എസെക്കിയേല്‍ 44

ദേവാലയത്തിലെ നിബന്ധനകള്‍
1

വിശുദ്ധസ്ഥലത്തിന്റെ പുറത്ത് കിഴക്കോട്ടു ദര്‍ശനമായി നില്‍ക്കുന്ന പടിപ്പുരയിലേക്ക് അവന്‍ എന്നെതിരിയെക്കൊണ്ടു വന്നു; അത് അടച്ചിരുന്നു.

2

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: ഈ പടിപ്പുര എപ്പോഴും അടച്ചിരിക്കും; അതു തുറക്കപ്പെടുകയില്ല. ആരും അതിലൂടെ പ്രവേശിക്കുകയുമില്ല. എന്തെന്നാല്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അതിലൂടെ പ്രവേശിച്ചിരിക്കുന്നു; അതുകൊണ്ട് അത് അടഞ്ഞുകിടക്കണം.

3

കര്‍ത്താവിന്റെ സന്നിധിയില്‍ അപ്പം ഭക്ഷിക്കാന്‍ രാജാവിനുമാത്രം അവിടെ ഇരിക്കാം. അവന്‍ പടിപ്പുരയുടെ പൂമുഖത്തിന്റെ പാര്‍ശ്വകവാടത്തിലൂടെ പ്രവേശിക്കുകയും ആ വഴിയിലൂടെത്തന്നെ പുറത്തുപോവുകയും വേണം.

4

വടക്കേപടിപ്പുരയിലൂടെ അവന്‍ എന്നെ ദേവാലയത്തിന്റെ മുന്‍വശത്തേക്കു കൊണ്ടുവന്നു. കര്‍ത്താവിന്റെ തേജസ്‌സ് ദേവാലയത്തില്‍ നിറഞ്ഞുനില്‍ക്കുന്നതു ഞാന്‍ കണ്ടു.

5

ഞാന്‍ കമിഴ്ന്നുവീണു. കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, കര്‍ത്താവിന്റെ ആലയത്തെപ്പറ്റി ഞാന്‍ പറയുന്ന ചട്ടങ്ങളും നിയമങ്ങളും സൂക്ഷിച്ചുകാണുകയും കേള്‍ക്കുകയും ശ്രദ്ധിച്ചു മന സ്‌സിലാക്കുകയും ചെയ്യുക. ദേവാലയത്തില്‍ ആര്‍ക്കു പ്രവേശിക്കാം, ആര്‍ക്കു പ്രവേശിച്ചുകൂടാ എന്നു നീ ഓര്‍ത്തുകൊള്ളുക.

6

ധിക്കാരികളുടെ ആ ഭവനത്തോട്, ഇസ്രായേല്‍ഭവനത്തോടുതന്നെ, പറയുക; ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഇസ്രായേല്‍ഭവനമേ, നിന്റെ മ്ലേച്ഛതകള്‍ അവസാനിപ്പിക്കുക.

7

എനിക്കു ഭക്ഷണമായി മേദസ്‌സും രക്തവും സമര്‍പ്പിക്കുമ്പോള്‍ ഹൃദയത്തിലും ശരീരത്തിലും അപരിച്‌ഛേദിതരായ അന്യരെ എന്റെ വിശുദ്ധസ്ഥലത്ത് പ്രവേശിപ്പിച്ച് അതിനെ അശുദ്ധമാക്കുന്നത് നിര്‍ത്തുവിന്‍. എല്ലാവിധ മ്ലേച്ഛതകള്‍ക്കുമുപരി നിങ്ങള്‍ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.

8

നിങ്ങള്‍ എന്റെ വിശുദ്ധവസ്തുക്കള്‍ സൂക്ഷിച്ചില്ല, എന്റെ വിശുദ്ധ ആ ലയം സൂക്ഷിക്കാന്‍ നിങ്ങള്‍ അന്യരെ ഏര്‍പ്പെടുത്തി.

9

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ക്കാരുടെയിടയിലുള്ള, ഹൃദയത്തിലും ശരീരത്തിലും അപരിച്‌ഛേദിതരായ, അന്യരാരും എന്റെ വിശുദ്ധസ്ഥലത്തു പ്രവേശിക്കരുത്.

10

ഇസ്രായേല്‍ വഴിപിഴച്ച കാലത്ത് എന്നില്‍നിന്നകന്ന് വിഗ്രഹങ്ങളുടെ പുറകേ പോയ ലേവ്യര്‍ അതിനുള്ള ശിക്ഷ അനുഭവിക്കും.

