ഗലാത്തിയാ 3

നിയമമോ വിശ്വാസമോ?
1

ഭോഷന്‍മാരായ ഗലാത്തിയാക്കാരേ, യേശുക്രിസ്തു നിങ്ങളുടെ കണ്‍മുമ്പില്‍ ക്രൂശിതനായി ചിത്രീകരിക്കപ്പെട്ടിരിക്കേ നിങ്ങളെ ആരാണ് ആഭിചാരം ചെയ്തത്?

2

ഇതുമാത്രം നിങ്ങളില്‍നിന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: നിങ്ങള്‍ ആത്മാവിനെ സ്വീകരിച്ചത് നിയമത്തിന്റെ അനുഷ്ഠാനത്താലോ, അതോ വിശ്വാസത്തിന്റെ അനുസരണം നിങ്ങളോടു പ്രഘോഷിക്കപ്പെട്ടത് വിശ്വസിച്ചതുകൊണ്ടോ?

3

ആത്മാവില്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍മാത്രം ഭോഷന്‍മാരാണോ നിങ്ങള്‍?

4

നിങ്ങള്‍ സഹിച്ചവയത്രയും വ്യര്‍ഥമായിരുന്നുവോ-തീര്‍ത്തും വ്യര്‍ഥം?

5

നിങ്ങള്‍ക്ക് ആത്മാവിനെ നല്‍കുകയും, നിങ്ങളുടെ ഇടയില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ അങ്ങനെ ചെയ്യുന്നത്, നിങ്ങളുടെ നിയമാനുഷ്ഠാനം നിമിത്തമോ, അതോ നിങ്ങളോടു പ്രഘോഷിക്കപ്പെട്ടതു വിശ്വസിച്ചതുകൊണ്ടോ?

6

അബ്രാഹം തന്നെയും ദൈവത്തെ വിശ്വസിച്ചു. അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു.

7

അതിനാല്‍, വിശ്വാസമുള്ളവരാണ് അബ്രാഹത്തിന്റെ മക്കള്‍ എന്നു നിങ്ങള്‍ മന സ്‌സിലാക്കണം.

8

വിജാതീയരെ വിശ്വാസംവഴി ദൈവം നീതീകരിക്കുമെന്നു മുന്‍കൂട്ടിക്കണ്ടുകൊണ്ട് വിശുദ്ധഗ്രന്ഥം, നിന്നില്‍ ജനതകളെല്ലാം അനുഗൃഹീതരാകും എന്ന സദ്‌വാര്‍ത്ത നേരത്തെതന്നെ അബ്രാഹത്തെ അറിയിച്ചിട്ടുണ്ട്.

9

ആകയാല്‍, വിശ്വാസമുള്ളവര്‍ വിശ്വാസിയായ അബ്രാഹത്തോടൊത്ത് അനുഗ്രഹം പ്രാപിക്കുന്നു.

10

നിയമാനുഷ്ഠാനത്തില്‍ ആശ്രയമര്‍പ്പിക്കുന്ന എല്ലാവരും ശാപത്തിന് വിധേയരാണ്. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: നിയമഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതെല്ലാം അനുസരിക്കാതെയും പ്രവര്‍ത്തിക്കാതെയും ഇരിക്കുന്നവന്‍ ശപിക്കപ്പെട്ടവനാണ്.

11

ഒരുവനും ദൈവസന്നിധിയില്‍ നിയമംവഴി നീതീകരിക്കപ്പെടുന്നില്ല എന്നു വ്യക്തമാണ്. എന്തെന്നാല്‍, നീതിമാന്‍ വിശ്വാസംവഴിയാണു ജീവിക്കുക.

12

നിയമത്തിന്റെ അടിസ്ഥാനം വിശ്വാസമല്ല; എന്തെന്നാല്‍, അവ അനുഷ്ഠിക്കുന്നവന്‍ അവവഴി ജീവിക്കും.

13

ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ടു നിയമത്തിന്റെ ശാപത്തില്‍നിന്നു നമ്മെ രക്ഷിച്ചു. എന്തെന്നാല്‍, മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ് എന്ന് എഴുതിയിരിക്കുന്നു.

14

അബ്രാഹത്തിനു ലഭിച്ച അനുഗ്രഹം യേശുക്രിസ്തുവഴി വിജാതീയരിലേക്കും വ്യാപിക്കേണ്ടതിനും ആത്മാവിന്റെ വാഗ്ദാനം വിശ്വാസം വഴി നമ്മള്‍ പ്രാപിക്കേണ്ടതിനും ആണ് ഇപ്രകാരം സംഭവിച്ചത്.

