എസെക്കിയേല്‍ 18

വ്യക്തിപരമായ ഉത്തരവാദിത്വം
1

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:

2

പിതാക്കന്‍മാര്‍ പുളിക്കുന്ന മുന്തിരിങ്ങതിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്തിന്?

3

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഈ പഴമൊഴി ഇനിയൊരിക്കലും ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല.

4

എല്ലാവരുടെയും ജീവന്‍ എന്‍േറതാണ്. പിതാവിന്റെ ജീവനെന്നപോലെ പുത്രന്റെ ജീവനും എനിക്കുള്ളതാണ്. പാപം ചെയ്യുന്നവന്റെ ജീവന്‍ നശിക്കും.

5

ഒരുവന്‍ നീതിമാനും നീതിയുംന്യായവുമനുസരിച്ചു പ്രവര്‍ത്തിക്കുന്നവനും ആണെന്നിരിക്കട്ടെ.

6

അവന്‍ പൂജാഗിരികളില്‍വച്ചു ഭക്ഷിക്കുകയോ ഇസ്രായേലിലെ വിഗ്രഹങ്ങളുടെനേര്‍ക്കു കണ്ണുകളുയര്‍ത്തുകയോ ചെയ്യുന്നില്ല. അവന്‍ അയല്‍വാസിയുടെ ഭാര്യയെ മലിനപ്പെടുത്തുകയോ ആര്‍ത്തവകാലത്ത് സ്ത്രീയെ സമീപിക്കുകയോ ചെയ്യുന്നില്ല.

7

അവന്‍ ആരെയും പീഡിപ്പിക്കുന്നില്ല; കടക്കാരന് പണയ വസ്തു തിരികെ നല്കുന്നു; കൊള്ളയടിക്കുന്നില്ല. അവന്‍ വിശക്കുന്നവന് ആഹാരം നല്‍കുകയും നഗ്‌നനെ വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നു.

8

അവന്‍ പലിശ വാങ്ങുകയോ ലാഭമെടുക്കുകയോ ചെയ്യുന്നില്ല. അകൃത്യങ്ങള്‍ ചെയ്യുന്നില്ല. മനുഷ്യര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സത്യമനുസരിച്ചു തീര്‍പ്പു കല്‍പിക്കുന്നു.

9

അവന്‍ എന്റെ കല്‍പന കള്‍ അനുസരിക്കുകയും പ്രമാണങ്ങള്‍ വിശ്വസ്തതയോടെ പാലിക്കുകയും ചെയ്യുന്നു. അവനാണ് നീതിമാന്‍. അവന്‍ തീര്‍ച്ചയായും ജീവിക്കും - ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

10

എന്നാല്‍ അവന് കൊള്ളക്കാരനും കൊലപാതകിയുമായ ഒരു പുത്രനുണ്ടായെന്നിരിക്കട്ടെ.

11

അവന്‍ തന്റെ പിതാവ് ചെയ്തിട്ടില്ലാത്ത തിന്‍മകള്‍ ചെയ്തു. പൂജാഗിരികളില്‍വച്ചു ഭക്ഷിക്കുകയും അയല്‍വാസിയുടെ ഭാര്യയെ മലിനപ്പെടുത്തുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.

12

അവന്‍ ദരിദ്രരെയും അഗതികളെയും പീഡിപ്പിക്കുകയും കൊള്ളചെയ്യുകയും, പണയവസ്തു തിരിച്ചുകൊടുക്കാതിരിക്കുകയും വിഗ്രഹങ്ങളുടെനേരേ കണ്ണുയര്‍ത്തുകയും മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തേക്കാം.

