നിയമാവര്‍ത്തനം 22

വിവിധ നിയമങ്ങള്‍
1

നിന്റെ സഹോദരന്റെ കാളയോ ആടോ വഴിതെറ്റി അലയുന്നതു കണ്ടാല്‍ കണ്ടില്ലെന്നു നടിച്ച് കടന്നു പോകരുത്. അതിനെ നിന്റെ സഹോദരന്റെ അടുക്കല്‍ തിരിച്ചെത്തിക്കണം.

2

അവന്‍ സമീപസ്ഥനല്ലെങ്കില്‍, അഥവാ നീ അവനെ അറിയുകയില്ലെങ്കില്‍, അതിനെ വീട്ടിലേക്കു കൊണ്ടുപോയി, അവന്‍ അന്വേഷിച്ചു വരുന്നതുവരെ സൂക്ഷിക്കണം; അന്വേഷിച്ചു വരുമ്പോള്‍ തിരിച്ചു കൊടുക്കുകയും വേണം.

3

അവനു നഷ്ടപ്പെട്ട കഴുത, വസ്ത്രം, മറ്റു സാധനങ്ങള്‍ ഇവയെ സംബന്ധിച്ചും നീ ഇപ്രകാരം ചെയ്യണം; ഒരിക്കലും സഹായം നിരസിക്കരുത്.

4

നിന്റെ സഹോദരന്റെ കഴുതയോ കാളയോ വഴിയില്‍ വീണുകിടക്കുന്നതു കണ്ടാല്‍ നീ മാറിപ്പോകരുത്. അതിനെ എഴുന്നേല്‍പിക്കാന്‍ അവനെ സഹായിക്കണം.

5

സ്ത്രീ പുരുഷന്റെയോ പുരുഷന്‍ സ്ത്രീയുടെയോ വേഷം അണിയരുത്. അപ്രകാരം ചെയ്യുന്നവര്‍ നിന്റെ ദൈവമായ കര്‍ത്താവിനു നിന്ദ്യരാണ്.

6

കുഞ്ഞുങ്ങളുടെയോ മുട്ടകളുടെയോ മേല്‍ തള്ളപ്പക്ഷി അടയിരിക്കുന്ന ഒരു പക്ഷിക്കൂട് വഴിയരികിലുള്ള ഏതെങ്കിലും വൃക്ഷത്തിലോ നിലത്തോ കാണാനിടയായാല്‍ കുഞ്ഞുങ്ങളോടു കൂടെ തള്ളയെ എടുക്കരുത്.

7

തള്ളപ്പക്ഷിയെ പറന്നുപോകാന്‍ അനുവദിച്ചതിനുശേഷം കുഞ്ഞുങ്ങളെ നിനക്കെടുക്കാം. നിനക്കു നന്‍മയുണ്ടാകുന്നതിനും നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കുന്നതിനും വേണ്ടിയാണ് ഈ കല്‍പന.

8

നീ വീടു പണിയുമ്പോള്‍ പുരമുകളില്‍ ചുറ്റും അരമതില്‍ കെട്ടണം. അല്ലെങ്കില്‍ ആരെങ്കിലും താഴേക്കു വീണ് രക്തം ചിന്തിയ കുറ്റം നിന്റെ ഭവനത്തിന്‍ മേല്‍ പതിച്ചേക്കാം.

9

മുന്തിരിത്തോട്ടത്തില്‍ മറ്റു വിത്തുകള്‍ വിതയ്ക്കരുത്. വിതച്ചാല്‍, വിള മുഴുവന്‍ - നീ വിതച്ചതും മുന്തിരിയുടെ ഫലവും - ദേവാലയത്തിലേക്കു കണ്ടുകെട്ടും.

10

കാളയെയും കഴുതയെയും ഒരുമിച്ചു പൂട്ടി ഉഴരുത്.

11

രോമവും ചണവും ചേര്‍ത്തു നെയ്ത വസ്ത്രം ധരിക്കരുത്.

