നിയമാവര്‍ത്തനം 8

പ്രലോഭനങ്ങള്‍
1

നിങ്ങള്‍ ജീവിച്ചിരിക്കുന്നതിനും എണ്ണത്തില്‍ വര്‍ധിക്കുന്നതിനും കര്‍ത്താവു നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു നല്‍കുമെന്നു ശപഥം ചെയ്തിട്ടുള്ള ദേശത്തു പ്രവേശിച്ച് അത് അവകാശപ്പെടുത്തുന്നതിനും ഞാനിന്നു നിങ്ങളോടു കല്‍പിക്കുന്ന പ്രമാണങ്ങളെല്ലാം അനുസരിക്കാന്‍ ശ്രദ്ധാലുക്കളായിരിക്കണം.

2

നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ എളിമപ്പെടുത്താനും തന്റെ കല്‍പനകള്‍ അനുസരിക്കുമോ ഇല്ലയോ എന്നറിയാന്‍ നിങ്ങളെ പരീക്ഷിച്ച് നിങ്ങളുടെ ഹൃദയവിചാരങ്ങള്‍ മനസ്‌സിലാക്കാനും വേണ്ടി ഈ നാല്‍പതു സംവത്‌സരം മരുഭൂമിയിലൂടെ നിങ്ങളെ നയിച്ചവഴിയെല്ലാം നിങ്ങള്‍ ഓര്‍ക്കണം.

3

അവിടുന്നു നിങ്ങളെ എളിമപ്പെടുത്തുകയും വിശപ്പറിയാന്‍ വിടുകയും നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്‍മാര്‍ക്കും അപരിചിതമായിരുന്ന മന്നാകൊണ്ട് നിങ്ങളെ സംതൃപ്തരാക്കുകയും ചെയ്തത്, അപ്പംകൊണ്ടു മാത്രമല്ല, കര്‍ത്താവിന്റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് മനുഷ്യന്‍ ജീവിക്കുന്നതെന്നു നിങ്ങള്‍ക്കു മനസ്‌സിലാക്കിത്തരാന്‍ വേണ്ടിയാണ്.

4

ഈ നാല്‍പതു സംവത്‌സരം നിങ്ങളുടെ വസ്ത്രങ്ങള്‍ പഴകി കീറിപ്പോവുകയോ കാലുകള്‍ വീങ്ങുകയോ ചെയ്തില്ല.

5

പിതാവു പുത്രന് എന്നപോലെ നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് ശിക്ഷണം നല്‍കുമെന്ന് ഹൃദയത്തില്‍ ഗ്രഹിക്കുവിന്‍.

6

അതിനാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മാര്‍ഗത്തിലൂടെ ചരിച്ചും അവിടുത്തെ ഭയപ്പെട്ടും അവിടുത്തെ കല്‍പനകള്‍ പാലിച്ചുകൊള്ളുവിന്‍.

7

എന്തെന്നാല്‍, അരുവികളും ഉറവകളും, മലകളിലും താഴ്‌വരകളിലും പൊട്ടിയൊഴുകുന്ന പ്രവാഹങ്ങളുമുള്ള ഒരു നല്ല ദേശത്തേക്കാണു നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ കൊണ്ടുവരുന്നത്.

8

ഗോതമ്പും ബാര്‍ലിയും മുന്തിരിച്ചെടികളും അത്തിവൃക്ഷങ്ങളും മാതളനാരകങ്ങളും ഒലിവുമരങ്ങളും തേനും ഉള്ള ദേശമാണത്.

9

അവിടെ നിങ്ങള്‍ സുഭിക്ഷമായി അപ്പം ഭക്ഷിക്കും; നിങ്ങള്‍ക്ക് ഒന്നിനും കുറവുണ്ടാകുകയില്ല. അവിടെയുള്ള കല്ലുകള്‍ ഇരുമ്പാണ്; മലകളില്‍നിന്നു ചെമ്പു കുഴിച്ചെടുക്കാം.

10

നിങ്ങള്‍ ഭക്ഷിച്ചു തൃപ്തരാകുമ്പോള്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നല്ല ദേശത്തെപ്രതി ദൈവമായ കര്‍ത്താവിനെ സ്തുതിക്കണം.

11

ഞാനിന്നു നല്‍കുന്ന കല്‍പനകളും നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്മരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍.

12

നിങ്ങള്‍ ഭക്ഷിച്ചു തൃപ്തരാവുകയും നല്ല വീടുകള്‍ പണിത് അവയില്‍ താമസിക്കുകയും

13

നിങ്ങളുടെ ആടുമാടുകള്‍ പെരുകുകയും വെള്ളിയും സ്വര്‍ണവും വര്‍ധിക്കുകയും മറ്റു സകലത്തിനും സമൃദ്ധിയുണ്ടാവുകയും ചെയ്യുമ്പോള്‍,

14

നിങ്ങള്‍ അഹങ്കരിക്കുകയും അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്ന് നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്മരിക്കുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.

15

ആഗ്‌നേയ സര്‍പ്പങ്ങളും തേളുകളും നിറഞ്ഞവിശാലവും ഭയാനകവുമായ മണലാരണ്യത്തിലൂടെ അവിടുന്നാണ് നിങ്ങളെ നയിച്ചത്. വെള്ളമില്ലാത്ത, ഉണങ്ങിവരണ്ട, ആ ഭൂമിയില്‍ നിങ്ങള്‍ക്കുവേണ്ടി, കരിമ്പാറയില്‍ നിന്ന് അവിടുന്നു ജലമൊഴുക്കി.

16

നിങ്ങളുടെ പിതാക്കന്‍മാര്‍ക്ക് അപരിചിതമായിരുന്ന മന്നാ മരുഭൂമിയില്‍വച്ചു നിങ്ങള്‍ക്കു ഭക്ഷണമായി നല്‍കി. നിങ്ങളെ എളിമപ്പെടുത്താനും പരീക്ഷിക്കാനും അവസാനം നന്‍മകൊണ്ട് അനുഗ്രഹിക്കാനുമായിരുന്നു അത്.

17

എന്റെ ശക്തിയും എന്റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഈ സമ്പത്തെല്ലാം നേടിത്തന്നത് എന്ന് ഹൃദയത്തില്‍ നിങ്ങള്‍ പറയരുത്.

18

നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ സ്മരിക്കണം. എന്തെന്നാല്‍, നിങ്ങളുടെ പിതാക്കന്‍മാരോടു ചെയ്ത ഉടമ്പടി ഇന്നും നിറവേറ്റുന്നതിനു വേണ്ടി സമ്പത്തു നേടാന്‍ അവിടുന്നാണ് നിങ്ങള്‍ക്കു ശക്തി തരുന്നത്.

19

എന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്മരിക്കുകയും മറ്റു ദേവന്‍മാരുടെ പിറകേ പോയി അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും നിങ്ങള്‍ നശിച്ചു പോകുമെന്ന് ഇന്ന് ഞാന്‍ മുന്നറിയിപ്പുതരുന്നു.

20

നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ അനുസരിക്കാതിരുന്നാല്‍, നിങ്ങളുടെ മുന്‍പില്‍ നിന്നു കര്‍ത്താവ് നിര്‍മാര്‍ജനം ചെയ്യുന്ന ജനതകളെപ്പോലെ നിങ്ങളും നശിക്കും.