നിയമാവര്‍ത്തനം 29

മൊവാബില്‍വച്ച് ഉടമ്പടി
1

ഹോറെബില്‍വച്ചു ചെയ്ത ഉടമ്പടിക്കു പുറമേ മൊവാബു നാട്ടില്‍വച്ച് ഇസ്രായേല്‍ ജനവുമായിചെയ്യാന്‍ മോശയോടു കര്‍ത്താവു കല്‍പിച്ച ഉടമ്പടിയുടെ വാക്കുകളാണിവ.

2

മോശ ഇസ്രായേല്‍ ജനത്തെ വിളിച്ചുകൂട്ടി പറഞ്ഞു: കര്‍ത്താവു നിങ്ങളുടെ മുന്‍പാകെ ഈജിപ്തില്‍വച്ച് ഫറവോയോടും അവന്റെ സേവകരോടും രാജ്യത്തോടും ചെയ്തതെല്ലാം നിങ്ങള്‍ കണ്ടുവല്ലോ.

3

നിങ്ങള്‍ നേരില്‍ക്കണ്ട കഠിന പരീക്ഷണങ്ങളായ അടയാളങ്ങളും വലിയ അദ്ഭുതങ്ങളും തന്നെ.

4

എങ്കിലും ഗ്രഹിക്കാന്‍ ഹൃദയവും കാണാന്‍ കണ്ണുകളും കേള്‍ക്കാന്‍ കാതുകളും കര്‍ത്താവ് ഇന്നുവരെ നിങ്ങള്‍ക്കു നല്‍കിയിട്ടില്ല.

5

ഞാന്‍ നിങ്ങളെ മരുഭൂമിയിലൂടെ നയിച്ച നാല്‍പതുവര്‍ഷവും നിങ്ങളുടെ വസ്ത്രം പഴകിക്കീറുകയോ ചെരിപ്പു തേഞ്ഞു തീരുകയോ ചെയ്തില്ല.

6

നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ അപ്പമോ പാനംചെയ്യാന്‍ വീഞ്ഞോ മറ്റു ലഹരി പദാര്‍ഥങ്ങളോ ഉണ്ടായിരുന്നില്ല, ഞാനാണു നിങ്ങളുടെ കര്‍ത്താവ് എന്നു നിങ്ങള്‍ മനസ്‌സിലാക്കണമായിരുന്നു.

7

നിങ്ങള്‍ ഈ സ്ഥലത്തേക്കു വരുമ്പോള്‍ ഹെഷ്‌ബോന്‍ രാജാവായ സീഹോനും ബാഷാന്‍ രാജാവായ ഓഗും നമുക്കെതിരേയുദ്ധത്തിനു വന്നു; എങ്കിലും നാം അവരെ തോല്‍പിച്ചു.

8

നാം അവരുടെ ദേശം പിടിച്ചടക്കി റൂബന്റെയും ഗാദിന്റെയും ഗോത്രങ്ങള്‍ക്കും മനാസ്‌സെയുടെ അര്‍ധഗോത്രത്തിനും അവകാശമായി കൊടുത്തു.

9

നിങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം വിജയിക്കേണ്ടതിന് ഈ ഉടമ്പടിയിലെ വചനങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുവിന്‍.

10

ഇന്നു നിങ്ങളെല്ലാവരും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ നില്‍ക്കുകയാണ് - നിങ്ങളുടെ ഗോത്രത്തലവന്‍മാരും ശ്രേഷ്ഠന്‍മാരും അധികാരികളും ഇസ്രായേല്‍ജനം മുഴുവനും,

11

നിങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും, പാളയത്തില്‍ വിറകു വെട്ടുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശിയും എല്ലാം.

12

നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഇന്നു നിങ്ങളുമായി ചെയ്യുന്നതന്റെ പ്രതിജ്ഞാബദ്ധമായ ഉടമ്പടിയില്‍ നിങ്ങള്‍ പ്രവേശിക്കാന്‍ പോകയാണ്.

13

നിങ്ങളോടു ചെയ്ത വാഗ്ദാനവും നിങ്ങളുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത പ്രതിജ്ഞയുമനുസരിച്ച് അവിടുന്നു നിങ്ങളെ തന്റെ ജനമായി സ്ഥാപിക്കും; അവിടുന്നു നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യും.

14

നിങ്ങളോടു മാത്രമല്ല ഞാന്‍ ശപഥപൂര്‍വമായ ഈ ഉടമ്പടി ചെയ്യുന്നത്.

15

ഇവിടെ ഇപ്പോള്‍ നമ്മോടൊന്നിച്ച് നമ്മുടെ ദൈവമായ കര്‍ത്താവിന്റെ മുന്‍പാകെ നില്‍ക്കുന്നവരോടും ഇന്നു നമ്മോടൊന്നിച്ച് ഇല്ലാത്തവരോടും കൂടിയാണ്.