11

ദേവാലയത്തിന്റെ പടിപ്പുര കാവല്‍ക്കാരായും ദേവാലയത്തിലെ പരിചാര കരായും അവര്‍ എന്റെ വിശുദ്ധസ്ഥലത്ത് ശുശ്രൂഷകരായിരിക്കും; ജനങ്ങള്‍ക്കുവേണ്ടിയുള്ള ബലിക്കും ദഹനബലിക്കുമുള്ള മൃഗങ്ങളെ അവര്‍ കൊല്ലണം; അവര്‍ ജനത്തിനു സേ വനം ചെയ്യാന്‍ ചുമതലപ്പെട്ടവരാണ്.

12

അവര്‍ വിഗ്രഹങ്ങളുടെ മുമ്പില്‍ ശുശ്രൂഷചെയ്തുകൊണ്ട് ഇസ്രായേല്‍ ഭവനത്തിനു പാപഹേതുവായിത്തീര്‍ന്നതിനാല്‍ ഞാന്‍ ശപഥം ചെയ്തിരിക്കുന്നു: അവര്‍ തങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിക്കും; ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

13

എനിക്കു പുരോഹിതശുശ്രൂഷചെയ്യാന്‍ എന്നെയോ എന്റെ വിശുദ്ധവും അതിവിശുദ്ധവുമായ വസ്തുക്കളെയോ അവര്‍ സമീപിക്കരുത്. തങ്ങളുടെ മേച്ഛതകള്‍നിമിത്തം അവര്‍ അപമാനം സഹിക്കണം.

14

എന്നാലും ദേവാലയത്തിന്റെ സൂക്ഷിപ്പിനും സേവനത്തിനും അതിലെ മറ്റെല്ലാ ജോലികള്‍ക്കും ഞാന്‍ അവരെ നിയമിക്കും.

15

ഇസ്രായേല്‍ജനത എന്നില്‍നിന്നു വഴിതെറ്റിയപ്പോള്‍ എന്റെ വിശുദ്ധ സ്ഥലത്തിന്റെ സൂക്ഷിപ്പുകാരായിരുന്ന സാദോക്കിന്റെ പുത്രന്‍മാരായ ലേവ്യപുരോഹിതന്‍മാര്‍ എന്റെ അടുക്കല്‍ വന്ന് എന്നെ ശുശ്രൂഷിക്കണം. മേദസ്‌സും രക്തവും എനിക്കു സമര്‍പ്പിക്കുന്നതിന് അവര്‍ എന്റെ മുമ്പില്‍ നില്‍ക്കണം. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

16

അവര്‍ എന്റെ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കുകയും എന്റെ മേശയെ സമീപിച്ച് എനിക്കുള്ള ശുശ്രൂഷകള്‍ അനുഷ്ഠിക്കുകയും വേണം.

17

അകത്തെ അങ്കണത്തിലെ പടിപ്പുരകളില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ ചണവസ്ത്രങ്ങള്‍ ധരിച്ചിരിക്കണം. അവിടെയും ദേവാലയത്തിനകത്തും എനിക്കു ശുശ്രൂഷ ചെയ്യുമ്പോള്‍ രോമംകൊണ്ടുള്ളതൊന്നും അവര്‍ ധരിക്കരുത്.

18

അവരുടെ തലപ്പാവും കാല്‍ച്ചട്ടയും ചണംകൊണ്ടുള്ളതായിരിക്കണം. വിയര്‍പ്പുണ്ടാക്കുന്നയാതൊന്നും അവര്‍ ധരിക്കരുത്.

19

അവര്‍ പുറത്തെ അങ്കണത്തില്‍ ജനങ്ങളുടെ അടുത്തേക്കു പോകുമ്പോള്‍ തങ്ങള്‍ ശുശ്രൂഷയ്ക്കുപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ അഴിച്ച് വിശുദ്ധമായ മുറികളില്‍ വയ്ക്കണം; തങ്ങളുടെ വസ്ത്രത്തില്‍നിന്ന് വിശുദ്ധി ജനങ്ങളിലേക്കു പകരാതിരിക്കേണ്ടതിന് അവര്‍ മറ്റു വസ്ത്രങ്ങള്‍ ധരിക്കണം.

