്ട്.

11

പൗലോസ് അവരുടെയിടയില്‍ ദൈവവചനം പഠിപ്പിച്ചുകൊണ്ട് അവിടെ ഒരു വര്‍ഷവും ആറു മാസവും താമസിച്ചു.

ന്യായാസനത്തിനു മുമ്പില്‍
12

ഗാല്ലിയോ അക്കായിയായില്‍ ഉപസ്ഥാനപതിയായിരിക്കുമ്പോള്‍, യഹൂദര്‍ പൗലോസിനെതിരേ സംഘടിതമായ ഒരാക്രമണം നടത്തി. അവര്‍ അവനെന്യായാസനത്തിനു മുമ്പില്‍ കൊണ്ടുവന്ന് ഇപ്രകാരം പറഞ്ഞു:

13

ഈ മനുഷ്യന്‍ നിയമവിരുദ്ധമായരീതിയില്‍ ദൈവാരാധന നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു.

14

പൗലോസ് സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഗാല്ലിയോ യഹൂദരോടു പറഞ്ഞു: യഹൂദരേ, വല്ല കുറ്റ കൃത്യത്തിന്റെ യോ ഗുരുതരമായ പാതകത്തിന്റെ യോ കാര്യമാണെങ്കില്‍ നിങ്ങള്‍ പറയുന്നത് തീര്‍ച്ചയായും ഞാന്‍ കേള്‍ക്കുമായിരുന്നു.

15

എന്നാല്‍, ഇതു വാക്കുകളെക്കുറിച്ചും പേരുകളെക്കുറിച്ചും നിങ്ങളുടെ നിയമത്തെക്കുറിച്ചുമുള്ള പ്രശ്‌നമാകയാല്‍ നിങ്ങള്‍തന്നെ കൈകാര്യം ചെയ്യുക; ഇക്കാര്യങ്ങളുടെ വിധികര്‍ത്താവാകാന്‍ ഞാന്‍ ഒരുക്കമല്ല.

16

അവന്‍ ന്യായാസനത്തിനുമുമ്പില്‍ നിന്ന് അവരെ പുറത്താക്കി.

17

അവരെല്ലാം ഒന്നുചേര്‍ന്ന് സിനഗോഗധികാരിയായ സൊസ്തനേസിനെ പിടിച്ച് കോടതിയുടെ മുമ്പില്‍വച്ചുതന്നെ അടിച്ചു. എന്നാല്‍ ഗാല്ലിയോ ഇതൊന്നും ശ്രദ്ധിച്ചതേയില്ല.

അന്ത്യോക്യായില്‍ തിരിച്ചെത്തുന്നു
18

പൗലോസ് കുറെനാള്‍കൂടി അവിടെ താമസിച്ചിട്ട്, സഹോദരരോടുയാത്ര പറഞ്ഞ് സിറിയായിലേക്കു കപ്പല്‍ കയറി. പ്രിഷില്ലയും അക്വീലായും അവന്റെ കൂടെപ്പോയി. അവനു നേര്‍ച്ചയുണ്ടായിരുന്നതിനാല്‍ , കെങ്ക്‌റെയില്‍വച്ച് തല മുണ്‍ഡനം ചെയ്തു.

19

അവര്‍ എഫേസോസില്‍ എത്തിച്ചേര്‍ന്നു. അവന്‍ മറ്റുള്ളവരെ അവിടെ വിട്ടിട്ട്, സിനഗോഗില്‍ പ്രവേശിച്ച് യഹൂദരുമായി വാദത്തില്‍ ഏര്‍പ്പെട്ടു.

20

കുറെനാള്‍കൂടി തങ്ങളോടൊത്തു താമസിക്കാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അവന്‍ സമ്മതിച്ചില്ല.

21

ദൈവം അനുവദിച്ചാല്‍ ഞാന്‍ നിങ്ങളുടെ അടുത്തേക്കു തിരിച്ചുവരും എന്നുപറഞ്ഞ് അവന്‍ വിടവാങ്ങുകയും എഫേസോസില്‍നിന്നു കപ്പല്‍ കയറുകയും ചെയ്തു.

22

കേസറിയായിലെത്തി അവിടത്തെ സഭയെ അഭിവാദനം ചെയ്തിട്ട് അവന്‍ അന്ത്യോക്യയിലേക്കുപോയി.

23

കുറെക്കാലം അവിടെ ചെലവഴിച്ചതിനുശേഷം അവന്‍ യാത്രപുറപ്പെട്ട് ഗലാത്തിയാ, ഫ്രീജിയാ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് എല്ലാ ശിഷ്യര്‍ക്കും ശക്തി പകര്‍ന്നുകൊണ്ടിരുന്നു.

അപ്പോളോസ് എഫേസോസില്‍
24

ആയിടയ്ക്ക് അപ്പോളോസ് എന്നുപേരുള്ള അലക്‌സാണ്‍ഡ്രിയാക്കാരനായ ഒരു യഹൂദന്‍ എഫേസോസില്‍ വന്നു. അവന്‍ വാഗ്മിയും വിശുദ്ധലിഖിതങ്ങളില്‍ അവ ഗാഹം നേടിയവനുമായിരുന്നു.

25

കര്‍ത്താവിന്റെ മാര്‍ഗത്തെക്കുറിച്ച് അവന് ഉപദേശവും ലഭിച്ചിരുന്നു. അവനു യോഹന്നാന്റെ ജ്ഞാനസ്‌നാനത്തെക്കുറിച്ചു മാത്രമേ അറിവുണ്ടായിരുന്നുള്ളു. എങ്കിലും, യേശുവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ആത്മാവില്‍ ഉണര്‍വോടെ, തെറ്റുകൂടാതെ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.

26

അവന്‍ സിനഗോഗിലും ധൈര്യപൂര്‍വം പ്രസംഗിക്കാന്‍ തുടങ്ങി. പ്രിഷില്ലയും അക്വീലായും അവന്റെ പ്രസംഗം കേട്ടു. അവര്‍ അവനെ കൂട്ടിക്കൊണ്ടുപോയി ദൈവത്തിന്റെ മാര്‍ഗം കൂടുതല്‍ വ്യക്തമായി പറഞ്ഞുകൊടുത്തു.

27

അവന്‍ അക്കായിയായിലേക്കുപോകാന്‍ ആഗ്രഹിച്ചു. സഹോദരര്‍ അവനെ പ്രോത്‌സാഹിപ്പിക്കുകയും അവനെ സ്വീകരിക്കുന്നതിന് ശിഷ്യര്‍ക്ക് എഴുതുകയും ചെയ്തു. അവിടെ എത്തിച്ചേര്‍ന്നതിനുശേഷം, കൃപാവരംമൂലം വിശ്വാസം സ്വീകരിച്ചവരെ അവന്‍ വളരെയധികം സഹായി ച്ചു.

28

എന്തെന്നാല്‍, അവന്‍ പൊതുസ്ഥ ലങ്ങളില്‍ വച്ച് വിശുദ്ധഗ്രന്ഥങ്ങള്‍ ഉദ്ധ രിച്ചുകൊണ്ട് ക്രിസ്തു യേശുതന്നെയാണെന്ന് തെളിയിക്കുകയും യഹൂദന്‍മാരെ വാക്കുമുട്ടിക്കുകയും ചെയ്തിരുന്നു.