കൊളോസോസ് 2
നിങ്ങള്‍ക്കുവേണ്ടിയും ലവൊദീക്യായിലുള്ളവര്‍ക്കുവേണ്ടിയും എന്റെ മുഖം നേരിട്ടുകണ്ടിട്ടില്ലാത്ത അനേകര്‍ക്കുവേണ്ടിയും ഞാന്‍ എത്ര ശക്തമായിപോരാടുന്നെന്നു നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
സ്‌നേഹത്താല്‍ പരസ്പരബദ്ധ മായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസ വും സുനിശ്ചിതമായ ബോധ്യത്തിന്റെ പൂര്‍ണസമ്പത്തും ദൈവത്തിന്റെ രഹസ്യമായ ക്രിസ്തുവിനെക്കുറിച്ചുള്ള സമ്പൂര്‍ണമായ അറിവും ലഭിക്കുന്നതിനുവേണ്ടിയാണ് ഞാനിതു ചെയ്യുന്നത്.
ജ്ഞാനത്തിന്റെയും അറിവിന്റെയും നിധികള്‍ അവനിലാണ് ഒളിഞ്ഞുകിടക്കുന്നത്.
ഞാനിതു പറയുന്നത് വഞ്ചനാത്മകമായ വാക്കുകള്‍കൊണ്ട് ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാന്‍വേണ്ടിയാണ്.
ഞാന്‍ ശാരീരികമായി നിങ്ങളില്‍ നിന്നു വിദൂരസ്ഥനാണെങ്കിലും ആത്മാവില്‍ നിങ്ങളുടെകൂടെയാണ്. നിങ്ങളുടെ ജീവിതക്രമവും ക്രിസ്തുവിലുള്ള അടിയുറച്ചവിശ്വാസവും കണ്ടു ഞാന്‍ സന്തോഷിക്കു കയും ചെയ്യുന്നു.
കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ അവനില്‍ ജീവിക്കുവിന്‍.
അവനില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും നിങ്ങള്‍ സ്വീകരിച്ചവിശ്വാസത്തില്‍ ദൃഢതപ്രാപിച്ചും കൊണ്ട് അനര്‍ഗളമായ കൃതജ്ഞതാപ്രകാശനത്തില്‍ മുഴുകുവിന്‍.
ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ദൈവത്വത്തിന്റെ പൂര്‍ണതമുഴുവന്‍ അവനില്‍ മൂര്‍ത്തീഭവിച്ചിരിക്കുന്നു.
എല്ലാ ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്‌സായ അവനിലാണു നിങ്ങളും പൂര്‍ണത പ്രാപിച്ചിരിക്കുന്നത്.
അവനില്‍ നിങ്ങളും പരിച്‌ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വഹിക്കപ്പെടുന്ന പരിച്‌ഛേദനമല്ല, ശരീരത്തിന്റെ അധമവാസനകളെ നിര്‍മാര്‍ജനംചെയ്യുന്നക്രിസ്തുവിന്റെ പരിച്‌ഛേദനം.
ജ്ഞാന സ്‌നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്‌കരിക്കപ്പെട്ടു; മരിച്ചവരില്‍നിന്ന് അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസംനിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
നിങ്ങള്‍ പാപങ്ങള്‍നിമിത്തം മൃത രും ദുര്‍വാസനകളുടെ പരിച്‌ഛേദനം നിര്‍വഹിക്കാത്തവരുമായിരുന്നു. ദൈവം നിങ്ങളെ അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്തു.
നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍ തറച്ചു നിഷ്‌കാസനംചെയ്യുകയും ചെയ്തു.
ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി.
ഭക്ഷണപാനീയങ്ങളുടെ കാര്യത്തില്‍ ആരും നിങ്ങളെ കുറ്റപ്പെടുത്താതിരിക്കട്ടെ; അതുപോലെതന്നെ ഉത്‌സവങ്ങളുടെയും അമാവാസിയുടെയും സാബത്തിന്റെയും ആചരണത്തിലും.
ഇവയെല്ലാം വരാനിരുന്നവന്റെ വെറും പ്രതിച്ഛായകള്‍ മാത്രം;യാഥാര്‍ഥ്യമാകട്ടെ ക്രിസ്തുവും.
മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടു കപ ടവിനയത്തിലും ദൈവദൂതന്‍മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. അവര്‍ ഭോഗലാലസമായ മനസ്‌സോടുകൂടെ വ്യര്‍ ഥമായി അഹങ്കരിക്കുന്നവരത്രേ.
അവര്‍ ശിരസ്‌സിനോടു ഗാഢബന്ധം പുലര്‍ത്തുന്നില്ല. ശരീരം മുഴുവന്‍ സന്ധിബന്ധങ്ങളാലും സിരകളാലും പരിപുഷ്ടമാക്കപ്പെട്ടും കൂട്ടിയിണക്കപ്പെട്ടും ദൈവഹിതാനുസരണം പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത് ഈ ശിര സ്‌സില്‍ നിന്നാണല്ലോ.
ക്രിസ്തുവിനോടൊപ്പം പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കു നിങ്ങള്‍ മരിച്ചുകഴിഞ്ഞിരിക്കുന്നതിനാല്‍ , ഇനിയും ലോകത്തിന്‍േറ തെന്നമട്ടില്‍ ജീവിക്കുന്നതെന്തിന്?
സ്പര്‍ശിക്കരുത്, രുചിക്കരുത്, കൈകാര്യം ചെയ്യരുത് എന്നീ നിബന്ധനകള്‍ക്കു നിങ്ങള്‍ വിധേയരാകുന്നതെന്തിന്?
ഉപയോഗിക്കുമ്പോള്‍ നശിച്ചുപോകുന്നവയെപ്പറ്റിയുള്ളതാണ് ഈ നിബന്ധനകള്‍. ഇവ വെറും മാനുഷികമായ ഉപദേശങ്ങളും സിദ്ധാന്തങ്ങളും അനുസരി ച്ചുള്ളവയാണ്.
തീവ്രമായ ഭക്തിയും ആത്മനിന്ദയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്നതിനാല്‍ , വിജ്ഞാനത്തിന്റെ പ്രതീതി ഇവയില്‍ അനുഭവപ്പെടും. എന്നാല്‍, ജഡാഭിലാഷങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇവയ്ക്കുയാതൊരു മൂല്യവുമില്ല.