പുറപ്പാട് 36

വിശുദ്ധ കൂടാരത്തിന്റെ നിര്‍മാണം
1

വിശുദ്ധ സ്ഥലത്തിന്റെ നിര്‍മാണത്തിനായി ഏതു ജോലിയും ചെയ്യാന്‍പോന്ന അറിവും സാമര്‍ഥ്യവുംനല്‍കി കര്‍ത്താവ് അനുഗ്രഹിച്ച ബസാലേലും ഒഹോലിയാബും കരവിരുതുള്ള മറ്റാളുകളും അവിടുന്നു കല്‍പിച്ചതനുസരിച്ചു ജോലിചെയ്യണം.

2

ബസാലേലിനെയും, ഒഹോലിയാബിനെയും, കര്‍ത്താവ് അറിവും സാമര്‍ഥ്യവും നല്‍കി അനുഗ്രഹിച്ചവരും ജോലിചെയ്യാന്‍ ഉള്‍പ്രേരണ ലഭിച്ചവരുമായ എല്ലാവരെയും മോശ വിളിച്ചുകൂട്ടി.

3

വിശുദ്ധ കൂടാരത്തിന്റെ പണിക്കുവേണ്ടി ഇസ്രായേല്‍ജനം കൊണ്ടുവന്ന കാഴ്ചകളെല്ലാം മോശയുടെ അടുക്കല്‍ നിന്ന് അവര്‍ സ്വീകരിച്ചു. എല്ലാ പ്രഭാതത്തിലും ജനങ്ങള്‍ സ്വമേധയാ കാഴ്ചകള്‍ കൊണ്ടുവന്നിരുന്നു.

4

അതിനാല്‍, വിശുദ്ധ കൂടാരത്തിന്റെ വിവിധതരം പണികളിലേര്‍പ്പെട്ടിരുന്ന വിദഗ്ധന്‍മാരെല്ലാവരും ജോലിനിര്‍ത്തി മോശയുടെയടുത്തു വന്നു.

5

അവര്‍ മോശയോടു പറഞ്ഞു: കര്‍ത്താവു നമ്മോടു കല്‍പിച്ചിട്ടുള്ള ജോലിക്കാവശ്യമായതില്‍ കൂടുതല്‍ വസ്തുക്കള്‍ ജനങ്ങള്‍ കൊണ്ടുവരുന്നു.

6

ഉടനെ മോശ പാളയത്തിലെങ്ങും ഒരു കല്‍പന വിളംബരം ചെയ്തു. വിശുദ്ധ കൂടാരത്തിനു വേണ്ടി പുരുഷനോ, സ്ത്രീയോ ആരും ഇനി കാണിക്ക കൊണ്ടുവരേണ്ടതില്ല. അങ്ങനെ, ജനങ്ങള്‍ കാണിക്ക കൊണ്ടുവരുന്നത് അവന്‍ നിയന്ത്രിച്ചു.

7

എല്ലാ പണികള്‍ക്കും ആവശ്യമായതില്‍ക്കവിഞ്ഞ വസ്തുക്കള്‍ അവര്‍ക്കു ലഭിച്ചിരുന്നു.

8

പണിയില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ വിദഗ്ധരായവര്‍ പത്തു വിരികള്‍കൊണ്ടു കൂടാരമുണ്ടാക്കി. അവനീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍നെയ്‌തെടുത്ത ചണത്തുണിയും കൊണ്ടു നിര്‍മിച്ചവയും കെരൂബുകളുടെ ചിത്രം തുന്നിയലങ്കരിച്ചവയുമായിരുന്നു.

9

ഓരോ വിരിയുടെയും നീളം ഇരുപത്തെട്ടു മുഴവും വീതി നാലു മുഴവുമായിരുന്നു. എല്ലാ വിരികളും ഒരേ അളവിലുള്ളതായിരുന്നു.

