ഉല്പത്തി 27

യാക്കോബിന് അനുഗ്രഹം
1

ഇസഹാക്കിനു പ്രായമായി. കണ്ണിനു കാഴ്ച കുറഞ്ഞു. അവന്‍ മൂത്തമകന്‍ ഏസാവിനെ വിളിച്ചു: എന്റെ മകനേ! ഇതാ ഞാന്‍, അവന്‍ വിളി കേട്ടു.

2

ഇസഹാക്ക് പറഞ്ഞു: എനിക്കു വയസ്‌സായി. എന്നാണു ഞാന്‍ മരിക്കുകയെന്ന് അറിഞ്ഞുകൂടാ.

3

നിന്റെ ആയുധങ്ങളായ അമ്പും വില്ലുമെടുത്തു വയലില്‍ പോയി വേട്ടയാടി കുറെകാട്ടിറച്ചി കൊണ്ടുവരിക.

4

എനിക്കിഷ്ടപ്പെട്ട രീതിയില്‍ രുചികരമായി പാകംചെയ്ത് എന്റെ മുന്‍പില്‍ വിളമ്പുക. അതു ഭക്ഷിച്ചിട്ട് നിന്നെ ഞാന്‍ മരിക്കും മുന്‍പേ അനുഗ്രഹിക്കട്ടെ.

5

ഇസഹാക്ക് ഏസാവിനോടു പറയുന്നതു റബേക്കാ കേള്‍ക്കുന്നുണ്ടായിരുന്നു. ഏസാവ് കാട്ടിറച്ചിതേടി വയലിലേക്കു പോയി.

6

അപ്പോള്‍ അവള്‍ യാക്കോബിനോടു പറഞ്ഞു: നിന്റെ പിതാവു നിന്റെ സഹോദരനായ ഏസാവിനോട്,

7

നായാട്ടിറച്ചി കൊണ്ടുവന്നു രുചികരമായി പാകംചെയ്ത് എന്റെ മുന്‍പില്‍ വിളമ്പുക. ഞാന്‍ മരിക്കുംമുമ്പ് അതു ഭക്ഷിച്ചിട്ടു ദൈവത്തിന്റെ മുന്‍പില്‍ നിന്നെ അനുഗ്രഹിക്കട്ടെ എന്നു പറയുന്നതു ഞാന്‍ കേട്ടു.

8

അതുകൊണ്ട് മകനേ, നീ ഇപ്പോള്‍ എന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കുക.

9

ആട്ടിന്‍കൂട്ടത്തില്‍നിന്നു രണ്ടു നല്ല കുഞ്ഞാടുകളെ പിടിച്ചുകൊണ്ടുവരുക. ഞാന്‍ അവകൊണ്ടു നിന്റെ പിതാവിന് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം ഉണ്ടാക്കാം.

10

നീ അതു പിതാവിന്റെ യടുക്കല്‍കൊണ്ടു ചെല്ലണം. അപ്പോള്‍ അദ്‌ദേഹം മരിക്കുംമുമ്പ് അതു ഭക്ഷിച്ചു നിന്നെ അനുഗ്രഹിക്കും.

11

യാക്കോബ് അമ്മ റബേക്കായോടു പറഞ്ഞു: ഏസാവ് ശരീരമാകെ രോമമുള്ളവനാണ്, എന്നാല്‍ എന്റെ ദേഹം മിനുസമുള്ളതാണ്.

12

പിതാവ് എന്നെ തൊട്ടുനോക്കുകയും ഞാന്‍ കബളിപ്പിക്കുകയാണെന്നു മനസ്‌സിലാക്കുകയും ചെയ്താല്‍ അനുഗ്രഹത്തിനു പകരം ശാപമായിരിക്കില്ലേ എനിക്കു ലഭിക്കുക?

13

അവന്റെ അമ്മ പറഞ്ഞു: ആ ശാപം എന്റെ മേലായിരിക്കട്ടെ. മകനേ, ഞാന്‍ പറയുന്നതു കേള്‍ക്കുക. പോയി അവകൊണ്ടു വരുക.

14

അവന്‍ പോയി അവയെ പിടിച്ച് അമ്മയുടെ മുന്‍പില്‍ കൊണ്ടുവന്നു. അവള്‍ അവന്റെ പിതാവിന് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം തയ്യാറാക്കി.

