നിയമാവര്‍ത്തനം 15

സാബത്തുവര്‍ഷം
1

ഓരോ ഏഴുവര്‍ഷം തികയുമ്പോഴും ഋണമോചനം നല്‍കണം.

2

മോചനത്തിന്റെ രീതി ഇതാണ്: ആരെങ്കിലും അയല്‍ക്കാരനു കടം കൊടുത്തിട്ടുണ്ടെങ്കില്‍, അത് ഇളവുചെയ്യണം. അയല്‍ക്കാരനില്‍ നിന്നോ സഹോദരനില്‍നിന്നോ അത് ഈടാക്കരുത്. എന്തെന്നാല്‍, കര്‍ത്താവിന്റെ മോചനം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

3

വിദേശീയരില്‍ നിന്ന് കടം ഈടാക്കിക്കൊള്ളുക. എന്നാല്‍, നിന്റേത് എന്തെങ്കിലും നിന്റെ സഹോദരന്റെ കൈവശമുണ്ടെങ്കില്‍ അത് ഇളവുചെയ്യണം.

4

നിങ്ങളുടെയിടയില്‍ ദരിദ്രര്‍ ഉണ്ടായിരിക്കുകയില്ല.

5

എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്ക് അവകാശമായിത്തരുന്ന ദേശത്ത് നിങ്ങള്‍ അവിടുത്തെ വാക്കു കേള്‍ക്കുകയും ഞാന്‍ ഇന്നു നല്‍കുന്ന അവിടുത്തെ കല്‍പനകളെല്ലാം ശ്രദ്ധാപൂര്‍വം പാലിക്കുകയും ചെയ്താല്‍, അവിടുന്ന് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.

6

നിങ്ങളുടെ ദൈവമായ കര്‍ത്താവു തന്റെ വാഗ്ദാനമനുസരിച്ചു നിങ്ങളെ അനുഗ്രഹിക്കും. നിങ്ങള്‍ അനേകം ജനതകള്‍ക്കു കടം കൊടുക്കും. നിങ്ങള്‍ ഒന്നും കടം വാങ്ങുകയില്ല. നിങ്ങള്‍ അനേകം ജനതകളെ ഭരിക്കും; നിങ്ങളെ ആരും ഭരിക്കുകയില്ല.

7

നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കു നല്‍കുന്ന ദേശത്തെ പട്ടണങ്ങളില്‍ ഏതിലെങ്കിലും ഒരു സഹോദരന്‍ ദരിദ്രനായിട്ടുണ്ടെങ്കില്‍, നീ നിന്റെ ഹൃദയം കഠിനമാക്കുകയോ അവനു സഹായം നിരസിക്കുകയോ അരുത്.

8

അവന് ആവശ്യമുള്ളത് എന്തുതന്നെയായാലും ഉദാരമായി വായ്പ കൊടുക്കണം.

9

മോചനത്തിന്റെ വര്‍ഷമായ ഏഴാംവര്‍ഷം അടുത്തിരിക്കുന്നുവെന്നു നിന്റെ ദുഷ്ടഹൃദയത്തില്‍ ചിന്തിച്ചു ദരിദ്രനായ സഹോദരനെ നിഷ്‌കരുണം വീക്ഷിക്കുകയും അവന് ഒന്നും കൊടുക്കാതിരിക്കുകയും അരുത്. അവന്‍ നിനക്കെതിരായി കര്‍ത്താവിന്റെ സന്നിധിയില്‍ നിലവിളിക്കുകയും അങ്ങനെ അതു നിനക്കു പാപമായിത്തീരുകയും ചെയ്യാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.

10

നീ അവന് ഉദാരമായി കടംകൊടുക്കണം. അതില്‍ ഖേദിക്കരുത്. നിന്റെ ദൈവമായ കര്‍ത്താവു നീ ചെയ്യുന്ന എല്ലാ ജോലികളിലും നീ ആരംഭിക്കുന്ന എല്ലാ പ്രവൃത്തികളിലും നിന്നെ അനുഗ്രഹിക്കും.

11

ഭൂമിയില്‍ ദരിദ്രര്‍ എന്നും ഉണ്ടായിരിക്കും. ആകയാല്‍, നിന്റെ നാട്ടില്‍ വസിക്കുന്ന അഗതിയും ദരിദ്രനുമായ നിന്റെ സഹോദരനു വേണ്ടി കൈയയച്ചു കൊടുക്കുക എന്നു ഞാന്‍ നിന്നോടു കല്‍പിക്കുന്നു.

