ഉല്പത്തി 16

ഹാഗാറും ഇസ്മായേലും
1

അബ്രാമിനു ഭാര്യ സാറായിയില്‍ കുട്ടികളുണ്ടായില്ല. അവള്‍ക്കു ഹാഗാര്‍ എന്നുപേരുള്ള ഒരു ഈജിപ്തുകാരി ദാസി ഉണ്ടായിരുന്നു.

2

സാറായി അബ്രാമിനോടു പറഞ്ഞു: മക്കളുണ്ടാവാന്‍ ദൈവം എനിക്കു വരം തന്നിട്ടില്ല. നിങ്ങള്‍ എന്റെ ദാസിയെ പ്രാപിക്കുക. ഒരു പക്‌ഷേ അവള്‍മൂലം എനിക്കു കുഞ്ഞുങ്ങളുണ്ടായേക്കാം. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു.

3

കാനാന്‍ദേശത്തു പത്തുവര്‍ഷം താമസിച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ഭാര്യ സാറായി ദാസിയായ ഈജിപ്തുകാരി ഹാഗാറിനെ തന്റെ ഭര്‍ത്താവിനു ഭാര്യയായി നല്‍കി.

4

അബ്രാം അവളെ പ്രാപിക്കുകയും അവള്‍ ഗര്‍ഭം ധരിക്കുകയും ചെയ്തു. താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ യജമാനത്തിയെ അവള്‍ നിന്ദയോടെ വീക്ഷിച്ചു.

5

സാറായി അബ്രാമിനോടു പറഞ്ഞു: എന്റെ ദുരിതത്തിനു നിങ്ങളാണു കാരണക്കാരന്‍. ഞാനാണ് എന്റെ ദാസിയെ നിങ്ങളുടെ ആശ്ലേഷത്തിനു വിട്ടുതന്നത്. പക്‌ഷേ, താന്‍ ഗര്‍ഭിണിയാണെന്നു കണ്ടപ്പോള്‍ അവള്‍ക്ക് ഞാന്‍ നിന്ദ്യയായി. എനിക്കും നിങ്ങള്‍ക്കും മധ്യേ കര്‍ത്താവു തന്നെ വിധിയാളനാവട്ടെ.

6

അബ്രാം പറഞ്ഞു: നിന്റെ ദാസി ഇപ്പോഴും നിന്റെ കീഴിലാണ്. നിന്റെ ഇഷ്ടംപോലെ അവളോടു പെരുമാറിക്കൊള്ളുക. സാറായി അവളോടു ക്രൂരമായിപ്പെരുമാറാന്‍ തുടങ്ങി. അപ്പോള്‍ അവള്‍ സാറായിയെ വിട്ട് ഓടിപ്പോയി.

7

എന്നാല്‍, കര്‍ത്താവിന്റെ ദൂതന്‍ ഷൂറിലേക്കുള്ള വഴിയില്‍ മരുഭൂമിയിലുള്ള ഒരു നീരുറവയുടെ അടുത്തുവച്ച് അവളെ കണ്ടെണ്ടത്തി.

8

ദൂതന്‍ അവളോടു ചോദിച്ചു: സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? അവള്‍ പ്രതിവചിച്ചു: ഞാന്‍ യജമാനത്തിയായ സാറായിയില്‍നിന്ന് ഓടിപ്പോവുകയാണ്.

9

കര്‍ത്താവിന്റെ ദൂതന്‍ അവളോടു പറഞ്ഞു: നീയജമാനത്തിയുടെ അടുത്തേക്കു തിരിച്ചുപോയി അവള്‍ക്കു കീഴ്‌പ്പെട്ടിരിക്കുക.

10

ദൂതന്‍ തുടര്‍ന്നു: എണ്ണിയാല്‍ തീരാത്തവണ്ണം അത്രയധികമായി നിന്റെ സന്തതിയെ ഞാന്‍ വര്‍ധിപ്പിക്കും.

11

നീ ഗര്‍ഭിണിയാണല്ലോ. നീ ഒരു ആണ്‍കുട്ടിയെപ്രസവിക്കും. അവനു നീ ഇസ്മായേല്‍ എന്നു പേരിടണം. കാരണം, കര്‍ത്താവ് നിന്റെ രോദനം ചെവിക്കൊണ്ടിരിക്കുന്നു.

12

അവന്‍ കാട്ടുകഴുതയ്‌ക്കൊത്ത മനുഷ്യനായിരിക്കും. അവന്റെ കൈ എല്ലാവര്‍ക്കുമെതിരായും എല്ലാവരുടെയും കൈ അവനെതിരായും ഉയരും. അവന്‍ തന്റെ സഹോദരങ്ങള്‍ക്കെ തിരായി വര്‍ത്തിക്കുകയും ചെയ്യും.

13

അവള്‍ തന്നോടു സംസാരിച്ച കര്‍ത്താവിനെ എല്‍റോയി എന്നുവിളിച്ചു. കാരണം, എന്നെ കാണുന്നവനായ ദൈവത്തെ ഞാനും ഇവിടെവച്ചു കണ്ടു എന്ന് അവള്‍ പറഞ്ഞു.

14

അതുകൊണ്ട് ആ നീരുറവയ്ക്കു ബേര്‍ല്ഹായ്‌റോയ് എന്നു പേരുണ്ടായി. അതു കാദെഷിനും ബേരെദിനും ഇടയ്ക്കാണ്.

15

ഹാഗാറില്‍ അബ്രാമിന് ഒരു പുത്രന്‍ ജനിച്ചു. ഹാഗാര്‍ പ്രസവിച്ച മകന് അബ്രാം ഇസ്മായേല്‍ എന്നുപേരിട്ടു.

16

ഹാഗാര്‍ ഇസ്മായേലിനെ പ്രസവിച്ചപ്പോള്‍ അബ്രാമിന് എണ്‍പത്തിയാറു വയസ്സായിരുന്നു.