എസ്തേര്‍ 18

യഹൂദരുടെ ആഹ്‌ളാദം , അദ്ധ്യായം 8
1

ഈ എഴുത്തിന്റെ ഒരു പകര്‍പ്പ് ഒരു കല്‍പനയായി എല്ലാ പ്രവിശ്യകളിലും പ്രസിദ്ധീകരിക്കുകയും ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുകയും വേണ്ടിയിരുന്നു. ആദിവസം യഹൂദര്‍ തങ്ങളെ ആക്രമിക്കുന്ന ശത്രുക്കള്‍ക്കെതിരേ പ്രതികാരം ചെയ്യാന്‍ തയ്യാറാകേണ്ടിയിരുന്നു.

2

അതുകൊണ്ട് രാജാവിന്റെ സേവനത്തിനുപയോഗിച്ചിരുന്ന വേഗമേറിയ കുതിരയുടെ പുറത്ത് രാജകല്‍പനയനുസരിച്ച് ദൂതന്‍മാര്‍ ശീഘ്രം പുറപ്പെട്ടു. വിളംബരം തലസ്ഥാനമായ സൂസായില്‍ പ്രസിദ്ധപ്പെടുത്തി.

3

സൂസാനഗരമാകെ ആര്‍പ്പുവിളിക്കുകയും ആഹ്ലാദിക്കുകയും ചെയ്യവേ, മൊര്‍ദേക്കായ് നീലയും വെള്ളയുമായ രാജകീയവസ്ത്രവും ഒരു വലിയ സ്വര്‍ണക്കിരീടവും നേരിയ ചണനൂല്‍കൊണ്ടുള്ള ചെമന്ന മേലങ്കിയും അണിഞ്ഞ് രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു.

4

യഹൂദര്‍ പ്രസന്നരായി; അവര്‍ക്കു സന്തുഷ്ടിയും ആ നന്ദവും ബഹുമാനവും കൈവന്നു.

5

രാജകല്‍പനയും വിളംബരവും എത്തിയ സകല പ്രവിശ്യകളിലും നഗരങ്ങളിലും യഹൂദര്‍ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു. അവര്‍ക്ക് അതു വിശ്രമത്തിന്റെയും ഉത്‌സവാഘോഷത്തിന്റെയും ദിവസമായിരുന്നു. രാജ്യത്തെ ആളുകളില്‍ അനേകംപേര്‍ തങ്ങള്‍ യഹൂദരാണെന്നു പ്രഖ്യാപിച്ചു; എന്തെന്നാല്‍ യഹൂദരെക്കുറിച്ചുള്ള ഭയം അവരെ പിടികൂടിയിരുന്നു.