എസ്തേര്‍ 19

യഹൂദരുടെ പ്രതികാരം ,അദ്ധ്യായം 9
1

പന്ത്രണ്ടാം മാസമായ ആദാര്‍ പതിമൂന്നാം ദിവസം, രാജാവിന്റെ കല്‍പനയും വിളംബരവും നിര്‍വഹിക്കപ്പെടേണ്ട ആ ദിവസം, യഹൂദരെ കീഴടക്കാമെന്ന് അവരുടെ ശത്രുക്കള്‍ പ്രതീക്ഷിച്ചിരുന്ന ആ ദിവസം, യഹൂദര്‍ തങ്ങളുടെ ശത്രുക്കളുടെമേല്‍ വിജയം നേടുന്ന ദിവസമായി മാറി.

2

അഹസ്വേരൂസിന്റെ എല്ലാ പ്രവിശ്യകളിലും തങ്ങളുടെ നഗരങ്ങളില്‍ യഹൂദര്‍, തങ്ങളുടെ നാശം ആഗ്രഹിച്ചിരുന്നവരെ വധിക്കാന്‍ ഒരുമിച്ചുകൂടി. ആര്‍ക്കും അവര്‍ക്കെതിരേ നിലകൊള്ളാന്‍ കഴിഞ്ഞില്ല. കാരണം, അവരെക്കുറിച്ചുള്ള ഭയം അത്രകണ്ട് എല്ലാ ജനതകളെയും ബാധിച്ചിരുന്നു.

3

പ്രവിശ്യകളിലെ എല്ലാ പ്രഭുക്കന്‍മാരും ദേശാധിപതികളും നാടുവാഴികളും രാജസേവകന്‍മാരും യഹൂദരെ സഹായിച്ചു. കാരണം, അവര്‍ മൊര്‍ദെക്കായെ ഭയന്നു.

4

മൊര്‍ദെക്കായ് രാജാവിന്റെ ഭവനത്തില്‍ ഉന്നതനായിരുന്നു. അവന്റെ കീര്‍ത്തി സകല പ്രവിശ്യകളിലും വ്യാപിച്ചു. അങ്ങനെ മൊര്‍ദെക്കായ് കൂടുതല്‍ കൂടുതല്‍ ശക്തനായിത്തീര്‍ന്നു.

5

യഹൂദര്‍ തങ്ങളുടെ സകല ശത്രുക്കളെയും വാളിനിരയാക്കി നശിപ്പിച്ചു. തങ്ങളെ വെറുത്തിരുന്നവരോട് ഇഷ്ടമുള്ളതെല്ലാം അവര്‍ ചെയ്തു.

6

തലസ്ഥാനമായ സൂസായില്‍ മാത്രം യഹൂദര്‍ അഞ്ഞൂറു പേരെ വധിച്ചു.

7

പാര്‍ഷാന്‍ദാഥാ, ദാല്‍ഫോന്‍, അസ്പാഥാ,

8

പൊറാഥാ, അദാലിയാ, അരിദാഥാ,

9

പര്‍മാഷ്ത, അരിസായ്, അരിദായ്,

10

വൈസാഥാ എന്നിങ്ങനെ ഹമ്മേദാഥായുടെ മകനും യഹൂദരുടെ ശത്രുവുമായ ഹാമാന്റെ പത്തു പുത്രന്‍മാരെയും അവര്‍ വധിച്ചു; എന്നാല്‍, അവര്‍ കവര്‍ച്ച നടത്തിയില്ല.

11

തലസ്ഥാനമായ സൂസായില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ അന്നുതന്നെ രാജാവിനെ അറിയിച്ചു.

12

രാജാവ് എസ്‌തേര്‍ രാജ്ഞിയോടു പറഞ്ഞു: തലസ്ഥാനമായ സൂസായില്‍ യഹൂദര്‍ അഞ്ഞൂറു പേരെയും, കൂടാതെ ഹാമാന്റെ പത്തു പുത്രന്‍മാരെയും കൊന്നിട്ടുണ്ട്. അപ്പോള്‍ രാജാവിന്റെ മറ്റു പ്രവിശ്യകളില്‍ അവര്‍ എന്തുതന്നെ ചെയ്തിരിക്കയില്ല! ഇനി നിന്റെ അപേക്ഷ എന്താണ്? അതു നിനക്കു ഞാന്‍ സാധിച്ചുതരാം. നിന്റെ അടുത്ത ആവശ്യമെന്ത്? അതു നിവര്‍ത്തിച്ചുതരാം.