13

അവന്‍ പലിശ വാങ്ങുകയും ലാഭമെടുക്കുകയും ചെയ്യുന്നവനായിരിക്കാം. അങ്ങനെയെങ്കില്‍ അവന്‍ ജീവിക്കുമോ? ഇല്ല. ഈ മ്ലേച്ഛതകളൊക്കെ പ്രവര്‍ത്തിച്ചതുകൊണ്ട് അവന്‍ തീര്‍ച്ചയായും മരിക്കും. അവന്റെ രക്തം അവന്റെ മേല്‍തന്നെ പതിക്കും.

14

എന്നാല്‍, ഈ മനുഷ്യന് ഒരു പുത്രന്‍ ജനിക്കുകയും അവന്‍ തന്റെ പിതാവിന്റെ പാപം കണ്ടു ഭയപ്പെട്ട് അതുപോലെ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.

15

അവന്‍ പൂജാഗിരികളില്‍വച്ച് ഭക്ഷിക്കാതിരിക്കുകയും ഇസ്രായേലിലെ വിഗ്രഹങ്ങളുടെനേര്‍ക്കു കണ്ണുകളുയര്‍ത്താതിരിക്കുകയും, അയല്‍വാസിയുടെ ഭാര്യയെ മലിനപ്പെടുത്താതിരിക്കുകയും ചെയ്യുന്നു.

16

അവന്‍ ആര്‍ക്കും ദ്രോഹം ചെയ്യുന്നില്ല. പണയം തിരിച്ചുകൊടുക്കുന്നു. കൊള്ളചെയ്യുന്നില്ല. അവന്‍ വിശക്കുന്നവനു തന്റെ ആഹാരം കൊടുക്കുകയും നഗ്‌നനെ വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നു.

17

അവന്‍ അകൃത്യം പ്രവര്‍ത്തിക്കുന്നില്ല. അവന്‍ പലിശ വാങ്ങുകയോ ലാഭമെടുക്കുകയോ ചെയ്യുന്നില്ല. എന്റെ കല്‍പനകള്‍ പാലിക്കുകയും പ്രമാണങ്ങളനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കില്‍, അവന്‍ തന്റെ പിതാവിന്റെ അകൃത്യങ്ങള്‍മൂലം മരിക്കുകയില്ല. അവന്‍ തീര്‍ച്ചയായും ജീവിക്കും.

18

അവന്റെ പിതാവാകട്ടെ, കവര്‍ച്ച നടത്തുകയും സഹോദരനെ കൊള്ളയടിക്കുകയും സ്വജനങ്ങളുടെയിടയില്‍ തിന്‍മ പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ട് തന്റെ അകൃത്യങ്ങള്‍ നിമിത്തം മരിക്കും.

19

പിതാവിന്റെ ദുഷ്ടതകള്‍ക്കുള്ള ശിക്ഷ പുത്രന്‍ അനുഭ വിക്കാത്തതെന്ത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. പുത്രന്‍ നിയമാനുസൃതവുംന്യായപ്രകാരവും വര്‍ത്തിക്കുകയും എന്റെ കല്‍പ നകള്‍ അനുസരിക്കുന്നതില്‍ ശ്രദ്ധവയ്ക്കുകയും ചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും.

20

പാപം ചെയ്യുന്നവന്‍മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്റെ തിന്‍മ കള്‍ക്കു വേണ്ടിയോ പിതാവ് പുത്രന്റെ തിന്‍മകള്‍ക്കുവേണ്ടിയോ ശിക്ഷിക്കപ്പെടുകയില്ല. നീതിമാന്‍ തന്റെ നീതിയുടെ ഫല വും ദുഷ്ടന്‍ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും.

21

എന്നാല്‍ ദുഷ്ടന്‍ താന്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം പിന്തിരിയുകയും എന്റെ കല്‍പനകള്‍ അനുസരിക്കുകയും നീതിയുംന്യായവും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; മരിക്കുകയില്ല.

22

അവന്‍ ചെയ്തിട്ടുള്ള അതിക്രമങ്ങള്‍ അവനെതിരായി പരിഗണിക്കപ്പെടുകയില്ല. അവന്‍ പ്രവര്‍ത്തിച്ചിട്ടുള്ള നീതിയെപ്രതി അവന്‍ ജീവിക്കും.