20

അവര്‍ തല മുണ്‍ഡനം ചെയ്യുകയോ മുടിനീട്ടുകയോ ചെയ്യാതെ കത്രിക്കുക മാത്രമേ ചെയ്യാവൂ.

21

അകത്തെ അങ്കണത്തില്‍ പ്രവേശിക്കുമ്പോള്‍ പുരോഹിതന്‍ വീഞ്ഞു കുടിച്ചിരിക്കരുത്.

22

അവര്‍ വിധവയെയോ, ഉപേക്ഷിക്കപ്പെട്ടവളെയോ വിവാഹം ചെയ്യരുത്; ഇസ്രായേല്‍ഭവനത്തിലെ കന്യകയെയോ പുരോഹിതന്റെ ഭാര്യയായിരുന്ന വിധവയെയോ വിവാഹം ചെയ്യാം.

23

വിശുദ്ധവും വിശുദ്ധ മല്ലാത്തതും തമ്മിലുള്ള വ്യത്യാസം അവര്‍ എന്റെ ജനത്തെ പഠിപ്പിക്കുകയും എപ്രകാരമാണ് അത് വേര്‍തിരിച്ചറിയേണ്ടതെന്ന് അവര്‍ക്കു കാണിച്ചു കൊടുക്കുകയും വേണം.

24

തര്‍ക്കത്തില്‍ അവര്‍ വിധികര്‍ത്താക്കളായിരിക്കണം. എന്റെ വിധികളനുസരിച്ചായിരിക്കണം അവര്‍ വിധിക്കേണ്ടത്. നിശ്ചിത തിരുനാളുകളില്‍ അവര്‍ എന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും എന്റെ സാബത്ത് വിശുദ്ധമായി ആചരിക്കുകയും വേണം.

25

മൃതശരീരത്തെ സമീപിച്ച് അവര്‍ അശുദ്ധരാകരുത്; എന്നാല്‍ പിതാവ്, മാതാവ്, മകന്‍ , മകള്‍, സഹോദരന്‍, അവിവാഹിതയായ സഹോദരി എന്നിവര്‍ക്കുവേണ്ടി അശുദ്ധരാകാം.

26

അശുദ്ധനായശേഷം അവന്‍ ഏഴുദിവസം കാത്തിരിക്കട്ടെ; അതു കഴിഞ്ഞാല്‍ അവന്‍ ശുദ്ധനാകും.

27

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ശുശ്രൂഷയ്ക്കായി അകത്തെ അങ്കണത്തില്‍ വിശുദ്ധസ്ഥ ലത്തേക്കു പോകുന്ന ദിവസം അവന്‍ തനിക്കുള്ള പാപപരിഹാരബലി അര്‍പ്പിക്കണം.

28

അവര്‍ക്കു പൈതൃകാവകാശം ഒന്നും ഉണ്ടായിരിക്കരുത്. ഞാനാണ് അവരുടെ അവകാശം. നിങ്ങള്‍ ഇസ്രായേലില്‍ സ്വത്തൊന്നും അവര്‍ക്കു നല്‍കരുത്; ഞാനാണ് അവരുടെ സമ്പത്ത്.

29

ധാന്യബലി, പാപപരിഹാര ബലി, പ്രായശ്ചിത്തബലി എന്നിവ അവര്‍ക്കു ഭക്ഷിക്കാം. ഇസ്രായേലില്‍ അര്‍പ്പിക്കപ്പെട്ട വസ്തുക്കളെല്ലാം അവര്‍ക്കുള്ളതാണ്.

30

എല്ലാത്തരത്തിലുമുള്ള ആദ്യഫലങ്ങളില്‍ ആദ്യത്തേതും നിങ്ങളുടെ എല്ലാവിധ വഴിപാടുകളും പുരോഹിതന്‍മാര്‍ക്കുള്ളതാണ്. നിങ്ങളുടെ ഭവനത്തിന് അനുഗ്രഹം ലഭിക്കാന്‍ നിങ്ങളുടെ തരിമാവില്‍ ആദ്യഭാഗം പുരോഹിതര്‍ക്കു കൊടുക്കണം.

31

താനേ ചത്തതോ പിച്ചിച്ചീന്തപ്പെട്ടതോ ആയ പക്ഷിയെയോ മൃഗത്തെയോ പുരോഹിതന്‍ ഭക്ഷിക്കരുത്.