15

അവള്‍ മൂത്തമകന്‍ ഏസാവിന്റേതായി, തന്റെ പക്കല്‍ വീട്ടിലിരുന്ന ഏററവും വിലപ്പെട്ട വസ്ത്രങ്ങളെടുത്ത് ഇളയ മകന്‍ യാക്കോബിനെ ധരിപ്പിച്ചു;

16

ആട്ടിന്‍ തോലുകൊണ്ട് അവന്റെ കൈകളും കഴുത്തിലെ മിനുസമുളള ഭാഗവും മൂടി.

17

പാകം ചെയ്ത രുചികരമായ മാംസവും അപ്പവും അവള്‍ യാക്കോബിന്റെ കൈയില്‍ കൊടുത്തു.

18

യാക്കോബ് പിതാവിന്റെയടുക്കല്‍ച്ചെന്ന് വിളിച്ചു: എന്റെ പിതാവേ! ഇതാ ഞാന്‍, അവന്‍ വിളികേട്ടു. നീയാരാണ് മകനേ എന്ന് അവന്‍ ചോദിച്ചു.

19

യാക്കോബ് മറുപടി പറഞ്ഞു: അങ്ങയുടെ കടിഞ്ഞൂല്‍പ്പുത്രന്‍ ഏസാവാണു ഞാന്‍. അങ്ങ് ആവശ്യപ്പെട്ടതുപോലെ ഞാന്‍ ചെയ്തിരിക്കുന്നു. എഴുന്നേറ്റ് എന്റെ നായാട്ടിറച്ചി ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും.

20

എന്നാല്‍ ഇസഹാക്ക് ചോദിച്ചു: എന്റെ മകനേ, നിനക്ക് ഇത് ഇത്രവേഗം എങ്ങനെ കിട്ടി? യാക്കോബു പറഞ്ഞു: അങ്ങയുടെ ദൈവമായ കര്‍ത്താവ് ഇതിനെ എന്റെ മുന്‍പില്‍ കൊണ്ടുവന്നു.

21

അപ്പോള്‍ ഇസഹാക്ക് യാക്കോബിനോടു പറഞ്ഞു: അടുത്തുവരിക മകനേ, ഞാന്‍ നിന്നെ തൊട്ടുനോക്കി നീ എന്റെ മകന്‍ ഏസാവു തന്നെയോ എന്നറിയട്ടെ.

22

യാക്കോബ് പിതാവായ ഇസഹാക്കിന്റെയടുത്തുചെന്നു. അവനെ തടവിനോക്കിയിട്ട് ഇസഹാക്കു പറഞ്ഞു: സ്വരം യാക്കോബിന്റെതാണ്, എന്നാല്‍ കൈകള്‍ ഏസാവിന്റെതും.

23

ഇസഹാക്ക് അവനെ തിരിച്ചറിഞ്ഞില്ല. കാരണം, അവന്റെ കൈകള്‍ സഹോദരനായ ഏസാവിന്റെ കൈകള്‍പോലെ രോമം നിറഞ്ഞതായിരുന്നു. ഇസഹാക്ക് അവനെ അനുഗ്രഹിച്ചു.

24

അവന്‍ ചോദിച്ചു: സത്യമായും നീ എന്റെ മകന്‍ ഏസാവുതന്നെയാണോ? അതേ, എന്ന് അവന്‍ മറുപടി പറഞ്ഞു.

25

ഇസഹാക്കു പറഞ്ഞു: എന്റെ മകനേ, നിന്റെ നായാട്ടിറച്ചി കൊണ്ടുവരുക. അതു തിന്നിട്ട് ഞാന്‍ നിന്നെ അനുഗ്രഹിക്കട്ടെ. ഇസഹാക്ക് അതു ഭക്ഷിക്കുകയും അവന്‍ കൊണ്ടുവന്നവീഞ്ഞു കുടിക്കുകയും ചെയ്തു.

26

ഇസഹാക്ക് അവനോടു പറഞ്ഞു: നീ അടുത്തുവന്ന് എന്നെ ചുംബിക്കുക.