23

ദൈവമായ കര്‍ത്താവ് ചോദിക്കുന്നു: ദുഷ്ടന്റെ മരണത്തില്‍ എനിക്കു സന്തോഷമുണ്ടോ? അവന്‍ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്റെ ആഗ്രഹം?

24

നീതിമാന്‍ നീതിയുടെ പാതയില്‍നിന്നു വ്യതിചലിച്ച് തിന്‍മ പ്രവര്‍ത്തിക്കുകയും, ദുഷ്ടന്‍ പ്രവര്‍ത്തിക്കുന്ന മ്ലേച്ഛതകള്‍തന്നെ ആവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ ജീവിക്കുമോ? അവന്‍ ചെയ്തിട്ടുള്ള നീതിപൂര്‍വകമായ പ്രവൃത്തികളൊന്നും പരിഗണിക്കപ്പെടുകയില്ല. അവന്റെ അവിശ്വസ്ത തയും പാപവുംമൂലം അവന്‍ മരിക്കും.

25

എന്നിട്ടും കര്‍ത്താവിന്റെ വഴി നീതിപൂര്‍വ കമല്ല എന്നു നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ ഭവനമേ, കേള്‍ക്കുക. എന്റെ വഴി നീതിപൂര്‍വകമല്ലേ? നിങ്ങളുടെ വഴികളല്ലേ നീതിക്കു നിരക്കാത്തത്?

26

നീതിമാന്‍ തന്റെ നീതിമാര്‍ഗം വെടിഞ്ഞു തിന്‍മ പ്രവര്‍ത്തിച്ചാല്‍ ആ തിന്‍മകള്‍ നിമിത്തം അവന്‍ മരിക്കും; അവന്‍ ചെയ്ത അകൃത്യങ്ങള്‍ നിമിത്തം അവന്‍ മരിക്കും.

27

ദുഷ്ടന്‍ താന്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍മയില്‍നിന്നു പിന്തിരിഞ്ഞു നീതിയുംന്യായവും പാലിച്ചാല്‍ അവന്‍ തന്റെ ജീവന്‍ രക്ഷിക്കും.

28

താന്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍മകള്‍ മനസ്‌സിലാക്കി അവയില്‍നിന്നു പിന്‍മാറിയതിനാല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; അവന്‍ മരിക്കുകയില്ല.

29

എന്നിട്ടും കര്‍ത്താവിന്റെ വഴികള്‍ നീതിപൂര്‍വകമല്ല എന്ന് ഇസ്രായേല്‍ ഭവനം പറയുന്നു. ഇസ്രായേല്‍ ഭവനമേ, എന്റെ വഴികള്‍ നീതിപൂര്‍വകമല്ലേ? നിങ്ങളുടെ മാര്‍ഗങ്ങളല്ലേ നീതിരഹിതം?

30

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ, ഓരോരുത്തരെയും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതമായി ഞാന്‍ വിധിക്കും. തിന്‍മ നിങ്ങളെ നശിപ്പിക്കാതിരിക്കാന്‍ പശ്ചാത്തപിച്ച് എല്ലാ അതിക്രമങ്ങളിലും നിന്നു പിന്തിരിയുവിന്‍.

31

എനിക്കെതിരായി നിങ്ങള്‍ ചെയ്ത അതിക്രമങ്ങള്‍ ഉപേക്ഷിക്കുവിന്‍. ഒരു പുതിയ ഹൃദയവും പുതിയചൈതന്യവും നേടുവിന്‍. ഇസ്രായേല്‍ഭവനമേ, നിങ്ങള്‍ എന്തിനു മരിക്കണം?

32

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആരുടെയും മരണത്തില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. നിങ്ങള്‍ പശ്ചാത്തപിക്കുകയും ജീവിക്കുകയും ചെയ്യുവിന്‍.