10

അവര്‍ അഞ്ചു വിരികള്‍ ഒന്നിനൊന്നു യോജിപ്പിച്ചു; അതുപോലെ മറ്റേ അഞ്ചു വിരികളും.

11

ആദ്യഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കില്‍ നീല നൂല്‍കൊണ്ട് അവര്‍ വളയങ്ങള്‍ നിര്‍മിച്ചു; അപ്രകാരംതന്നെ രണ്ടാം ഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കിലും.

12

ഒന്നാമത്തേതിലും രണ്ടാമത്തേതിലും അന്‍പതു വളയങ്ങള്‍ വീതമുണ്ടാക്കി. ഒന്നിനുനേരേ ഒന്നു വരത്തക്കവിധത്തിലാണ് വളയങ്ങള്‍ നിര്‍മിച്ചത്.

13

അന്‍പതു സ്വര്‍ണക്കൊളുത്തുകളുണ്ടാക്കി, വിരികള്‍ പരസ്പരം ബന്ധിച്ചു. അങ്ങനെ, കൂടാരം ഒന്നായിത്തീര്‍ന്നു.

14

കൂടാരത്തിന്റെ മുകള്‍ഭാഗം മൂടുന്നതിന് കോലാട്ടിന്‍രോമംകൊണ്ട് അവര്‍ പതിനൊന്നു വിരികളുണ്ടാക്കി.

15

ഓരോ വിരിയുടെയും നീളം മുപ്പതു മുഴവും വീതി നാലു മുഴവുമായിരുന്നു. പതിനൊന്നു വിരികള്‍ക്കും ഒരേ അളവുതന്നെ.

16

അവര്‍ അഞ്ചു വിരികള്‍ ഒന്നോടൊന്നു തുന്നിച്ചേര്‍ത്തു; അതുപോലെ മറ്റേ ആറുവിരികളും.

17

ഇരുഗണത്തെയും തമ്മില്‍ യോജിപ്പിക്കുന്ന വിരികളുടെ വിളുമ്പുകളില്‍ അന്‍പതു വളയങ്ങള്‍വീതം നിര്‍മിച്ചു.

18

കൂടാരം കൂട്ടിയോജിപ്പിക്കാന്‍ ഓടുകൊണ്ട് അന്‍പതുകൊളുത്തുകളുമുണ്ടാക്കി.

19

കൂടാരത്തിന് ഊറയ്ക്കിട്ട മുട്ടാടിന്‍തോലുകൊണ്ട് ഒരാവരണവും അതിനുമീതേ നിലക്കരടിത്തോലുകൊണ്ട് വേറൊരാവരണവും നിര്‍മിച്ചു.

20

കൂടാരത്തിന് കരുവേലപ്പലകകള്‍കൊണ്ടു നിവര്‍ന്നു നില്‍ക്കുന്ന ചട്ടങ്ങളുമുണ്ടാക്കി.

21

ഓരോ പലകയുടെയും നീളം പത്തു മുഴമായിരുന്നു; വീതി ഒന്നര മുഴവും.

22

പലകകളെ തമ്മില്‍ച്ചേര്‍ക്കുന്നതിന് ഓരോ പലകയിലും ഈരണ്ടു കുടുമകള്‍ ഉണ്ടായിരുന്നു. എല്ലാ പലകകളും ഇങ്ങനെതന്നെയാണുണ്ടാക്കിയത്.

23

അവര്‍ കൂടാരത്തിനുള്ള ചട്ടപ്പലകകള്‍ ഇപ്രകാരമാണുണ്ടാക്കിയത്: തെക്കുവശത്ത് ഇരുപതു പലകകള്‍;

24

ഇരുപതു പലകകളുടെ അടിയില്‍ വെള്ളികൊണ്ട് നാല്‍പതു പാദകുടങ്ങള്‍ - ഓരോ പലകയുടെയും അടിയില്‍ കുടുമയ്ക്ക് ഒന്നുവീതം രണ്ടു പാദകുടങ്ങള്‍.

