ബാറൂക്ക് 3

1

സര്‍വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, ദുഃഖിതമായ ആത്മാവും തളര്‍ന്ന ഹൃദയവും ഇതാ, അങ്ങയോടു നിലവിളിക്കുന്നു.

2

കര്‍ത്താവേ,ശ്രവിക്കണമേ, കരുണ തോന്നണമേ. ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ പാപം ചെയ്തിരിക്കുന്നു.

3

അങ്ങ് എന്നേക്കും സിംഹാസനസ്ഥനാണ്. ഞങ്ങളോ എന്നേക്കുമായി നശിക്കുന്നു.

4

സര്‍വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, ഇസ്രായേലിലെ മരണത്തിന് ഉഴിഞ്ഞിട്ടവരുടെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാതെ അവിടുത്തെ മുന്‍പില്‍ പാപം ചെയ്യുകയും അങ്ങനെ ഞങ്ങളുടെ മേല്‍ അനര്‍ഥം വരുത്തിവയ്ക്കുകയും ചെയ്തവരുടെ മക്കളുടെ, പ്രാര്‍ഥന ശ്രവിക്കണമേ.

5

ഞങ്ങളുടെ പിതാക്കന്‍മാരുടെ അപരാധങ്ങള്‍ ഓര്‍ക്കാതെ, അങ്ങയുടെ നാമത്തെയും ശക്തിയെയും ഇപ്പോള്‍ സ്മരിക്കണമേ.

6

എന്തെന്നാല്‍, അങ്ങാണ് ഞങ്ങളുടെ ദൈവമായ കര്‍ത്താവ്.

7

കര്‍ത്താവേ, അങ്ങയെ ഞങ്ങള്‍ സ്തുതിക്കും. അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിനായി അങ്ങയെക്കുറിച്ചുള്ള ഭയം ഞങ്ങളുടെ ഹൃദയത്തില്‍ അങ്ങ് നിക്‌ഷേപിച്ചു. അങ്ങയുടെ മുന്‍പില്‍ പാപം ചെയ്ത ഞങ്ങളുടെ പിതാക്കന്‍മാരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ ഹൃദയത്തില്‍ നിന്ന് ഉപേക്ഷിച്ചിരിക്കുന്നതിനാല്‍ ഞങ്ങളുടെ പ്രവാസത്തില്‍ ഞങ്ങള്‍ അങ്ങയെ പുകഴ്ത്തും.

8

ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഉപേക്ഷിച്ച ഞങ്ങളുടെ പിതാക്കന്‍മാരുടെ അകൃത്യങ്ങള്‍ നിമിത്തം ഞങ്ങള്‍ നിന്ദയും ശാപവും ശി ക്ഷയും ഏറ്റുകൊണ്ട് അങ്ങ് ഞങ്ങളെ ചിത റിച്ചു കളഞ്ഞഇടങ്ങളില്‍ ഇതാ, ഞങ്ങള്‍ ഇന്നും പ്രവാസികളായി കഴിയുന്നു.

യഥാര്‍ഥജ്ഞാനം
9

ഇസ്രായേലേ, ജീവന്റെ കല്‍പനകള്‍ കേള്‍ക്കുക, ശ്രദ്ധാപൂര്‍വം ജ്ഞാനമാര്‍ജിക്കുക,

10

ഇസ്രായേലേ, നീ ശത്രുരാജ്യത്ത് അകപ്പെടാന്‍ എന്താണു കാരണം? വിദേശത്തുവച്ചു വാര്‍ധക്യം പ്രാപിക്കുന്നതെന്തുകൊണ്ട്? മൃതരോടൊപ്പം അശുദ്ധനാകാന്‍ കാരണമെന്ത്?

11

പാതാളത്തില്‍ പതിക്കുന്ന വരോടൊപ്പം നീ ഗണിക്കപ്പെടുന്നതെന്തുകൊണ്ട്?

12

ജ്ഞാനത്തിന്റെ ഉറവിടം നീ പരിത്യജിച്ചു.

13

ദൈവത്തിന്റെ മാര്‍ഗത്തില്‍ ചരിച്ചിരുന്നെങ്കില്‍ നീ എന്നേക്കും സമാധാനത്തില്‍ വസിക്കുമായിരുന്നു.

14

ജ്ഞാനവും ശക്തിയും വിവേകവും എവിടെയുണ്ടെന്ന് അറിയുക. ദീര്‍ഘായുസ്‌സും ജീവനും സമാധാനവും കണ്ണുകള്‍ക്കു പ്രകാശവും എവിടെയുണ്ടെന്ന് അപ്പോള്‍ നീ ഗ്രഹിക്കും.

15

അവളുടെ നികേതനം ആരാണ് കണ്ടെണ്ടത്തിയത്? ആര് അവളുടെ കലവറയില്‍ പ്രവേശിച്ചിട്ടുണ്ട്?

16

ജനതകളുടെ രാജാക്കന്‍മാര്‍ എവിടെ? ഭൂമിയിലെ മൃഗങ്ങളെ ഭരിക്കുന്നവരെവിടെ?

17

ആകാശത്തിലെ പക്ഷികളെക്കൊണ്ടു വിനോദിക്കുന്നവര്‍ എവിടെ? എത്ര കിട്ടിയാലും മതിവരാത്ത സ്വര്‍ണത്തിലും വെ ള്ളിയിലും വിശ്വാസമര്‍പ്പിച്ച് അതു സംഭരിച്ചുവയ്ക്കുന്നവരെവിടെ?