13

എസ്‌തേര്‍ പറഞ്ഞു: രാജാവിന് ഇഷ്ടമെങ്കില്‍ ഇന്നത്തെ വിളംബരമനുസരിച്ചു നാളെയും പ്രവര്‍ത്തിക്കാന്‍ സൂസായിലുള്ള യഹൂദരെ അനുവദിച്ചാലും. ഹാമാന്റെ പത്തു പുത്രന്‍മാരേയും കഴുവിലേറ്റട്ടെ.

14

അങ്ങനെ ചെയ്യുന്നതിനു രാജാവു കല്‍പന നല്‍കി; സൂസായില്‍ ഒരു വിളംബരം പുറപ്പെടുവിക്കുകയും ഹാമാന്റെ പത്തു പുത്രന്‍മാരെയും തൂക്കിലിടുകയും ചെയ്തു.

15

സൂസായിലുള്ള യഹൂദര്‍ ആദാര്‍മാസം പതിന്നാലാം ദിവസം ഒരുമിച്ചുകൂടി സൂസായിലെ മുന്നൂറു പേരെ വധിച്ചു; കവര്‍ച്ചയൊന്നും നടത്തിയില്ല.

16

രാജാവിന്റെ പ്രവിശ്യകളിലുണ്ടായിരുന്ന യഹൂദരും തങ്ങളുടെ ജീവനെ രക്ഷിക്കാന്‍ ഒന്നിച്ചുകൂടി; ശത്രുഭീഷണിയില്‍ നിന്ന് അവര്‍ വിമോചനം നേടി. തങ്ങളെ വെറുത്തിരുന്ന എഴുപത്തയ്യായിരം പേരെ അവര്‍ കൊന്നു; പക്‌ഷേ, അവര്‍ കവര്‍ച്ച നടത്തിയില്ല.

17

ഇത് ആദാര്‍മാസം പതിമൂന്നാം ദിവസം ആയിരുന്നു; പതിനാലാം ദിവസം അവര്‍ വിശ്രമിച്ചു. അത് ഉത്‌സവത്തിന്റെയും സന്തോഷത്തിന്റെയും ദിനമായിരുന്നു.

18

എന്നാല്‍, സൂസായിലെ യഹൂദര്‍ പതിമൂന്നും പതിനാലും ദിവസങ്ങളില്‍ ഒന്നിച്ചുകൂടുകയും പതിനഞ്ചാം ദിവസം വിശ്രമിച്ചുകൊണ്ട്, അത് വിരുന്നിന്റെയും സന്തോഷത്തിന്റെയും ദിനമാക്കുകയും ചെയ്തു.

19

ഇതുകൊണ്ടാണ്, ചെറിയ പട്ടണങ്ങളില്‍ വസിക്കുന്ന ഗ്രാമീണരായ യഹൂദര്‍ ആദാര്‍മാസം പതിനാലാം ദിവസം സന്തോഷത്തിന്റെയും വിരുന്നിന്റെയും വിശ്രമത്തിന്റെയും സമ്മാനങ്ങള്‍ പരസ്പരം കൈമാറുന്നതിന്റെ ദിനമായി ആചരിക്കുന്നത്.

പൂരിം തിരുനാള്‍
20

മൊര്‍ദെക്കായ് ഇതെല്ലാം രേഖപ്പെടുത്തി. അഹസ്വേരൂസ്‌ രാജാവിന്റെ സകലപ്രവിശ്യകളിലുമുള്ള സമീപസ്ഥരും വിദൂരസ്ഥരുമായ സകലര്‍ക്കും യഹൂദര്‍ക്കും

21

എല്ലാ വര്‍ഷവും ആദാര്‍മാസം പതിന്നാലും പതിനഞ്ചും ദിവസങ്ങള്‍,

22

ശത്രുക്കളില്‍നിന്നുള്ള മോചനത്തിന്റെ ദിനങ്ങളായും, ആ മാസം, ദുഃഖം സന്തോഷമായും വിലാപം വിശ്രമമായും തീര്‍ന്ന മാസമായും ആചരിക്കണമെന്ന് അവന്‍ എഴുതി. വിരുന്നിന്റെയും സന്തോഷത്തിന്റെയും ദിനങ്ങളായി, പരസ്പരം സമ്മാനങ്ങളും ദരിദ്രര്‍ക്കു ദാനങ്ങളും കൊടുക്കുന്ന ദിനങ്ങളായി അത് ആചരിക്കണമെന്നും അവന്‍ എഴുതി.

