നിയമാവര്‍ത്തനം 32

മോശയുടെ കീര്‍ത്തനം
1

ആകാശങ്ങളേ, ചെവിക്കൊള്‍ക, ഞാന്‍ സംസാരിക്കുന്നു; ഭൂമി എന്റെ വാക്കുകള്‍ ശ്രവിക്കട്ടെ.

2

എന്റെ ഉപദേശം മഴത്തുള്ളിപോലെ പതിക്കട്ടെ; എന്റെ വാക്കുകള്‍ ഹിമകണങ്ങള്‍ പോലെ പൊഴിയട്ടെ; അവ ഇളം പുല്ലിന്‍മേല്‍ മൃദുലമായ മഴ പോലെയും സസ്യങ്ങളുടെ മേല്‍ വര്‍ഷധാര പോലെയും ആകട്ടെ.

3

കര്‍ത്താവിന്റെ നാമം ഞാന്‍ പ്രഘോഷിക്കും; നമ്മുടെ ദൈവത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍.

4

കര്‍ത്താവു പാറയാകുന്നു, അവിടുത്തെ പ്രവൃത്തി പരിപൂര്‍ണവും അവിടുത്തെ വഴികള്‍ നീതിയുക്തവുമാണ്. തിന്‍മയറിയാത്തവനും വിശ്വസ്തനുമാണു ദൈവം; അവിടുന്ന് നീതിമാനും സത്യസന്ധനു മാണ്.

5

അവിടുത്തെ മുന്‍പില്‍ അവര്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചു; അവര്‍ അവിടുത്തെ മക്കളല്ലാതായി; ദുഷ്ടവും വക്രവുമായ തലമുറയാണ് അവരുടേത്.

6

ഭോഷരും ബുദ്ധിഹീനരുമായ ജനമേ, ഇതോ കര്‍ത്താവിനു പ്രതിഫലം? അവിടുന്നല്ലയോ നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ പിതാവ്? നിങ്ങളുടെ സ്രഷ്ടാവും പരിപാലകനും അവിടുന്നല്ലയോ?

7

കഴിഞ്ഞുപോയ കാലങ്ങള്‍ ഓര്‍ക്കുവിന്‍, തലമുറകളിലൂടെ കടന്നുപോയ വര്‍ഷങ്ങള്‍ അനുസ്മരിക്കുവിന്‍; പിതാക്കന്‍മാരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു പറഞ്ഞു തരും. പ്രായം ചെന്നവരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു വിവരിച്ചു തരും.

8

അത്യുന്നതന്‍ ജനതകള്‍ക്ക് അവരുടെ പൈതൃകം വീതിച്ചു കൊടുത്തപ്പോള്‍, മനുഷ്യമക്കളെ അവിടുന്ന് വേര്‍തിരിച്ചപ്പോള്‍ ഇസ്രായേല്‍മക്കളുടെ എണ്ണമനുസരിച്ച് അവിടുന്ന് ജനതകള്‍ക്ക് അതിര്‍ത്തി നിശ്ചയിച്ചു.

9

കര്‍ത്താവിന്റെ ഓഹരി അവിടുത്തെ ജനമാണ്, യാക്കോബ് അവിടുത്തെ അവകാശവും.

10

അവിടുന്ന് അവനെ മരുഭൂമിയില്‍, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തില്‍ കണ്ടെണ്ടത്തി; അവനെ വാരിപ്പുണര്‍ന്നു, താത്പര്യപൂര്‍വം പരിചരിച്ച് തന്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു.

11

കൂട് ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെ മുകളില്‍ ചിറകടിക്കുകയും വിരിച്ച ചിറകുകളില്‍ കുഞ്ഞുങ്ങളെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ,

12

അവനെ നയിച്ചതു കര്‍ത്താവാണ്; അന്യദേവന്‍മാരാരും അവനോടൊത്തുണ്ടായിരുന്നില്ല.

13

ഭൂമിയിലെ ഉത്തുംഗതലങ്ങളിലൂടെ അവിടുന്ന് അവനെ സവാരി ചെയ്യിച്ചു; വയലിലെ വിളവുകള്‍ അവന്‍ ഭക്ഷിച്ചു; പാറയില്‍നിന്നു തേനും കഠിനശിലയില്‍ നിന്ന് എണ്ണയും അവിടുന്ന് അവന് കുടിക്കാന്‍ കൊടുത്തു.

