ബാറൂക്ക് 2

1

അതിനാല്‍ ഞങ്ങള്‍ക്കെതിരേ - ഇസ്രായേലില്‍ന്യായപാലനം നടത്തിയന്യായാധിപന്‍മാര്‍ക്കും രാജാക്കന്‍മാര്‍ക്കും പ്രഭുക്കന്‍മാര്‍ക്കും ഇസ്രായേലിലെയും യൂദായിലെയും ജനത്തിനും എതിരേ- കര്‍ത്താവ് അരുളിച്ചെയ്ത വാക്കുകള്‍ അവിടുന്ന് നിറവേറ്റി.

2

മോശയുടെ നിയമത്തില്‍ എഴുതിയിരിക്കുന്നതിന് അനുസൃതമായി ജറുസലേമിനോട് അവിടുന്ന് പ്രവര്‍ത്തിച്ചതുപോലെ ആകാശത്തിനു കീഴില്‍ മറ്റെങ്ങും സംഭവിച്ചിട്ടില്ല;

3

ഒരുവന്‍ തന്റെ പുത്രന്റെയും മറ്റൊരുവന്‍ തന്റെ പുത്രിയുടെയും മാംസം ഭക്ഷിക്കുമെന്നു ഞങ്ങളെക്കുറിച്ച് അതില്‍ എഴുതിയിരുന്നു.

4

ചുറ്റുമുള്ള രാജ്യങ്ങള്‍ക്ക് അവിടുന്നു ഞങ്ങളെ അധീനരാക്കുകയും സമീപവാസികളായ ജനതകളുടെയിടയില്‍ ഞങ്ങളെ ചിതറിക്കുകയും ചെയ്തു. ഞങ്ങള്‍ അവരുടെ പരിഹാസത്തിനും നിന്ദയ്ക്കും പാത്രമായി.

5

ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാതെ ഞങ്ങള്‍ അവിടുത്തേക്കെതിരായി പാപം ചെയ്തതിനാല്‍ ഉന്നതി പ്രാപിക്കാതെ നിലംപറ്റി.

6

നീതി ഞങ്ങളുടെ ദൈവമായ കര്‍ത്താവിനുള്ളതാണ്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരെപ്പോലെ ഈ നാള്‍വരെ ലജ്ജിതരാണ്.

7

ഞങ്ങളുടെമേല്‍ വരുത്തുമെന്നു കര്‍ത്താവ് അരുളിച്ചെയ്ത അനര്‍ഥങ്ങള്‍ ഞങ്ങള്‍ക്കു സംഭവിച്ചിരിക്കുന്നു.

8

എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ വിചാരങ്ങളില്‍നിന്നു പിന്‍തിരിഞ്ഞു കര്‍ത്താവിന്റെ പ്രീതിക്കായിയാചിച്ചില്ല.

9

കര്‍ത്താവ് അനര്‍ഥങ്ങള്‍ ഒരുക്കി ഞങ്ങളുടെമേല്‍ വരുത്തി. ഞങ്ങളോടു ചെയ്യാന്‍ അവിടുന്നു കല്‍പ്പിച്ച എല്ലാ കാര്യങ്ങളിലും അവിടുന്നു നീതിമാനാണ്.

10

എന്നിട്ടും ഞങ്ങള്‍ അവിടുത്തെ സ്വരം ശ്രവിക്കുകയോ അവിടുന്ന് ഞങ്ങള്‍ക്കു തന്ന ചട്ടങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കുകയോ ചെയ്തില്ല.

മോചനത്തിനുവേണ്ടി പ്രാര്‍ഥന
11

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് കരുത്തുറ്റ കരത്താലും അദ്ഭുതങ്ങളാലും അടയാളങ്ങളാലും മഹാശക്തിയാലും നീട്ടിയ ഭുജത്താലും അവിടുത്തെ ജനത്തെ ഈജിപ്തുദേശത്തുനിന്നു മോചിപ്പിക്കുകയും, അങ്ങനെ അങ്ങേക്ക് ഇന്നും നിലനില്‍ക്കുന്ന ഒരു നാമം നേടുകയും ചെയ്തു.

12

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ പാപം ചെയ്തു; ഞങ്ങള്‍ അധര്‍മം പ്രവര്‍ത്തിച്ചു; അങ്ങയുടെ കല്‍പനകള്‍ ലംഘിച്ചു.

13

അങ്ങ് ഞങ്ങളെ ജനതകളുടെയിടയില്‍ ചിതറിച്ചു, ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമേ അവശേഷിച്ചിട്ടുള്ളു. അങ്ങയുടെ കോപം പിന്‍വലിക്കണമേ.

