നിയമാവര്‍ത്തനം 6

സുപ്രധാനമായ കല്‍പന
1

നിങ്ങള്‍ അവകാശമാക്കാന്‍ പോകുന്ന ദേശത്ത് അനുഷ്ഠിക്കേണ്ടതിനു നിങ്ങളെ പഠിപ്പിക്കാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവ് എന്നോടാജ്ഞാപിച്ച കല്‍പനകളും ചട്ടങ്ങളും നിയമങ്ങളും ഇവയാണ്.

2

നിങ്ങളും നിങ്ങളുടെ മക്കളും മക്കളുടെ മക്കളും ഞാനിന്നു നല്‍കുന്ന ദൈവമായ കര്‍ത്താവിന്റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിച്ച് ജീവിതകാലം മുഴുവന്‍ അവിടുത്തെ ഭയപ്പെടുന്നതിനും നിങ്ങള്‍ക്ക് ദീര്‍ഘായുസ്‌സുണ്ടാകുന്നതിനും വേണ്ടിയാണ് ഇവ.

3

ആകയാല്‍, ഇസ്രായേലേ കേള്‍ക്കുക: നിങ്ങള്‍ക്കു നന്‍മയുണ്ടാകാനും നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു വാഗ്ദാനം ചെയ്തതുപോലെ തേനും പാലും ഒഴുകുന്ന നാട്ടില്‍ നിങ്ങള്‍ ധാരാളമായി വര്‍ധിക്കാനും വേണ്ടി ഇവ അനുഷ്ഠിക്കാന്‍ ശ്രദ്ധിക്കുവിന്‍.

4

ഇസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേ ഒരു കര്‍ത്താവാണ്.

5

നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ ശക്തിയോടും കൂടെ സ്‌നേഹിക്കണം.

6

ഞാനിന്നു കല്‍പിക്കുന്ന ഈ വചനങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം.

7

ജാഗരൂകതയോടെ അവനിങ്ങളുടെ മക്കളെ പഠിപ്പിക്കണം; വീട്ടിലായിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം.

8

അവ കൈയില്‍ ഒരടയാളമായും നെറ്റിത്തടത്തില്‍ പട്ടമായും അണിയണം.

9

അവ നിങ്ങളുടെ വീടിന്റെ കട്ടിളക്കാലിന്‍ മേലും പടിവാതിലിന്‍ മേലും എഴുതണം.

10

നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കു തരുമെന്ന് നിങ്ങളുടെ പിതാക്കന്‍മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരോടു ശപഥം ചെയ്ത നാട്ടിലേക്കു നിങ്ങളെ കൊണ്ടുവന്ന്, നിങ്ങള്‍ പണിയാത്ത വിശാലവും മനോഹരവുമായ നഗരങ്ങളും,

11

നിങ്ങള്‍ നിറയ്ക്കാതെ വിശിഷ്ടവസ്തുക്കള്‍ കൊണ്ടു നിറഞ്ഞിരിക്കുന്ന വീടുകളും, നിങ്ങള്‍ കുഴിക്കാത്ത കിണറുകളും നിങ്ങള്‍ നട്ടുപിടിപ്പിക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുമരങ്ങളും നിങ്ങള്‍ക്കു നല്‍കുകയും നിങ്ങള്‍ ഭക്ഷിച്ചു സംതൃപ്തരാവുകയും ചെയ്യുമ്പോള്‍,

12

നിങ്ങളെ അടിമത്തത്തിന്റെ ഭവനത്തില്‍നിന്നു കൊണ്ടുവന്ന കര്‍ത്താവിനെ മറക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.

13

നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ സേവിക്കുകയും ചെയ്യണം. അവിടുത്തെ നാമത്തില്‍ മാത്രമേ സത്യം ചെയ്യാവൂ.

14

നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്‍മാരെ നിങ്ങള്‍ സേവിക്കരുത്;

15

സേവിച്ചാല്‍, അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്തുനിന്നു നശിപ്പിച്ചു കളയുകയും ചെയ്യും. എന്തെന്നാല്‍, നിങ്ങളുടെ മധ്യേ വസിക്കുന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവ് അസഹിഷ്ണുവായ ദൈവമാണ്.

16

മാസായില്‍വച്ചു നിങ്ങള്‍ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്.

17

നിങ്ങളുടെ ദൈവമായ കര്‍ത്താവ് നല്‍കിയിട്ടുള്ള

18

കല്‍പനകളും ചട്ടങ്ങളും ജാഗരൂകതയോടെ പാലിക്കണം. നിങ്ങള്‍ക്കു നന്‍മയുണ്ടാകാനും

19

നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു കര്‍ത്താവു വാഗ്ദാനം ചെയ്തിട്ടുള്ള ആ നല്ല ഭൂമിയില്‍ ചെന്ന് സകല ശത്രുക്കളെയും നിര്‍മാര്‍ജനം ചെയ്ത് അത് അവകാശമാക്കാനും വേണ്ടി കര്‍ത്താവിന്റെ സന്നിധിയില്‍ ശരിയും നന്‍മയും മാത്രം പ്രവര്‍ത്തിക്കണം.

20

നമ്മുടെ ദൈവമായ കര്‍ത്താവു നിങ്ങളോടു കല്‍പിച്ചിട്ടുള്ള പ്രമാണങ്ങളുടെയും ചട്ടങ്ങളുടെയും നിയമങ്ങളുടെയും അര്‍ഥമെന്താണെന്ന്,

21

നിങ്ങളുടെ മക്കള്‍ ഭാവിയില്‍ ചോദിക്കുമ്പോള്‍, നിങ്ങള്‍ പറയണം: ഈജിപ്തില്‍ നമ്മള്‍ ഫറവോയുടെ അടിമകളായിരുന്നു; തന്റെ ശക്തമായ കരത്താല്‍ കര്‍ത്താവു നമ്മെ ഈജിപ്തില്‍ നിന്നു മോചിപ്പിച്ചു കൊണ്ടുവന്നു.

22

നമ്മുടെ കണ്‍മുന്‍പില്‍ വച്ച് അവിടുന്ന് ഈജിപ്തിനും ഫറവോയ്ക്കും അവന്റെ കുടുംബം മുഴുവനും എതിരായി മഹത്തും ഭയാനകവുമായ അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചു.

23

അനന്തരം, നമ്മുടെ പിതാക്കന്‍മാര്‍ക്ക് അവിടുന്ന് വാഗ്ദാനം ചെയ്തിരുന്ന ദേശത്തേക്കു നമ്മെ നയിക്കാനും അത് നല്‍കാനുമായി നമ്മെ അവിടെനിന്നു കൊണ്ടുപോന്നു.

24

നമ്മുടെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടാനും അങ്ങനെ നമുക്കെന്നും നന്‍മയുണ്ടാകാനും ഇന്നത്തെപ്പോലെ നാം ജീവിച്ചിരിക്കാനും വേണ്ടി അനുസരിക്കണമെന്ന് കര്‍ത്താവു കല്‍പിച്ച ചട്ടങ്ങളാണ് ഇവ.

25

നമ്മുടെ ദൈവമായ കര്‍ത്താവ് കല്‍പിച്ചിട്ടുള്ളതു പോലെ അവിടുത്തെ മുന്‍പാകെ ഈ കല്‍പനകളെല്ലാം ശ്രദ്ധാപൂര്‍വം പാലിച്ചാല്‍ നാം നീതിയുള്ളവരായിരിക്കും.