ഗലാത്തിയാ 2

പൗലോസിന് അംഗീകാരം
1

പിന്നീട് പതിന്നാലു വര്‍ഷത്തിനുശേഷം ബാര്‍ണബാസിനോടുകൂടെ ഞാന്‍ വീണ്ടും ജറുസലെമിലേക്കു പോയി. തീത്തോസിനെയും കൂടെക്കൊണ്ടുപോയിരുന്നു.

2

ഒരു വെളിപാടനുസരിച്ചാണ് ഞാന്‍ പോയത്. അവിടത്തെ പ്രധാനികളുടെ മുമ്പില്‍, ഞാന്‍ വിജാതീയരുടെയിടയില്‍ പ്രസംഗിക്കുന്ന സുവിശേഷം സ്വകാര്യമായി അവതരിപ്പിച്ചു. ഇത്, ഞാന്‍ ഓടുന്നതും ഓടിയതും വ്യര്‍ഥമാകാതിരിക്കാന്‍ വേണ്ടിയായിരുന്നു.

3

എന്നോടുകൂടെയുണ്ടായിരുന്നതീത്തോസ് ഒരു ഗ്രീക്കുകാരനായിരുന്നിട്ടും പരിച്‌ഛേദനത്തിനു നിര്‍ബന്ധിക്കപ്പെട്ടില്ല.

4

എന്നാല്‍, യേശുക്രിസ്തുവിലുള്ള ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ചൂഷണംചെയ്ത്, ഞങ്ങളെ അടിമത്തത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നതിന് വ്യാജസഹോദരന്‍മാര്‍ രഹസ്യത്തില്‍ കടന്നുകൂടി.

5

അവര്‍ക്കു ഞങ്ങള്‍ നിമിഷനേരത്തേക്കുപോലും വശപ്പെട്ടില്ല. അത് സുവിശേഷത്തിന്റെ സത്യം നിങ്ങള്‍ക്കായി നില നിറുത്തേണ്ടതിനാണ്.

6

തങ്ങള്‍ എന്തോ ആണെന്നു ഭാവിക്കുന്ന അവരില്‍നിന്ന് എനിക്കു കൂടുതലായി ഒന്നും ലഭിച്ചില്ല. അവര്‍ എന്താണെന്ന് ഞാന്‍ ഗൗനിക്കുന്നേയില്ല. ദൈവം മുഖംനോക്കുന്നവനല്ലല്ലോ.

7

പരിച്‌ഛേദിതര്‍ക്കുള്ള സുവിശേഷം പത്രോസിന് എന്നതുപോലെ, അപരിച്‌ഛേദിതര്‍ക്കുള്ള സുവിശേഷം എനിക്ക് ഏല്‍പിക്കപ്പെട്ടിരിക്കുന്നു എന്ന് അവര്‍ മനസ്‌സിലാക്കി.

8

എന്തെന്നാല്‍, പരിച്‌ഛേദിതര്‍ക്കുളള പ്രേഷിതത്വം പത്രോസിലൂടെ നിറവേറ്റുന്നവന്‍ തന്നെ വിജാതീയര്‍ക്കുവേണ്ടി എന്നിലൂടെ പ്രവര്‍ത്തിക്കുന്നു.

9

നേതൃസ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും കേപ്പായും യോഹന്നാനും ദൈവത്തിന്റെ കൃപ എനിക്കു ലഭിച്ചിരിക്കുന്നുവെന്ന് കണ്ട് തങ്ങളുടെ കൂട്ടായ്മയുടെ വലത്തുകരം എനിക്കും ബാര്‍ണ ബാസിനും നീട്ടിത്തന്നു. അങ്ങനെ വിജാതീയരുടെ അടുത്തേക്ക് ഞങ്ങളും പരിച്‌ഛേദിതരുടെ അടുത്തേക്ക് അവരും പോകാന്‍ തീരുമാനമായി.

10

പാവങ്ങളെപ്പറ്റി ചിന്തവേണം എന്നുമാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളു. അതുതന്നെയാണ് എന്റെ തീവ്ര മായ താത്പര്യം.

