എസ്തേര്‍ 15

ഹാമാന്റെ പതനം , അദ്ധ്യായം 7
1

രാജാവും ഹാമാനും എസ്‌തേര്‍ രാജ്ഞി ഒരുക്കിയ വിരുന്നിനു ചെന്നു.

2

രണ്ടാം ദിവസം അവര്‍ വീഞ്ഞു കുടിച്ചുകൊണ്ടിരിക്കേ രാജാവ് എസ്‌തേറിനോടു വീണ്ടും ചോദിച്ചു: എസ്‌തേര്‍രാജ്ഞീ, നിന്റെ അപേക്ഷയെന്ത്? അത് നിനക്കു ലഭിക്കും. എന്താണു നിന്റെ ആവശ്യം? രാജ്യത്തിന്റെ പകുതിതന്നെ ആയാലും ശരി അതു ഞാന്‍ നല്‍കാം.

3

എസ്‌തേര്‍രാജ്ഞി പറഞ്ഞു: രാജാവേ, അങ്ങ് എന്നില്‍ സംപ്രീതനാണെങ്കില്‍, രാജാവിന് ഇഷ്ടമാണെങ്കില്‍, എന്റെ ജീവന്‍ രക്ഷിക്കണമെന്നാണ് എന്റെ അപേക്ഷ. എന്റെ ജനത്തെ രക്ഷിക്കണമെന്നതാണ് എന്റെ ആവശ്യം.

4

നശിപ്പിക്കപ്പെടാനും കൊല്ലപ്പെടാനും നിര്‍മൂലനം ചെയ്യപ്പെടാനും ഞാനും എന്റെ ജനവും വില്‍ക്കപ്പെട്ടവരാണ്. ഞങ്ങള്‍ - സ്ത്രീകളും പുരുഷന്‍മാരും - വെറും അടിമകളായിട്ടാണു വില്‍ക്കപ്പെട്ടിരുന്നതെങ്കില്‍ ഞാന്‍ സമാധാനം വെടിയുകയില്ലായിരുന്നു. ഞങ്ങളുടെ നാശം രാജാവിന് നഷ്ടമായിത്തീരരുതല്ലോ.

5

അഹസ്വേരൂസ്‌രാജാവ് എസ്‌തേര്‍രാജ്ഞിയോടു ചോദിച്ചു: ഇത് ചെയ്യാന്‍ ധൈര്യപ്പെട്ടവനാര്‍? അവനെവിടെ?

6

എസ്‌തേര്‍ പറഞ്ഞു: വൈരിയും ശത്രുവും! ദുഷ്ടനായ ഈ ഹാമാന്‍തന്നെ! അപ്പോള്‍ ഹാമാന്‍ രാജാവിന്റെയും രാജ്ഞിയുടെയും മുന്‍പില്‍ ഭയന്നു വിറച്ചു.

7

രാജാവ് വിരുന്നു നിര്‍ത്തി, കോപിച്ചെഴുന്നേറ്റ് രാജകീയോദ്യാനത്തിലേക്കുപോയി; എന്നാല്‍ ഹാമാന്‍, എസ്‌തേര്‍രാജ്ഞിയോടു തന്റെ ജീവന്‍യാചിക്കാന്‍ അവിടെ നിന്നു; കാരണം, തനിക്കു രാജാവ് തിന്‍മ വിധിച്ചിരിക്കുന്നെന്ന് അവനു മനസ്‌സിലായി.

8

എസ്‌തേര്‍ ഇരുന്നിരുന്ന തല്‍പത്തില്‍ ഹാമാന്‍ വീഴുന്നതു കണ്ടുകൊണ്ടാണ് രാജാവ് ഉദ്യാനത്തില്‍നിന്ന്, വീഞ്ഞുകുടിച്ചിരുന്ന സ്ഥലത്തേക്കു മടങ്ങിവന്നത്. അവന്‍ ചോദിച്ചു: എന്റെ കൊട്ടാരത്തില്‍ വച്ച്, എന്റെ മുന്‍പില്‍വച്ച്, അവന്‍ രാജ്ഞിയെ ആക്രമിക്കുമോ? ഈ വാക്കുകള്‍ രാജാവ് ഉച്ചരിച്ച ഉടനെ അവര്‍ ഹാമാന്റെ മുഖം മൂടി.

9

രാജാവിനെ സേവിച്ചിരുന്ന ഷണ്‍ഡന്‍മാരിലൊരാളായ ഹര്‍ബോണാ പറഞ്ഞു: രാജാവിനെ രക്ഷിച്ച മൊര്‍ദെക്കായ്ക്കു വേണ്ടി ഹാമാന്‍ തയ്യാറാക്കിയ അന്‍പതു മുഴം ഉയരമുള്ള കഴുമരം അവന്റെ വീട്ടില്‍ നില്‍ക്കുന്നു. രാജാവ് കല്‍പിച്ചു. അവനെ അതില്‍ത്തന്നെ തൂക്കുക.

10

അങ്ങനെ മൊര്‍ദെക്കായ്ക്കു വേണ്ടി ഹാമാന്‍ തയ്യാറാക്കിയ കഴുമരത്തില്‍ അവനെ അവര്‍ തൂക്കി, രാജാവിന്റെ കോപം ശമിച്ചു.