ഉല്പത്തി 23

സാറായുടെ മരണം
1

സാറായുടെ ജീവിതകാലം നൂറ്റിയിരുപത്തേഴു വര്‍ഷമായിരുന്നു.

2

കാനാനിലുള്ള ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത് അര്‍ബായില്‍വച്ച് അവള്‍ മരിച്ചു. അബ്രാഹം സാറായെപ്പറ്റി വിലപിച്ചു.

3

മരിച്ചവളുടെ അടുക്കല്‍നിന്നെഴുന്നേറ്റുചെന്ന് അവന്‍ ഹിത്യരോടു പറഞ്ഞു:

4

ഞാന്‍ നിങ്ങളുടെ ഇടയില്‍ വന്നുപാര്‍ക്കുന്ന ഒരു വിദേശിയാണ്. മരിച്ചവളെ സംസ്‌കരിക്കാന്‍ എനിക്കൊരു ശ്മശാനസ്ഥലം തരുക.

5

ഹിത്യര്‍ അവനോടു പറഞ്ഞു: പ്രഭോ, കേട്ടാലും.

6

അങ്ങു ഞങ്ങളുടെയിടയിലെ ശക്തനായ പ്രഭുവാണ്. മരിച്ചവളെ ഞങ്ങളുടെ ഏറ്റവും നല്ല കല്ലറയില്‍ അടക്കുക. ഞങ്ങളാരും ഞങ്ങളുടെ കല്ലറ അങ്ങേക്കു നിഷേധിക്കില്ല. മരിച്ചവളെ അടക്കാന്‍ തടസ്സം നില്‍ക്കുകയുമില്ല.

7

അബ്രാഹം എഴുന്നേറ്റ് നാട്ടുകാരായ ഹിത്യരെ വണങ്ങി.

8

അവന്‍ അവരോടു പറഞ്ഞു: ഞാന്‍ മരിച്ചവളെ ഇവിടെ സംസ്‌കരിക്കുന്നതു നിങ്ങള്‍ക്കു സമ്മതമാണെങ്കില്‍, സോഹാറിന്റെ പുത്രനായ എഫ്രോണിനോട് എനിക്കുവേണ്ടി മാധ്യസ്ഥ്യം പറയുക.

9

അവന്‍ മക്‌പെലായില്‍ തന്റെ വയലിന്റെ അതിര്‍ത്തിയിലുള്ള ഗുഹ അതിന്റെ മുഴുവന്‍ വിലയ്ക്ക് എനിക്കു തരട്ടെ. ശ്മശാനമായി ഉപയോഗിക്കാന്‍ അതിന്റെ കൈവശാവകാശം നിങ്ങളുടെ മുമ്പില്‍ വച്ച് അവന്‍ എനിക്കു നല്‍കട്ടെ.

10

എഫ്രോണ്‍ ഹിത്യരുടെ ഇടയില്‍ ഇരിപ്പുണ്ടായിരുന്നു. ഹിത്യരും നഗരവാതിലിലൂടെ കടന്നുപോയ എല്ലാവരും കേള്‍ക്കേ അവന്‍ അബ്രാഹത്തോടു പറഞ്ഞു:

11

അങ്ങനെയല്ല, പ്രഭോ, ഞാന്‍ പറയുന്നതു കേള്‍ക്കുക. നിലവും അതിലുള്ള ഗുഹയും എന്റെ ആള്‍ക്കാരുടെ മുമ്പില്‍ വച്ച് അങ്ങേക്കു ഞാന്‍ തരുന്നു. അങ്ങയുടെ മരിച്ചവളെ അടക്കിക്കൊള്ളുക.

12

അബ്രാഹം നാട്ടുകാരെ കുമ്പിട്ടു വണങ്ങി.

13

നാട്ടുകാര്‍ കേള്‍ക്കേ അവന്‍ എഫ്രോണിനോടു പറഞ്ഞു: നിങ്ങള്‍ എനിക്ക് അത് തരുമെങ്കില്‍ ദയചെയ്ത് ഞാന്‍ പറയുന്നതു കേള്‍ക്കുക. നിലത്തിന്റെ വില ഞാന്‍ തരാം. അതു സ്വീകരിക്കണം. മരിച്ചവളെ ഞാന്‍ അതില്‍ അടക്കിക്കൊള്ളാം.

14

എഫ്രോണ്‍ അബ്രാഹത്തോടു പറഞ്ഞു:

15

പ്രഭോ, എന്റെ സ്ഥലത്തിനു നാനൂറു ഷെക്കല്‍ വെള്ളിയേ വിലയുള്ളൂ. നാം തമ്മിലാവുമ്പോള്‍ അതു വലിയൊരു കാര്യമാണോ? അങ്ങയുടെ മരിച്ചവളെ സംസ്‌കരിച്ചുകൊള്ളുക.

16

എഫ്രോണിന്റെ വാക്ക് അബ്രാഹം സ്വീകരിച്ചു. ഹിത്യര്‍ കേള്‍ക്കേ എഫ്രോണ്‍ പറഞ്ഞതുപോലെ നാനൂറു ഷെക്കല്‍ വെള്ളി കച്ചവടക്കാരുടെയിടയിലെ നടപ്പനുസരിച്ച് അവന്‍ എഫ്രോണിനു തൂക്കിക്കൊടുത്തു.

17

മാമ്രേക്കു കിഴക്കുവശത്ത് മക്‌പെലായില്‍ എഫ്രോണിനുണ്ടായിരുന്ന നിലം അതിന്റെ നാല് അതിര്‍ത്തികള്‍വരെയും,

18

അതിലെ ഗുഹയും വൃക്ഷങ്ങളും സഹിതം ഹിത്യരുടെയും നഗരവാതില്‍ക്കല്‍ക്കൂടി കടന്നുപോയവരുടെയും മുമ്പാകെ വച്ച് അബ്രാഹത്തിന് അവകാശമായിക്കിട്ടി.

19

അതിനുശേഷം അബ്രാഹം ഭാര്യ സാറായെ കാനാന്‍ ദേശത്തു മാമ്രേയുടെ കിഴക്ക്, ഹെബ്രോണില്‍ മക്‌പെലായിലെ വയലിലുള്ള ഗുഹയില്‍ അടക്കി.

20

ആ നിലവും അതിലെ ഗുഹയും അബ്രാഹത്തിനു ഹിത്യരില്‍നിന്നു ശ്മശാനഭൂമിയായി കൈവശം കിട്ടി.