പുറപ്പാട് 19

സീനായ് ഉടമ്പടി
1

ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസം ഒന്നാം ദിവസം ഇസ്രായേല്‍ക്കാര്‍ സീനായ് മരുഭൂമിയിലെത്തി.

2

അവര്‍ റഫിദീമില്‍നിന്നു പുറപ്പെട്ട് സീനായ് മരുഭൂമിയില്‍ പ്രവേശിച്ച് മലയുടെ മുന്‍വശത്തു പാളയമടിച്ചു.

3

മോശ ദൈവസന്നിധിയിലേക്കു കയറിച്ചെന്നു. കര്‍ത്താവു മലയില്‍നിന്ന് അവനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: യാക്കോബിന്റെ ഭവനത്തോടു നീ പറയുക; ഇസ്രായേലിനെ അറിയിക്കുക.

4

ഈജിപ്തുകാരോടു ഞാന്‍ ചെയ്തതെന്തെന്നും കഴുകന്‍മാരുടെ ചിറകുകളില്‍ സംവഹിച്ച് ഞാന്‍ നിങ്ങളെ എങ്ങനെ എന്റെ അടുക്കലേക്കു കൊണ്ടുവന്നുവെന്നും നിങ്ങള്‍ കണ്ടു കഴിഞ്ഞു.

5

അതുകൊണ്ടു നിങ്ങള്‍ എന്റെ വാക്കുകേള്‍ക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ജനമായിരിക്കും; കാരണം, ഭൂമി മുഴുവന്‍ എന്റേതാണ്.

6

നിങ്ങള്‍ എനിക്കു പുരോഹിത രാജ്യവും വിശുദ്ധജനവുമായിരിക്കും. ഇവയാണ് ഇസ്രായേല്‍ക്കാരോടു നീ പറയേണ്ട വാക്കുകള്‍.

7

മോശ ചെന്നു ജനത്തിലെ ശ്രേഷ്ഠന്‍മാരെ വിളിച്ച് കര്‍ത്താവു കല്‍പിച്ച കാര്യങ്ങളെല്ലാം അവരെ അറിയിച്ചു.

8

ജനം ഏകസ്വരത്തില്‍ പറഞ്ഞു: കര്‍ത്താവു കല്‍പിച്ചതെല്ലാം ഞങ്ങള്‍ ചെയ്തുകൊള്ളാം. ജനത്തിന്റെ മറുപടി മോശ കര്‍ത്താവിനെ അറിയിച്ചു.

9

കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ജനം കേള്‍ക്കുന്നതിനും അവര്‍ നിന്നെ എപ്പോഴും വിശ്വസിക്കുന്നതിനും വേണ്ടി ഇതാ, ഞാന്‍ ഒരു കനത്ത മേഘത്തില്‍ നിന്റെ അടുക്കലേക്കു വരുന്നു. മോശ ജനത്തിന്റെ വാക്കുകള്‍ കര്‍ത്താവിനെ അറിയിച്ചു.

10

അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: നീ ജനത്തിന്റെ അടുത്തേക്കുപോയി ഇന്നും നാളെയും അവരെ ശുദ്ധീകരിക്കുക. അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അലക്കട്ടെ.

11

മൂന്നാംദിവസം അവര്‍ തയ്യാറായിരിക്കണം, എന്തെന്നാല്‍, മൂന്നാം ദിവസം ജനം മുഴുവന്‍ കാണ്‍കേ കര്‍ത്താവു സീനായ് മലയില്‍ ഇറങ്ങിവരും.

12

മലയ്ക്കു ചുറ്റും ജനങ്ങള്‍ക്ക് അതിര്‍ത്തി കല്‍പിച്ചുകൊണ്ടു പറയണം: മലയില്‍ കയറുകയോ അതിന്റെ അതിരില്‍ തൊടുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. മലയില്‍ തൊടുന്നവന്‍ വധിക്കപ്പെടും. അവനെ ആരും സ്പര്‍ശിക്കരുത്.

13

കല്ലെറിഞ്ഞോ അമ്പെയ്‌തോ കൊല്ലണം. മൃഗമായാലും മനുഷ്യനായാലും ജീവനോടെയിരിക്കരുത്. കാഹളം ദീര്‍ഘമായി മുഴങ്ങുമ്പോള്‍ അവര്‍ മലയെ സമീപിക്കട്ടെ.

