പുറപ്പാട് 40

കൂടാരപ്രതിഷ്ഠ
1

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:

2

ഒന്നാം മാസത്തിന്റെ ഒന്നാം ദിവസം നീ സമാഗമകൂടാരം സ്ഥാപിക്കണം.

3

സാക്ഷ്യപേടകം അതിനുള്ളില്‍ പ്രതിഷ്ഠിച്ച് തിരശ്ശീലകൊണ്ടു മറയ്ക്കണം.

4

മേശ കൊണ്ടുവന്ന് അതിന്റെ ഉപകരണങ്ങളെല്ലാം അതിന്‍മേല്‍ ക്രമപ്പെടുത്തിവയ്ക്കണം. വിളക്കുകാല്‍ കൊണ്ടുവന്ന് അതിന്‍മേല്‍ വിളക്കുകള്‍ ഉറപ്പിക്കുക.

5

ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണപീഠം സാക്ഷ്യപേടകത്തിന്റെ മുന്‍പില്‍ സ്ഥാപിക്കുകയും കൂടാരവാതിലിന്‌ യവനിക ഇടുകയും വേണം.

6

സമാഗമകൂടാരത്തിന്റെ വാതിലിനു മുന്‍പില്‍ നീ ദഹനബലിപീഠം സ്ഥാപിക്കണം.

7

സമാഗമ കൂടാരത്തിന്റെയും ബലിപീഠത്തിന്റെയും മധ്യേ ക്ഷാളനപാത്രംവച്ച് അതില്‍ വെള്ളമൊഴിക്കുക.

8

ചുറ്റും അങ്കണമൊരുക്കി അങ്കണകവാടത്തില്‍ യവനിക തൂക്കിയിടണം.

9

അതിനുശേഷം അഭിഷേക തൈലമെടുത്ത് കൂടാരവും അതിലുള്ള സകലതും അഭിഷേചിക്കുക. അങ്ങനെ കൂടാരവും അതിലെ ഉപകരണങ്ങളും ശുദ്ധീകരിക്കുക. അവ വിശുദ്ധമാകും.

10

ദഹനബലിപീഠവും അതിലെ ഉപകരണങ്ങളും അഭിഷേചിച്ചു ശുദ്ധീകരിക്കുക.

11

ബലിപീഠം അതിവിശുദ്ധമാകും. ക്ഷാളനപാത്രവും അതിന്റെ പീഠവും അഭിഷേചിച്ചു ശുദ്ധീകരിക്കണം.

12

അനന്തരം, അഹറോനെയും അവന്റെ പുത്രന്‍മാരെയും സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് വെള്ളംകൊണ്ടു കഴുകണം.

13

അഹറോനെ നീ വിശുദ്ധ വസ്ത്രങ്ങളണിയിക്കുകയും അഭിഷേചിച്ചു ശുദ്ധീകരിക്കുകയും വേണം. അങ്ങനെ അവന്‍ പുരോഹിത പദവിയില്‍ എന്നെ ശുശ്രൂഷിക്കട്ടെ.

14

അവന്റെ പുത്രന്‍മാരെ കൊണ്ടുവന്ന് അങ്കികളണിയിക്കണം.

15

അവരുടെ പിതാവിനെ അഭിഷേചിച്ചതുപോലെ അവരെയും അഭിഷേകം ചെയ്യണം. പുരോഹിതരെന്ന നിലയില്‍ അവര്‍ എനിക്കു ശുശ്രൂഷ ചെയ്യട്ടെ. അവരുടെ ഈ അഭിഷേകം അവരെ തലമുറകളിലൂടെ നിലനില്‍ക്കുന്ന നിത്യപൗരോഹിത്യത്തില്‍ ഭാഗഭാക്കുകളാക്കും.

16

മോശ അപ്രകാരം പ്രവര്‍ത്തിച്ചു; കര്‍ത്താവു തന്നോടു കല്‍പിച്ചതെല്ലാം അവന്‍ അനുഷ്ഠിച്ചു.

17

രണ്ടാംവര്‍ഷം ഒന്നാംമാസം ഒന്നാം ദിവസം കൂടാരം സ്ഥാപിക്കപ്പെട്ടു.

18

മോശ കൂടാരമുയര്‍ത്തി; അതിന്റെ പാദകുടങ്ങളുറപ്പിച്ചു; പലകകള്‍ പിടിപ്പിച്ചു; അഴികള്‍ നിരത്തി, തൂണുകള്‍ നാട്ടി.

19

കര്‍ത്താവു കല്‍പിച്ചതുപോലെ, മോശ കൂടാരത്തിന്റെ വിതാനം ഒരുക്കി, വിരികള്‍ നിരത്തി.

20

അവന്‍ ഉടമ്പടിപ്പത്രികയെടുത്തു പേടകത്തില്‍ വച്ചു. തണ്ടുകള്‍ പേടകത്തോടു ഘടിപ്പിച്ചു. പേടകത്തിനുമീതേ കൃപാസനം സ്ഥാപിക്കുകയും ചെയ്തു.

