എസ്തേര്‍ 20

മൊര്‍ദെക്കായുടെ മഹത്വം ,അദ്ധ്യായം 10
1

അഹസ്വേരൂസ് രാജാവ് ദേശത്തും തീരപ്രദേശങ്ങളിലും കരം ചുമത്തി.

2

അവന്റെ വീരപ്രവൃത്തികളും മൊര്‍ദെക്കായ്ക്കു നല്‍കിയ ഉന്നതസ്ഥാനങ്ങളുടെ വിവരവും മേദിയായിലെയും പേര്‍ഷ്യയിലെയും രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ എഴുതപ്പെട്ടിട്ടുണ്ടല്ലോ.

3

യഹൂദനായ മൊര്‍ദെക്കായ് അഹസ്വേരൂസ്‌ രാജാവിനു തൊട്ടടുത്ത സ്ഥാനമുള്ളവനും, യഹൂദരുടെ ഇടയില്‍ ഉന്നതനും, തന്റെ വിപുലമായ സഹോദര ഗണത്തിനു സുസമ്മതനും ആയിരുന്നു; എന്തെന്നാല്‍, അവന്‍ സ്വജനത്തിന്റെ ക്‌ഷേമത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിച്ചു.

4

മൊര്‍ദെക്കായ് പറഞ്ഞു: ഇതെല്ലാം ദൈവത്തില്‍ നിന്നാണു വന്നത്.

5

ഇവയെക്കുറിച്ച് എനിക്കുണ്ടായ സ്വപ്നം ഞാന്‍ ഓര്‍മിക്കുന്നു. അതിലൊന്നു പോലും സംഭവിക്കാതിരുന്നില്ല.

6

നദിയായി മാറിയ കൊച്ചരുവി; പ്രകാശവും, സൂര്യനും, സമൃദ്ധിയായ ജലവും! ആ നദിയാണ്, രാജാവു പരിഗ്രഹിച്ചു രാജ്ഞിയാക്കിയ എസ്‌തേര്‍.

7

രണ്ടു ഭീകര സത്വങ്ങള്‍ ഹാമാനും ഞാനും ആണ്.

8

ജനതകള്‍ യഹൂദരുടെ നാമം നശിപ്പിക്കാന്‍ ഒരുമിച്ചുകൂടിയവരാണ്.

9

എന്റെ ജനമാകട്ടെ, ദൈവത്തോടു നിലവിളിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്ത ഈ ഇസ്രായേലാണ്. കര്‍ത്താവ് തന്റെ ജനത്തെ രക്ഷിച്ചിരിക്കുന്നു. ഈ തിന്‍മകളില്‍നിന്നെല്ലാം കര്‍ത്താവ് ഞങ്ങളെ മോചിപ്പിച്ചിരിക്കുന്നു; ജനതകളുടെയിടയില്‍ സംഭവിച്ചിട്ടില്ലാത്ത വലിയ അടയാളങ്ങളും അദ്ഭുതങ്ങളും ദൈവം ചെയ്തിരിക്കുന്നു.

10

ഈ ലക്ഷ്യത്തിനു വേണ്ടി ദൈവം തന്റെ ജനത്തിന് ഒന്നും മറ്റെല്ലാ ജനതയ്ക്കും വേണ്ടി മറ്റൊന്നുമായി രണ്ടു നറുക്ക് ഉണ്ടാക്കി.

11

നറുക്കിന്‍പ്രകാരം സകല ജനതകളുടെയും ഇടയില്‍ ദൈവം നിശ്ചയിച്ച നാഴികയിലും നിമിഷത്തിലും ദിവസത്തിലും സംഭവിച്ചു.

12

കര്‍ത്താവ് തന്റെ ജനത്തെ സ്മരിക്കുകയും തന്റെ അവകാശത്തിനു വേണ്ടി പ്രതികാരം ചെയ്യുകയും ചെയ്തു.

13

ആകയാല്‍ , അവര്‍ ആദാര്‍മാസം പതിന്നാലും പതിനഞ്ചും ദിവസങ്ങളില്‍ ദൈവസന്നിധിയില്‍ ആനന്ദത്തോടും ആഹ്ലാദത്തോടും കൂടെ സമ്മേളിച്ച് തലമുറ തലമുറയായി, തന്റെ ജനമായ ഇസ്രായേലില്‍ എന്നേക്കും ഇത് ആചരിക്കണം.