കൊളോസോസ് 1

അഭിവാദനം
1

ദൈവഹിതമനുസരിച്ച് യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പൗലോസും സഹോദരനായ തിമോത്തേയോസുംകൂടെ

2

ക്രിസ്തുവില്‍ വിശുദ്ധരും വിശ്വാസികളുമായ കൊളോസോസിലെ സഹോദരര്‍ക്ക് എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തില്‍നിന്നു നിങ്ങള്‍ക്കു കൃപയും സമാധാനവും!

കൃതജ്ഞതയും പ്രാര്‍ഥനയും
3

ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോഴൊക്കെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു നന്ദി പറയുന്നു.

4

എന്തെന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കുവേണ്ടി നിക്ഷിപ്തമായിരിക്കുന്ന പ്രത്യാശമൂലം, യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള വിശ്വാസത്തെക്കുറിച്ചും നിങ്ങള്‍ക്ക് എല്ലാ വിശുദ്ധരോടുമുള്ള സ്‌നേഹത്തെക്കുറിച്ചും ഞങ്ങള്‍ കേട്ടിരിക്കുന്നു.

5

നിങ്ങളോട് അറിയിക്കപ്പെട്ട സുവിശേഷസത്യത്തിന്റെ വചനത്തില്‍നിന്ന് ഈ പ്രത്യാശ യെക്കുറിച്ചു മുമ്പുതന്നെ നിങ്ങള്‍ കേട്ടിട്ടുണ്ട്.

6

നിങ്ങള്‍ സുവിശേഷം ശ്രവിക്കുകയും സത്യത്തില്‍ ദൈവത്തിന്റെ കൃപ പൂര്‍ണമായി മനസ്‌സിലാക്കുകയുംചെയ്തനാള്‍മുതല്‍ ലോകത്തില്‍ എല്ലായിടത്തുമെന്നപോലെ നിങ്ങളുടെയിടയിലും അതു വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

7

ഞങ്ങളുടെ പ്രിയപ്പെട്ട സഹശുശ്രൂഷകന്‍ എപ്പഫ്രാസില്‍നിന്നാണല്ലോ നിങ്ങള്‍ ഇതു ഗ്രഹിച്ചത്. നിങ്ങള്‍ക്കുവേണ്ടിയുള്ള ക്രിസ്തുവിന്റെ വിശ്വസ്തനായ ശുശ്രൂഷകനാണ് അവന്‍ .

8

ആത്മാവിലുള്ള നിങ്ങളുടെ സ്‌നേഹത്തെക്കുറിച്ച് അവന്‍ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.

ക്രിസ്തു സൃഷ്ടിയുടെ മകുടം
9

തന്‍മൂലം, അതെക്കുറിച്ചു കേട്ടനാള്‍മുതല്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതില്‍നിന്നു ഞങ്ങള്‍ വിരമിച്ചിട്ടില്ല. നിങ്ങള്‍ പൂര്‍ണമായ ജ്ഞാനവും ആത്മീയ അറിവും വഴിദൈവഹിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകൊണ്ടു നിറയാന്‍വേണ്ടിയാണു ഞങ്ങള്‍ പ്രാര്‍ ഥിക്കുന്നത്.

10

കര്‍ത്താവിനു യോജിച്ചതും അവിടുത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക് ഇടയാകട്ടെ. അതുവഴി നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികളും ഫലദായകമാവുകയും ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തില്‍ നിങ്ങള്‍ അഭിവൃദ്ധിപ്പെടുകയും ചെയ്യും.

11

സന്തോഷത്തോടെ എല്ലാം സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും അവിടുത്തെ മഹത്വത്തിന്റെ പ്രാഭവത്തിനനുസൃതമായി സര്‍വശക്തിയിലും നിങ്ങള്‍ ബലംപ്രാപിക്കട്ടെ.

12

പ്രകാശത്തില്‍ വിശുദ്ധരോടൊപ്പം പങ്കുചേരാനുള്ള അവകാശത്തിനു നമ്മെ യോഗ്യരാക്കിയ പിതാവിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍.

13

അന്ധകാരത്തിന്റെ ആധിപത്യത്തില്‍നിന്ന് അവിടുന്നു നമ്മെ വിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു നമ്മെ ആനയിക്കുകയും ചെയ്തു.

14

അവനിലാണല്ലോ നമുക്കു രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത്.

