ഗലാത്തിയാ 1

അഭിവാദനം
1

മനുഷ്യരില്‍നിന്നോ മനുഷ്യന്‍മുഖേനയോ അല്ല, യേശുക്രിസ്തുമുഖേനയും അവനെ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ച പിതാവുമുഖേനയും അപ്പസ്‌തോലനായിരിക്കുന്ന പൗലോസായ ഞാനും

2

എന്നോടുകൂടെയുള്ള എല്ലാ സഹോദരരും, ഗലാത്തിയായിലെ സഭകള്‍ക്ക് എഴുതുന്നത്:

3

നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.

4

തിന്‍മനിറഞ്ഞഈയുഗത്തില്‍നിന്നു നമ്മെ മോചിപ്പിക്കേണ്ടതിന്, നമ്മുടെ പിതാവായ ദൈവത്തിന്റെ അഭീഷ്ടമനുസരിച്ച് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി അവന്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചു.

5

ദൈവത്തിന് എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.

മറ്റൊരു സുവിശേഷമില്ല
6

ക്രിസ്തുവിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു.

7

വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്.

8

ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!

9

ഞങ്ങള്‍ നേരത്തേനിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!

10

ഞാന്‍ ഇപ്പോള്‍ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്? അതോ, ദൈവത്തിന്‍േറതാണോ? അഥവാ, മനുഷ്യരെ പ്രസാദിപ്പിക്കാന്‍ ഞാന്‍ യത്‌നിക്കുകയാണോ? ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്തുവിന്റെ ദാസനാവുകയില്ലായിരുന്നു.

അപ്പസ്‌തോലനാകാനുള്ള വിളി
11

സഹോദരരേ, ഞാന്‍ പ്രസംഗിച്ച സുവിശേഷം മാനുഷികമല്ല എന്നു നിങ്ങളെ ഞാന്‍ അറിയിക്കുന്നു.

12

എന്തെന്നാല്‍, മനുഷ്യനില്‍ നിന്നല്ല ഞാന്‍ അതു സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്തുവിന്റെ വെളിപാടിലൂടെയാണ് അത് എനിക്കു ലഭിച്ചത്.

13

മുമ്പ് യഹൂദമതത്തില്‍ ആയിരുന്നപ്പോഴത്തെ എന്റെ ജീവിതത്തെപ്പറ്റി നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ. ഞാന്‍ ദൈവത്തിന്റെ സഭയെ കഠിനമായി പീഡിപ്പിക്കുകയും അതിനെ ഉന്‍മൂലനം ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു.

14

എന്റെ വംശത്തില്‍പ്പെട്ട സമപ്രായക്കാരായ അനേകരെക്കാള്‍ യഹൂദമത കാര്യങ്ങളില്‍ ഞാന്‍ മുന്‍പന്തിയിലായിരുന്നു; എന്റെ പിതാക്കന്‍മാരുടെ പാരമ്പര്യങ്ങളില്‍ അത്യധികം തീക്ഷ്ണമതിയുമായിരുന്നു.

15

എന്നാല്‍, ഞാന്‍ മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്റെ കൃപയാല്‍ അവിടുന്ന് എന്നെ വിളിച്ചു.

16

അത് അവിടുത്തെ പുത്രനെപ്പറ്റി വിജാതീയരുടെയിടയില്‍ പ്രസംഗിക്കാന്‍ അവനെ എനിക്കു വെളിപ്പെടുത്തിത്തരേണ്ടതിനായിരുന്നു. ഞാന്‍ ഒരു മനുഷ്യന്റെയും ഉപദേശം തേടാന്‍ നിന്നില്ല.

17

എനിക്കുമുമ്പേ അപ്പസ്‌തോലന്‍മാരായവരെ കാണാന്‍ ഞാന്‍ ജറുസലെമിലേക്കു പോയതുമില്ല. മറിച്ച്, ഞാന്‍ അറേബ്യായിലേക്കു പോവുകയും ദമാസ്‌ക്കസിലേക്കു തിരിച്ചുവരുകയും ചെയ്തു.

18

മൂന്നു വര്‍ഷത്തിനുശേഷം കേപ്പായെ കാണാന്‍ ഞാന്‍ ജറുസലെമിലേക്കുപോയി. അവനോടൊത്തു പതിനഞ്ചു ദിവസം താമസിക്കുകയും ചെയ്തു.

19

കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെയല്ലാതെ അപ്പസ്‌തോലന്‍മാരില്‍ മറ്റാരെയും ഞാന്‍ കണ്ടില്ല.

20

ഞാന്‍ നിങ്ങള്‍ക്കെഴുതുന്ന ഇക്കാര്യങ്ങള്‍ വ്യാജമല്ല എന്നതിനു ദൈവം സാക്ഷി!

21

തുടര്‍ന്ന് ഞാന്‍ സിറിയാ, കിലിക്യാ എന്നീ പ്രദേശങ്ങളിലേക്കു പോയി.

22

യൂദയായിലുള്ള, ക്രിസ്തുവിന്റെ സഭകള്‍ അപ്പോഴും എന്നെ നേരിട്ട് അറിഞ്ഞിരുന്നില്ല.

23

ഒരിക്കല്‍ നമ്മെ പീഡിപ്പിച്ചിരുന്നവന്‍ താന്‍ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ചവിശ്വാസം ഇപ്പോള്‍ പ്രസംഗിക്കുന്നു എന്നുമാത്രം അവര്‍ കേട്ടിരുന്നു.

24

എന്നെപ്രതി അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.