എസെക്കിയേല്‍ 38

ഗോഗിനെതിരേ
1

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:

2

മനുഷ്യപുത്രാ, മാഗോഗ് ദേശത്തെ ഗോഗിനെതിരേ, മേഷെക്ക്, തൂബാല്‍ എന്നിവി ടങ്ങളിലെ പ്രധാന നാടുവാഴിക്കെതിരേ, മുഖം തിരിച്ചു പ്രവചിക്കുക.

3

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മേഷെക്കിലെയും തൂ ബാലിലെയും അധിപതിയായഗോഗേ, ഞാന്‍ നിനക്കെതിരാണ്.

4

ഞാന്‍ നിന്നെതിരിച്ചു നിര്‍ത്തി നിന്റെ കടവായില്‍ കൊളുത്തിട്ട് പുറത്തു കൊണ്ടുവരും; നിന്റെ കുതിരകളെയും സര്‍വായുധധാരികളായ കുതിരച്ചേവ കരെയും കവചവും പരിചയും വാളും ഏന്തിയ വലിയ സൈന്യസമൂഹത്തെയും പുറത്തുകൊണ്ടുവരും.

5

പേര്‍ഷ്യക്കാരും, കുഷ്യരും, പുത്യരും, പരിചയും പടത്തൊപ്പിയും ധരിച്ച് അവരോടൊപ്പമുണ്ടായിരിക്കും.

6

ഗോമെറും അവിടത്തെ സേനാവിഭാഗങ്ങളും, വടക്കേ അറ്റത്തുള്ള ബേത്-തോഗര്‍മായും അതിന്റെ എല്ലാ പടക്കൂട്ടവും അടങ്ങുന്ന ഒരു വലിയ ജനസമൂഹം നിന്നോടൊപ്പമുണ്ടായിരിക്കും.

7

നീയും നിന്റെ യടുത്ത് സമ്മേളിച്ചിരിക്കുന്ന സമൂഹവും ജാഗരൂകതയോടെ ഒരുങ്ങിയിരിക്കുക.

8

എന്റെ ആജ്ഞ കാത്തിരിക്കുക. ഏറെനാള്‍ കഴിഞ്ഞ് നിന്നെ വിളിക്കും; വാളില്‍ നിന്നു വീണ്ടെടുക്കപ്പെട്ട വിവിധജനതകളില്‍ നിന്നു കൂട്ടിച്ചേര്‍ത്ത വളരെപ്പേരുള്ളദേശത്തേക്ക്, വളരെക്കാലം ശൂന്യമായിക്കിടന്ന ഇസ്രായേല്‍മലകളിലേക്ക്, അന്നു നീ മുന്നേറും. വിവിധ ജനതകളില്‍നിന്നു സമാഹരിക്കപ്പെട്ടവരാണ് അവിടത്തെ ജനം. അവര്‍ ഇന്നു സുരക്ഷിതരായി കഴിയുന്നു.

9

നീയും നിന്റെ സൈന്യവും നിന്നോടൊപ്പമുള്ള ആളുകളും കൊടുങ്കാറ്റുപോലെ മുന്നേറി കാര്‍മേഘംപോലെ ആ ദേശം മറയ്ക്കും.

10

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആ സമയത്തു ചില ചിന്തകള്‍ നിന്റെ മനസ്‌സില്‍ പൊന്തിവരും. ദുഷിച്ച ഒരു പദ്ധ തി നീ ആലോചിക്കും.

11

നീ പറയും; കോട്ടകളില്ലാത്ത ഗ്രാമങ്ങള്‍ക്കെതിരേ ഞാന്‍ ചെല്ലും. മതിലുകളോ വാതിലുകളോ ഓടാമ്പലുകളോ ഇല്ലാതെതന്നെ സുരക്ഷിതരായി സമാധാനത്തില്‍ കഴിയുന്ന ജനത്തിനെതിരേ ഞാന്‍ ചെല്ലും.

12

വസ്തുക്കള്‍ കൊള്ളചെയ്തുകൊണ്ടുപോകാനും, വിവിധ ജനതകളുടെ ഇടയില്‍ നിന്നു ശേഖരിക്കപ്പെട്ട് ഭൂമിയുടെ മധ്യത്തില്‍ കന്നുകാലികളും വസ്തുവകകളുമായി താമസിക്കുന്നവരുടെയും ഒരിക്കല്‍ ശൂന്യമായി കിടന്നിരുന്നതും ഇപ്പോള്‍ ജനവാസമുള്ളതുമായ അവരുടെ ദേശത്തിന്റെയും മേല്‍ കൈവയ്ക്കാനും നീ ആലോചിക്കും.