14

കാലിക്കൂട്ടത്തില്‍ നിന്നു തൈരും ആട്ടിന്‍പ്പറ്റങ്ങളില്‍ നിന്ന് പാലും ആട്ടിന്‍ കുട്ടികളുടെയും മുട്ടാടുകളുടെയും ബാഷാന്‍ കാലിക്കൂട്ടത്തിന്റെയും കോലാടുകളുടെയും കൊഴുപ്പും വിശിഷ്ടമായ ധാന്യവും നിനക്കു നല്‍കി. ശുദ്ധമായ മുന്തിരിച്ചാറു നീ പാനം ചെയ്തു.

15

യഷുറൂണ്‍ തടിച്ചു ശക്തനായി, കൊഴുത്തു മിനുങ്ങി; അവന്‍ തന്നെ സൃഷ്ടിച്ച ദൈവത്തെ ഉപേക്ഷിക്കുകയും തന്റെ രക്ഷയുടെ പാറയെപുച്ഛിച്ചു തള്ളുകയും ചെയ്തു.

16

അന്യദേവന്‍മാരെക്കൊണ്ട് അവര്‍ അവിടുത്തെ അസൂയപിടിപ്പിച്ചു; നിന്ദ്യകര്‍മങ്ങള്‍ കൊണ്ടു കുപിതനാക്കി.

17

ദൈവമല്ലാത്ത ദുര്‍ദേവതകള്‍ക്ക് അവര്‍ ബലിയര്‍പ്പിച്ചു; അവര്‍ അറിയുകയോ നിങ്ങളുടെ പിതാക്കന്‍മാര്‍ ഭയപ്പെടുകയോ ചെയ്തിട്ടില്ലാത്തവരും പുതുതായി പ്രത്യക്ഷപ്പെട്ടവരുമാണ് ഈ ദേവന്‍മാര്‍.

18

നിനക്കു ജന്‍മം നല്‍കിയ ശിലയെ നീ അവഗണിച്ചു; നിനക്കു രൂപമേകിയ ദൈവത്തെ നീ വിസ്മരിച്ചു.

19

കര്‍ത്താവ് അതു കാണുകയും തന്റെ പുത്രീപുത്രന്‍മാരുടെ പ്രകോപനം നിമിത്തം അവരെ വെറുക്കുകയും ചെയ്തു.

20

അവിടുന്ന് പറഞ്ഞു: അവരില്‍നിന്ന് എന്റെ മുഖം ഞാന്‍ മറയ്ക്കും; അവര്‍ക്ക് എന്തു സംഭവിക്കുമെന്ന് എനിക്കു കാണണം; അവര്‍ വക്രവും അവിശ്വസ്തവും ആയ തലമുറയാണ്.

21

ദൈവമല്ലാത്തതിനെക്കൊണ്ട് അവര്‍ എന്നില്‍ അസൂയ ഉണര്‍ത്തി. മിഥ്യാമൂര്‍ത്തികളാല്‍ അവര്‍ എന്നെ പ്രകോപിപ്പിച്ചു; അതിനാല്‍, ജനതയല്ലാത്തവരെക്കൊണ്ട് അവരില്‍ ഞാന്‍ അസൂയ ഉണര്‍ത്തും; ഭോഷന്‍മാരുടെ ഒരു ജനതയെക്കൊണ്ട് അവരെ ഞാന്‍ പ്രകോപിപ്പിക്കും.

22

എന്റെ ക്രോധത്തില്‍നിന്ന് അഗ്‌നി ജ്വലിച്ചുയരുന്നു; പാതാളഗര്‍ത്തം വരെയും അതു കത്തിയിറങ്ങും; ഭൂമിയെയും അതിന്റെ വിളവുകളെയും അതു വിഴുങ്ങുന്നു; പര്‍വതങ്ങളുടെ അടിത്തറകളെ അതു ദഹിപ്പിക്കുന്നു.

23

അവരുടേമേല്‍ ഞാന്‍ തിന്‍മ കൂനകൂട്ടും; എന്റെ അസ്ത്രങ്ങള്‍ ഒന്നൊഴിയാതെ അവരുടെമേല്‍ വര്‍ഷിക്കും.

24

വിശപ്പ് അവരെ കാര്‍ന്നുതിന്നും; ദഹിപ്പിക്കുന്ന ചൂടും വിഷവ്യാധിയും അവരെ വിഴുങ്ങും; ഹിംസ്ര ജന്തുക്കളെയും വിഷപ്പാമ്പുകളെയും ഞാന്‍ അവരുടെമേല്‍ അയയ്ക്കും.

25

വെളിയില്‍ വാളും സങ്കേതത്തിനുള്ളില്‍ ഭീകരതയും യുവാവിനെയും കന്യകയെയും, ശിശുവിനെയും വൃദ്ധനെയും ഒന്നുപോലെ നശിപ്പിക്കും.