27

അവന്‍ ചുംബിച്ചപ്പോള്‍ ഇസഹാക്ക് അവന്റെ ഉടുപ്പുമണത്തു നോക്കി, അവനെ അനുഗ്രഹിച്ചു. കര്‍ത്താവു കനിഞ്ഞ് അനുഗ്രഹിച്ചവയലിന്റെ മണമാണ് എന്റെ മകന്റേതെന്ന് അവന്‍ പറഞ്ഞു.

28

ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ ഫലപുഷ്ഠിയും ദൈവം നിനക്കു നല്‍കട്ടെ!

29

ധാന്യവും വീഞ്ഞും സമൃദ്ധമാവട്ടെ! ജനതകള്‍ നിനക്കു സേവ ചെയ്യട്ടെ! രാജ്യങ്ങള്‍ നിന്റെ മുമ്പില്‍ തലകുനിക്കട്ടെ! നിന്റെ സഹോദരര്‍ക്കു നീ നാഥനായിരിക്കുക! നിന്റെ അമ്മയുടെ പുത്രന്‍മാര്‍ നിന്റെ മുന്‍പില്‍ തല കുനിക്കട്ടെ! നിന്നെ ശപിക്കുന്നവന്‍ ശപ്തനും അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതനുമാകട്ടെ!

ഏസാവ് അനുഗ്രഹംയാചിക്കുന്നു
30

ഇസഹാക്ക് യാക്കോബിനെ അനുഗ്രഹിക്കുകയും യാക്കോബ് അവന്റെ മുന്‍പില്‍നിന്നു പുറത്തുകടക്കുകയും ചെയ്തപ്പോള്‍ നായാട്ടുകഴിഞ്ഞ് ഏസാവു തിരിച്ചെത്തി.

31

അവനും പിതാവിനിഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി, പിതാവിന്റെ അടുക്കല്‍കൊണ്ടുവന്നിട്ടു പറഞ്ഞു: പിതാവേ, എഴുന്നേറ്റ് അങ്ങയുടെ മകന്റെ നായാട്ടിറച്ചി ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും.

32

നീ ആരാണ്? ഇസഹാക്കു ചോദിച്ചു. അവന്‍ പറഞ്ഞു: അങ്ങയുടെ കടിഞ്ഞൂല്‍പുത്രന്‍ ഏസാവാണ് ഞാന്‍.

33

ഇസഹാക്ക് അത്യധികം പരിഭ്രമിച്ചു വിറയ്ക്കാന്‍ തുടങ്ങി. അവന്‍ ചോദിച്ചു: നായാട്ടിറച്ചിയുമായി നിനക്കുമുന്‍പ് എന്റെ മുന്‍പില്‍ വന്നത് ആരാണ്? ഞാന്‍ അതു തിന്നുകയും അവനെ അനുഗ്രഹിക്കുകയും ചെയ്തല്ലോ. അവന്‍ അനുഗ്രഹിക്കപ്പെട്ടവനായിരിക്കും.

34

പിതാവിന്റെ വാക്കു കേട്ടപ്പോള്‍ ഏസാവ് അതീവ ദുഃഖത്തോടെ കരഞ്ഞു. പിതാവേ, എന്നെയും അനുഗ്രഹിക്കുക, അവന്‍ അപേക്ഷിച്ചു.

35

ഇസഹാക്കു പറഞ്ഞു: നിന്റെ സഹോദരന്‍ എന്നെ കബളിപ്പിച്ചു നിനക്കുള്ള വരം എന്നില്‍നിന്നു തട്ടിയെടുത്തു.

36

ഏസാവുപറഞ്ഞു: വെറുതെയാണോ അവനെ യാക്കോബ് എന്നു വിളിക്കുന്നത്? രണ്ടു തവണ അവന്‍ എന്നെ ചതിച്ചു; കടിഞ്ഞൂലവകാശം എന്നില്‍ നിന്ന് അവന്‍ കൈക്കലാക്കി. ഇപ്പോഴിതാ എനിക്കുള്ള അനുഗ്രഹവും അവന്‍ തട്ടിയെടുത്തിരിക്കുന്നു. വീണ്ടും അവന്‍ പിതാവിനോടു ചോദിച്ചു: എനിക്കുവേണ്ടി ഒരുവരം പോലും അങ്ങു നീക്കിവച്ചിട്ടില്ലേ?

