എസെക്കിയേല്‍ 33

പ്രവാചകന്‍ കാവല്‍ക്കാരന്‍
1

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ,

2

നീ നിന്റെ ജനത്തോടു പറയുക; ഞാന്‍ ഒരു ദേശത്തിന്റെ മേല്‍ വാള്‍ അയയ്ക്കുകയും

3

ആ ദേശത്തെ ജനം തങ്ങളിലൊരുവനെ കാവല്‍ക്കാരനായി നിയമിക്കുകയും വാള്‍ വരുന്നത് അവന്‍ കാണുകയും കാഹളമൂതി മുന്നറിയിപ്പു കൊടുക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.

4

കാഹളനാദം കേട്ടിട്ടും മുന്നറിയിപ്പ് സ്വീകരിക്കാത്തവനെ വാള്‍ വിച്‌ഛേദിച്ചുകളയും. അവന്റെ രക്തത്തിന് ഉത്തരവാദി അവന്‍ തന്നെ.

5

അവന്‍ കാഹളനാദം കേട്ടു; മുന്നറിയിപ്പു സ്വീകരിച്ചില്ല. അവന്റെ രക്തത്തിന് ഉത്തരവാദി അവന്‍ തന്നെ. മുന്നറിയിപ്പു സ്വീകരിച്ചിരുന്നെങ്കില്‍ അവനു ജീവന്‍ രക്ഷിക്കാമായിരുന്നു.

6

വാള്‍ വരുന്നതുകണ്ടിട്ടും കാവല്‍ക്കാരന്‍ കാഹളം മുഴക്കാതിരുന്നതുമൂലം ജനത്തിനു മുന്നറിയിപ്പു കിട്ടാതെ അവരിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവന്‍ തന്റെ അകൃത്യത്തിലായിരിക്കും വധിക്കപ്പെടുക. എന്നാല്‍ അവന്റെ രക്തത്തിനു കാവല്‍ക്കാരനോട് ഞാന്‍ പകരം ചോദിക്കും.

7

മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തിനു കാവല്‍ക്കാരനായി ഞാന്‍ നിന്നെ നിയമിച്ചിരിക്കുന്നു. എന്റെ നാവില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം.

8

ഞാന്‍ ദുഷ്ടനോട്, ദുഷ്ടാ, നീ തീര്‍ച്ചയായും മരിക്കും എന്നു പറയുകയും അവന്‍ തന്റെ മാര്‍ഗത്തില്‍നിന്നു പിന്തിരിയാന്‍ നീ മുന്നറിയിപ്പു നല്‍കാതിരിക്കുകയും ചെയ്താല്‍ അവന്‍ തന്റെ ദുര്‍വൃത്തിയില്‍ത്തന്നെ മരിക്കും. എന്നാല്‍, അവന്റെ രക്തത്തിന് ഞാന്‍ നിന്നോട് പകരം ചോദിക്കും.

9

ദുഷ്ടനോട് തന്റെ മാര്‍ഗത്തില്‍നിന്നു പിന്തിരിയാന്‍ നീ താക്കീതു കൊടുത്തിട്ടും അവന്‍ പിന്തിരിയാതിരുന്നാല്‍ അവന്‍ തന്റെ ദുര്‍വൃത്തിയില്‍ത്തന്നെ മരിക്കും. എന്നാല്‍ നീ നിന്റെ ജീവനെ രക്ഷിക്കും.

അനുതപിച്ചാല്‍ ജീവിക്കും
10

മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തോടു പറയുക: ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേല്‍ ഉണ്ട്. അവമൂലം ഞങ്ങള്‍ ക്ഷയിച്ചു പോകുന്നു. ഞങ്ങള്‍ക്കെങ്ങനെ ജീവിക്കാന്‍ സാധിക്കും എന്നു നിങ്ങള്‍ പറഞ്ഞു.

11

അവരോടു പറയുക, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ദുഷ്ടന്‍മരിക്കുന്നതിലല്ല, അവന്‍ ദുഷ്ടമാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്കു സന്തോഷം. പിന്തിരിയുവിന്‍; തിന്‍മയില്‍നിന്നു നിങ്ങള്‍ പിന്തിരിയുവിന്‍. ഇസ്രായേല്‍ഭവനമേ, നിങ്ങള്‍ എന്തിനു മരിക്കണം?