13

ഷേബായും ദദാനും താര്‍ഷീഷിലെ വ്യാപാരികളും അവിടത്തെയുവസിംഹങ്ങളും നിന്നോടു ചോദിക്കും: വസ്തുവകകള്‍ കൊള്ളയടിക്കാനാണോ നീ വന്നിരിക്കുന്നത്? ചരക്കുകളും കന്നുകാലികളും സ്വര്‍ണവും വെള്ളിയും കവര്‍ച്ച ചെയ്തുകൊണ്ടുപോകാനാണോ വലിയ സൈന്യത്തെനീ സമാഹരിച്ചിരിക്കുന്നത്?

14

മനുഷ്യപുത്രാ, ഗോഗിനോടു പ്രവചിക്കുക; ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ജനമായ ഇസ്രായേല്‍ സുരക്ഷിതമായി വസിക്കുന്ന ദിനത്തില്‍ നീ പുറപ്പെടുകയില്ലേ?

15

നീയും നിന്നോടൊപ്പമുളള വിവിധ ജനതകളും കുതിരപ്പുറത്തേറി വടക്കേ അറ്റത്തുള്ള നിന്റെ ദേശത്തുനിന്ന് ശക്തമായ ഒരു മഹാസൈന്യവുമായി എത്തിച്ചേരും.

16

ഭൂമി മറയ്ക്കുന്ന മേഘംപോലെ നീ എന്റെ ജന മായ ഇസ്രായേലിനെതിരേ കടന്നുവരും. ഗോഗേ, എന്റെ പരിശുദ്ധി ഞാന്‍ ജനതകളുടെ മുമ്പില്‍ നിന്നിലൂടെ വെളിപ്പെടുത്തും; അതുവഴി അവര്‍ എന്നെ അറിയേണ്ടതിന് ആ നാളുകളില്‍ എന്റെ ദേശത്തിനെതിരേ നിന്നെ ഞാന്‍ കൊണ്ടുവരും.

17

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലിനെതിരേ ഞാന്‍ കൊണ്ടുവരുമെന്നു മുന്‍കാലങ്ങളില്‍ വര്‍ഷങ്ങളോളം പ്രവചിച്ചിട്ടുള്ള എന്റെ ദാസരായ ഇസ്രായേല്‍ പ്രവാചകന്‍മാരിലൂടെ പഴയകാലങ്ങളില്‍ ഞാന്‍ പറഞ്ഞിട്ടുള്ളത് നിന്നെപ്പറ്റിയായിരുന്നില്ലേ?

18

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഗോഗ് ഇസ്രായേല്‍ദേശത്തിനെതിരേ വരുന്ന ദിവസം എന്റെ മുഖം ക്രോധത്താല്‍ ജ്വലിക്കും.

19

എന്റെ അസൂയയിലും ജ്വലിക്കുന്ന ക്രോധത്തിലും ഞാന്‍ പ്രഖ്യാപിക്കുന്നു; ആ നാളില്‍ ഇസ്രായേലില്‍ ഒരു മഹാപ്രകമ്പനം ഉണ്ടാകും.

20

കടലിലെ മത്‌സ്യങ്ങളും ആകാശത്തിലെ പറവകളും വന്യമൃഗങ്ങളും ഇഴജന്തുക്കളും ഭൂമുഖത്തുള്ള എല്ലാ മനുഷ്യരും എന്റെ മുമ്പില്‍ വിറകൊള്ളും; പര്‍വതങ്ങള്‍ തകര്‍ന്നടിയും; ചെങ്കുത്തായ മലകള്‍ ഇടിഞ്ഞുവീഴും. എല്ലാ മതിലുകളും നിലംപതിക്കും.

21

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഗോഗിനെതിരേ എല്ലാത്തരം ഭീകരതയും ഞാന്‍ വിളിച്ചുവരുത്തും. എല്ലാവരുടെയും വാള്‍ തങ്ങളുടെ സഹോദരനെതിരേ ഉയരും.

22

പകര്‍ച്ചവ്യാധികളും രക്തച്ചൊരിച്ചിലുംകൊണ്ട് അവനെ ഞാന്‍ വിധിക്കും. ഞാന്‍ അവന്റെയും അവന്റെ സൈന്യത്തിന്റെയും അവനോടൊപ്പമുള്ള ജനതകളുടെയും മേല്‍ പേമാരിയും കന്‍മഴയും തീയും ഗന്ധകവും വര്‍ഷിക്കും.

23

അങ്ങനെ അനേകം ജനതകളുടെ മുമ്പില്‍ ഞാന്‍ എന്നെത്തന്നെ വെളിപ്പെടുത്തുകയും എന്റെ വിശുദ്ധിയും മഹത്വവും കാണിച്ചുകൊടുക്കുകയും ചെയ്യും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.