26

അവരെ ഞാന്‍ ചിതറിച്ചുകളയും, ജനതകളുടെ ഇടയില്‍ നിന്ന് അവരുടെ ഓര്‍മപോലും തുടച്ചു നീക്കും എന്നു ഞാന്‍ പറയുമായിരുന്നു.

27

എന്നാല്‍, ശത്രു പ്രകോപനപരമായി പെരുമാറുകയും എതിരാളികള്‍ അഹങ്കാരോന്‍മത്തരായി, ഞങ്ങളുടെ കരം വിജയിച്ചിരിക്കുന്നു, കര്‍ത്താവല്ല ഇതു ചെയ്തത് എന്നു പറയുകയും ചെയ്‌തേക്കുമെന്നു ഞാന്‍ ഭയപ്പെട്ടു.

28

ആലോചനയില്ലാത്ത ഒരു ജനമാണവര്‍; വിവേകവും അവര്‍ക്കില്ല.

29

ജ്ഞാനികളായിരുന്നെങ്കില്‍ അവര്‍ ഇതു മനസ്‌സിലാക്കുമായിരുന്നു; തങ്ങളുടെ അവസാനത്തെപ്പറ്റി ചിന്തിക്കുമായിരുന്നു.

30

ഇസ്രായേലിന്റെ അഭയം അവരെ വിറ്റുകളയുകയും, കര്‍ത്താവ് അവരെ കൈവെടിയുകയും ചെയ്തിരുന്നില്ലെങ്കില്‍ ആയിരം പേരെ അനുധാവനം ചെയ്യാന്‍ ഒരാള്‍ക്കെങ്ങനെ കഴിയുമായിരുന്നു? പതിനായിരങ്ങളെ തുരത്താന്‍ രണ്ടുപേര്‍ക്ക് എങ്ങനെ സാധിക്കുമായിരുന്നു?

31

എന്തെന്നാല്‍, നമ്മുടെ ആശ്രയം പോലെയല്ല അവരുടെ ആശ്രയം; നമ്മുടെ ശത്രുക്കള്‍തന്നെ അതു സമ്മതിക്കും.

32

അവരുടെ മുന്തിരി സോദോമിലെയും ഗൊമോറായിലെയും വയലുകളില്‍ വളരുന്നു. അതിന്റെ പഴങ്ങള്‍ വിഷമയമാണ്; കുലകള്‍ തിക്തവും.

33

അവരുടെ വീഞ്ഞ് കരാളസര്‍പ്പത്തിന്റെ വിഷമാണ്; ക്രൂരസര്‍പ്പത്തിന്റെ കൊടിയ വിഷം!

34

ഈ കാര്യം ഞാന്‍ ഭദ്രമായി സൂക്ഷിക്കുകയല്ലേ? എന്റെ അറകളിലാക്കി മുദ്രവച്ചിരിക്കുകയല്ലേ?

35

അവരുടെ കാല്‍ വഴുതുമ്പോള്‍ പ്രതികാരം ചെയ്യുന്നതും പകരം കൊടുക്കുന്നതും ഞാനാണ്; അവരുടെ വിനാശകാലം ആസന്നമായി, അവരുടെ മേല്‍ പതിക്കാനിരിക്കുന്ന നാശം അതിവേഗം അടുത്തുവരുന്നു.

36

അവരുടെ ശക്തി ക്ഷയിച്ചെന്നും സ്വതന്ത്രനോ തടവുകാരനോ അവശേഷിച്ചിട്ടില്ലെന്നും കണ്ട് കര്‍ത്താവു തന്റെ ജനത്തിനു വേണ്ടി നീതി നടത്തും; തന്റെ ദാസരോടു കരുണ കാണിക്കും.

37

അവിടുന്നു ചോദിക്കും, അവരുടെ ദേവന്‍മാരെവിടെ? അവര്‍ അഭയം പ്രാപിച്ച പാറയെവിടെ?

38

അവര്‍ അര്‍പ്പിച്ച ബലികളുടെ കൊഴുപ്പ് ആസ്വദിക്കുകയും കാഴ്ചവച്ച വീഞ്ഞു കുടിക്കുകയും ചെയ്ത ദേവന്‍മാരെവിടെ? അവര്‍ എഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ. അവരായിരിക്കട്ടെ, നിങ്ങളുടെ സംരക്ഷകര്‍!

39

ഇതാ, ഞാനാണ്, ഞാന്‍ മാത്രമാണ് ദൈവം; ഞാനല്ലാതെ വേറെ ദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ; എന്റെ കൈയില്‍ നിന്നു രക്ഷപെടുത്തുക ആര്‍ക്കും സാധ്യമല്ല.