12

മനുഷ്യപുത്രാ, നീ നിന്റെ ജനത്തോടു പറയുക: നീതിമാന്‍ ദുഷ്‌കൃത്യം ചെയ്താല്‍ അവന്റെ നീതി അവനെ രക്ഷിക്കുകയില്ല. ദുഷ്ടന്‍ ദുര്‍മാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞാല്‍ അവന്‍ തന്റെ ദുഷ്ടതമൂലം നശിക്കുകയില്ല. നീതിമാന്‍ പാപംചെയ്താല്‍ തന്റെ നീതിമൂലം ജീവിക്കാന്‍ അവനു സാധിക്കുകയില്ല.

13

ഞാന്‍ നീതിമാനോട് അവന്‍ തീര്‍ച്ചയായും ജീവിക്കുമെന്നു പറയുകയും അവന്‍ തന്റെ നീതിയില്‍ വിശ്വാസമര്‍പ്പിച്ച് തിന്‍മ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്റെ നീതിനിഷ്ഠമായ ഒരു പ്രവൃത്തിയും ഞാന്‍ ഓര്‍ക്കുകയില്ല. അവന്‍ തന്റെ ദുഷ്‌കൃത്യത്തില്‍ത്തന്നെ മരിക്കും.

14

എന്നാല്‍, ഞാന്‍ ദുഷ്ടനോട് നീ തീര്‍ച്ചയായും മരിക്കും എന്നു പറയുകയും അവന്‍ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിഞ്ഞ് നീതിയുംന്യായവും പ്രവര്‍ത്തിക്കുകയും,

15

തന്റെ വാഗ്ദാനം നിറവേറ്റുകയും കവര്‍ച്ചവസ്തുക്കള്‍ തിരിയെക്കൊടുക്കുകയും ജീവന്റെ പ്രമാണങ്ങള്‍ പാലിക്കുകയും തിന്‍മ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; അവന്‍ മരിക്കുകയില്ല.

16

അവന്‍ ചെയ്തിട്ടുള്ളയാതൊരു പാപവും അവനെതിരേ ഓര്‍മിക്കപ്പെടുകയില്ല. അവന്‍ നീതിയുംന്യായ വും പ്രവര്‍ത്തിച്ചിരിക്കുന്നു. അവന്‍ തീര്‍ച്ചയായും ജീവിക്കും.

17

എന്നിട്ടും കര്‍ത്താവിന്റെ മാര്‍ഗം നീതിരഹിതമാണെന്ന് നിന്റെ ജനം പറയുന്നു. നീതിരഹിതമായത് അവരുടെതന്നെ മാര്‍ഗമാണ്.

18

നീതിമാന്‍ നീതിയില്‍ നിന്നു വ്യതിചലിച്ച് തിന്‍മ പ്രവര്‍ത്തിച്ചാല്‍ അവന്‍ അതിനാല്‍ മരിക്കും.

19

ദുഷ്ടന്‍ ദുഷ്ടതയില്‍ നിന്നു പിന്തിരിഞ്ഞ് നീതിയുംന്യായവും പ്രവര്‍ത്തിച്ചാല്‍ അവന്‍ അതിനാല്‍ ജീവിക്കും.

20

എന്നിട്ടും, കര്‍ത്താവിന്റെ മാര്‍ഗം നീതിരഹിതമാണെന്ന് നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ ഭവനമേ, നിങ്ങള്‍ ഓരോരുത്തരെയും അവരവരുടെ പ്രവൃത്തികള്‍ക്ക് അനുസൃതമായി ഞാന്‍ വിധിക്കും.

21

ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാംവര്‍ഷം പത്താംമാസം, അഞ്ചാം ദിവസം ജറുസലെമില്‍നിന്ന് ഓടി രക്ഷപെട്ട ഒരുവന്‍ എന്റെ അടുക്കല്‍ വന്നുപറഞ്ഞു: നഗരം നിപതിച്ചിരിക്കുന്നു.

22

രക്ഷപെട്ടവന്‍ എന്റെ അടുക്കല്‍ വന്നതിന്റെ തലേദിവസം വൈകുന്നേരം കര്‍ത്താവിന്റെ കരം എന്റെ മേല്‍ വന്നു. രാവിലെ അവന്‍ എന്റെ അടുക്കല്‍ വന്നപ്പോഴേക്കും എന്റെ വായ് കര്‍ത്താവ് തുറന്നിരുന്നു. എനിക്കു സംസാരിക്കാന്‍ ശക്തി ലഭിച്ചു.