25

കൂടാരത്തിന്റെ വടക്കുവശത്ത് അവര്‍ ഇരുപതു പലകകളുണ്ടാക്കി.

26

ഓരോ പലകയ്ക്കുമടിയില്‍ രണ്ടുവീതം വെള്ളികൊണ്ടുള്ള നാല്‍പതു പാദകുടങ്ങളും ഉണ്ടാക്കി.

27

കൂടാരത്തിന്റെ പിന്‍ഭാഗമായ പടിഞ്ഞാറുവശത്ത് ആറു പലകകളുണ്ടാക്കി;

28

കൂടാരത്തിന്റെ പിന്‍ഭാഗത്തെ രണ്ടു മൂലകള്‍ക്കായി രണ്ടു പലകകളും.

29

അവയുടെ ചുവടുകള്‍ അകത്തിയും മുകള്‍ഭാഗം ഒരു വളയംകൊണ്ടു യോജിപ്പിച്ചും നിര്‍ത്തി. ഇരുമൂലകളിലുമുള്ള രണ്ടു പലകകള്‍ക്കും ഇപ്രകാരം ചെയ്തു.

30

അങ്ങനെ, എട്ടു പലകകളും, ഒരു പലകയുടെ അടിയില്‍ രണ്ടുവീതം വെള്ളികൊണ്ടുള്ള പതിനാറു പാദകുടങ്ങളുമുണ്ടായിരുന്നു.

31

കരുവേലത്തടികൊണ്ട് അവര്‍ അഴികള്‍ നിര്‍മിച്ചു. കൂടാരത്തിന്റെ ഒരുവശത്തെ പലകകള്‍ക്ക് അഞ്ച് അഴികള്‍.

32

മറുവശത്തുള്ള പലകകള്‍ക്കും അഞ്ച് അഴികള്‍. കൂടാരത്തിന്റെ പിന്‍ഭാഗമായ പടിഞ്ഞാറുവശത്തെ പലകകള്‍ക്കും അഞ്ച് അഴികള്‍.

33

നടുവിലുള്ള അഴി പലകയുടെ പകുതി ഉയരത്തില്‍ വച്ച് ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കടത്തിവിട്ടു.

34

അവര്‍ പലകകളും അഴികളും സ്വര്‍ണംകൊണ്ടു പൊതിയുകയും അഴികള്‍ കടത്താനുള്ള വളയങ്ങള്‍ സ്വര്‍ണംകൊണ്ടു നിര്‍മിക്കുകയും ചെയ്തു.

35

നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ് തെടുത്ത ചണത്തുണിയുമുപയോഗിച്ച് തിരശ്ശീലയുണ്ടാക്കി. കെരൂബുകളുടെ ചിത്രം വിദഗ്ധമായി തുന്നിച്ചേര്‍ത്ത് അതലങ്കരിച്ചു.

36

അവര്‍ കരുവേലത്തടികൊണ്ടു നാലു തൂണുകളുണ്ടാക്കി, സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. അവയ്ക്കു സ്വര്‍ണംകൊണ്ടു കൊളുത്തുകളും വെള്ളികൊണ്ടു നാലു പാദകുടങ്ങളും പണിതു.

37

നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്ത് ചിത്രത്തുന്നല്‍കൊണ്ട് അലങ്കരിച്ച ചണത്തുണിയുമുപയോഗിച്ച് കൂടാര വാതിലിന് അവര്‍ യവനികയുണ്ടാക്കി.

38

അതിനായി അഞ്ചു തൂണുകളും അവയില്‍ കൊളുത്തുകളുമുണ്ടാക്കി. തൂണുകളുടെ ശീര്‍ഷങ്ങള്‍ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. പട്ടകള്‍ സ്വര്‍ണം കൊണ്ടും അവയുടെ അഞ്ചു പാദകുടങ്ങള്‍ ഓടുകൊണ്ടും നിര്‍മിച്ചു.