നിയമാവര്‍ത്തനം 19

അഭയനഗരങ്ങള്‍
1

നിന്റെ ദൈവമായ കര്‍ത്താവു ജനതകളെ നശിപ്പിച്ച് അവരുടെ സ്ഥലം നിനക്കു തരുകയും നീ അതു കൈവശമാക്കി അവരുടെ പട്ടണങ്ങളിലും ഭവനങ്ങളിലും വാസ മുറപ്പിക്കുകയും ചെയ്യുമ്പോള്‍,

2

അവിടുന്നു നിനക്ക് അവകാശമായിത്തരുന്ന ദേശത്തു മൂന്നു പട്ടണങ്ങള്‍ വേര്‍തിരിക്കണം.

3

ആ ദേശത്തെ, മൂന്നായി വിഭജിക്കുകയും ഏതു കൊലപാതകിക്കും ഓടിയൊളിക്കാന്‍വേണ്ടി അവിടെയുള്ള മൂന്നു പട്ടണങ്ങളിലേക്കും വഴി നിര്‍മിക്കുകയും വേണം.

4

കൊലപാതകിക്ക് അവിടെ അഭയം തേടി ജീവന്‍ രക്ഷിക്കാവുന്ന സാഹചര്യം ഇതാണ്: പൂര്‍വവിദ്വേഷം കൂടാതെ അബദ്ധവശാല്‍ തന്റെ അയല്‍ക്കാരനെ കൊല്ലാനിടയാല്‍,

5

ഉദാഹരണത്തിന്, അവന്‍ മരം മുറിക്കാനായി അയല്‍ക്കാരനോടു കൂടെ കാട്ടിലേക്കു പോകുകയും മരം മുറിക്കുന്നതിനിടയില്‍ കോടാലി കൈയില്‍നിന്നു തെറിച്ച് അയല്‍ക്കാരന്റെ മേല്‍ പതിക്കുകയും, തന്‍മൂലം അവന്‍ മരിക്കുകയും ചെയ്താല്‍, അവന്‍ മേല്‍പറഞ്ഞ ഏതെങ്കിലും പട്ടണത്തില്‍ ഓടിയൊളിക്കട്ടെ.

6

അഭയ നഗരത്തിലേക്കുള്ള വഴി ദീര്‍ഘമാണെങ്കില്‍, വധിക്കപ്പെട്ടവന്റെ രക്തത്തിനു പ്രതികാരം ചെയ്യേണ്ട ബന്ധു കോപാക്രാന്തനായി ഘാതകന്റെ പിറകേ ഓടിയെത്തുകയും പൂര്‍വവിദ്വേഷം ഇല്ലാതിരുന്നതിനാല്‍ മരണശിക്ഷയ്ക്ക് അര്‍ഹനല്ലെങ്കില്‍പ്പോലും അവനെ കൊല്ലുകയും ചെയ്‌തേക്കാം.

7

അതുകൊണ്ടാണ് മൂന്നു പട്ടണങ്ങള്‍ തിരിച്ചിടണമെന്ന് ഞാന്‍ കല്‍പിക്കുന്നത്.

8

ഞാനിന്നു നല്‍കുന്ന ഈ കല്‍പനകളെല്ലാം ശ്രദ്ധാപൂര്‍വം അനുസരിച്ച് നിന്റെ ദൈവമായ

9

കര്‍ത്താവിനെ സ്‌നേഹിക്കുകയും എന്നും അവിടുത്തെ വഴിയില്‍ നടക്കുകയും ചെയ്താല്‍ നിന്റെ ദൈവമായ കര്‍ത്താവു നിന്റെ പിതാക്കന്‍മാരോടു ശപഥം ചെയ്തിട്ടുള്ളതുപോലെ നിന്റെ രാജ്യത്തിന്റെ അതിര്‍ത്തി വിസ്തൃതമാക്കി നിന്റെ പിതാക്കന്‍മാര്‍ക്കു നല്‍കുമെന്നു വാഗ്ദാനം ചെയ്ത ദേശം മുഴുവന്‍ നിനക്കു തരും. അപ്പോള്‍ മറ്റു മൂന്നു പട്ടണങ്ങള്‍കൂടി നീ ആദ്യത്തെ മൂന്നിനോടു ചേര്‍ക്കും.

