സഭാപ്രസംഗകന്‍ 9

1

നീതിമാനെയും ജ്ഞാനിയെയും അവരുടെ പ്രവൃത്തികളെയും ദൈവം നിയന്ത്രിക്കുന്നുവെന്നു ഞാന്‍ ആഴത്തില്‍ ചിന്തിച്ചറിഞ്ഞു. അതു സ്‌നേഹപൂര്‍വമോ ദ്വേഷപൂര്‍വമോ എന്ന് മനുഷ്യന്‍ അറിയുന്നില്ല. അവന്റെ മുന്‍പിലുള്ളതെല്ലാം മിഥ്യയാണ്,

2

എന്തെന്നാല്‍ നീതിമാനും നീചനും, സന്‍മാര്‍ഗിക്കും ദുര്‍മാര്‍ഗിക്കും, ശുദ്ധനും, അശുദ്ധ നും ബലിയര്‍പ്പിക്കുന്നവനും അര്‍പ്പിക്കാത്ത വനും, നല്ലവനും ദുഷ്ടനും, ശപഥം ചെയ്യുന്നവനും ചെയ്യാത്തവനും ഗതി ഒന്നു തന്നെ.

3

എല്ലാവര്‍ക്കും ഒരേഗതി വന്നുചേരുന്നത് സൂര്യനു കീഴേ എല്ലാ പ്രവൃത്തികളിലും അടങ്ങിയിരിക്കുന്നതിന്‍മയാണ്. മനുഷ്യഹൃദയം തിന്‍മകൊണ്ടു നിറഞ്ഞിരിക്കുന്നു; ജീവിത കാലം മുഴുവന്‍ അവര്‍ ഭ്രാന്തുകൊണ്ടു നിറഞ്ഞിരിക്കുന്നു. അതിനുശേഷം അവര്‍ മൃതലോകത്തില്‍ എത്തുന്നു.

4

എന്നാല്‍, ജീവിക്കുന്നവരോടൊപ്പം എണ്ണപ്പെടുന്നവന് എന്നിട്ടും പ്രത്യാശയുണ്ട്, ജീവനുള്ള നായ് ചത്ത സിംഹത്തെക്കാള്‍ ഭേദമാണല്ലോ.

5

കാരണം, ജീവിക്കുന്നവര്‍ക്കറിയാം തങ്ങള്‍ മരിക്കുമെന്ന്, മരിച്ചവരാകട്ടെ ഒന്നും അറിയുന്നില്ല. അവര്‍ക്ക് ഒരു പ്രതിഫലവും ഇനിയില്ല. അവരെക്കുറിച്ചുള്ള സ്മരണ അസ്തമിച്ചിരിക്കുന്നു.

6

അവരുടെ സ്‌നേഹവും ദ്വേഷവും അസൂയയും നശിച്ചു കഴിഞ്ഞു, സൂര്യനു കീഴേ ഒന്നിലും അവര്‍ക്ക് ഇനിമേല്‍ ഓഹരിയില്ല.

7

പോയി സന്തോഷത്തോടുകൂടെ അപ്പം ഭക്ഷിക്കുക, ആഹ്ലാദഭരിതനായി വീഞ്ഞുകുടിക്കുക. കാരണം, നീ ചെയ്യുന്നത് ദൈവം അഗീകരിച്ചു കഴിഞ്ഞതാണ്.

8

നിന്റെ വസ്ത്രം എപ്പോഴും ശുഭ്രമായിരിക്കട്ടെ; നീ തലയില്‍ എണ്ണ പുരട്ടാതിരിക്കരുത്.

9

സൂര്യനു കീഴേ ദൈവം നിനക്കു നല്‍കിയിരിക്കുന്ന വ്യര്‍ഥമായ ജീവിതം നീ സ്‌നേഹിക്കുന്ന ഭാര്യയോടൊത്ത് ആസ്വദിക്കുക, കാരണം, അതു നിന്റെ ജീവിതത്തിന്റെയും സൂര്യനു കീഴേ നീ ചെയ്യുന്ന പ്രയത്‌നത്തിന്റെയും ഓഹരിയാണ്.

10

ചെയ്യാനുള്ളത് സര്‍വ ശക്തിയോടുംകൂടെ ചെയ്യുക; എന്തെന്നാല്‍ നീ ചെന്നുചേരേണ്ട പാതാളത്തില്‍ ജോലിക്കോ ചിന്തയ്‌ക്കോ വിജ്ഞാനത്തിനോ അറിവിനോ സ്ഥാനമില്ല.

11

സൂര്യനു കീഴേ ഓട്ടം വേഗമുള്ളവനോയുദ്ധം ശക്തിയുള്ളവനോ അപ്പം ജ്ഞാനിക്കോ ധനം ബുദ്ധിമാനോ അനുഗ്രഹം സമര്‍ഥനോ അല്ല ലഭിച്ചിരിക്കുന്നതെന്നു ഞാന്‍ കണ്ടു; എല്ലാംയാദൃച്ഛികമായി സംഭവിക്കുന്നതാണ്.

12

തന്റെ സമയം മനുഷ്യന് അജ്ഞാതമാണ്. മത്‌സ്യം വലയില്‍പ്പെടുന്നതുപോലെയും പക്ഷികള്‍ കെണിയില്‍ കുടുങ്ങുന്നതുപോലെയും കഷ്ടകാലം വിചാരിക്കാത്ത നേരത്ത് മനുഷ്യമക്കളെ കുടുക്കുന്നു.

ജ്ഞാനിയും ഭോഷനും
13

സൂര്യനു കീഴേ ജ്ഞാനത്തിനു ശ്രേഷ്ഠമായൊരു ദൃഷ്ടാന്തം ഞാന്‍ കണ്ടു.

14

ഏതാനും ആളുകള്‍ മാത്രമുള്ള ഒരു ചെറിയ നഗരമുണ്ടായിരുന്നു; ശക്തനായ ഒരു രാജാവ് വന്ന് അതിനെതിരേ പ്രബലമായ ഉപരോധം ഏര്‍പ്പെടുത്തി.

15

എന്നാല്‍, അവിടെ നിര്‍ധനനായ ഒരു ജ്ഞാനി ഉണ്ടായിരുന്നു, അവന്‍ തന്റെ ബുദ്ധികൊണ്ട് ആ നഗരത്തെ രക്ഷിച്ചു. പക്‌ഷേ, ആരും അവനെ സ്മരിച്ചില്ല.

16

ദരിദ്രന്റെ ജ്ഞാനം അപമാനിക്കപ്പെടുകയും അവന്റെ വാക്കുകള്‍ അവ ഗണിക്കപ്പെടുകയും ചെയ്താലും ജ്ഞാനമാണു ശക്തിയെക്കാള്‍ ശ്രേഷ്ഠമെന്നു ഞാന്‍ പറയുന്നു.

17

മൂഢന്‍മാരെ ഭരിക്കുന്ന രാജാവിന്റെ ആക്രോശത്തെക്കാള്‍ ശ്രേഷ്ഠമാണ് ജ്ഞാനിയുടെ ശാന്തമായ വാക്കുകള്‍.

18

ആയുധങ്ങളെക്കാള്‍ ശ്രേഷ്ഠമാണ് ജ്ഞാനം. എന്നാല്‍ വളരെയധികം നന്‍മ നശിപ്പിക്കാന്‍ ഒരൊറ്റ പാപി മതിയാകും.