പുറപ്പാട് 22

നഷ്ടപരിഹാരം
1

ഒരുവന്‍ കാളയേയോ ആടിനേയോ മോഷ്ടിച്ചു കൊല്ലുകയോ വില്ക്കുകയോ ചെയ്താല്‍, അവന്‍ ഒരു കാളയ്ക്കു പകരം അഞ്ചു കാളയെയും ഒരാടിനു പകരം നാല് ആടിനെയും കൊടുക്കണം.

2

ഭവനഭേദനത്തിനിടയില്‍ പിടിക്കപ്പെടുന്ന കള്ളന്‍ അടിയേറ്റു മരിച്ചാല്‍ അവന്റെ രക്തത്തിനു പ്രതികാരം ചെയ്യേണ്ടതില്ല.

3

എന്നാല്‍, സൂര്യോദയത്തിനു ശേഷമാണ് ഇതു സംഭവിക്കുന്നതെങ്കില്‍, അവന്റെ രക്തത്തിനു പ്രതികാരംചെയ്യണം.

4

മോഷ്ടിച്ച വസ്തു മുഴുവന്‍ മോഷ്ടാവു തിരിച്ചു കൊടുക്കണം. അവന്റെ കൈവശം ഒന്നുമില്ലെങ്കില്‍ അവനെ വിറ്റ് നഷ്ടം ഈടാക്കണം. മോഷ്ടിക്കപ്പെട്ട കാളയോ കഴുതയോ ആടോ അവന്റെ പക്കല്‍ ജീവനോടെ കാണപ്പെടുന്നെങ്കില്‍ മോഷ്ടിച്ചതിന്റെ ഇരട്ടി അവന്‍ തിരികെ കൊടുക്കണം.

5

ഒരുവന്‍ മറ്റൊരുവന്റെ വയലിലോ മുന്തിരിത്തോട്ടത്തിലോ തന്റെ കന്നുകാലികളെ മേയിക്കുകയോ, അവയെ അഴിച്ചുവിട്ടു മറ്റൊരുവന്റെ വയലില്‍ മേയാനിടയാക്കുകയോ ചെയ്താല്‍, അവന്‍ തന്റെ വയലിലും മുന്തിരിത്തോട്ടത്തിലും നിന്നുള്ള ഏറ്റവും നല്ല വിളവ് നഷ്ടപരിഹാരമായി കൊടുക്കണം.

6

മുള്‍പ്പടര്‍പ്പിനു തീ പടര്‍ന്നു പിടിച്ചിട്ട് കൊയ്തുകൂട്ടിയ ധാന്യമോ കൊയ്യാത്ത ധാന്യമോ വയലോ കത്തിനശിക്കാനിടയായാല്‍, തീ കത്തിച്ചയാള്‍ നഷ്ടപരിഹാരം ചെയ്യണം.

7

അയല്‍ക്കാരന്‍ സൂക്ഷിക്കാനേല്‍പിച്ച പണമോ സാധനങ്ങളോ ഒരു വീട്ടില്‍നിന്നു മോഷ്ടിക്കപ്പെടുകയും കള്ളനെ പിടികൂടുകയും ചെയ്താല്‍, മോഷ്ടിച്ചതിന്റെ ഇരട്ടി അവന്‍ തിരികെക്കൊടുക്കണം.

8

കള്ളനെ പിടികിട്ടിയില്ലെങ്കില്‍, താന്‍ അയല്‍ക്കാരന്റെ വസ്തുക്കളിന്‍മേല്‍ കൈവച്ചിട്ടില്ലെന്ന് വീട്ടുടമസ്ഥന്‍ ദൈവതിരുമുന്‍പില്‍ സത്യം ചെയ്യണം.