23

അങ്ങനെ തങ്ങള്‍ ആരംഭിച്ചതുപോലെയും മൊര്‍ദെക്കായ് എഴുതിയതുപോലെയും യഹൂദര്‍ ആചരിച്ചു തുടങ്ങി.

24

കാരണം, അഗാഗ്യനും ഹമ്മേദാഥായുടെ മകനും സകല യഹൂദരുടെയും ശത്രുവുമായ ഹാമാന്‍ യഹൂദരെ നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തുകയും, അവരെ തകര്‍ത്ത് ഇല്ലാതാക്കാന്‍ പൂര് അഥവാ നറുക്ക് ഇടുകയും ചെയ്തിരുന്നു.

25

എന്നാല്‍, എസ്‌തേര്‍ രാജസന്നിധിയിലെത്തിയപ്പോള്‍, യഹൂദര്‍ക്കെതിരേയുണ്ടാക്കിയ അവന്റെ ദുഷ്ടമായ ഉപായം അവന്റെ തലയില്‍ത്തന്നെ പതിക്കുന്നതിനും അവനെയും അവന്റെ മക്കളെയും കഴുവിലേ റ്റുന്നതിനും വേണ്ടി രാജാവ് കല്‍പന എഴുതിക്കൊടുത്തു.

26

ആകയാല്‍, പൂര് എന്ന പേരില്‍ നിന്ന്

27

അവര്‍ ഈ ദിവസങ്ങളെ പൂരിം എന്നു വിളിച്ചു.

28

ഈ കത്തില്‍ എഴുതിയിരുന്നതും, ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടിവന്നതും സംഭവിച്ചതുമായ കാര്യങ്ങളും നിമിത്തം തങ്ങളും തങ്ങളുടെ സന്തതികളും തങ്ങളോടു ചേരുന്നവരും, എഴുതപ്പെട്ടതനുസരിച്ച്, മുടക്കം കൂടാതെ, ഓരോ വര്‍ഷവും ഈ സമയത്ത് ഈ രണ്ടു ദിവസങ്ങളും, ഓരോ തലമുറയിലും ഓരോ കുടുംബത്തിലും പ്രവിശ്യയിലും നഗരത്തിലും ഓര്‍മിക്കുന്നതിനും ആഘോഷിക്കുന്നതിനും പൂരിം ദിനങ്ങള്‍ മറന്നുകളയുകയോ ഈ ദിനങ്ങളുടെ ഓര്‍മ തങ്ങളുടെ സന്തതികളുടെ ഇടയില്‍ നിന്നു മാഞ്ഞുപോവുകയോ ചെയ്യാതിരിക്കുന്നതിനും വേണ്ടി, യഹൂദര്‍ നിയമം നിര്‍മിക്കുകയും അപ്രകാരം ആചരിച്ചു പോരുകയും ചെയ്തു.

29

അബിഹായിലിന്റെ മകളായ എസ്‌തേര്‍ രാജ്ഞിയും, യഹൂദനായ മൊര്‍ദെക്കായും പൂരിമിനെ സംബന്ധിക്കുന്ന ഈ രണ്ടാമത്തെ കത്തിന് രേഖാമൂലം ആധികാരികമായ സ്ഥിരീകരണം നല്‍കി.

30

സമാധാനത്തിന്റെയും സത്യത്തിന്റെയും വാക്കുകളില്‍ അഹസ്വേരൂസിന്റെ നൂറ്റിയിരുപത്തേഴു പ്രവിശ്യകളിലും ഉള്ള സകല യഹൂദര്‍ക്കും കത്തുകള്‍ അയച്ചു.

31

പൂരിമിന്റെ ഈ ദിനങ്ങള്‍ നിശ്ചിത കാലങ്ങളില്‍ യഹൂദനായ മൊര്‍ദെക്കായും എസ്‌തേര്‍ രാജ്ഞിയും യഹൂദരോട് ആജ്ഞാപിച്ചതുപോലെയും, യഹൂദര്‍ തന്നെ തങ്ങള്‍ക്കും തങ്ങളുടെ സന്തതികള്‍ക്കും വേണ്ടി ഉപവാസത്തെയും വിലാപത്തെയും കുറിച്ച് തീരുമാനിച്ചതുപോലെയും, ആചരിക്കുന്നതിനു വേണ്ടിയായിരുന്നു അത്.

32

എസ്‌തേര്‍ രാജ്ഞിയുടെ കല്‍പന പൂരിമിന്റെ ഈ ആചാരങ്ങള്‍ ക്രമീകരിക്കുകയും അവ രേഖപ്പെടുത്തുകയും ചെയ്തു.