നിയമവും വാഗ്ദാനവും
15

സഹോദരരേ, മനുഷ്യസാധാരണമായ ഒരു ഉദാഹരണം പറഞ്ഞാല്‍, ഒരുവന്റെ ഉടമ്പടി ഒരിക്കല്‍ സ്ഥിരീകരിച്ചതിനുശേഷം ആരും അത് അസാധുവാക്കുകയോ, അതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാറില്ല.

16

വാഗ്ദാനങ്ങള്‍ ലഭിച്ചത് അബ്രാഹത്തിനും അവന്റെ സന്തതിക്കുമായിട്ടാണ്. പലരെ ഉദ്‌ദേശിച്ച് സന്തതികള്‍ക്ക് എന്ന് അതില്‍ പറഞ്ഞിട്ടില്ല; പ്രത്യുത, ഒരുവനെ ഉദ്‌ദേശിച്ച് നിന്റെ സന്തതിക്ക് എന്നാണ് പറഞ്ഞിരിക്കുന്നത്. അത് ക്രിസ്തുവിനെ ഉദ്‌ദേശിച്ചാണ്.

17

ഞാന്‍ പറയുന്നത് ഇതാണ്: നാനൂറ്റിമുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം നിലവില്‍ വന്ന നിയമം ദൈവം പണ്ടുതന്നെ സ്ഥിരീകരിച്ച ഉടമ്പടിയെ, വാഗ്ദാനത്തെ, നീക്കിക്കളയത്തക്കവിധം, അസാധുവാക്കുകയില്ല.

18

എന്തെന്നാല്‍, പാരമ്പര്യാവകാശം നിയമത്തില്‍ നിന്നാണു ലഭിക്കുന്നതെങ്കില്‍ അത് ഒരിക്കലും വാഗ്ദാനത്തില്‍നിന്നായിരിക്കുകയില്ല. എന്നാല്‍, ദൈവം അബ്രാഹത്തിന് അതു നല്‍കിയതു വാഗ്ദാനം വഴിയാണ്. പിന്നെന്തിനാണ് നിയമം?

19

വാഗ്ദാനം സിദ്ധിച്ചവനു സന്തതി ലഭിക്കുന്നതുവരെ പാപങ്ങള്‍ നിമിത്തം നിയമം നല്‍കപ്പെട്ടു. ദൈവദൂതന്‍മാര്‍വഴി ഒരു മധ്യവര്‍ത്തിയിലൂടെ അതു വിളംബരം ചെയ്യപ്പെട്ടു.

20

ഒന്നില്‍ക്കൂടുതല്‍ പേരുണ്ടെങ്കിലേ മധ്യവര്‍ത്തി വേണ്ടൂ; എന്നാല്‍, ദൈവം ഏകനാണ്.

നിയമത്തിന്റെ ഉദ്‌ദേശ്യം
21

അങ്ങനെയെങ്കില്‍ നിയമം ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമാണോ? ഒരിക്കലുമല്ല. എന്തെന്നാല്‍, ജീവദായകമായ ഒരു നിയമം നിലവിലുണ്ടായിരുന്നെങ്കില്‍ നീതി തീര്‍ച്ചയായും ആ നിയമം വഴി ഉണ്ടാകുമായിരുന്നു.

22

എന്നാല്‍, യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി വിശ്വാസികള്‍ വാഗ്ദാനം പ്രാപിക്കേണ്ടതിന് എല്ലാവരും പാപത്തിന ധീനരാണെന്ന് വിശുദ്ധഗ്രന്ഥം പ്രഖ്യാപിച്ചു.

23

വിശ്വാസം ആവിര്‍ഭവിക്കുന്നതിനുമുമ്പ് നമ്മള്‍ നിയമത്തിന്റെ കാവലിലായിരുന്നു; വിശ്വാസം വെളിപ്പെടുന്നതുവരെ നിയന്ത്രണാധീനരായി കഴിയുകയും ചെയ്തു.

24

തന്നിമിത്തം നമ്മള്‍ വിശ്വാസത്താല്‍ നീതീകരിക്കപ്പെടേണ്ടതിന്, ക്രിസ്തുവിന്റെ ആഗമനംവരെ നിയമം നമ്മുടെ പാലകനായിരുന്നു.

25

ഇപ്പോഴാകട്ടെ, വിശ്വാസം സമാഗതമായ നിലയ്ക്ക് നമ്മള്‍ പാലകന് അധീനരല്ല.

പുത്രത്വവും അവകാശവും
26

യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്‍ മാരാണ്.

27

ക്രിസ്തുവിനോട് ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.

28

യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്.

29

നിങ്ങള്‍ ക്രിസ്തുവിനുള്ളവരാണെങ്കില്‍ അബ്രാഹത്തിന്റെ സന്തതികളാണ്; വാഗ്ദാന മനുസരിച്ചുള്ള അവകാശികളുമാണ്.