അഭിപ്രായഭിന്നത
11

എന്നാല്‍, കേപ്പാ അന്ത്യോക്യായില്‍ വന്നപ്പോള്‍ അവനില്‍ കുറ്റം കണ്ടതുകൊണ്ട്, ഞാന്‍ അവനെ മുഖത്തുനോക്കി എതിര്‍ത്തു.

12

യാക്കോബിന്റെ അടുത്തുനിന്നു ചിലര്‍ വരുന്നതുവരെ അവന്‍ വിജാതീയരോടൊപ്പമിരുന്ന് ഭക്ഷിച്ചിരുന്നു. അവര്‍ വന്നുകഴിഞ്ഞപ്പോഴാകട്ടെ, പരിച്‌ഛേദിതരെ ഭയന്ന് അവന്‍ പിന്‍മാറിക്കളഞ്ഞു.

13

അവനോടൊത്ത് ബാക്കി യഹൂദന്‍മാരും കപടമായിപെരുമാറി. അവരുടെ കാപട്യത്താല്‍ ബാര്‍ണബാസ് പോലും വഴിതെറ്റിക്കപ്പെട്ടു.

14

അവരുടെ പെരുമാറ്റം സുവിശേഷസത്യവുമായി പൊരുത്തപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ എ ല്ലാവരുടെയും മുമ്പില്‍വച്ച് ഞാന്‍ കേപ്പായോട് പറഞ്ഞു: യഹൂദനായ നീ യഹൂദനെപ്പോലെയല്ല, വിജാതീയനെപ്പോലെയാണു ജീവിക്കുതെങ്കില്‍, യഹൂദരെപ്പോലെ ജീവിക്കാന്‍ വിജാതീയരെ പ്രേരിപ്പിക്കുന്നതിന് നിനക്ക് എങ്ങനെ സാധിക്കും?

വിശ്വാസത്തിലൂടെ നീതീകരണം
15

നാംതന്നെ യഹൂദരായി ജനിച്ചവരാണ്. വിജാതീയരിലെ പാപികളായിട്ടല്ല.

16

എന്നിരിക്കിലും, നിയമത്തിന്റെ അനുഷ്ഠാനത്തിലൂടെയല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് ഒരുവന്‍ നീതീകരിക്കപ്പെടുന്നതെന്നു നമുക്ക് അറിയാം. നിയമാനുഷ്ഠാനം വഴിയല്ല, ക്രിസ്തുവിലുള്ള വിശ്വാസംവഴി നീതീകരിക്കപ്പെടേണ്ടതിനാണ് നാംതന്നെയും യേശുക്രിസ്തുവില്‍ വിശ്വസിച്ചത്. എന്തെന്നാല്‍, നിയമാനുഷ്ഠാനംവഴി ഒരുവനും നീതീകരിക്കപ്പെടുകയില്ല.

17

എന്നാല്‍, ക്രിസ്തുവില്‍ നീതീകരിക്കപ്പെടാനുള്ള പരിശ്രമത്തില്‍ത്തന്നെ നമ്മള്‍ പാപികളായി കാണപ്പെട്ടുവെങ്കില്‍ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷകനാണോ?

18

തീര്‍ച്ചയായും അല്ല! ഞാന്‍ നശിപ്പിച്ചവ ഞാന്‍ തന്നെ വീണ്ടും പണിതുയര്‍ത്തുന്നുവെങ്കില്‍ ഞാന്‍ അതിക്രമം കാണിക്കുകയാണ്.

19

എന്തെന്നാല്‍, ദൈവത്തിനായി ജീവിക്കേതിന് ഞാന്‍ നിയമത്തിലൂടെ നിയമത്തിനു മൃതനായി.്

20

ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്.

21

ദൈവത്തിന്റെ കൃപ ഞാന്‍ നിരാകരിക്കുന്നില്ല. നിയമത്തിലൂടെയാണ് നീതികൈവരുന്നതെങ്കില്‍ ക്രിസ്തുവിന്റെ മരണത്തിനു നീതീകരണമൊന്നുമില്ല.