എസെക്കിയേല്‍ 24

ക്‌ളാവു പിടിച്ച കലം
1

ഒമ്പതാംവര്‍ഷം പത്താംമാസം പത്താംദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:

2

മനുഷ്യപുത്രാ, ഈ ദിവസത്തിന്റെ, ഇതേ ദിവസത്തിന്റെ തന്നെ, പേരെഴുതുക. ബാബിലോണ്‍രാജാവ് ജറുസലെമിനെ ആക്രമിച്ചത് ഈ ദിവസമാണ്.

3

നീ ധിക്കാരികളുടെ ഈ ഭവനത്തോട് ഒരു അന്യാപദേശം പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരു കലമെടുത്ത് അതില്‍ വെള്ളമൊഴിക്കുക.

4

എന്നിട്ടു മാംസക്കഷണങ്ങള്‍, തുടയുടെയും കൈക്കുറകിന്റെയും നല്ല കഷണങ്ങള്‍ ഇടുക. നല്ല എല്ലുകൊണ്ട് അതു നിറയ്ക്കുക.

5

ആട്ടിന്‍കൂട്ടത്തില്‍ ഏറ്റവും മികച്ചതിനെവേണം എടുക്കാന്‍; അതിനു കീഴില്‍ വിറകടുക്കി നല്ലതുപോലെ വേവിക്കുക. എല്ലിന്‍കഷണങ്ങളും അതില്‍ കിടന്നു തിളയ്ക്കട്ടെ.

6

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: രക്തപങ്കിലമായ നഗരമേ, തുരുമ്പുപിടിച്ച പാത്രമേ, തുരുമ്പു വിട്ടുപോകാത്ത പാത്രമേ, നിനക്കു ദുരിതം! പ്രത്യേകം തിരഞ്ഞെടുക്കാതെ കഷണം കഷണമായി അതില്‍ നിന്നു കോരിയെടുക്കുക.

7

അവള്‍ ചൊരിഞ്ഞരക്തം അവളുടെ മധ്യത്തില്‍തന്നെയുണ്ട്. അവള്‍ അത് വെറും പാറമേലാണ് ഒഴുക്കിയത്. മണ്ണുകൊണ്ടു മൂടത്തക്കവിധം അവള്‍ അതു നിലത്തൊഴിച്ചില്ല.

8

എന്റെ ക്രോധം ഉണര്‍ത്തി പ്രതികാരം ചെയ്യാന്‍വേണ്ടി അവള്‍ ചൊരിഞ്ഞരക്തം മറയ്ക്കാതെ പാറയുടെ മുകളില്‍ ഞാന്‍ നിര്‍ത്തി -

9

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യന്നു. രക്ത പങ്കിലമായ നഗരത്തിനു ദുരിതം! വിറകുകൂമ്പാരം ഞാന്‍ വലുതാക്കും.

10

വിറകുകൂട്ടി തീ കൊളുത്തുക. മാംസം നന്നായി വേവിക്കുകയും ചാറു വറ്റിക്കുകയും ചെയ്യുക.

11

എല്ലിന്‍ കഷണങ്ങള്‍ കരിയട്ടെ. പാത്രം ശൂന്യമാക്കി തീക്കനലിന്‍മേല്‍ വയ്ക്കുക. അങ്ങനെ അതന്റെ ചെമ്പ് ചുട്ടുപഴുത്ത് അതിലെ കറ ഉരുകിപ്പോവുകയും ക്‌ളാവ് നശിക്കുകയും ചെയ്യട്ടെ.

12

എന്റെ പ്രയത്‌നം വിഫലമാണ്. അതിലെ കട്ടിയേറിയ ക്‌ളാവ് അഗ്‌നികൊണ്ടു മാറുന്നതല്ല.

13

നിന്റെ നിന്ദ്യമായ ഭോഗാസക്തിയാണ് അതിലെ കട്ടിയേറിയ ക്‌ളാവ്. ഞാന്‍ നിന്നെ ശുദ്ധീകരിക്കാന്‍ ശ്രമിച്ചിട്ടും നിന്റെ മലിനതകളില്‍ നിന്നു നീ ശുദ്ധയായില്ല. എന്റെ ക്രോധം നിന്റെ മേല്‍ പ്രയോഗിച്ചുതുടങ്ങുന്നതുവരെ ഇനി നീ ശുദ്ധയാവുകയില്ല.