40

ഇതാ, സ്വര്‍ഗത്തിലേക്കു കരമുയര്‍ത്തി ഞാന്‍ പ്രഖ്യാപിക്കുന്നു: ഞാനാണ് എന്നേക്കും ജീവിക്കുന്നവന്‍.

41

തിളങ്ങുന്ന വാളിനു ഞാന്‍ മൂര്‍ച്ച കൂട്ടും; വിധിത്തീര്‍പ്പു കൈയിലെടുക്കും; എന്റെ ശത്രുക്കളോടു ഞാന്‍ പക വീട്ടും; എന്നെ വെറുക്കുന്നവരോടു പകരം ചോദിക്കും.

42

എന്റെ അസ്ത്രങ്ങള്‍ രക്തം കുടിച്ചുമദിക്കും, എന്റെ വാള്‍ മാംസം വിഴുങ്ങും; മാരകമായ മുറിവേറ്റവരുടെയും തടവുകാരുടെയും രക്തം; ശത്രുനേതാക്കളുടെ ശിരസ്‌സുകളും.

43

ജനതകളേ, നിങ്ങള്‍ അവിടുത്തെ ജനത്തോടൊത്ത് ആര്‍ത്തു വിളിക്കുവിന്‍; അവിടുന്ന് തന്റെ ദാസന്‍മാരുടെ രക്തത്തിന് പ്രതികാരം ചെയ്യും; എതിരാളികളോടു പകരം ചോദിക്കും; തന്റെ ജനത്തിന്റെ ദേശത്തു നിന്നു പാപക്കറ നീക്കിക്കളയും.

44

ജനങ്ങള്‍ കേട്ടിരിക്കേ മോശയും നൂനിന്റെ മകനായ ജോഷ്വയും ഒന്നിച്ച് ഈ ഗാനം ആലപിച്ചു.

മോശയുടെ അന്തിമോപദേശം
45

ഇങ്ങനെ ഇസ്രായേല്‍ജനത്തെ ഉദ്ബോധിപ്പിച്ചതിനു ശേഷം മോശ പറഞ്ഞു:

46

ഞാനിന്ന് നിങ്ങളോടു കല്‍പിച്ചിരിക്കുന്ന ഈ നിയമത്തിലെ ഓരോ വാക്കും ശ്രദ്ധാപൂര്‍വം പാലിക്കാന്‍ നിങ്ങളുടെ മക്കളോട് ആജ്ഞാപിക്കുന്നതിനായി അവ ഹൃദയത്തില്‍ സംഗ്രഹിക്കുവിന്‍.

47

എന്തെന്നാല്‍, ഇതു നിസ്‌സാരമായ കാര്യമല്ല, നിങ്ങളുടെ ജീവനാണിത്. നിങ്ങള്‍ ജോര്‍ദാനക്കരെ കൈവശമാക്കാന്‍ പോകുന്ന ദേശത്തു ദീര്‍ഘകാലം വസിക്കുന്നത് ഇതുമൂലമായിരിക്കും.

48

അന്നു തന്നെ കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:

49

ജറീക്കോയുടെ എതിര്‍ വശത്തു മൊവാബു ദേശത്തുള്ള അബറീം പര്‍വതനിരയിലെ നെബോമലയില്‍ കയറി ഞാന്‍ ഇസ്രായേല്‍ മക്കള്‍ക്ക് അവകാശമായി നല്‍കുന്ന കാനാന്‍ ദേശം നീ കണ്ടുകൊള്ളുക.

50

നിന്റെ സഹോദരന്‍ അഹറോന്‍ ഹോര്‍മലയില്‍വച്ചു മരിക്കുകയും തന്റെ ജനത്തോടു ചേരുകയും ചെയ്തതുപോലെ നീയും മരിച്ചു നിന്റെ ജനത്തോടു ചേരും.

51

എന്തെന്നാല്‍, സിന്‍മരുഭൂമിയില്‍, കാദെഷിലെ മെരീബാ ജലാശയത്തിനു സമീപം ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍ വച്ചു നീ എന്നോട് അവിശ്വസ്തമായി പെരുമാറി; എന്റെ പരിശുദ്ധിക്കു നീ സാക്ഷ്യം നല്‍കിയില്ല.

52

ഇസ്രായേല്‍ ജനത്തിനു ഞാന്‍ നല്‍കുന്ന ആ ദേശം നീ കണ്ടുകൊള്ളുക; എന്നാല്‍ നീ അവിടെ പ്രവേശിക്കുകയില്ല.