37

ഇസഹാക്കു പറഞ്ഞു: ഞാന്‍ അവനെ നിന്റെ യജമാനനാക്കി; അവന്റെ സഹോദരന്‍മാരെ അവന്റെ ദാസന്‍മാരും. ധാന്യവും വീഞ്ഞുംകൊണ്ടു ഞാന്‍ അവനെ ധന്യനാക്കി. മകനേ, നിനക്കു വേണ്ടി എന്താണ് എനിക്കിനി ചെയ്യാന്‍ കഴിയുക?

38

എന്റെ പിതാവേ, ഒറ്റവരമേ അങ്ങയുടെ പക്കല്‍ ഉള്ളോ? എന്നെയും അനുഗ്രഹിക്കുക എന്നുപറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു.

39

അപ്പോള്‍ ഇസഹാക്ക് പറഞ്ഞു: ആകാശത്തിന്റെ മഞ്ഞില്‍നിന്നും ഭൂമിയുടെ ഫലപുഷ്ഠിയില്‍നിന്നും നീ അകന്നിരിക്കും.

40

വാളുകൊണ്ടു നീ ജീവിക്കും. നിന്റെ സഹോദരനു നീ ദാസ്യവൃത്തി ചെയ്യും. എന്നാല്‍ സ്വതന്ത്രനാകുമ്പോള്‍ ആ നുകം നീ തകര്‍ത്തുകളയും.

യാക്കോബ് ലാബാന്റെ അടുക്കലേക്ക്
41

പിതാവ് യാക്കോബിനു നല്‍കിയ അനുഗ്രഹം മൂലം ഏസാവ് യാക്കോബിനെ വെറുത്തു. അവന്‍ ആത്മഗതം ചെയ്തു: പിതാവിനെപ്പറ്റി വിലപിക്കാനുള്ള ദിവസങ്ങള്‍ അടുത്തുവരുന്നുണ്ട്. അപ്പോള്‍ ഞാന്‍ അവനെ കൊല്ലും.

42

മൂത്തമകനായ ഏസാവിന്റെ വാക്കുകള്‍ റബേക്കായുടെ ചെവിയിലെത്തി. അവള്‍ ഇളയവനായ യാക്കോബിനെ വിളിച്ചു പറഞ്ഞു: നിന്നെ കൊല്ലാമെന്നോര്‍ത്ത് നിന്റെ ജ്യേഷ്ഠന്‍ ആശ്വസിച്ചിരിക്കുകയാണ്.

43

മകനേ, ഞാന്‍ പറയുന്നതു കേള്‍ക്കുക. ഹാരാനിലുള്ള എന്റെ സഹോദരനായ ലാബാന്റെ അടുത്തേക്ക് ഓടി രക്ഷപെടുക.

44

നിന്റെ ജ്യേഷ്ഠന്റെ രോഷമടങ്ങുവോളം നീ അവിടെ താമസിക്കുക.

45

ജ്യേഷ്ഠനു നിന്നോടുള്ള കോപം അടങ്ങുകയും നീ ചെയ്തതൊക്കെ മറക്കുകയും ചെയ്യട്ടെ. അപ്പോള്‍ ഞാന്‍ ആളയച്ചു നിന്നെ ഇങ്ങോട്ടു വരുത്താം.

46

ഒരു ദിവസംതന്നെ നിങ്ങള്‍ രണ്ടുപേരും എനിക്കു നഷ്ടപ്പെടുന്നതെന്തിന്? അതു കഴിഞ്ഞ് റബേക്കാ ഇസഹാക്കിനോടു പറഞ്ഞു: ഈ ഹിത്യസ്ത്രീകള്‍മൂലം എനിക്കു ജീവിതം മടുത്തു. ഈ നാട്ടുകാരായ ഇവരെപ്പോലെയുള്ള ഹിത്യസ്ത്രീകളില്‍നിന്ന് ഒരുവളെ യാക്കോബും വിവാഹംകഴിച്ചാല്‍ പിന്നെ ഞാനെന്തിനു ജീവിക്കണം?