അടിമകള്‍ക്കു മോചനം
12

നിന്റെ ഹെബ്രായ സഹോദരനോ സഹോദരിയോ നിനക്കു വില്‍ക്കപ്പെടുകയും നിന്നെ ആറു വര്‍ഷം സേവിക്കുകയും ചെയ്താല്‍, ഏഴാം വര്‍ഷം ആ ആള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം.

13

സ്വാതന്ത്ര്യം നല്‍കി അയയ്ക്കുമ്പോള്‍ വെറും കൈയോടെ വിടരുത്.

14

നിന്റെ ആട്ടിന്‍പറ്റത്തില്‍ നിന്നും മെതിക്കളത്തില്‍ നിന്നും മുന്തിരിച്ചക്കില്‍ നിന്നും അവന് ഉദാരമായി നല്‍കണം. നിന്റെ ദൈവമായ കര്‍ത്താവു നിനക്കു നല്‍കിയ ദാനങ്ങള്‍ക്കനുസരിച്ച് നീ അവനു കൊടുക്കണം.

15

നീ ഒരിക്കല്‍ ഈജിപ്തില്‍ അടിമയായിരുന്നെന്നും നിന്റെ ദൈവമായ കര്‍ത്താവാണു നിന്നെ രക്ഷിച്ചതെന്നും ഓര്‍ക്കണം. അതിനാലാണ് ഇന്നു ഞാന്‍ നിന്നോട് ഇക്കാര്യം കല്‍പിക്കുന്നത്.

16

എന്നാല്‍, അവന്‍ നിന്നെയും നിന്റെ കുടുംബത്തെയും സ്‌നേഹിക്കുകയും നിന്നോടുകൂടെ താമസിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നതുകൊണ്ട്, ഞാന്‍ നിന്നെ പിരിഞ്ഞുപോവുകയില്ല എന്നു പറഞ്ഞാല്‍,

17

അവനെ ഭവനവാതില്‍ക്കല്‍ കൊണ്ടുവന്ന് ഒരു തോല്‍സൂചികൊണ്ട് നീ അവന്റെ കാതു തുളയ്ക്കണം; അവന്‍ എന്നും നിന്റെ ദാസനായിരിക്കും. നിന്റെ ദാസിയോടും അപ്രകാരം ചെയ്യുക.

18

അവനെ സ്വതന്ത്രനാക്കുമ്പോള്‍ നിനക്കു ഖേദം തോന്നരുത്. ഒരു കൂലിക്കാരന് കൊടുക്കേണ്ടതിന്റെ പകുതിച്ചെലവിന് അവന്‍ ആറു വര്‍ഷം നിനക്കുവേണ്ടി ജോലി ചെയ്തു. നിന്റെ ദൈവമായ കര്‍ത്താവു നിന്റെ എല്ലാ പ്രവൃത്തികളിലും നിന്നെ അനുഗ്രഹിക്കും.

കടിഞ്ഞൂലുകള്‍
19

നിന്റെ ആടുമാടുകളില്‍ ആണ്‍കടിഞ്ഞൂലുകളെയെല്ലാം നിന്റെ ദൈവമായ കര്‍ത്താവിനു സമര്‍പ്പിക്കണം. കടിഞ്ഞൂല്‍ക്കാളയെക്കൊണ്ടു പണി എടുപ്പിക്കരുത്; കടിഞ്ഞൂലാടിന്റെ രോമം കത്രിക്കുകയും അരുത്.

20

നിന്റെ ദൈവമായ കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് അവിടുത്തെ സന്നിധിയില്‍ വര്‍ഷം തോറും നീയും നിന്റെ കുടുംബവും അവയെ ഭക്ഷിക്കണം.

21

അവയ്ക്ക് മുടന്തോ അന്ധതയോ മറ്റെന്തെങ്കിലും ന്യൂനതയോ ഉണ്ടെങ്കില്‍ നിന്റെ ദൈവമായ കര്‍ത്താവിന് അവയെ ബലികഴിക്കരുത്.

22

നിന്റെ പട്ടണത്തില്‍ വച്ചുതന്നെ അതിനെ ഭക്ഷിച്ചുകൊള്ളുക. ഒരു കലമാനിനെയോ പുള്ളിമാനിനെയോ എന്നതുപോലെ, ശുദ്ധനും അശുദ്ധനും ഒന്നുപോലെ, അതു ഭക്ഷിക്കാം.

23

എന്നാല്‍, രക്തം ഭക്ഷിക്കരുത്. അതു ജലം പോലെ നിലത്തൊഴിച്ചു കളയണം.