ഉല്പത്തി 13

അബ്രാമും ലോത്തും
1

അബ്രാം ഭാര്യയോടും സ്വന്തമായ സകലത്തോടുംകൂടെ ഈജിപ്തില്‍നിന്നു നെഗെബിലേക്കു പോയി. ലോത്തും കൂടെയുണ്ടായിരുന്നു.

2

അബ്രാമിനു ധാരാളം കന്നുകാലികളും സ്വര്‍ണവും വെള്ളിയും ഉണ്ടായിരുന്നു.

3

അവന്‍ നെഗെബില്‍നിന്നു ബഥേല്‍ വരെയും ബഥേലിനും ആയിയ്ക്കുമിടക്കു താന്‍മുമ്പു കൂടാരമടിച്ചതും,

4

ആദ്യമായി ബലിപീഠം പണിതതുമായ സ്ഥലംവരെയുംയാത്രചെയ്തു. അവിടെ അബ്രാം കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു.

5

അവന്റെ കൂടെ പുറപ്പെട്ട ലോത്തിനും ആട്ടിന്‍പറ്റങ്ങളും കന്നുകാലിക്കൂട്ടങ്ങളും കൂടാരങ്ങളുമുണ്ടായിരുന്നു.

6

അവര്‍ക്ക് ഒന്നിച്ചു താമസിക്കാന്‍ ആ ദേശം മതിയായില്ല. കാരണം, അവര്‍ക്കു വളരെയേറെ സമ്പത്തുണ്ടായിരുന്നു. ഒന്നിച്ചു പാര്‍ക്കുക വയ്യാതായി.

7

അബ്രാമിന്റെയും ലോത്തിന്റെയും കന്നുകാലികളെ മേയ്ക്കുന്നവര്‍ തമ്മില്‍ കലഹമുണ്ടായി. അക്കാലത്ത് കാനാന്‍കാരും പെരീസ്യരും അന്നാട്ടില്‍ പാര്‍ത്തിരുന്നു.

8

അബ്രാം ലോത്തിനോടു പറഞ്ഞു: നമ്മള്‍ തമ്മിലും നമ്മുടെ ഇടയന്‍മാര്‍ തമ്മിലും കലഹമുണ്ടാകരുത്. കാരണം, നമ്മള്‍ സഹോദരന്‍മാരാണ്.

9

ഇതാ! ദേശമെല്ലാം നിന്റെ കണ്‍മുമ്പിലുണ്ടല്ലോ. എന്നെപ്പിരിഞ്ഞു പോവുക. ഇടത്തുഭാഗമാണു നിനക്കു വേണ്ടതെങ്കില്‍ ഞാന്‍ വലത്തേക്കു പൊയ്‌ക്കൊള്ളാം. വലത്തുഭാഗമാണു നിനക്ക് ഇഷ്ടമെങ്കില്‍ ഞാന്‍ ഇടത്തേക്കു പൊയ്‌ക്കൊള്ളാം.

10

ജോര്‍ദാന്‍ സമതലം മുഴുവന്‍ ജലപുഷ്ടിയുള്ള ഭൂമിയാണെന്നു ലോത്ത് കണ്ടു. അതു കര്‍ത്താവിന്റെ തോട്ടം പോലെയും സോവാറിനു നേരേയുള്ള ഈജിപ്തിലെ മണ്ണുപോലെയുമായിരുന്നു. കര്‍ത്താവ് സോദോമും ഗൊമോറായും നശിപ്പിക്കുന്നതിനുമുമ്പുള്ള അവസ്ഥയായിരുന്നു അത്.

11

ലോത്ത് ജോര്‍ദാന്‍ സമതലം തിരഞ്ഞെടുത്തു. അവന്‍ കിഴക്കോട്ടുയാത്ര തിരിച്ചു. അങ്ങനെ അവര്‍ തമ്മില്‍ പിരിഞ്ഞു.

12

അബ്രാം കാനാന്‍ ദേശത്തു താമസമാക്കി. ലോത്ത് സമ തലത്തിലെ നഗരങ്ങളിലും വസിച്ചു. അവന്‍ സോദോമിനടുത്തു കൂടാരമടിച്ചു.

13

സോദോമിലെ ആളുകള്‍ ദുഷ്ടന്‍മാരും കര്‍ത്താവിന്റെ മുമ്പില്‍ മഹാപാപികളുമായിരുന്നു.

14

അബ്രാം ലോത്തില്‍നിന്നു വേര്‍പെട്ടതിനുശേഷം കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു: നീ തലയുയര്‍ത്തി കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നോക്കുക.

15

നീ കാണുന്ന പ്രദേശമെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കും എന്നേക്കുമായി ഞാന്‍ തരും.

16

ഭൂമിയിലെ പൂഴിപോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ധിപ്പിക്കും. പൂഴി ആര്‍ക്കെങ്കിലും എണ്ണിത്തീര്‍ക്കാമെങ്കില്‍ നിന്റെ സന്തതികളെയും എണ്ണാനാവും.

17

എഴുന്നേറ്റ് ഈ ഭൂമിക്കു നെടുകെയും കുറുകെയും നടക്കുക. അത് നിനക്ക് ഞാന്‍ തരും.

18

അബ്രാം തന്റെ കൂടാരം മാറ്റി ഹെബ്രോണിലുള്ള മാമ്രേയുടെ ഓക്കുമരങ്ങള്‍ക്കു സമീപം താമസമാക്കി. അവിടെ അവന്‍ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു.