എസെക്കിയേല്‍ 28

ടയിര്‍ രാജാവിനെതിരേ
1

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:

2

മനുഷ്യപുത്രാ, ടയിര്‍രാജാവിനോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, അഹങ്കാരത്തള്ളല്‍കൊണ്ടു നീ പറഞ്ഞു: ഞാന്‍ ദേവനാണ്; സമുദ്രമധ്യേ ദേവന്‍മാരുടെ സിംഹാസനത്തില്‍ ഞാന്‍ ഇരിക്കുന്നു. എന്നാല്‍ നീ ദൈവത്തെപ്പോലെ ബുദ്ധിമാനെന്ന് തന്നത്താന്‍ കണക്കാക്കുന്നെങ്കിലും നീ ദൈവമല്ല, മനുഷ്യന്‍മാത്രമാണ്.

3

തീര്‍ച്ചയായും നീ ദാനിയേലിനെക്കാള്‍ ബുദ്ധിമാനാണ്. ഒരു രഹസ്യവും നിന്നില്‍നിന്നു മറഞ്ഞിരിക്കുന്നില്ല.

4

ബുദ്ധികൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു; പൊന്നും വെള്ളിയും നിന്റെ ഭണ്‍ഡാരത്തില്‍ സംഭരിച്ചു.

5

വ്യാപാരത്തിലുള്ള നിന്റെ വലിയ അറിവുമൂലം നീ സമ്പത്തു വര്‍ധിപ്പിച്ചു. ധനംമൂലം അഹങ്കരിച്ചു.

6

ആകയാല്‍, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ നിന്നെത്തന്നെ ദൈവത്തെപ്പോലെ ജ്ഞാനിയായി കണക്കാക്കി.

7

അതിനാല്‍ ജനതകളില്‍ വച്ച് ഏറ്റവും ഭീകരന്‍മാരായവരെ ഞാന്‍ നിന്റെ മേല്‍ അയയ്ക്കും. നിന്റെ ജ്ഞാനത്തിന്റെ മനോഹാരിതയ്ക്കു നേരേ അവര്‍ വാളൂരും. അവര്‍ നിന്റെ തേജസ്‌സ് കെടുത്തിക്കളയും.

8

അവര്‍ നിന്നെ പാതാളത്തിലേക്കു തള്ളിയിടും. വധിക്കപ്പെട്ടവനെപ്പോലെ നീ സമുദ്രമധ്യേ മരിക്കും.

9

നിന്നെ കൊല്ലുന്നവന്റെ മുമ്പില്‍വച്ച് ഞാന്‍ ദേവനാണ് എന്ന് നീ ഇനിയും പറയുമോ? നിന്നെ മുറിവേല്‍പിക്കുന്നവന്റെ കൈകളില്‍ നീ ദേവനല്ല, വെറും മനുഷ്യനാണ്.

10

അപരിച്‌ഛേദിതനെപ്പോലെ നീ വിദേശികളുടെ കരത്താല്‍ മരിക്കും. കര്‍ത്താവായ ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത്.

11

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:

12

മനുഷ്യപുത്രാ, ടയിര്‍രാജാവിനെക്കുറിച്ച് ഒരു വിലാപഗാനം ആലപിക്കുക, അവനോടുപറയുക, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ പൂര്‍ണ തയ്ക്കു മാതൃകയായിരുന്നു; വിജ്ഞാനം തികഞ്ഞവനും സൗന്ദര്യ സമ്പുഷ്ടനും.

13

നീ ദൈവത്തിന്റെ തോട്ടമായ ഏദനിലായിരുന്നു. മാണിക്യം, പുഷ്യരാഗം, സൂര്യകാന്തം, പത്മരാഗം, ചന്ദ്രകാന്തം, ഗോമേദകം, ഇന്ദ്രനീലം, വൈഡൂര്യം, മരതകം എന്നിവനിന്നെ പൊതിഞ്ഞിരുന്നു. നിന്റെ തംബുരുവും പുല്ലാംകുഴലും സ്വര്‍ണ നിര്‍മിതമായിരുന്നു. നീ സൃഷ്ടിക്കപ്പെട്ട ദിവസം തന്നെ അവയെല്ലാം ഒരുക്കിയിരുന്നു.

14

ഒരു അഭിഷിക്തകെരൂബിനെ നിനക്കു കാവല്‍നിര്‍ത്തി. നീ ദൈവത്തിന്റെ വിശുദ്ധഗിരിയില്‍ ആയിരുന്നു. തീപോലെ തിളങ്ങുന്ന രത്‌നങ്ങളുടെ ഇടയില്‍ നീ സഞ്ചരിച്ചു.

15

നിന്നെ സൃഷ്ടിച്ച നാള്‍മുതല്‍ അധര്‍മം നിന്നില്‍ പ്രത്യക്ഷപ്പെട്ടതുവരെ നീ നിഷ്‌കളങ്കനായിരുന്നു.

16

വ്യാപാരത്തിന്റെ പെരുപ്പത്തില്‍ അക്രമവും പാപവും നിന്നില്‍ നിറഞ്ഞു. അതുകൊണ്ട് ദൈവത്തിന്റെ ഗിരിയില്‍നിന്ന് നിന്നെ ഞാന്‍ അശുദ്ധവസ്തുവായി ദൂരെയെറിഞ്ഞു. നിനക്കു കാവല്‍നിന്ന കെരൂബ് തിളങ്ങുന്ന രത്‌നങ്ങളുടെയിടയില്‍ നിന്ന് നിന്നെ ആട്ടിപ്പുറത്താക്കി. നിന്റെ സൗന്ദര്യത്തില്‍ നീ അഹങ്കരിച്ചു.

17

നിന്റെ മഹിമയ്ക്കായി ജ്ഞാനത്തെനീ ദുരുപയോഗപ്പെടുത്തി. നിന്നെ ഞാന്‍ നിലത്തെറിഞ്ഞു കളഞ്ഞു. രാജാക്കന്‍മാര്‍ക്കു കണ്ടു രസിക്കാന്‍ നിന്നെ ഞാന്‍ അവരുടെ മുമ്പില്‍ നിര്‍ത്തി.

18

നിന്റെ ദുഷ്‌കൃത്യങ്ങളുടെ ആധിക്യവും വ്യാപാരത്തിലെ അനീതിയും നിമിത്തം നിന്റെ വിശുദ്ധ സ്ഥലങ്ങള്‍ നീ അശുദ്ധമാക്കി. നിന്റെ മധ്യത്തില്‍ നിന്ന് ഒരു അഗ്‌നി പുറപ്പെടുവിച്ച് എല്ലാവരും കാണ്‍കേ ഞാന്‍ നിന്നെ ദഹിപ്പിച്ചു ഭസ്മമാക്കി.

19

നിന്നെ അറിയുന്ന ജനതകള്‍ നിന്നെ കണ്ടു സ്തബ്ധരാകും. ഭീകര മായ അവസാനത്തിലേക്കു നീ എത്തിയിരിക്കുന്നു. എന്നേക്കുമായി നീ ഇല്ലാതാകും.

സീദോനെതിരേ
20

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:

21

മനുഷ്യപുത്രാ, സീദോനുനേരേ മുഖംതിരിച്ച് അവള്‍ക്കെതിരായി പ്രവചിക്കുക.

22

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: സീദോന്‍, ഇതാ, ഞാന്‍ നിനക്കെതിരാണ്. നിന്റെ മധ്യേ ഞാന്‍ എന്റെ മഹത്വം പ്രകടിപ്പിക്കും; എന്റെ ന്യായവിധി അവളില്‍ ഞാന്‍ നടത്തും. എന്റെ വിശുദ്ധി അവളില്‍ ഞാന്‍ വെളിപ്പെടുത്തും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ എല്ലാവരും അറിയും.

23

ഞാന്‍ അവളുടെ നേരേ പകര്‍ച്ചവ്യാധികളെ അയയ്ക്കും; അവരുടെ തെരുവീഥികളില്‍ രക്തം ഒഴുക്കും. ചുററുംനിന്ന് അവള്‍ക്കെതിരേ വരുന്ന വാളേറ്റു മരിക്കുന്നവര്‍ അവളുടെ മധ്യത്തില്‍ വീഴും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.

ഇസ്രായേലിനു രക്ഷ
24

ഇസ്രായേല്‍ഭവനത്തെനിന്ദിച്ച അയല്‍ക്കാരിലാരും മേലില്‍ കുത്തുന്ന മുള്‍പ്പടര്‍പ്പോ മുറിവേല്‍പിക്കുന്ന മുള്ളോ ആയിരിക്കുകയില്ല. ഞാനാണ് ദൈവമായ കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.

25

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജനതകളുടെയിടയില്‍ ചിതറിക്കിടക്കുന്ന ഇസ്രായേല്‍ ഭവനത്തെ ഞാന്‍ ഒന്നിച്ചുകൂട്ടും. ജനതകളുടെ മുമ്പില്‍വച്ചു ഞാന്‍ എന്റെ വിശുദ്ധി അവരില്‍ വെളിപ്പെടുത്തും. എന്റെ ദാസ നായ യാക്കോബിന് ഞാന്‍ നല്‍കിയ അവരുടെ സ്വന്തം ദേശത്ത് അവര്‍ വസിക്കും.

26

അവര്‍ അവിടെ സുരക്ഷിതരായിരിക്കും, അവര്‍ വീടുപണിയുകയും മുന്തിരിത്തോട്ടം നട്ടു പിടിപ്പിക്കുകയും ചെയ്യും. അവരോട് അവജ്ഞയോടെ പെരുമാറിയ ചുറ്റുമുള്ളവരുടെമേല്‍ ഞാന്‍ വിധി നടത്തുമ്പോള്‍ അവര്‍ സുരക്ഷിതരായിരിക്കും. ഞാനാണ് തങ്ങളുടെ ദൈവമായ കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.