12

നിന്റെ മേലങ്കിയുടെ നാലറ്റത്തും തൊങ്ങലുകള്‍ ഉണ്ടാക്കണം.

ദാമ്പത്യ വിശ്വസ്തത
13

വിവാഹം ചെയ്തു ഭാര്യയെ പ്രാപിച്ചതിനു ശേഷം അവളെ വെറുക്കുകയും, അവളില്‍ ദുര്‍ന്നടത്തം ആരോപിക്കുകയും,

14

ഞാന്‍ ഈ സ്ത്രീയെ ഭാര്യയായി സ്വീകരിച്ചു; എന്നാല്‍ അവളെ ഞാന്‍ സമീപിച്ചപ്പോള്‍ അവള്‍ കന്യകയായിരുന്നില്ല എന്നു പറഞ്ഞ്, അവള്‍ക്കു ദുഷ്‌കീര്‍ത്തി വരുത്തുകയും ചെയ്താല്‍,

15

അവളുടെ പിതാവും മാതാവും അവളെ പട്ടണവാതില്‍ക്കല്‍ ശ്രേഷ്ഠന്‍മാരുടെയടുത്തു കൊണ്ടുചെന്ന് അവളുടെ കന്യാകാത്വത്തിനുള്ള തെളിവു കൊടുക്കണം.

16

അവളുടെ പിതാവ് ഇപ്രകാരം പറയണം: ഞാന്‍ എന്റെ മകളെ ഇവനു ഭാര്യയായി നല്‍കി. അവന്‍ അവളെ വെറുക്കുകയും

17

നിന്റെ മകള്‍ കന്യകയല്ലായിരുന്നു എന്നു പറഞ്ഞ് അവളില്‍ ദുര്‍ന്നടത്തം ആരോപിക്കുകയും ചെയ്യുന്നു. എന്നാല്‍, എന്റെ മകളുടെ കന്യാത്വത്തിനുള്ള തെളിവുകള്‍ ഇവയെല്ലാമാണ് എന്നു പറഞ്ഞ് പട്ടണത്തിലെ ശ്രേഷ്ഠന്‍മാരുടെ മുന്‍പില്‍ വസ്ത്രം വിരിച്ചു വയ്ക്കണം.

18

അപ്പോള്‍ ആ പട്ടണത്തിലെ ശ്രേഷ്ഠന്‍മാര്‍ കുറ്റക്കാരനെ പിടിച്ചു ചാട്ടകൊണ്ടടിക്കണം.

19

ഇസ്രായേല്‍ കന്യകകളില്‍ ഒരുവള്‍ക്ക് ദുഷ്‌കീര്‍ത്തി വരുത്തിവച്ചതിനാല്‍ അവനില്‍നിന്നു നൂറുഷെക്കല്‍ വെള്ളി പിഴയായി വാങ്ങി യുവതിയുടെ പിതാവിനു കൊടുക്കണം. ജീവിതകാലം മുഴുവന്‍ അവള്‍ അവന്റെ ഭാര്യയായിരിക്കും. പിന്നീടൊരിക്കലും അവളെ ഉപേക്ഷിക്കരുത്.

20

യുവതിയില്‍ കന്യാത്വത്തിന്റെ അടയാളം കണ്ടില്ലെങ്കില്‍,

21

അവര്‍ ആ യുവതിയെ അവളുടെ പിതൃഭവനത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുപോകുകയും അവളുടെ നഗരത്തിലെ പുരുഷന്‍മാര്‍ അവളെ കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യണം. എന്തെന്നാല്‍, പിതൃഗൃഹത്തില്‍വച്ചു വേശ്യാവൃത്തിനടത്തി അവള്‍ ഇസ്രായേലില്‍ തിന്‍മ പ്രവര്‍ത്തിച്ചു. അങ്ങനെ നിങ്ങളുടെയിടയില്‍ നിന്ന് ആ തിന്‍മ നീക്കിക്കളയണം.

