സഭാപ്രസംഗകന്‍ 10

1

ചത്ത ഈച്ച പരിമളദ്രവ്യത്തില്‍ ദുര്‍ഗന്ധം കലര്‍ത്തുന്നു; അതുപോലെ ജ്ഞാനവും പ്രശസ്തിയും കെടുത്താന്‍ അല്‍പം മൗഢ്യം മതി.

2

ജ്ഞാനിയുടെ ഹൃദയം വലത്തോട്ടും വിഡ്ഢിയുടെ ഹൃദയം ഇടത്തോട്ടും ചായ്‌വു കാണിക്കുന്നു.

3

മൂഢന്‍ വഴിയേ നടന്നാല്‍ മതി, അല്‍പബുദ്ധിയായ അവന്‍ താന്‍ ഭോഷനാണെന്ന് വെളിപ്പെടുത്തും.

4

രാജാവ് കോപിച്ചാല്‍ സ്ഥലം വിടാതെ അവിടെത്തന്നെ നില്‍ക്കണം; വിധേയത്വം വലിയ തെറ്റുകള്‍ക്കു പരിഹാരമായി ഭവിക്കും.

5

സൂര്യനു കീഴേ ഞാന്‍ ഒരു തിന്‍മ കണ്ടു. രാജാക്കന്‍മാര്‍ക്കു പറ്റുന്ന ഒരു തെറ്റ്. ഭോഷന്‍ ഉന്നതസ്ഥാനത്തെത്തുന്നു.

6

സമ്പന്നര്‍ താണ തലങ്ങളിലിരിക്കുന്നു.

7

അടിമകള്‍ കുതിരപ്പുറത്തും പ്രഭുക്കള്‍ അടിമകളെപ്പോലെ കാല്‍നടയായും സഞ്ചരിക്കുന്നത് ഞാന്‍ കണ്ടു.

8

കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; ചുമരുപൊളിക്കുന്നവന് സര്‍പ്പദംശനമേല്‍ക്കും.

9

കല്ലു വെട്ടുന്നവന് അതുകൊണ്ടുതന്നെ മുറിവേല്‍ക്കും. വിറകു കീറുന്നവന് അതില്‍നിന്ന് അപകടം ഭവിക്കും.

10

മുന തേ ഞ്ഞഇരുമ്പ് കൂര്‍പ്പിക്കാതിരുന്നാല്‍ അധികം ശക്തി പ്രയോഗിക്കേണ്ടി വരും.

11

എന്നാല്‍, ജ്ഞാനം വിജയംനേടുന്നു. മെരുക്കുന്നതിനുമുന്‍പ് സര്‍പ്പം ദംശിച്ചാല്‍ പാമ്പാട്ടിയെക്കൊണ്ടു പ്രയോജനമില്ല.

12

ജ്ഞാനിയുടെ വചനം പ്രസാദകരമാണ്; ഭോഷന്റെ അധരം അവനെത്തന്നെ ഗ്രസിക്കുന്നു.

13

അവന്റെ മൊഴികളുടെ ആരംഭം വിഡ്ഢിത്തമാണ്; സംസാരത്തിന്റെ അവ സാനം തനി ഭ്രാന്തും.

14

തനിക്കുശേഷം എന്തു സംഭവിക്കുമെന്നു പറയാന്‍ ആര്‍ക്കും സാധിക്കുകയില്ല; വരാനിരിക്കുന്നത് ആരും അറിയുന്നില്ല; എങ്കിലും ഭോഷന്‍ അതിഭാഷണം ചെയ്യുന്നു.

15

നഗരത്തിലേക്കുള്ള വഴി അറിയാതെ കഷ്ടപ്പെട്ട് ഭോഷന്‍ തളരുന്നു.

16

ശിശു ഭരണം നടത്തുകയും രാജകുമാരന്‍മാര്‍ ഉഷസ്‌സില്‍ വിരുന്നുണ്ണുകയും ചെയ്യുന്ന രാജ്യമേ, നിനക്കു ഹാ കഷ്ടം!

17

ആഭിജാത്യമുള്ള രാജാവിനെ ലഭിച്ച രാജ്യം ഭാഗ്യമുള്ളത്. അവിടെ രാജകുമാരന്‍മാര്‍ ശക്തിയാര്‍ജിക്കാന്‍വേണ്ടി, ഉന്‍മത്തരാകാനല്ല, ഉചിത സമയത്തുമാത്രം വിരുന്നു നടത്തുന്ന രാജ്യം ഭാഗ്യമുള്ളത്.

18

ഉടമസ്ഥന്‍ അശ്രദ്ധനായാല്‍ മേല്‍ക്കൂര ഇടിഞ്ഞുവീഴും; അവന്‍ അലസനായാല്‍ പുര ചോരും.

19

അപ്പം ഉണ്ടാക്കുന്നത് സന്തോഷിക്കാനാണ്; വീഞ്ഞ് ജീവിതത്തിന് ആനന്ദം പകരുന്നു. എന്നാല്‍ എല്ലാറ്റിനും പണം വേണം.

20

രാജാവിനെ വിചാരത്തില്‍പോലും ശപിക്കരുത്. ഉറക്കറയില്‍പോലും ധനവാനെയും; ആകാശപ്പറ വകള്‍ നിന്റെ ശബ്ദം ഏറ്റെടുക്കും, ഏതെങ്കിലും പതത്രിജാതി അക്കാര്യം ഉതിര്‍ത്തെന്നുവരും.