16

ഈജിപ്തില്‍ നാം വസിച്ചിരുന്നതും ജനതകളുടെ ഇടയില്‍ക്കൂടി നാം കടന്നുപോന്നതും എങ്ങനെയെന്നു നിങ്ങള്‍ക്കറിയാമല്ലോ.

17

അവരുടെ മ്ലേച്ഛതകള്‍ - മരവും കല്ലും വെള്ളിയും പൊന്നും കൊണ്ടുള്ള വിഗ്രഹങ്ങള്‍ - നിങ്ങള്‍ കണ്ടില്ലേ?

18

അവരുടെ ദേവന്‍മാരെ സേവിക്കാനായി നമ്മുടെ ദൈവമായ കര്‍ത്താവില്‍നിന്ന് ഇന്നു തന്റെ ഹൃദയത്തെ അകറ്റുന്ന പുരുഷനോ സ്ത്രീയോ കുടുംബമോ ഗോത്രമോ നിങ്ങളുടെയിടയില്‍ ഉണ്ടായിരിക്കരുത്. കയ്പുള്ള വിഷ ഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്.

19

അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും.

20

എന്നാല്‍, കര്‍ത്താവ് അവനോടു ക്ഷമിക്കുകയില്ല; കര്‍ത്താവിന്റെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെ മേല്‍ പതിക്കും; കര്‍ത്താവ് ആകാശത്തിനു കീഴില്‍നിന്ന് അവന്റെ നാമം തുടച്ചുമാറ്റും.

21

ഈ നിയമപുസ്തകത്തില്‍ എഴുതിയിരിക്കുന്ന ഉടമ്പടിയുടെ ശാപങ്ങള്‍ക്കനുസൃതമായി അവനെ നശിപ്പിക്കുന്നതിന് ഇസ്രായേല്‍ ഗോത്രങ്ങളില്‍ നിന്ന് അവനെ മാറ്റിനിര്‍ത്തും.

22

നിന്റെ ഭാവി തലമുറയും വിദൂരത്തുനിന്നു വരുന്ന പരദേശികളും ഈ ദേശത്തെ മഹാമാരികളും കര്‍ത്താവ് ഇവിടെ വരുത്തിയ രോഗങ്ങളും കാണും.

23

വിത്തു വിതയ്ക്കുകയോ ഒന്നും വളരുകയോ പുല്ലുപോലും മുളയ്ക്കുകയോ ചെയ്യാത്തവിധം ഗന്ധകവും ഉപ്പുംകൊണ്ടു നാടു മുഴുവന്‍ കത്തിയെരിഞ്ഞിരിക്കും. കര്‍ത്താവു തന്റെ രൂക്ഷമായ കോപത്താല്‍ നശിപ്പിച്ച സോദോം, ഗൊമോറ, അദ്മാ, സെബോയിം എന്നീ പട്ടണങ്ങളുടെ വിനാശംപോലെ ആയിരിക്കും അത്.

24

ഇതു കാണുന്ന ജനതകള്‍ ചോദിക്കും: എന്തുകൊണ്ടാണ്, ഈ രാജ്യത്തോടു കര്‍ത്താവ് ഇപ്രകാരം പ്രവര്‍ത്തിച്ചത്? അവിടുത്തെ കോപം ഇത്രയധികം ജ്വലിക്കാന്‍ കാരണമെന്ത്?

25

അപ്പോള്‍ ജനങ്ങള്‍ പറയും: അവരുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ് അവരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നപ്പോള്‍ അവരോടു ചെയ്തിരുന്ന ഉടമ്പടി അവര്‍ ഉപേക്ഷിച്ചു.

26

അവര്‍ അറിയുകയോ കര്‍ത്താവ് അവര്‍ക്കു നല്‍കുകയോ ചെയ്തിട്ടില്ലാത്ത ദേവന്‍മാരെ അവര്‍ സേവിക്കുകയും ചെയ്തു.

27

അതിനാലാണ് ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന എല്ലാ ശാപങ്ങളും ഈ ദേശത്തിന്റെ മേല്‍ വര്‍ഷിക്കുമാറ് കര്‍ത്താവിന്റെ കോപം ജ്വലിച്ചത്.

28

കര്‍ത്താവ് അത്യധികമായ ക്രോധത്തോടെ അവരെ അവരുടെ നാട്ടില്‍നിന്നു കടപുഴക്കി മറ്റൊരു നാട്ടിലേക്കു വലിച്ചെറിഞ്ഞു; ഇന്നും അവര്‍ അവിടെയാണ്.

29

രഹസ്യങ്ങള്‍ നമ്മുടെ ദൈവമായ കര്‍ത്താവിന്റേതു മാത്രമാകുന്നു. എന്നാല്‍, വെളിപ്പെടുത്തപ്പെട്ടവ എന്നെന്നും നമുക്കും നമ്മുടെ സന്തതികള്‍ക്കും വേണ്ടിയുള്ളവയാണ്; ഈ അനുശാസനങ്ങള്‍ നാം പാലിക്കേണ്ടതാണ്.