23

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:

24

മനുഷ്യപുത്രാ, ഇസ്രായേലിലെ ഈ ശൂന്യസ്ഥലങ്ങളില്‍ വസിക്കുന്നവര്‍ പറയുന്നു: അബ്രാഹം ഏകനായിരിക്കേ അവന് ദേശം അവകാശമായി ലഭിച്ചു. ഞങ്ങളോ അനവധി പേരാണ്, തീര്‍ച്ചയായും ദേശത്തിനു ഞങ്ങള്‍ അവകാശികളാണ്.

25

അവരോടു പറയുക, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ മാംസം രക്തത്തോടുകൂടി ഭക്ഷിക്കുകയും വിഗ്രഹങ്ങളിലേക്കു കണ്ണുകളുയര്‍ത്തുകയും രക്തം ചിന്തുകയും ചെയ്യുന്നു. എന്നിട്ടും ദേശം നിങ്ങള്‍ക്ക് അവകാശമായി ലഭിക്കുമോ?

26

നിങ്ങള്‍ വാളില്‍ ആശ്രയിക്കുകയും മ്ലേച്ഛതപ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഓരോരുത്തരും അയല്‍ക്കാരന്റെ ഭാര്യയെ മലിനപ്പെടുത്തുന്നു. എന്നിട്ടും ദേശം നിങ്ങള്‍ക്ക് അവകാശമായി ലഭിക്കുമോ? അവരോട് പറയുക:

27

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാനാണേ, ശൂന്യസ്ഥലങ്ങളിലുള്ളവര്‍ വാളിനിരയാകും. തുറസ്‌സായ വയലുകളിലുള്ളവരെ മൃഗങ്ങള്‍ക്കു വിഴുങ്ങാനായി ഞാന്‍ വിട്ടുകൊടുക്കും. കോട്ടകളിലും ഗുഹകളിലുമുള്ളവര്‍ പകര്‍ച്ചവ്യാധികളാല്‍ മരിക്കും.

28

ഞാന്‍ ദേശം ശൂന്യവും വിജനവുമാക്കും. അവളുടെ ശക്തിഗര്‍വം അവസാനിക്കും. ആരും കടന്നുപോകാത്തവിധം ഇസ്രായേലിന്റെ പര്‍വതങ്ങള്‍ വിജനമാകും.

29

അവര്‍ ചെയ്ത മ്ലേച്ഛതകള്‍മൂലം ഞാന്‍ ദേശത്തെ വിജനവും ശൂന്യവുമാക്കുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് അവര്‍ അറിയും.

30

മനുഷ്യപുത്രാ, മതിലുകള്‍ക്കരികിലും വീട്ടുവാതില്‍ക്കലും നിന്റെ ജനം നിന്നെക്കുറിച്ചു സംസാരിക്കുന്നു. അവര്‍ പരസ്പരം പറയുന്നു: വരൂ, കര്‍ത്താവില്‍നിന്നു വരുന്ന വചനം എന്താണെന്നു കേള്‍ക്കാം.

31

അവര്‍ കൂട്ടമായി നിന്റെ അടുക്കല്‍ വരും; എന്റെ ജനമെന്നപോലെ നിന്റെ മുമ്പില്‍ ഇരിക്കും. നിന്റെ വാക്കുകള്‍ അവന്‍ ശ്രവിക്കുകയും ചെയ്യും; പക്‌ഷേ, അതനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുകയില്ല. കാരണം, തങ്ങളുടെ അധരങ്ങള്‍കൊണ്ട് അവര്‍ അതിയായ സ്‌നേഹം കാണിക്കുന്നു. അവരുടെ ഹൃദയം സ്വാര്‍ഥലാഭത്തില്‍ ഉറച്ചിരിക്കുന്നു.

32

ഇമ്പമുള്ള സ്വരത്തില്‍ പ്രേമഗാനം ആലപിക്കുകയും വിദഗ്ധമായി വീണ വായിക്കുകയും ചെയ്യുന്ന ഒരുവനെപ്പോലെയാണ് അവര്‍ക്കു നീ. കാരണം നിന്റെ വാക്കുകള്‍ അവര്‍ കേള്‍ക്കുന്നു. എന്നാല്‍, അവര്‍ അത് അനുവര്‍ത്തിക്കുകയില്ല.

33

എന്നാല്‍, അതു സംഭവിക്കുമ്പോള്‍ - അതു സംഭവിക്കുകതന്നെ ചെയ്യും- തങ്ങളുടെ മധ്യത്തില്‍ ഒരു പ്രവാചകനുണ്ടായിരുന്നു എന്ന് അവര്‍ അറിയും.