10

നിന്റെ ദൈവമായ കര്‍ത്താവു നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് നിര്‍ദോഷന്റെ രക്തം ഒഴുകുകയും ആ രക്തത്തിന്റെ കുറ്റം നിന്റെ മേല്‍ പതിക്കുകയും ചെയ്യാതിരിക്കേണ്ടതിനാണിത്.

11

എന്നാല്‍, ഒരുവന്‍ തന്റെ അയല്‍ക്കാരനെ വെറുക്കുകയും പതിയിരുന്ന് ആക്രമിക്കുകയും മാരകമായി മുറിവേല്‍പിച്ചു കൊല്ലുകയും ചെയ്തതിനുശേഷം ഈ പട്ടണങ്ങളില്‍ ഒന്നില്‍ ഓടിയൊളിച്ചാല്‍

12

അവന്റെ പട്ടണത്തിലെ ശ്രേഷ്ഠന്‍മാര്‍ അവനെ ആളയച്ചു വരുത്തി രക്തത്തിനു പ്രതികാരം ചെയ്യേണ്ടവന്റെ കരങ്ങളില്‍ കൊല്ലാന്‍ ഏല്‍പിച്ചുകൊടുക്കണം.

13

അവനോടു കാരുണ്യം കാണിക്കരുത്; നിഷ്‌കളങ്കരക്തം ചിന്തിയ കുറ്റം ഇസ്രായേലില്‍നിന്നു തുടച്ചുമാറ്റണം. അപ്പോള്‍ നിനക്കു നന്‍മയുണ്ടാകും.

14

നിന്റെ ദൈവമായ കര്‍ത്താവ് അവകാശമായിത്തരുന്ന ദേശത്തു നിനക്ക് ഓഹരി ലഭിക്കുമ്പോള്‍ അയല്‍ക്കാരന്റെ അതിര്‍ത്തിക്കല്ലു പൂര്‍വികര്‍ സ്ഥാപിച്ചിടത്തു നിന്നു മാറ്റരുത്.

സാക്ഷികള്‍
15

തെറ്റിന്റെയോ കുറ്റത്തിന്റെയോ സത്യാവസ്ഥ തീരുമാനിക്കാന്‍ ഒരു സാക്ഷി പോരാ; രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴി വേണം.

16

ആരെങ്കിലും വ്യാജമായി ഒരുവനെതിരേ കുറ്റമാരോപിക്കുകയാണെങ്കില്‍

17

ഇരുവരും കര്‍ത്താവിന്റെ സന്നിധിയില്‍ അന്നത്തെ പുരോഹിതന്‍മാരുടെയും ന്യായാധിപന്‍മാരുടെയും അടുത്തു ചെല്ലണം.

18

ന്യായാധിപന്‍മാര്‍ സൂക്ഷമമായ അന്വേഷണം നടത്തണം. സാക്ഷി കള്ളസാക്ഷിയാണെന്നും അവന്‍ തന്റെ സഹോദരനെ തിരായി വ്യാജാരോപണം നടത്തിയെന്നും തെളിഞ്ഞാല്‍,

19

അവന്‍ തന്റെ സഹോദരനോടു ചെയ്യാന്‍ ഉദ്‌ദേശിച്ചത് നീ അവനോടു ചെയ്യണം. അങ്ങനെ ആ തിന്‍മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം.

20

മറ്റുള്ളവര്‍ ഇതുകേട്ടു ഭയപ്പെട്ട് ഇത്തരം തിന്‍മ നിങ്ങളുടെ ഇടയില്‍ മേലില്‍ പ്രവര്‍ത്തിക്കാതിരിക്കട്ടെ.

21

നീ അവനോടു കാരുണ്യം കാണിക്കരുത്. ജീവനു പകരം ജീവന്‍, കണ്ണിനു കണ്ണ്, പല്ലിനു പല്ല്, കൈക്കു കൈ, കാലിനു കാല്.