സഭാപ്രസംഗകന്‍ 8

ജ്ഞാനിയും രാജാവും
1

ജ്ഞാനിയെപ്പോലെ ആരുണ്ട്? പൊരുള റിയുന്നവന്‍ ആരുണ്ട്? ജ്ഞാനം മുഖത്തെപ്രശോഭിപ്പിക്കുന്നു; പരുഷഭാവത്തെ അക റ്റുന്നു.

2

ദൈവനാമത്തില്‍ ചെയ്ത ശപഥമോര്‍ത്തു രാജകല്‍പന പാലിക്കുക;

3

അനിഷ്ടകരമെങ്കിലും അവന്റെ സന്നിധി വിട്ടുപോയി ഉടനെ അതു ചെയ്യുക;യഥേഷ്ടംപ്രവര്‍ത്തിക്കുന്നവനാണല്ലോ രാജാവ്.

4

അവന്റെ വാക്ക് അന്തിമമാണ്. നീ എന്തുചെയ്യുന്നു എന്ന് അവനോടു ചോദിക്കാന്‍ ആര് മുതിരും?

5

കല്‍പന അനുസരിക്കുന്നവന് ഒരുപദ്രവവും ഉണ്ടാവുകയില്ല; ജ്ഞാനി തക്കസമയവും വഴിയും അറിയുന്നു.

6

മനുഷ്യജീവിതം ഭാരത്തിന് അടിപ്പെട്ടതെങ്കിലും ഓരോന്നിനും അതതിന്റെ സമയവും നീതിയുമുണ്ട്.

7

ഭാവി അവന് അജ്ഞാതമാണ്, അത് എങ്ങനെയിരിക്കുമെന്ന് പറയാന്‍ ആര്‍ക്കു കഴിയും?

8

പ്രാണനെ പിടിച്ചുനിര്‍ത്താനോ മരണസമയം നിശ്ചയിക്കാനോ ആര്‍ക്കു കഴിയും?യുദ്ധസേവനത്തില്‍നിന്ന് വിടുതല്‍ ഇല്ല; ദുഷ്ടതയ്ക്ക് അടിമയായവരെ അതു മോചിപ്പിക്കുകയില്ല.

9

മനുഷ്യന്‍മനുഷ്യന്റെ മേല്‍ അധികാരം സ്ഥാപിച്ച് ദ്രോഹിക്കുന്നതിനിടയില്‍ സൂര്യനു കീഴുള്ള എല്ലാറ്റിലും സൂക്ഷ്മനിരീക്ഷണം നടത്തി കണ്ടെത്തിയതാണിത്.

ദുഷ്ടനും നീതിമാനും ഒന്നുപോലെ
10

ദുഷ്ടന്‍മാരെ സംസ്‌കരിക്കുന്നതു ഞാന്‍ കണ്ടു; വിശുദ്ധസ്ഥലത്തു വ്യാപരിച്ചിരുന്നവരാണ് അവര്‍. ഇതൊക്കെച്ചെയ്ത തങ്ങളുടെ നഗരത്തില്‍ അവര്‍ ശ്ലാഘിക്കപ്പെട്ടിരുന്നു. ഇതും മിഥ്യതന്നെ.

11

തിന്‍മയ്ക്കുള്ള ശിക്ഷ ഉടന്‍ നടപ്പാക്കാത്തതിനാല്‍ മനുഷ്യമക്കളുടെ ഹൃദയം അതില്‍ മുഴുകുന്നു.

12

നൂറുതവണ തിന്‍മ ചെയ്തിട്ടും ദുഷ്ടന്റെ ജീവിതം സുദീര്‍ഘമാണെങ്കിലും ദൈവ ഭക്തന് എല്ലാം ശുഭമായിരിക്കുമെന്ന് എനിക്കു നന്നായിട്ടറിയാം. കാരണം, അവന്‍ ദൈവസന്നിധിയില്‍ ഭക്തിയോടെ വ്യാപരിക്കുന്നു.

13

നീചനു നന്‍മ കൈവരുകയില്ല. ജീവിതം നിഴല്‍പോലെ നീട്ടാനും അവനു കഴിയുകയില്ല. കാരണം, അവന്‍ ദൈവസന്നിധിയില്‍ ഭയത്തോടെയല്ല വ്യാപരിക്കുന്നത്.

14

നീതിമാന്‍മാര്‍ക്കു നീചന്‍മാരുടെ പ്രവൃത്തികള്‍ക്കു യോജിച്ച അനുഭവവും, നീചന്‍മാര്‍ക്കു നീതിമാന്‍മാരുടെ പ്രവൃത്തികള്‍ക്കുയോജിച്ച അനുഭവവും ഉണ്ടാകുന്നു എന്നത് ഭൂമിയിലുള്ള ഒരു മിഥ്യയാണ്. ഇതും മിഥ്യയാണെന്നു ഞാന്‍ പറഞ്ഞു.

15

ഇവിടെ ഞാന്‍ നിര്‍ദേശിക്കുന്നത് സന്തോഷിക്കുക എന്നാണ്, ഭക്ഷിക്കുകയും പാനം ചെയ്യുകയും ആനന്ദിക്കുകയും ചെയ്യുന്നതല്ലാതെ വേറെ ഭാഗ്യമില്ല. ഇത് സൂര്യനു കീഴേ ദൈവം അവനു നല്‍കിയിരിക്കുന്ന ആയുഷ്‌കാലത്തെ പ്രയത്‌നങ്ങളില്‍ അവനെ തുണയ്ക്കും.

16

ജ്ഞാനത്തെ അറിയാനും മനുഷ്യന്റെ വ്യാപാരങ്ങള്‍ മനസ്‌സിലാക്കാനും ഞാന്‍ രാപകല്‍ വിശ്രമമെന്നിയേ പരിശ്രമിച്ചു.

17

അപ്പോള്‍ കണ്ടത് ദൈവത്തിന്റെ കരവേലകളാണ്; സൂര്യനു കീഴേ നടക്കുന്ന പ്രവൃത്തികളെല്ലാം കണ്ടുപിടിക്കാന്‍മനുഷ്യനു സാധ്യമല്ലെന്നാണ്. എത്ര ബുദ്ധിമുട്ടി അന്വേഷിച്ചാലും അതു കണ്ടെത്തുകയില്ല. അതു കണ്ടുപിടിച്ചുവെന്നു ബുദ്ധിമാന്‍ അവകാശപ്പെട്ടാലും അത് അവന് അതീതമത്രേ.