18

പണം നേടാന്‍ ആര്‍ത്തി പൂണ്ട് അതിരറ്റ് അധ്വാനിക്കുന്നവരെവിടെ?

19

അവര്‍ അപ്രത്യക്ഷരായി, പാതാളത്തില്‍ നിപതിച്ചു. അവരുടെ സ്ഥാനത്ത് മറ്റുള്ളവര്‍ വന്നിരിക്കുന്നു.

20

പുതുതലമുറ പകല്‍വെളിച്ചം കാണുകയും ഭൂമിയില്‍ വസിക്കുകയും ചെയ്തു. എന്നാല്‍, അറിവിലേക്കുള്ള മാര്‍ഗം അവര്‍ പഠിച്ചില്ല; അവളുടെ പാതകള്‍ മനസ്‌സിലാക്കിയില്ല; അവളെ കര സ്ഥമാക്കിയുമില്ല;

21

അവരുടെ പുത്രന്‍മാര്‍ അവളുടെ പാതയില്‍നിന്നു വ്യതിചലിച്ച് അകന്നുപോയി.

22

കാനാനില്‍ അവളെപ്പറ്റി കേട്ടിട്ടില്ല. തേമാനില്‍ അവളെ കണ്ടിട്ടില്ല.

23

ഭൂമിയില്‍ ജ്ഞാനം അന്വേഷിക്കുന്ന ഹാഗാറിന്റെ പുത്രന്‍മാരോ മിദിയാനിലെയും തേമാനിലെയും വ്യാപാരികളോ ജ്ഞാനാന്വേഷികളോ, കഥ ചമയ്ക്കുന്നവരോ ജ്ഞാനത്തിലേക്കുള്ള മാര്‍ഗം മനസ്‌സിലാക്കിയിട്ടില്ല; അവളുടെ പാതകളെക്കുറിച്ചു ചിന്തിച്ചിട്ടുമില്ല.

24

ഇസ്രായേലേ, ദൈവത്തിന്റെ ആലയം എത്ര വലുതാണ്! അവിടുത്തെ ദേശം വിസ്തൃതമാണ്.

25

അതു വിസ്തൃതവും അതിരറ്റതുമാണ്; ഉന്നതവും അപരിമേയവുമാണ്.

26

പണ്ടുമുതലേ പ്രശസ്തരായ മല്ലന്‍മാരും അതികായന്‍മാരുംയുദ്ധവിദഗ്ധന്‍മാരും അവിടെ ജനിച്ചു.

27

ദൈവം അവരെ തിരഞ്ഞെടുത്തില്ല; അറിവിന്റെ മാര്‍ഗം കാണിച്ചുകൊടുത്തുമില്ല.

28

ജ്ഞാനമില്ലാതിരുന്നതിനാല്‍ അവര്‍ നശിച്ചു. അവരുടെ ഭോഷത്തം നിമിത്തം അവര്‍ നശിച്ചു.

29

ആരാണു സ്വര്‍ഗത്തില്‍ കയറി അവളെ പിടിച്ചു മേഘത്തില്‍ നിന്നു താഴെക്കൊണ്ടുവരുന്നത്?

30

സമുദ്രം കടന്ന് അവളെ കണ്ടുപിടിച്ചത് ആര്? തനി സ്വര്‍ണം കൊടുത്ത് ആര് അവളെ വാങ്ങും?

31

അവളുടെ അടുത്തേക്കുള്ള മാര്‍ഗം ആര്‍ക്കും അറിവില്ല. ആ മാര്‍ഗത്തെക്കുറിച്ചു ശ്രദ്ധിക്കുന്നവരുമില്ല.

32

എന്നാല്‍ എല്ലാം അറിയുന്നവന്‍ അവളെ അറിയുന്നു. അവിടുന്ന് അവളെ തന്റെ അറിവുകൊണ്ടു കണ്ടെണ്ടത്തി. എന്നേക്കുമായി ഭൂമിയെ സ്ഥാപിച്ചവന്‍ അതു നാല്‍ക്കാലികളെക്കൊണ്ടു നിറച്ചു.

33

അവിടുന്ന് പ്രകാശം അയയ്ക്കുന്നു, അതു പോകുന്നു. അവിടുന്ന് വിളിച്ചു; ഭയത്തോടുകൂടെ അത് അനുസരിച്ചു.

34

ന ക്ഷത്രങ്ങള്‍ തങ്ങളുടെയാമങ്ങളില്‍ പ്രകാശിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു. അവിടുന്ന് അവയെ വിളിച്ചു. ഇതാ, ഞങ്ങള്‍ എന്ന് അവ പറഞ്ഞു. തങ്ങളെ സൃഷ്ടിച്ചവനുവേണ്ടി അവ സന്തോഷപൂര്‍വം മിന്നിത്തിളങ്ങി.

35

അവിടുന്നാണ് നമ്മുടെ ദൈവം. അവിടുത്തോടു തുലനം ചെയ്യാന്‍ ഒന്നുമില്ല.

36

അവിടുന്ന് അറിവിലേക്കുള്ള എല്ലാ വഴികളും കണ്ടെണ്ടത്തി. അവളെ തന്റെ ദാസനായ യാക്കോബിന്, താന്‍ സ്‌നേഹിച്ച ഇസ്രായേലിന്, കൊടുത്തു.

37

അനന്തരം അവള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടുകയും മനുഷ്യരുടെയിടയില്‍ വസിക്കുകയും ചെയ്തു.