എസ്തേര്‍ 16

യഹൂദര്‍ക്കു സംരക്ഷണം , അദ്ധ്യായം 8
1

അന്ന് അഹസ്വേരൂസ് രാജാവ് യഹൂദരുടെ ശത്രുവായ ഹാമാന്റെ ഭവനം എസ്‌തേര്‍ രാജ്ഞിക്കു നല്‍കി. മൊര്‍ദെക്കായ് രാജ സന്നിധിയിലെത്തി; അവന്‍ തനിക്ക് ആരാണെന്ന് എസ്‌തേര്‍ പറഞ്ഞിരുന്നു.

2

രാജാവ് ഹാമാനില്‍ നിന്നെടുത്ത തന്റെ മുദ്രമോതിരം മൊര്‍ദെക്കായ്ക്കു കൊടുത്തു; എസ്‌തേര്‍ മൊര്‍ദെക്കായെ ഹാമാന്റെ ഭവനം ഏല്‍പിച്ചു. എസ്‌തേര്‍ രാജാവിനോടു വീണ്ടും സംസാരിച്ചു.

3

അവള്‍ അവന്റെ കാല്‍ക്കല്‍ വീണ്, യഹൂദര്‍ക്കെതിരേ അഗാഗ്‌വംശജനായ ഹാമാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായ വിപത്തില്‍നിന്നു രക്ഷിക്കണമെന്ന് കണ്ണീരോടെ അപേക്ഷിച്ചു.

4

രാജാവു സ്വര്‍ണച്ചെങ്കോല്‍ അവള്‍ക്കുനേരേ നീട്ടി;

5

എസ്‌തേര്‍ എഴുന്നേറ്റു രാജാവിന്റെ മുന്‍പില്‍ നിന്നു. അവള്‍ പറഞ്ഞു: രാജാവിന് ഇഷ്ടമാണെങ്കില്‍, എന്നോടു പ്രീതിയുണ്ടെങ്കില്‍, ശരിയെന്ന് തോന്നുന്നെങ്കില്‍, അങ്ങേക്കു ഞാന്‍ പ്രിയപ്പെട്ടവളാണെങ്കില്‍ രാജാവിന്റെ സകല പ്രവിശ്യകളിലുമുള്ള യഹൂദരെ നശിപ്പിക്കാന്‍ വേണ്ടി ഹമ്മേദാഥായുടെ മകനും അഗാഗ്‌വംശജനുമായ ഹാമാന്‍ ഉണ്ടാക്കിയ എഴുത്തുകള്‍ പിന്‍വലിക്കുന്ന ഒരു കല്‍പന പുറപ്പെടുവിച്ചാലും.

6

എങ്ങനെയാണ് ഞാന്‍ എന്റെ ജനത്തിന്റെ നാശം കണ്ടിരിക്കുക? ബന്ധുജനങ്ങളുടെ നാശം ഞാനെങ്ങനെ സഹിക്കും?

7

അപ്പോള്‍ അഹസ്വേരൂസ്‌ രാജാവ് എസ്‌തേര്‍രാജ്ഞിയോടും യഹൂദനായ മൊര്‍ദെക്കായോടും പറഞ്ഞു: ഇതാ, ഹാമാന്റെ ഭവനം ഞാന്‍ എസ്‌തേറിനു വിട്ടുകൊടുത്തിരിക്കുന്നു. യഹൂദരെ വധിക്കാന്‍ ഉദ്യമിച്ചതുകൊണ്ട് അവര്‍ അവനെ കഴുവിലേറ്റി.

8

യഹൂദരുടെ കാര്യത്തില്‍ നിങ്ങള്‍ക്കിഷ്ടമുള്ളതുപോലെ രാജാവിന്റെ നാമത്തില്‍ എഴുതുകയും രാജാവിന്റെ മോതിരംകൊണ്ടു മുദ്രവയ്ക്കുകയും ചെയ്യുക. രാജനാമത്തില്‍ എഴുതപ്പെട്ട് രാജമോതിരത്താല്‍ മുദ്രവയ്ക്കപ്പെടുന്ന വിളംബരം ആര്‍ക്കും ദുര്‍ബലമാക്കാനാവുകയില്ല.

9

അക്കാലത്ത്, മൂന്നാംമാസം - സിവാന്‍മാസം - ഇരുപത്തിമൂന്നാം ദിവസം രാജാവിന്റെ എഴുത്തുകാരെ വിളിച്ചുവരുത്തി ഇന്ത്യ മുതല്‍ എത്യോപ്യ വരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളിലെ ഭരണാധിപന്‍മാര്‍ക്കും ദേശാധിപതികള്‍ക്കും പ്രഭുക്കന്‍മാര്‍ക്കും യഹൂദരെ സംബന്ധിച്ചു മൊര്‍ദെക്കായ് കല്‍പിച്ചതൊക്കെയും അനുസരിച്ച് ഒരു കല്‍പന എഴുതി അയച്ചു. ഓരോ പ്രവിശ്യയ്ക്കും അതിന്റെ ലിപിയിലും ഓരോ ജനതയ്ക്കും അതിന്റെ ഭാഷയിലും ആണ് അത് എഴുതിയത്.

10

ഇത് അഹസ്വേരൂസ്‌രാജാവിന്റെ നാമത്തില്‍ എഴുതി മുദ്രവച്ചു. രാജാവിന്റെ ലായത്തില്‍ വളര്‍ന്നവയും രാജകീയാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നവയും വേഗ തയേറിയവയുമായ കുതിരകളുടെ പുറത്തു കയറി ദൂതന്‍മാര്‍ കത്തുകള്‍ കൊണ്ടുപോയി.

11

അഹസ്വേരൂസ്‌രാജാവിന്റെ

12

സകല പ്രവിശ്യകളിലും പന്ത്രണ്ടാം മാസമായ ആദാര്‍ പതിമൂന്നാം ദിവസം ഓരോ നഗരത്തിലും യഹൂദര്‍ ഒരുമിച്ചുകൂടാനും തങ്ങളെ ആക്രമിക്കുന്ന ഏതു പ്രവിശ്യയുടെയും ജനതയുടെയും ആയുധസജ്ജമായ ശക്തിയെ ചെറുക്കാനും അവരെ, കുട്ടികളും സ്ത്രീകളുമടക്കം നശിപ്പിക്കാനും കൊല്ലാനും, അവരുടെ വസ്തുക്കള്‍ കൊള്ളയടിക്കാനും പ്രസ്തുത കത്തുകള്‍ വഴി രാജാവ് യഹൂദര്‍ക്ക് അനുവാദം നല്‍കി.