15

അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്.

16

കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്.

17

അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു.

18

അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്‌സാണ്. അവന്‍ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവ രില്‍നിന്നുള്ള ആദ്യജാതനുമാണ്. ഇങ്ങനെ എല്ലാകാര്യങ്ങളിലും അവന്‍ പ്രഥമസ്ഥാനീയനായി.

19

എന്തെന്നാല്‍, അവനില്‍ സര്‍വ സമ്പൂര്‍ണതയും നിവസിക്കണമെന്നു ദൈവം തിരുമനസ്‌സായി.

20

സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയരക്തം വഴി സമാധാനം സ്ഥാപിക്കുകയുംചെയ്തു.

വിശ്വാസ സ്ഥിരത
21

ഒരിക്കല്‍ നിങ്ങള്‍ ദൈവത്തില്‍നിന്ന് അകന്നു ജീവിക്കുന്നവരും ദുഷ്പ്രവൃത്തികള്‍വഴി മനസ്‌സില്‍ ശത്രുത പുലര്‍ത്തുന്നവരുമായിരുന്നു.

22

എന്നാല്‍, ഇപ്പോള്‍ ക്രിസ്തു തന്റെ മരണംവഴി സ്വന്തം ഭൗതിക ശരീരത്തില്‍ നിങ്ങളെ അനുരഞ്ജിപ്പിച്ചിരിക്കുന്നു. അവിടുത്തെ മുമ്പില്‍ പരിശുദ്ധരും കുറ്റമറ്റവരും നിര്‍മലരുമായി നിങ്ങളെ സമര്‍പ്പിക്കുന്നതിനുവേണ്ടിയാണ് അവന്‍ ഇപ്രകാരംചെയ്തത്.

23

എന്നാല്‍, നിങ്ങള്‍ ശ്രവിച്ച സുവിശേഷം നല്‍കുന്ന പ്രത്യാശയില്‍നിന്നു വ്യതിചലിക്കാതെ സ്ഥിരതയോടും ദൃഢനിശ്ചയത്തോടുംകൂടെ വിശ്വാസത്തില്‍ നിങ്ങള്‍ നിലനില്‍ക്കേണ്ടിയിരിക്കുന്നു. ആകാശത്തിനു താഴെയുള്ള എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ട്. പൗലോസായ ഞാന്‍ അതിന്റെ ശുശ്രൂഷകനായി.

വിജാതീയര്‍ക്കുള്ള ശുശ്രൂഷ
24

നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു.

25

നിങ്ങള്‍ക്കുവേണ്ടി ദൈവം എന്നെ ഭരമേല്‍പിച്ച ദൗത്യംവഴി ഞാന്‍ സഭയിലെ ശുശ്രൂഷകനായി. ദൈവവചനം പൂര്‍ണമായി വെളിപ്പെടുത്തുക എന്നതായിരുന്നു ആദൗത്യം.

26

യുഗങ്ങളുടെയും തലമുറകളുടെയും ആരംഭംമുതല്‍ മറ ച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ അവിടുന്നു തന്റെ വിശുദ്ധര്‍ക്കുവെളിപ്പെടുത്തിയിരിക്കുന്നു.

27

ഈ രഹസ്യത്തിന്റെ മഹത്വം വിജാതീയരുടെയിടയില്‍ എത്ര ശ്രേഷ്ഠമാണെന്ന് വിശുദ്ധര്‍ക്കു വ്യക്തമാക്കിക്കൊടുക്കാന്‍ അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങളിലുണ്ട് എന്നതുതന്നെ.

28

അവനെയാണ് ഞങ്ങള്‍ പ്രഖ്യാപിക്കുന്നത്. എല്ലാ മനുഷ്യരെയും ക്രിസ്തുവില്‍ പക്വത പ്രാപിച്ചവരാക്കാന്‍വേണ്ടി ഞങ്ങള്‍ എല്ലാവര്‍ക്കും മുന്നറിയിപ്പു നല്‍കുകയും എല്ലാവരെയും സര്‍വവിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു.

29

ഈ ലക്ഷ്യം പ്രാപിക്കുന്നതിനു വേണ്ടിയത്രേ, അവന്‍ എന്നില്‍ ശക്തിയായി ഉണര്‍ത്തുന്ന ശക്തികൊണ്ടു ഞാന്‍ കഠിനമായി അധ്വാനിക്കുന്നത്.