നിയമാവര്‍ത്തനം 34

മോശയുടെ മരണം
1

അനന്തരം, മോശ മൊവാബു സമതലത്തില്‍ നിന്നു ജറീക്കോയുടെ എതിര്‍വശത്തു സ്ഥിതിചെയ്യുന്ന നെബോ മലയിലെ പിസ്ഗായുടെ മുകളില്‍ കയറി. കര്‍ത്താവ് അവന് എല്ലാ പ്രദേശങ്ങളും കാണിച്ചു കൊടുത്തു വേഗിലയാദു മുതല്‍ ദാന്‍വരെയുള്ള പ്രദേശങ്ങളും

2

നഫ്താലി മുഴുവനും എഫ്രായിമിന്റെയും മനാസ്‌സെയുടെയും ദേശങ്ങളും പശ്ചിമസമുദ്രം വരെയുള്ള യൂദാദേശവും

3

നെഗെബും ഈന്തപ്പനകളുടെ പട്ടണമായ ജറീക്കോ സ്ഥിതിചെയ്യുന്ന താഴ്‌വരയിലെ സോവാര്‍ വരെയുള്ള സമതലവും.

4

അനന്തരം, കര്‍ത്താവ് അവനോടു പറഞ്ഞു: നിന്റെ സന്തതികള്‍ക്കു നല്‍കുമെന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ഞാന്‍ ശപഥംചെയ്ത ദേശമാണിത്. ഇതു കാണാന്‍ ഞാന്‍ നിന്നെ അനുവദിച്ചു; എന്നാല്‍, നീ ഇതില്‍ പ്രവേശിക്കുകയില്ല.

5

കര്‍ത്താവിന്റെ ദാസനായ മോശ അവിടുന്ന് അരുളിച്ചെയ്തതുപോലെ മൊവാബുദേശത്തുവച്ചു മരിച്ചു.

6

മൊവാബുദേശത്തു ബത് പെയോറിന് എതിരേയുള്ള താഴ്‌വരയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. എന്നാല്‍, ഇന്നുവരെ അവന്റെ ശവകുടീരത്തിന്റെ സ്ഥാനം ആര്‍ക്കും അറിവില്ല.

7

മരിക്കുമ്പാള്‍ മോശയ്ക്കു നൂറ്റിയിരുപതു വയസ്‌സുണ്ടായിരുന്നു. അവന്റെ കണ്ണു മങ്ങുകയോ ശക്തി ക്ഷയിക്കുകയോ ചെയ്തിരുന്നില്ല.

8

ഇസ്രായേല്‍ മുപ്പതു ദിവസം മൊവാബുതാഴ്‌വരയില്‍ മോശയെ ഓര്‍ത്തു വിലപിച്ചു. മോശയ്ക്കുവേണ്ടിയുള്ള വിലാപദിവസങ്ങള്‍ പൂര്‍ത്തിയായി.

9

നൂനിന്റെ പുത്രനായ ജോഷ്വ ജ്ഞാനത്തിന്റെ ആത്മാവിനാല്‍ പൂരിതനായിരുന്നു; എന്തെന്നാല്‍, മോശ അവന്റെ മേല്‍ കൈകള്‍ വച്ചിരുന്നു. ഇസ്രായേല്‍ ജനം അവന്റെ വാക്കു കേള്‍ക്കുകയും കര്‍ത്താവു മോശയോടു കല്‍പിച്ചിരുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.

10

കര്‍ത്താവ് മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലില്‍ ഉണ്ടായിട്ടില്ല.

11

കര്‍ത്താവിനാല്‍ നിയുക്തനായി ഈജിപ്തില്‍ ഫറവോയ്ക്കും ദാസന്‍മാര്‍ക്കും രാജ്യത്തിനു മുഴുവനും എതിരായി അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങളിലും അദ്ഭുതങ്ങളിലും,

12

ഇസ്രായേല്‍ജനത്തിന്റെ മുന്‍പില്‍ പ്രകടമാക്കിയ മഹത്തും ഭയാനകവുമായ പ്രവൃത്തികളിലും മോശ അതുല്യനാണ്.