22

അന്യന്റെ ഭാര്യയോടൊത്ത് ഒരുവന്‍ ശയിക്കുന്നതു കണ്ടുപിടിച്ചാല്‍ ഇരുവരെയും - സ്ത്രീയെയും പുരുഷനെയും - വധിക്കണം. അങ്ങനെ ഇസ്രായേലില്‍ നിന്ന് ആ തിന്‍മ നീക്കിക്കളയണം.

23

അന്യപുരുഷനുമായി വിവാഹവാഗ്ദാനം നടത്തിയ ഒരു കന്യകയെ പട്ടണത്തില്‍വച്ച് ഒരുവന്‍ കാണുകയും അവളുമായി ശയിക്കുകയും ചെയ്താല്‍, ഇരുവരെയും പട്ടണ വാതില്‍ക്കല്‍ കൊണ്ടു പോയി കല്ലെറിഞ്ഞു കൊല്ലണം.

24

പട്ടണത്തിലായിരുന്നിട്ടും സഹായത്തിനുവേണ്ടി നിലവിളിക്കാതിരുന്നതിനാല്‍ അവളും അവന്‍ തന്റെ അയല്‍ക്കാരന്റെ ഭാര്യയെ മാനഭംഗപ്പെടുത്തിയതിനാല്‍ അവനും വധിക്കപ്പെടണം. അങ്ങനെ ആ തിന്‍മ നിങ്ങളുടെയിടയില്‍ നിന്നു നീക്കിക്കളയണം.

25

എന്നാല്‍, ഒരുവന്‍ അന്യപുരുഷനു വിവാഹവാഗ്ദാനം ചെയ്തിരിക്കുന്ന ഒരുയുവതിയെ വയലില്‍വച്ചു കാണുകയും അവളെ ബലാല്‍സംഗം ചെയ്യുകയും ചെയ്താല്‍ അവളോടുകൂടെ ശയിച്ച പുരുഷന്‍മാത്രം വധിക്കപ്പെടണം. യുവതിയെ നിങ്ങള്‍ ഒന്നും ചെയ്യരുത്.

26

മരണശിക്ഷാര്‍ഹമായ ഒരു കുറ്റവും അവളിലില്ല. അയല്‍ക്കാരനെ ആക്രമിച്ചു കൊല്ലുന്നതുപോലെയാണിത്.

27

എന്തെന്നാല്‍, അവള്‍ വയലില്‍ ആയിരിക്കുമ്പോഴാണ് അവന്‍ അവളെ കണ്ടത്. വിവാഹവാഗ്ദാനം നടത്തിയ അവള്‍ സഹായത്തിനായി നില വിളിച്ചെങ്കിലും അവളെ രക്ഷിക്കാന്‍ അവിടെ ആരുമില്ലായിരുന്നു.

28

ഒരുവന്‍ , വിവാഹവാഗ്ദാനം നടത്തിയിട്ടില്ലാത്ത ഒരു കന്യകയെ കാണുകയും ബലം പ്രയോഗിച്ച് അവളോടുകൂടെ ശയിക്കുകയും അവര്‍ കണ്ടുപിടിക്കപ്പെടുകയും ചെയ്താല്‍,

29

അവന്‍ ആയുവതിയുടെ പിതാവിന് അന്‍പതു ഷെക്കല്‍ വെള്ളി കൊടുക്കുകയും അവളെ ഭാര്യയായി സ്വീകരിക്കുകയും ചെയ്യണം. എന്തെന്നാല്‍, അവന്‍ അവളെ മാനഭംഗപ്പെടുത്തി. ഒരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.

30

ആരും തന്റെ പിതാവിന്റെ ഭാര്യയെ പരിഗ്രഹിക്കരുത്; അവളെ അനാവരണം ചെയ്യുകയുമരുത്.