14

മോശ മലയില്‍നിന്നിറങ്ങി ജനത്തിന്റെ അടുക്കല്‍ച്ചെന്ന് അവരെ ശുദ്ധീകരിച്ചു. അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി.

15

അവന്‍ ജനത്തോടു പറഞ്ഞു: മൂന്നാം ദിവസത്തേക്കു നിങ്ങള്‍ ഒരുങ്ങിയിരിക്കുവിന്‍, ആരും സ്ത്രീയെ സമീപിക്കരുത്.

ദൈവം പ്രത്യക്ഷപ്പെടുന്നു
16

മൂന്നാംദിവസം പ്രഭാതത്തില്‍ ഇടിമുഴക്കവും മിന്നല്‍പിണരുകളും ഉണ്ടായി. മലമുകളില്‍ കനത്ത മേഘം പ്രത്യക്ഷപ്പെട്ടു. കാഹളധ്വനി അത്യുച്ചത്തില്‍ മുഴങ്ങി. പാളയത്തിലുണ്ടായിരുന്ന ജനമെല്ലാം ഭയന്നു വിറച്ചു.

17

ദൈവത്തെ കാണുന്നതിനു വേണ്ടി മോശ ജനത്തെ പാളയത്തിനു പുറത്തു കൊണ്ടുവന്നു; അവര്‍ മലയുടെ അടിവാരത്തില്‍ നിലയുറപ്പിച്ചു. കര്‍ത്താവ് അഗ്‌നിയില്‍ ഇറങ്ങി വന്നതിനാല്‍ സീനായ്മല മുഴുവന്‍ ധൂമാവൃതമായി.

18

ചൂളയില്‍ നിന്നെന്നപോലെ അവിടെ നിന്നു പുക ഉയര്‍ന്നുകൊണ്ടിരുന്നു. മല ശക്തമായി ഇളകിവിറച്ചു.

19

കാഹളശബ്ദം ശക്തിപ്പെട്ടുകൊണ്ടേയിരുന്നു. മോശ സംസാരിക്കുകയും ദൈവം ഇടിമുഴക്കത്താല്‍ ഉത്തരം നല്‍കുകയും ചെയ്തു.

20

കര്‍ത്താവു സീനായ്മലമുകളില്‍ ഇറങ്ങിവന്ന് മോശയെ മലമുകളിലേക്കു വിളിച്ചു. അവന്‍ കയറിച്ചെന്നു.

21

അപ്പോള്‍ അവിടുന്ന് അരുളിച്ചെയ്തു: നീ ഇറങ്ങിച്ചെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുക. അല്ലെങ്കില്‍ അവരില്‍ അനേകം പേര്‍ കര്‍ത്താവിനെ കാണുന്നതിന് അതിര്‍ത്തി ലംഘിച്ച് അടുത്തു വരുകയും തത്ഫലമായി മരിക്കുകയും ചെയ്യും.

22

കര്‍ത്താവിനെ സമീപിക്കുന്ന പുരോഹിതന്‍മാരും തങ്ങളെത്തന്നെ ശുദ്ധീകരിക്കട്ടെ. അല്ലെങ്കില്‍, കര്‍ത്താവിന്റെ കോപം അവരുടെമേല്‍ പതിക്കും.

23

മോശ കര്‍ത്താവിനോടു പറഞ്ഞു: സീനായ്മലയിലേക്കു കയറാന്‍ ജനങ്ങള്‍ക്കു കഴിയുകയില്ല. കാരണം, ചുറ്റും അതിര്‍ത്തി നിര്‍ണയിച്ച് മലയെ വിശുദ്ധ സ്ഥലമായി പരിഗണിക്കാന്‍ അങ്ങുതന്നെ ഞങ്ങളോടു കല്‍പിച്ചിട്ടുണ്ടല്ലോ.

24

അപ്പോള്‍, കര്‍ത്താവു മോശയോടു കല്‍പിച്ചു: നീ ഇറങ്ങിച്ചെന്ന് അഹറോനെയുംകൂട്ടി കയറിവരുക. എന്നാല്‍, പുരോഹിതന്‍മാരും ജനങ്ങളും അതിര്‍ത്തി ലംഘിച്ചു കര്‍ത്താവിനെ സമീപിക്കാതിരിക്കട്ടെ. സമീപിച്ചാല്‍ കര്‍ത്താവിന്റെ കോപം അവരുടെമേല്‍ പതിക്കും.

25

മോശ ഇറങ്ങിച്ചെന്ന് ജനത്തോടു സംസാരിച്ചു.