21

കര്‍ത്താവു കല്‍പിച്ചതുപോലെ, മോശ സാക്ഷ്യപേടകം കൂടാരത്തിനുള്ളിലേക്കു കൊണ്ടുവന്നു. അതു തിരശ്ശീലകൊണ്ടു മറച്ചു.

22

അവന്‍ സമാഗമകൂടാരത്തില്‍ ശ്രീകോവിലിന്റെ വടക്കുവശത്തായി യവനികയ്ക്കു വെളിയില്‍ മേശ സ്ഥാപിച്ചു.

23

അതിന്‍മേല്‍ കര്‍ത്താവു കല്‍പിച്ചതുപോലെ അവിടുത്തെ മുന്‍പില്‍, ക്രമപ്രകാരം അപ്പവും വച്ചു.

24

സമാഗമകൂടാരത്തില്‍ മേശയ്‌ക്കെതിരായി ശ്രീകോവിലിന്റെ തെക്കുവശത്തു വിളക്കുകാല്‍ സ്ഥാപിച്ചു.

25

കര്‍ത്താവു കല്‍പിച്ചതുപോലെ, മോശ കര്‍ത്താവിന്റെ മുന്‍പില്‍ വിളക്കുകള്‍ വച്ചു.

26

സമാഗമകൂടാരത്തില്‍ തിരശ്ശീലയുടെ മുന്‍പില്‍ ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണപീഠം സ്ഥാപിച്ചു.

27

കര്‍ത്താവു കല്‍പിച്ചതുപോലെ, മോശ അതിന്‍മേല്‍ പരിമളദ്രവ്യങ്ങള്‍ പുകച്ചു.

28

കൂടാരത്തിന്റെ വാതില്‍ക്കല്‍ തിരശ്ശീല തൂക്കിയിട്ടു.

29

കര്‍ത്താവു കല്‍പിച്ചതുപോലെ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ ദഹനബലിപീഠം സ്ഥാപിക്കുകയും അതിന്‍മേല്‍ ദഹനബലിയും ധാന്യബലിയും അര്‍പ്പിക്കുകയും ചെയ്തു.

30

സമാഗമകൂടാരത്തിനും ബലിപീഠത്തിനും മധ്യേ ക്ഷാളനപാത്രം വച്ച് അതില്‍ ക്ഷാളനത്തിനുള്ള വെള്ളമൊഴിച്ചു.

31

ഈ വെള്ളംകൊണ്ടു മോശയും അഹറോനും അഹറോന്റെ പുത്രന്‍മാരും കൈകാലുകള്‍ കഴുകി.

32

കര്‍ത്താവു മോശയോടു കല്‍പിച്ചതുപോലെ, അവര്‍ സമാഗമകൂടാരത്തില്‍ പ്രവേശിക്കുമ്പോഴും ബലിപീഠത്തെ സമീപിക്കുമ്പോഴും ക്ഷാളന കര്‍മം അനുഷ്ഠിച്ചുപോന്നു.

33

അവന്‍ കൂടാരത്തിനും ബലിപീഠത്തിനും ചുറ്റും അങ്കണമുണ്ടാക്കി. അങ്കണകവാടത്തില്‍ യവനികയിട്ടു. അങ്ങനെ, മോശ ജോലി ചെയ്തുതീര്‍ത്തു.

കര്‍ത്താവിന്റെ സാന്നിധ്യം
34

അപ്പോള്‍ ഒരു മേഘം സമാഗമകൂടാരത്തെ ആവരണംചെയ്തു. കര്‍ത്താവിന്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു.

35

മോശയ്ക്കു സമാഗമകൂടാരത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല; കാരണം, മേഘം അതിനെ ആവരണം ചെയ്തിരുന്നു. കര്‍ത്താവിന്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു.

36

മേഘം കൂടാരത്തില്‍നിന്ന് ഉയരുമ്പോഴാണ് ഇസ്രായേല്‍ ജനം യാത്രപുറപ്പെട്ടിരുന്നത്.

37

മേഘം ഉയര്‍ന്നില്ലെങ്കില്‍, അതുയരുന്ന ദിവസം വരെ അവര്‍ പുറപ്പെട്ടിരുന്നില്ല.

38

കര്‍ത്താവിന്റെ മേഘം പകല്‍സമയത്ത് കൂടാരത്തിനു മുകളില്‍ നിലകൊണ്ടിരുന്നു; രാത്രിസമയത്ത് മേഘത്തില്‍ അഗ്‌നി ജ്വലിച്ചിരുന്നു. ഇസ്രായേല്‍ ജനം യാത്രയുടെ ഓരോ ഘട്ടത്തിലും ഇതു ദര്‍ശിച്ചു.