14

കര്‍ത്താവായ ഞാന്‍ ഇതു പറഞ്ഞിരിക്കുന്നു. ഇതു പൂര്‍ത്തിയാകും. ഞാനതു നിറവേറ്റുകതന്നെ ചെയ്യും. ഞാന്‍ പിന്‍മാറുകയോ മാപ്പുനല്‍കുകയോ മനസ്‌സുമാറ്റുകയോ ഇല്ല. നിന്റെ മാര്‍ഗങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും അനുസരിച്ച് ഞാന്‍ നിന്നെ വിധിക്കും - ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

ഭാര്യയുടെ മരണം
15

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:

16

മനുഷ്യപുത്രാ, നിന്റെ കണ്ണുകളുടെ ആ നന്ദഭാജനത്തെ ഞാന്‍ ഒറ്റയടിക്ക് നിന്നില്‍ നിന്ന് നീക്കിക്കളയാന്‍ പോകുന്നു. എങ്കിലും നീ കരയുകയോ പ്രലപിക്കുകയോ അരുത്. നിന്റെ കണ്ണുകളില്‍നിന്ന് കണ്ണീര്‍ ഒഴുകരുത്.

17

നെടുവീര്‍പ്പിടാം, എന്നാല്‍ ഉച്ചത്തിലാകരുത്. മരിച്ചവരെയോര്‍ത്തു നീ വിലപിക്കരുത്. നീ തലപ്പാവ് കെട്ടുകയും പാദുകങ്ങള്‍ അണിയുകയും ചെയ്യുക. നീ അധരം മറയ്ക്കരുത്; വിലാപഭോജ്യം ഭക്ഷിക്കയുമരുത്.

18

പ്രഭാതത്തില്‍ ഞാന്‍ ഇങ്ങനെ ജനത്തോടു സംസാരിച്ചു. സായംകാലത്ത് എന്റെ ഭാര്യ അന്തരിച്ചു. എന്നോടു കല്‍പിച്ചിരുന്നതുപോലെ ഞാന്‍ അടുത്ത പ്രഭാതത്തില്‍ പ്രവര്‍ത്തിച്ചു.

19

ജനം എന്നോടു ചോദിച്ചു: നീ ഈ ചെയ്യുന്നതിന്റെ അര്‍ഥമെന്തെന്ന് ഞങ്ങളോടു പറയുകയില്ലേ?

20

ഞാന്‍ പറഞ്ഞു: കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:

21

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നുവെന്ന് ഇസ്രായേല്‍ ജനത്തോടു പറയുക. നിങ്ങളുടെ ശക്തിയുടെ അഭിമാനവും കണ്ണുകള്‍ക്ക് ആനന്ദവിഷയവും, ഹൃദയത്തിന്റെ അഭിലാഷവും ആയ എന്റെ വിശുദ്ധസ്ഥലം ഞാന്‍ അശുദ്ധമാക്കും. നീ വിട്ടുപോന്ന പുത്രന്‍മാരും പുത്രിമാരും വാളിനിരയാകും.

22

ഞാന്‍ ചെയ്തതുപോലെ നിങ്ങളും അന്നു ചെയ്യും. നിങ്ങള്‍ അധരം മറയ്ക്കുകയോ വിലാപഭോജ്യം ഭക്ഷിക്കുകയോ ഇല്ല.

23

നിങ്ങളുടെ തലയില്‍ തലപ്പാവും കാലുകളില്‍ പാദുകങ്ങളും ഉണ്ടാകും. നിങ്ങള്‍ കരയുകയോ പ്രലപിക്കുകയോ ചെയ്യുകയില്ല. എന്നാല്‍, നിങ്ങള്‍ നിങ്ങളുടെ അകൃത്യങ്ങളില്‍തന്നെ ക്ഷയിച്ചുപോകും; ഓരോരുത്തനും അപരനെ നോക്കി ഞരങ്ങും.

24

ഇങ്ങനെ എസെക്കിയേല്‍ നിങ്ങള്‍ക്ക് ഒരടയാളമായിരിക്കും. അവന്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യും. ഇവ സംഭവിക്കുമ്പോള്‍ ഞാനാണു ദൈവമായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും.

25

മനുഷ്യപുത്രാ, ഞാന്‍ അവരില്‍ നിന്ന് അവരുടെ ദുര്‍ഗവും ആനന്ദവും മഹത്വവും കണ്ണുകള്‍ക്ക് ആനന്ദവിഷയവും ഹൃദയങ്ങളുടെ അഭിലാഷവും ആയതിനെയും അവരുടെ പുത്രീപുത്രന്‍മാരെയും എടുക്കുന്ന ദിവസം,

26

ഒരു അഭയാര്‍ഥി വന്ന് ഈ വാര്‍ത്തനിന്നെ അറിയിക്കും.

27

അവനോട് അന്നു നീ വായ് തുറന്നു സംസാരിക്കും. അപ്പോള്‍മുതല്‍ നീ ഊമനായിരിക്കുകയില്ല; അങ്ങനെ നീ അവര്‍ക്ക് അടയാളമായിരിക്കും- ഞാനാണു കര്‍ത്താവ് എന്ന് അവര്‍ അറിയും.