14

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകളുംയാചനകളും ശ്രവിക്കണമേ. അങ്ങയെ പ്രതി ഞങ്ങളെ രക്ഷിക്കണമേ. പ്രവാസത്തിലേക്കു ഞങ്ങളെ കൊണ്ടുപോയവര്‍ക്ക് ഞങ്ങളോടു പ്രീതി തോന്നാന്‍ ഇടയാക്കണമേ.

15

അങ്ങനെ അവിടുന്ന് ഞങ്ങളുടെ ദൈവമായ കര്‍ത്താവാണെന്നു ഭൂമി മുഴുവന്‍ അറിയട്ടെ. എന്തെന്നാല്‍, ഇസ്രായേലും അവന്റെ സന്തതികളും അവിടുത്തെനാമത്തിലാണ് അറിയപ്പെടുന്നത്.

16

കര്‍ത്താവേ, അങ്ങയുടെ വിശുദ്ധ വാസസ്ഥലത്തു നിന്നു ഞങ്ങളെ കടാക്ഷിക്കുകയും ഞങ്ങളോടു കാരുണ്യം കാണിക്കുകയും ചെയ്യണമേ. കര്‍ത്താവേ, ചെവിചായിച്ച് കേള്‍ക്കണമേ.

17

കര്‍ത്താവേ, കണ്ണുതുറന്നു കാണണമേ. ശരീരത്തില്‍ നിന്നുപ്രാണന്‍ വേര്‍പെട്ട് മരിച്ചു പാതാളത്തില്‍ കിടക്കുന്നവര്‍ കര്‍ത്താവിനെ മഹത്വപ്പെടുത്തുകയോ നീതിമാനെന്നു പ്രഘോഷിക്കുകയോ ചെയ്യുകയില്ല.

18

എന്നാല്‍ കര്‍ത്താവേ, വലിയ ദുഃഖമനുഭവിക്കുന്നവനും, ക്ഷീണിച്ചു കുനിഞ്ഞു നടക്കുന്നവനും, വിശന്നുപൊരിഞ്ഞു കണ്ണു മങ്ങിയവനും അങ്ങയെ മഹത്വപ്പെടുത്തും; അങ്ങയുടെ നീതി പ്രഘോഷിക്കും.

19

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്‍മാരുടെയോ, രാജാക്കന്‍മാരുടെയോ നീതിയാലല്ല ഞങ്ങള്‍ അങ്ങയുടെ കാരുണ്യംയാചിക്കുന്നത്.

20

അങ്ങയുടെ ദാസന്‍മാരായ പ്രവാചകന്‍മാര്‍ വഴി മുന്‍കൂട്ടി അറിയിച്ചതുപോലെ അവിടുന്ന് ഞങ്ങളുടെമേല്‍ ഉഗ്രകോപം വര്‍ഷിച്ചിരിക്കുന്നു.

21

അവര്‍ പറഞ്ഞു, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ കഴുത്തുകുനിച്ച് ബാബിലോണ്‍ രാജാവിനെ സേവിച്ചാല്‍ നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു ഞാന്‍ നല്‍കിയ ദേശത്തു നിങ്ങള്‍ വസിക്കും.

22

എന്നാല്‍, നിങ്ങള്‍ കര്‍ത്താവിന്റെ വാക്കു ശ്രവിക്കാതെയും ബാബിലോണ്‍ രാജാവിനെ സേവിക്കാതെയുമിരുന്നാല്‍,

23

യൂദാനഗരങ്ങളില്‍ നിന്നും ജറുസലെമിന്റെ പരിസരങ്ങളില്‍ നിന്നും ആഹ്ലാദത്തിന്റെയും ഉല്ലാസത്തിന്റെയും ആരവ വും മണവാളന്റെയും മണവാട്ടിയുടെയും സ്വരവും ഞാന്‍ ഇല്ലാതാക്കും. ആരെയും അവശേഷിപ്പിക്കാതെ ദേശം മുഴുവന്‍ ഞാന്‍ വിജനമാക്കും.