9

കാള, കഴുത, ആട്, വസ്ത്രം നഷ്ടപ്പെട്ട മറ്റെന്തെങ്കിലും വസ്തു ഇവയെപ്പറ്റി തര്‍ക്കമുണ്ടാകുകയും, ഇതെന്റേതാണ് എന്നു രണ്ടുപേര്‍ അവകാശപ്പെടുകയും ചെയ്താല്‍, ഇരുവരും ദൈവസന്നിധിയില്‍ വരട്ടെ. കുറ്റക്കാരനെന്നു ദൈവം വിധിക്കുന്ന ആള്‍ തന്റെ അയല്‍ക്കാരന് ഇരട്ടി തിരികെക്കൊടുക്കണം.

10

ഒരുവന്‍ അയല്‍ക്കാരന്റെ പക്കല്‍ സൂക്ഷിക്കാനേല്‍പിച്ച കാളയോ കഴുതയോ ആടോ മറ്റേതെങ്കിലും മൃഗമോ പരുക്കേല്‍ക്കുകയോ ചത്തുപോവുകയോ നഷ്ടപ്പെടുകയോ ചെയ്യുകയും അതിനു സാക്ഷിയില്ലാതിരിക്കുകയും ചെയ്താല്‍,

11

ആ അയല്‍ക്കാരന്‍ കര്‍ത്താവിന്റെ നാമത്തില്‍ സത്യം ചെയ്തു തന്റെ നിരപരാധത തെളിയിക്കണം. ഉടമസ്ഥന്‍ സത്യപ്രതിജ്ഞ അംഗീകരിക്കണം. മുതല്‍ തിരിച്ചു കൊടുക്കാന്‍ അപരനു കടമയുണ്ടായിരിക്കുകയില്ല.

12

എന്നാല്‍, അതു തന്റെ പക്കല്‍നിന്നു മോഷ്ടിക്കപ്പെട്ടാല്‍, അവന്‍ അതിന്റെ ഉടമസ്ഥനു നഷ്ടപരിഹാരം ചെയ്യണം.

13

വന്യമൃഗങ്ങള്‍ അതിനെ കടിച്ചുകീറിയെങ്കില്‍ തെളിവിനായി അവശിഷ്ടങ്ങള്‍ ഹാജരാക്കട്ടെ. കടിച്ചുകീറപ്പെട്ടതിനു നഷ്ടപരിഹാരം ചെയ്യേണ്ടതില്ല.

14

ഒരുവന്‍ തന്റെ അയല്‍ക്കാരനില്‍നിന്ന് ഏതെങ്കിലും മൃഗത്തെ വായ്പ വാങ്ങിയിട്ട്, ഉടമസ്ഥന്റെ അസാന്നിധ്യത്തില്‍ അതു ചാകുന്നതിനോ അതിനു മുറിവേല്‍ക്കുന്നതിനോ ഇടയായാല്‍ അവന്‍ നഷ്ടപരിഹാരം ചെയ്യണം.

15

എന്നാല്‍, അതു സംഭവിക്കുന്നത് ഉടമസ്ഥന്റെ സാന്നിധ്യത്തിലാണെങ്കില്‍ നഷ്ടപരിഹാരം ചെയ്യേണ്ടാ. അതു കൂലിക്കെടുത്തതാണെങ്കില്‍ കൂലികൊണ്ടു നഷ്ടം പരിഹരിക്കപ്പെടും.

വിവിധ നിയമങ്ങള്‍
16

വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ വശീകരിച്ച് അവളോടൊത്തു ശയിക്കുന്നവന്‍ വിവാഹത്തുക നല്‍കി അവളെ ഭാര്യയായി സ്വീകരിക്കണം.

17

അവളെ അവനു ഭാര്യയായി കൊടുക്കാന്‍ അവളുടെ പിതാവു തീര്‍ത്തും വിസമ്മതിച്ചാല്‍, കന്യകകള്‍ക്കുള്ള വിവാഹത്തുക അവന്‍ കൊടുക്കണം.

18

മന്ത്രവാദിനിയെ ജീവിക്കാനനുവദിക്കരുത്.

