നിയമാവര്‍ത്തനം 25

1

രണ്ടുപേര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ അവര്‍ ന്യായാസനത്തെ സമീപിക്കട്ടെ. ന്യായാധിപന്‍മാര്‍ നിരപരാധനെ വെറുതെ വിടുകയും കുറ്റക്കാരനു ശിക്ഷ വിധിക്കുകയും ചെയ്യണം.

2

കുറ്റക്കാരന്‍ പ്രഹരത്തിനു വിധിക്കപ്പെട്ടാല്‍ ന്യായാധിപന്‍ അവനെ തന്റെ സാന്നിധ്യത്തില്‍ നിലത്തു കിടത്തി അടിപ്പിക്കണം. കുറ്റത്തിന്റെ ഗൗരവമനുസരിച്ചായിരിക്കണം അടിയുടെ എണ്ണം.

3

ചാട്ടയടി നാല്‍പതില്‍ കവിയരുത്. ഇതിലേറെ ആയാല്‍ നീ നിന്റെ സഹോദരനെ പരസ്യമായി നിന്ദിക്കുകയായിരിക്കും ചെയ്യുക.

4

മെതിക്കുന്ന കാളയുടെ വായ് കെട്ടരുത്.

ഭര്‍ത്തൃസഹോദര ധര്‍മം
5

സഹോദരന്‍മാര്‍ ഒരുമിച്ചു താമസിക്കുമ്പോള്‍, അവരിലൊരാള്‍ പുത്രനില്ലാതെ മരിച്ചുപോയാല്‍ അവന്റെ ഭാര്യ അന്യനെ വിവാഹം ചെയ്തുകൂടാ. ഭര്‍ത്താവിന്റെ സഹോദരന്‍ അവളെ പ്രാപിക്കുകയും ഭാര്യയായി സ്വീകരിച്ച് ഭര്‍ത്തൃസഹോദരധര്‍മം നിര്‍വഹിക്കുകയും ചെയ്യണം.

6

പരേതനായ സഹോദരന്റെ നാമം ഇസ്രായേലില്‍നിന്നു മാഞ്ഞുപോകാതിരിക്കാന്‍ അവളുടെ ആദ്യജാതന് അവന്റെ പേരിടണം.

7

സഹോദരന്റെ വിധവയെ സ്വീകരിക്കാന്‍ ഒരുവന്‍ വിസമ്മതിക്കുന്നെങ്കില്‍ അവള്‍ പട്ടണവാതില്‍ക്കല്‍ച്ചെന്ന് ശ്രേഷ്ഠന്‍മാരോട് ഇങ്ങനെ പറയട്ടെ: എന്റെ ഭര്‍ത്തൃസഹോദരന്‍ തന്റെ സഹോദരന്റെ നാമം ഇസ്രായേലില്‍ നിലനിര്‍ത്താന്‍ വിസമ്മതിക്കുന്നു. അവന്‍ ഭര്‍ത്തൃസഹോദരധര്‍മം നിറവേറ്റുന്നില്ല.

8

അപ്പോള്‍ അവന്റെ പട്ടണത്തിലെ ശ്രേഷ്ഠന്‍മാര്‍ അവനെ വിളിപ്പിച്ച് അവനോടു സംസാരിക്കണം. എന്നാല്‍, അവന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു കൊണ്ട് ഇവളെ സ്വീകരിക്കാന്‍ എനിക്കിഷ്ടമില്ല എന്നുപറഞ്ഞാല്‍,

9

അവന്റെ സഹോദരന്റെ വിധവ ശ്രേഷ്ഠന്‍മാരുടെ സന്നിധിയില്‍ വച്ചുതന്നെ അവന്റെ അടുക്കല്‍ച്ചെന്ന് അവന്റെ പാദത്തില്‍ നിന്നു ചെരിപ്പഴിച്ചു മാറ്റുകയും അവന്റെ മുഖത്തു തുപ്പുകയും ചെയ്തതിനുശേഷം സഹോദരന്റെ ഭവനം പണിയാത്തവനോട് ഇപ്രകാരം ചെയ്യും എന്നു പറയണം.

10

ചെരിപ്പഴിക്കപ്പെട്ടവന്റെ ഭവനം എന്ന് അവന്റെ ഭവനം ഇസ്രായേലില്‍ വിളിക്കപ്പെടും.

വിവിധ നിയമങ്ങള്‍
11

പുരുഷന്‍മാര്‍ തമ്മില്‍ ശണ്ഠകൂടുമ്പോള്‍ ഒരുവന്റെ ഭാര്യ തന്റെ ഭര്‍ത്താവിനെ വിടുവിക്കുന്നതിന് എതിരാളിയുടെ അടുത്തുചെന്ന് അവന്റെ ഗുഹ്യാവയവത്തില്‍ പിടിച്ചാല്‍,

12

അവളുടെ കൈ വെട്ടിക്കളയണം; കാരുണ്യം കാണിക്കരുത്.

13

നിന്റെ സഞ്ചിയില്‍ തൂക്കം കൂടിയതും കുറഞ്ഞതും ആയ രണ്ടു തരം കട്ടികള്‍ ഉണ്ടായിരിക്കരുത്.

14

നിന്റെ വീട്ടില്‍ ചെറുതും വലുതുമായ രണ്ടു തരം അളവു പാത്രങ്ങള്‍ ഉണ്ടായിരിക്കരുത്.

15

നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ദേശത്തു ദീര്‍ഘായുസ്‌സോടെയിരിക്കേണ്ടതിന് നിന്റെ കട്ടികളും അളവു പാത്രങ്ങളും നിര്‍വ്യാജവും നീതിയുക്തവുമായിരിക്കണം.

16

ഇത്തരം കാര്യങ്ങളില്‍ നീതിരഹിതമായി പ്രവര്‍ത്തിക്കുന്നവരെല്ലാം നിന്റെ ദൈവമായ കര്‍ത്താവിനു നിന്ദ്യരാണ്.

17

നീ ഈജിപ്തില്‍നിന്നു പോന്നപ്പോള്‍ വഴിയില്‍വച്ച് അമലേക്ക് നിന്നോടു ചെയ്തതെന്തെന്ന് ഓര്‍ത്തുകൊള്ളുക.

18

ക്ഷീണിച്ചു തളര്‍ന്നിരുന്ന നിന്നെ അവന്‍ ദൈവഭയമില്ലാതെ വഴിയില്‍വച്ചു പിന്നില്‍നിന്ന് ആക്രമിക്കുകയും പിന്‍നിരയിലുണ്ടായിരുന്ന ബലഹീനരെ വധിക്കുകയും ചെയ്തു.

19

ആകയാല്‍, നിനക്ക് അവകാശമായിത്തരുന്ന ദേശത്ത്, നിനക്കു ചുറ്റുമുള്ള ശത്രുക്കളെ നശിപ്പിച്ചു നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു വിശ്രമം നല്‍കുമ്പോള്‍ അമലേക്കിന്റെ ഓര്‍മയെ ആകാശത്തിന്‍ കീഴേ നിന്ന് ഉന്‍മൂലനം ചെയ്യണം. ഇതു നീ മറക്കരുത്.