24

ബാബിലോണ്‍ രാജാവിനെ സേവിക്കുക എന്ന അങ്ങയുടെ കല്‍പന ഞങ്ങള്‍ അനുസരിച്ചില്ല. അതിനാല്‍, ഞങ്ങളുടെ പിതാക്കന്‍മാരുടെയും രാജാക്കന്‍മാരുടെയും അസ്ഥികള്‍ അവരുടെ ശവക്കുഴിയില്‍ നിന്നു പുറത്തെടുക്കുമെന്ന് അങ്ങയുടെ ദാസന്‍മാരായ പ്രവാചകന്‍മാര്‍ വഴി അരുളിച്ചെയ്തത് അങ്ങ് നിറവേറ്റി.

25

ഇതാ, അവ പകലിന്റെ ചൂടും, രാത്രിയുടെ മഞ്ഞും ഏറ്റുകിടക്കുന്നു. അവര്‍ ക്ഷാമവും വാളും പകര്‍ച്ചവ്യാധിയും കൊണ്ടുള്ള കഠിനയാതനകളാല്‍ നശിച്ചു.

26

അങ്ങയുടെ നാമത്തില്‍ അറിയപ്പെടുന്ന ആലയം ഇസ്രായേല്‍ ഭവനത്തിന്റെയുംയൂദാഭവനത്തിന്റെയും ദുഷ്ട തയാല്‍ അങ്ങ് ഇന്നത്തെനിലയിലാക്കി.

വാഗ്ദാനങ്ങള്‍ അനുസ്മരിക്കുന്നു
27

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, എന്നിട്ടും അങ്ങ് അനന്തമായ കാരുണ്യവും ആര്‍ദ്രതയും ഞങ്ങളോടു കാണിച്ചു.

28

എന്തെന്നാല്‍, ഇസ്രായേല്‍ ജനത്തിന്റെ മുന്‍ പില്‍വച്ച് അങ്ങയുടെ നിയമം രേഖപ്പെടുത്താന്‍ അങ്ങയുടെ ദാസനായ മോശയോടു കല്‍പിച്ച ദിവസം അവന്‍ വഴി അങ്ങ് ഇപ്രകാരം അരുളിച്ചെയ്തു:

29

നിങ്ങള്‍ എന്റെ സ്വരം ശ്രവിക്കുന്നില്ലെങ്കില്‍ ഞാന്‍ ജനതകളുടെ ഇടയില്‍ ചിതറിക്കുന്ന അസംഖ്യമായ ഈ ജനതയില്‍ ഒരു ചെറിയ ഗണം മാത്രമേ അവശേഷിക്കൂ.

30

ദുശ്ശാഠ്യക്കാരായ അവര്‍ എന്നെ അനുസരിക്കുകയില്ലെന്ന് എനിക്കറിയാം. എന്നാല്‍, പ്രവാസദേശത്ത് അവര്‍ക്കു മനഃപരിവര്‍ത്തനമുണ്ടാകും.

31

ഞാനാണ് അവരുടെദൈവമായ കര്‍ത്താവെന്ന് അവര്‍ അറിയും. അനുസരിക്കുന്ന ഹൃദയവും ശ്രവിക്കുന്ന ചെവികളും ഞാന്‍ അവര്‍ക്കു നല്‍കും.

32

അടിമത്തത്തിന്റെ നാട്ടില്‍വച്ച് അവര്‍ എന്നെ പുകഴ്ത്തുകയും എന്റെ നാമത്തെ അനുസ്മരിക്കുകയുംചെയ്യും.

33

ദുശ്ശാഠ്യത്തില്‍നിന്നും ദുഷ്പ്രവൃത്തിയില്‍നിന്നും അവര്‍ പിന്‍തിരിയും. എന്തെന്നാല്‍, കര്‍ത്താവിന്റെ മുന്‍പില്‍ പാപംചെയ്ത പിതാക്കന്‍മാരുടെ ഗതി അവര്‍ ഓര്‍ക്കും.

34

അവരുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും വാഗ്ദാനംചെയ്ത ദേശത്തക്ക് ഞാന്‍ അവരെ വീണ്ടും കൊണ്ടുവരും, അവര്‍ അവിടെ വാഴും. ഞാന്‍ അവരെ വര്‍ധിപ്പിക്കും. അവരുടെ എണ്ണം കുറയുകയില്ല.

35

ഞാന്‍ അവരുടെ ദൈവവും അവര്‍ എന്റെ ജനവുമായിരിക്കാന്‍ ഞാന്‍ അവരുമായി ഒരു ശാശ്വത ഉട മ്പടി ഉണ്ടാക്കും. ഞാന്‍ അവര്‍ക്കു നല്‍കിയിരിക്കുന്ന ദേശത്തുനിന്ന് ഇനിമേല്‍ അവരെ ബഹിഷ്‌കരിക്കുകയില്ല.