19

മൃഗത്തോടു സംഗമിക്കുന്നവന്‍ വധിക്കപ്പെടണം.

20

കര്‍ത്താവിനു മാത്രമല്ലാതെ മറ്റു ദേവന്‍മാര്‍ക്കു ബലിയര്‍പ്പിക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം.

21

നിങ്ങള്‍ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങള്‍ ഈജിപ്തില്‍ പരദേശികളായിരുന്നല്ലോ.

22

വിധവയെയോ, അനാഥനെയോ നിങ്ങള്‍ പീഡിപ്പിക്കരുത്.

23

നിങ്ങള്‍ അവരെ ഉപദ്രവിക്കുകയും അവര്‍ എന്നെ വിളിച്ചുകരയുകയും ചെയ്താല്‍ നിശ്ചയമായും ഞാന്‍ അവരുടെ നിലവിളി കേള്‍ക്കും.

24

എന്റെ കോപം ജ്വലിക്കുകയും നിങ്ങളെ ഞാന്‍ വാള്‍ കൊണ്ടു വധിക്കുകയും ചെയ്യും. അപ്പോള്‍ നിങ്ങളുടെ ഭാര്യമാര്‍ വിധവകളും നിങ്ങളുടെ മക്കള്‍ അനാഥരുമായിത്തീരും.

25

നിന്നോടൊന്നിച്ചു വസിക്കുന്ന, എന്റെ ജനത്തില്‍ ദരിദ്രരായ ആര്‍ക്കെങ്കിലും നീ വായ്പ കൊടുത്താല്‍, പലിശയ്ക്കു കടം കൊടുക്കുന്നവനെപ്പോലെ പെരുമാറരുത്. അവരില്‍നിന്നു പലിശ ഈടാക്കുകയുമരുത്.

26

അയല്‍ക്കാരന്റെ മേലങ്കി പണയം വാങ്ങിയാല്‍ സൂര്യാസ്തമയത്തിനു മുന്‍പ് അതു തിരിയെക്കൊടുക്കണം.

27

എന്തെന്നാല്‍, അതു മാത്രമാണ് അവനുള്ള പുതപ്പ്. തന്റെ ശരീരത്തിലണിയുന്ന ആ ഉടുപ്പല്ലാതെ അവനുറങ്ങുമ്പോള്‍ പുതയ്ക്കാന്‍ മറ്റെന്തുണ്ട്? അവന്‍ എന്നെ വിളിച്ചു കരഞ്ഞാല്‍ ഞാന്‍ അതുകേള്‍ക്കും; ഞാന്‍ കരുണയുള്ളവനാണ്.

28

നീ ദൈവത്തെ നിന്ദിക്കുകയോ നിന്റെ ജനത്തിന്റെ ഭരണാധികാരിയെ ശപിക്കുകയോ അരുത്.

29

നിന്റെ മെതിക്കളത്തിലെയും ചക്കുകളിലെയും ഫലസമൃദ്ധിയില്‍ നിന്ന് കാഴ്ച സമര്‍പ്പിക്കാന്‍ വൈകരുത്. നിന്റെ പുത്രന്‍മാരില്‍ ആദ്യജാതനെ എനിക്കു നല്‍കണം.

30

നിന്റെ കാളകളെയും ആടുകളെയും സംബന്ധിച്ചും ഇപ്രകാരം തന്നെ ചെയ്യണം. അവയുടെ കടിഞ്ഞൂല്‍ ഏഴുദിവസം തള്ളയുടെ കൂടെ കഴിയട്ടെ. എട്ടാം ദിവസം നീ അതിനെ എനിക്കു തരണം.

31

നിങ്ങള്‍ എനിക്കു സമര്‍പ്പിക്കപ്പെട്ട വിശുദ്ധ ജനമായിരിക്കണം. വന്യമൃഗങ്ങള്‍ കടിച്ചു കീറിയ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. അതു നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കണം.